കിടുകിടാ വിറച്ചു ഭീമൻ കരടിയുടെ മുൻപിൽ – ഒരു രക്ഷപ്പെടലിൻ്റെ കഥ…

Total
19
Shares

വിവരണം – അബ്ദുൽ റഷീദ്.

കരടി വളരെ അപകടകാരിയാണെന്ന് കേട്ടിട്ടുണ്ട്. ജന്മനാ ധീരനായത് കൊണ്ട് കാടും മൃഗങ്ങളുമായുള്ള ഒരു സാഹസത്തിനും ഞാൻ ഇതുവരെ മുതിർന്നിട്ടില്ല. ഇനി അറിയാതെ ഏതെങ്കിലും മൃഗത്തിന്റെ മുന്നിൽ പെട്ടാൽതന്നെ ഒരു ദയയുമില്ലാതെ പണ്ട് കളരിയിൽ പഠിച്ച പതിനെട്ടാം അടവ് പയറ്റും. ഹേയ് പേടിച്ചിട്ടൊന്നുമല്ലാട്ടോ, പഠിച്ച അടവുകൾ മറന്നു പോവാതിരിക്കാൻ വേണ്ടിയുള്ള ഒരു കുതന്ത്രം മാത്രം. ഇത്രക്കും മാന്യമായി ജീവിക്കുന്ന എനിക്കിട്ടാണ് പടച്ചോൻ എട്ടിന്റെ പണി തന്നത്.

നേപ്പാളിലെ ചിത്വാൻ നാഷണൽ പാർക്ക്‌ വന്യ മൃഗങ്ങൾക്കും സഫാരിക്കും പ്രസിദ്ധമാണ്. നേപ്പാളിലെ യാത്രക്കിടയിൽ സുഹൃത്തായ ബിജുഭായിയുടെ കൂടെയാണ് രണ്ടു ദിവസത്തെ കറക്കത്തിനായി ഈ പാർക്കിൽ വന്നത്. ജോലിയാവശ്യങ്ങൾക്കായി അധിക സമയവും നേപ്പാളിൽ കഴിയുന്ന ഭായിയുടെ ഇഷ്ടപ്പെട്ട ഒഴുവുകാല വിശ്രമ കേന്ദ്രം കൂടിയാണിവിടം.

ഇന്ത്യൻ അതിർത്തിയോടു ചേർന്നു ആയിരം കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന ഈ പാർക്ക് കടുവയടക്കമുള്ള വന്യജീവികൾ കൊണ്ട് സമൃദ്ധമാണ്. Bird watching ഇഷ്ടപ്പെടുന്നവരുടെ പറുദീസയും. അന്നപൂർണ്ണ മലനിരകളുടെ മനോഹരമായ കാഴ്ച്ചയും ഇവിടെ നിന്നാൽ കാണാം. ലഖ്‌നൗ, പാറ്റ്ന പോലുള്ള ഇന്ത്യൻ അതിർത്തി പട്ടണങ്ങളിൽ നിന്നും റോഡുമാർഗ്ഗം എളുപ്പത്തിൽ ഇവിടെ എത്തിപ്പെടാം. പാർക്കിനുള്ളിലൂടെ ഞങ്ങൾ സഫാരിക്ക് പോയിരുന്നു. കാണ്ടാമൃഗത്തെയും മാനുകളെയും വിവിധയിനം പക്ഷികളെയും പാർക്കിനരികിലൂടെയായി ഒഴുകുന്ന പുഴയിൽ മുതലകളെയും യഥേഷ്ടം കാണാൻ കഴിഞ്ഞു.

ഇനി നമ്മുടെ കഥയിലേക്ക് കടക്കാം. ഞങ്ങൾ താമസിച്ച റിസോർട്ടിന്റെ ഉടമ, ബിജുഭായിയുടെ അടുത്ത സുഹൃത്തും പേരുകേട്ട സഫാരി ഗൈഡുമാണ്. അവരുടെ റിസോർട്ടിന് ഒരു കിലോമീറ്റർ അകലെയായി കാടിനോട് ചേർന്ന് വലിയൊരു തടാകമുണ്ട്. അവിടെ ബേർഡ് വാച്ചിങ്ങിനു പറ്റിയ സ്ഥലമാണെന്നു പറഞ്ഞു ഞാനും അദ്ദേഹവും കൂടി വൈകുന്നേരം ഒരു ബൈക്കിൽ അവിടെ കറങ്ങാനിറങ്ങി. ഇരുട്ടായി തുടങ്ങും വരേ തടാകത്തിനു ചുറ്റും പക്ഷികളെ നിരീക്ഷിച്ചും ഫോട്ടോയെടുത്തും സമയം ചിലവഴിച്ചു. ഇരുട്ടാൻ തുടങ്ങിയപ്പോൾ ബൈക്കിൽ തിരിച്ചു റിസോർട്ടിലേക്ക് പുറപ്പെട്ടു.

കുറച്ചു ദൂരം വന്നപ്പോൾ റോഡിനു നടുവിലായി വലിയൊരു കറുത്ത രൂപം.!!! ആദ്യം ആനയാണെന്നാണ് കരുതിയത്. പിന്നീടാണ് അത് കരടിയാണെന്ന് മനസ്സിലായത്. പൂർണ്ണ വളർച്ചയെത്തിയ ഒരു മുട്ടൻ കരടി. ഒരു കുട്ടിയാനയുടെ വലിപ്പമുണ്ട്. അണ്ണൻ റോഡിലൂടെ ഞങ്ങൾ പോകുന്ന ദിശയിൽ സഫാരിയിലാണ്. ഏകദേശം 200 മീറ്റർ അകലെയായി. വണ്ടി ഓഫ്‌ ചെയ്തു ഞങ്ങൾ കുറേ സമയം അതിന്റ പുറകിലായി നടന്നു, അത് കാട്ടിലേക്ക് കയറിപ്പോകുമെന്ന പ്രതീക്ഷയിൽ. വികസന ചിന്താഗതിക്കാരനായത് കൊണ്ടാവണം അണ്ണൻ മണ്ണും മുള്ളും നിറഞ്ഞ കാടൊഴിവാക്കി നല്ല റോഡിലൂടെ തന്നെയായിരുന്നു നടത്തം.

വെളിച്ചം മങ്ങി തുടങ്ങിയിട്ടും കരടി വഴിമാറി പോവാതായപ്പോൾ പേടി തുടങ്ങി. ഞങ്ങൾക്ക് അതുവഴി മാത്രമേ റിസോർട്ടിലേക്ക് പോകാൻ കഴിയൂ. തിരിച്ചു പോയാൽ തടാകം വരേ മാത്രമേ റോഡ് ഉള്ളൂ. അവിടന്നങ്ങോട്ട് കാടാണ്. ഞങ്ങൾ രണ്ടുപേരുമല്ലാതെ ഒരാളും ആ പരിസരത്തെവിടെയുമില്ല. ഫോണിന് റേഞ്ചും ഇല്ല. ഫുൾ ഇരുട്ടായാൽ കരടിയെ പിന്നെ കാണാനും trace ചെയ്യാനും പറ്റില്ല. ഓരോ നിമിഷം കഴിയും തോറും എന്റെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു. കിളികളെ കാണാൻ പോയ എന്റെ കിളി പോയെന്ന് പറഞ്ഞാൽ മതിയല്ലോ.

കരടി മുൻപിലും ഞങ്ങൾ പുറകിലുമായി പിന്നെയും കുറേ ദൂരം നടന്നു വലിയൊരു വളവിലെത്തി. വളവു കഴിഞ്ഞപ്പോൾ കരടിയെ കാണാൻ പറ്റാതായി. വളവിനടുത്ത് പോയി നോക്കാൻ രണ്ടുപേർക്കും ധൈര്യവുമില്ല. 10 മിനിറ്റ് അവിടെ നിന്നുകൊണ്ട് എന്തു ചെയ്യണമെന്ന് ചർച്ച ചെയ്തു. ഇനി വൈകിയാൽ അപകടമാണെന്നും ബൈക്കിൽ കയറി മാക്സിമം സ്പീഡിൽ പോകാമെന്നും ഗൈഡ് പറഞ്ഞു. ഇതെല്ലാം പറയുമ്പോഴും അവന്റെ മുഖത്തു ഭയമായിരുന്നു. പിന്നെ എന്റെ കാര്യം പറയണോ. വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു മാക്സിമം സ്പീഡിൽ വണ്ടിയെടുത്തു. വണ്ടിയുടെ പുറകിലിരുന്നു ഞാൻ നേരാത്ത നേർച്ചകളില്ല…

ബൈക്ക് വളവിലെത്തിയപ്പോൾ അതാ വെറും 20 മീറ്ററകലത്തിൽ ഒരു ചെറിയ മതിലിനു മുകളിലായി കരടി!! തിളങ്ങുന്ന കണ്ണുകളും ദ്വേഷ്യപ്പെട്ട മുഖവുമായി അത് ഞങ്ങളെ തുറിച്ചു നോക്കിയിരിക്കുന്നു. പിന്നെയുള്ള അവസ്ഥ പറയണോ. അതൊന്നു ചാടിയാൽ നേരെ ഞങ്ങളുടെ നെഞ്ചത്ത്!!  ഞാൻ അട്ട പറ്റിയപോലെ ഗൈഡിന്റെ പുറകിൽ പാത്തിരുന്നു. അവന്റെ ഹ്ര്യദയമിടിപ്പ് എനിക്കും, എന്റേത് നേപ്പാൾ മുഴുവനും നന്നായി കേൾക്കാം. ഗൈഡ് മാക്സിമം വേഗതയിൽ ബൈക്കോടിച്ചു അതിനെ മറികടന്നു.

അതുവരെ ഞങ്ങളെ നോക്കിനിന്ന കരടി ഞങ്ങളുടെ പുറകെ ഓടാൻ തുടങ്ങി. കുറച്ചു സമയം പുറകെ ഓടി അത് പതിയെ കാട്ടിലേക്ക് മറഞ്ഞു. ഇതെല്ലാം സംഭവിച്ചത് നിമിഷങ്ങൾക്കുള്ളിലായിരുന്നു. കരടി ഒരു നിമിഷം ശങ്കിച്ചു നിന്നതും ഗൈഡ് അതിവേഗതയിൽ വണ്ടിയോടിച്ചതും തുണയായി. അല്ലെങ്കിൽ വീട്ടുകാർക്കും നിങ്ങൾക്കുമെല്ലാം വിനയായി ഞാനിന്നുണ്ടാവില്ലായിരുന്നു. കൊതുക് കടിയും കൊണ്ട് ഏതേലും ചുമരിൽ തൂങ്ങിക്കിടന്നേനെ. അലവലാതികളെ ദൈവം പതിയെ മാത്രമേ കെട്ടുകെട്ടിക്കൂ എന്നതിന് ഇതിൽപ്പരം തെളിവ് വേണോ?

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post