മുത്തങ്ങയും, ബന്ദിപ്പൂരും, ഗുണ്ടൽപേട്ടും, മുതുമലയും മസിനഗുഡിയും കടന്ന് ഊട്ടിയിലേക്ക്…

Total
0
Shares

വിവരണം – RJ മഞ്ജുഷ മനോഹരൻ. (Rainbow FM 107.5 ൽ കഴിഞ്ഞ ആറു വർഷമായി ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7 മുതൽ 9 വരെ ‘ഉലകസഞ്ചാരം’ എന്ന പേരിൽ യാത്രാ സംബന്ധിയായ പരിപാടി അവതരിപ്പിച്ചു വരുന്നു).

ഏത് നേരവും യാത്ര മാത്രം സ്വപ്നം കണ്ട് തേരാപാരാ നടക്കുന്ന പെണ്ണുമ്പിള്ളയോട് ‘ഡീ നമ്മക്കൊന്ന് മുത്തങ്ങ വരേം പോയാലോ’ എന്ന് ചോദിക്കുമ്പോൾ സജീവേട്ടൻ സ്വപ്നത്തിൽ പോലും ഓർത്തുകാണില്ല ആ യാത്ര ചെന്ന് നിൽക്കുക മുത്തങ്ങയും, ബന്ദിപ്പൂരും, ഗുണ്ടൽപേട്ടും, മുതുമലയും മസിനഗുടിയും കടന്ന് ഊട്ടിയിലായിരിക്കുമെന്ന്.

സ്‌കൂളടപ്പ് പ്രമാണിച്ച് തലശ്ശേരിയിലെക്കുള്ള ട്രെയിൻയാത്രയിലാണ് കെട്ടിയോന് ഉൾവിളി ഉണ്ടാവുന്നത്, വയനാട് വരേം ഒന്ന് പോയാലോന്ന്. കേട്ടപാതി കേൾക്കാത്ത പാതി, ദീ നല്ല പാതി അഥവാ ഞാൻ ആ പദ്ധതി രണ്ടു കൈയ്യുമടിച്ചുപാസ്സാക്കി. ഒരു വണ്ടി കിട്ടിയിരുന്നെങ്കിൽ പൊളിച്ചേനെ ല്ലേ എന്ന് കകഷി പറഞ്ഞ് മുഴുമിപ്പിക്കും മുൻപ് അച്ഛനെ വിളിച്ച് ഒരു സുഹൃത്തിന്റെ വണ്ടി ഞാനങ് അറേഞ്ച് ചെയ്ത്. അല്ലപിന്നെ.

അങ്ങനെ മെയ്‌ 7 ന് നാട്ടിലേക്കെന്നും പറഞ്ഞ് പുറപ്പെട്ട ട്രെയിൻയാത്രയുടെ കഷീണം മാറും മുൻപ് ‘ഒന്ന് വയനാട് വരെ പോയേച്ചും വരാം’ എന്നും പറഞ്ഞ് അന്ന് വൈകുന്നേരം നാലുമണിക്ക് വീട്ടുകാർക്ക് നീട്ടിയൊരു ടാറ്റാ കൊടുത്ത് ഇറങ്ങി. ഇത്തവണ വയനാടിന് പോകുന്നത് താമരശ്ശേരി ചുരം കേറിയല്ല. തുടക്കം കൊളശ്ശേരിയിൽ നിന്നായത് കൊണ്ട് ചോനാടം-കൂത്തുപറമ്പ്- ചിറ്റാരിപ്പറമ്പ്- നെടുംപൊയിൽ വഴി മാനന്തവാടി-കൊയിലേരി-പനമരം റൂട്ടിലൂടെയാണ് യാത്ര. ഒന്നും പറയാനില്ല കാടിനുള്ളിലൂടെ വളഞ്ഞും പുളഞ്ഞും കിടക്കുന്ന നല്ലസ്സല് റോഡ്. ചുരം കേറും തോറും കാഴ്ചകളുടെ ഭംഗി കൂടിക്കൂടി വരുന്നു.

കാറ്റടിച്ചാൽ അപ്പൊ തന്നെ പിടിവിട്ടൊറങ്ങുന്ന ആറും നാലും വയസ്സുള്ള എന്റെ രണ്ടു കുഞ്ഞിപെണ്ണുങ്ങളും കാറിന്റെ പിൻസീറ്റിൽ നല്ലൊറക്കത്തിലായത് ഒരു കണക്കിന് നന്നായെന്ന് തോന്നി. ഇല്ലായിരുന്നേൽ കുലുങ്ങികുലുങ്ങിയുള്ള പോക്കിൽ രണ്ടാളും ചർദ്ദിച്ച് അവശരായിപ്പോയേനെ. നല്ല കണ്ടീഷനിലുള്ള ആൾട്ടോ 800 തന്നെ കിട്ടിയതിൽ സജീവേട്ടന് പെരുത്ത് സന്തോഷം. റോഡ് നല്ല കിടിലനായത് അതിലേറെ സന്തോഷം. വണ്ടിയങ്ങനെ താളാത്മകമായി വളച്ചെടുത്തും ഒടിച്ചെടുത്തും കാടിന്റെ കാഴ്ചകൾ ഒന്നുവിടാതെ ആസ്വദിച്ചുമാണ് ഡ്രൈവിംഗ്.

കൊളശ്ശേരിയിൽ നിന്ന് ഒരു മൂന്ന്-മൂന്നര മണിക്കൂർ വണ്ടിയോടിച്ചാൽ ബത്തേരി പിടിക്കാം. അവിടെയൊരു ഒരു പി ഡബ്ല്യൂ ഡി റസ്റ്റ്‌ ഹൌസിൽ ഒരു രാത്രി താങ്ങാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്. പറ്റിയാൽ രാത്രി തന്നെ മുത്തങ്ങ കാട്ടിലൂടെ വണ്ടിയോടിക്കണം അതൊക്കെയാണ്‌ തല്ക്കാലം മനസ്സിൽ. വഴി പറഞ്ഞ് തരാൻ ഗൂഗിളമ്മച്ചിയുള്ളോണ്ട് ഒരു പാടുമില്ലാതെ വിചാരിച്ച സമയത്ത് തന്നെ ബത്തേരിയിലെത്തി. ബത്തേരി പോലീസ് സ്റ്റേഷന്റെ ഓപ്പോസിറ്റ് ആണ് റസ്റ്റ്‌ ഹൌസ്. അത് കണ്ട് പിടിച്ച് വണ്ടിയുടെ പുറത്തേക്ക് ഇറങ്ങാൻ നോക്കുമ്പോഴേക്കും പൊടിമഴ ചാറിതുടങ്ങിയിരുന്നു.

ആദ്യ കാഴ്ചയിൽ ഗോസ്റ്റ് ഹൌസ് എന്നാണ് തോന്നിയത്. നിറയെ ചില്ല് ജാലകങ്ങളുള്ള നീലപ്പെയ്ന്റടിച്ച ഒരു ചെറിയ കെട്ടിടം. ചെന്ന് കേറുമ്പോ കറണ്ട് ഇല്ല. ഒരു മെഴുകുതിരി വെട്ടത്തിലാണ് ഉറക്കമുണർന്ന് അന്തംവിട്ടിരിക്കുന്ന കുഞ്ഞിപ്പെണ്ണുങ്ങളുമായി അകത്തു കയറിയത്. മുറിയും ബാത്‌റൂമുമൊക്കെ സാമാന്യം വലുപ്പമുണ്ട്. എന്നാലും കുടുംബമായി താമസിക്കാൻ പറ്റിയ ഒരു സെറ്റപ്പായി തോന്നിയില്ല. ഒരിത്തിരികൂടി വൃത്തിയായി ഇട്ടിരുന്നെങ്കിൽ കുടുംബമായി ആളുകൾ വന്ന് പാർത്തേനെ. ആരോട് പറയാൻ സർക്കാര് വക സ്ഥാപനമായിപ്പോയില്ലേ!! ആരെങ്കിലും വന്നാലെന്താ വന്നില്ലെങ്കിലെന്താ !!

ഒരു രാത്രിക്ക് അത് മതിയെന്ന് വച്ചു. ബാഗുകളൊക്കെ എടുത്ത് വച്ച് മുറി പൂട്ടി 8 മണിക്ക് കാറുമായി വീണ്ടും പുറത്തേക്കിറങ്ങി. കോരിച്ചൊരിയുന്ന മഴയത്ത് 13 km വണ്ടിയോടിച്ച് മുത്തങ്ങ വന്യജീവിസങ്കേതത്തിന്റെ ചെക്ക്പോസ്റ്റിലെത്തി. ഈ നേരത്ത് കാട്ടിലേക്ക് പോകാമോ എന്നറിയില്ല പക്ഷെ വരിവരിയായി ലോറികൾ ചെക്ക്പോസ്റ്റ്‌ കടന്ന് പോകുന്നുണ്ട്. ആ പൊറകേ ഞങ്ങളും അങ്ങ് പോയി. കാടും കൂറ്റാക്കൂരിരുട്ടും കോരിച്ചൊരിയുന്ന മഴയും. വഴിയിലെങ്ങാനും ആനക്കൂട്ടം ഉണ്ടാവുമോ എന്ന് ചെറിയൊരു പേടി വന്ന് പൊതിയുന്നുണ്ട്. എന്നാലും എന്തോ നിഗൂഢമായ ഒരാനന്ദവുമുണ്ട്.

അവസാനമില്ലാത്ത പോലെ കാടിനുള്ളിലൂടെ റോഡങ്ങനെ നനഞ്ഞുകിടക്കുന്നു. കറുത്തിരുണ്ട നിഴൽരൂപങ്ങൾ പോലെ ഇരുവശത്തും വന്മരങ്ങൾ. ആന വരല്ലേ എന്ന് മുട്ടിപ്പായി പ്രാർത്ഥിച്ച് ഞാനും, ആനക്കൂട്ടത്തെ കണ്ടിട്ടേയുള്ളൂ എന്ന മട്ടിൽ മുന്നോട്ട് വണ്ടി പായിച്ച് കെട്ടിയോനും. ഒടുക്കം ഒരാറേഴ്‌ കിലോമീറ്റർ കഴിഞ്ഞപ്പോ കർണ്ണാടക സ്റ്റേറ്റിന്റെ ചെക്ക്പോസ്റ്റ്‌ കണ്ട്. ഇനിയങ്ങോട്ട് ബന്ദിപ്പൂർ ടൈഗർ റിസർവ് ആണ്. ആരും വഴിതടഞ്ഞില്ലെങ്കിലും തിരിച്ചുപോകാം എന്ന എന്റെ നിർബന്ധത്തിന് വഴങ്ങി സജീവേട്ടൻ വണ്ടി തിരിച്ചു. മുത്തങ്ങയിൽ നിന്ന് തിരിക്കും വഴി സഫാരിയുടെ ടൈമിങ്ങും മറ്റും ചോദിച്ചറിഞ്ഞു. കാലത്തൊരു 7 മണിക്ക് മുൻപ് അവിടെ ചെന്നാൽ സംഗതി ഉഷാറാവും എന്ന വിശ്വാസത്തിൽ ഭക്ഷണം കഴിച്ചു കിടന്നു.

വണ്ടിയോടിച്ച ക്ഷീണത്തിൽ കെട്ടിയോനും യാത്രാക്ഷീണം കൊണ്ട് പിള്ളേരും തളർന്നുറങ്ങി. എനിക്കുണ്ടോ കിടന്നിട്ടുറക്കം വരുന്നു. കാലത്ത് നേരത്തെ എണീറ്റ് കാട് കാണാൻ പോവണ്ടതല്ലേ. എങ്ങനെ ഉറങ്ങാനാണ്. നാളത്തെക്കുള്ള പൊരിഞ്ഞ പ്ലാനിങ്ങായി പിന്നെ.. ബന്ദിപ്പൂർ ഇത്ര അടുത്തായ സ്ഥിതിക്ക് അവിടെക്കൂടെ വണ്ടിയോടിക്കണം. അങ്ങനെ ഓടിച്ചോടിച്ചു പോയാൽ എവിടെയെത്തും.. ഗൂഗിളമ്മച്ചിയോടു ചോദിച്ചു. ഗുണ്ടൽപേട്ട് എന്ന് ഉത്തരവും വന്ന്. ആഹാ.. അത് പൊളിക്കും. ബന്ദിപ്പൂര്ന്ന് ഏതാണ്ട് 15 km. ഗുണ്ടലിലെ പൂപ്പാടങ്ങളെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ആ റൂട്ടിൽ പൂപ്പാടങ്ങൾ കണ്ട് യാത്ര ചെയ്യാൻ കൊതിച്ചിട്ടുണ്ട്. ആ സ്വപ്നം അടുത്തെത്തിയതിന്റെ ആവേശത്തിൽ സൂര്യകാന്തിപ്പൂക്കളെ സ്വപ്നം കണ്ട് കണ്ട് എപ്പോഴോ ഒന്ന് മയങ്ങി.

കാലത്ത് ഒരഞ്ചുമണിക്ക് തന്നെ ചാടിയെഴുന്നേറ്റു. സജീവേട്ടനേം പിള്ളേരേം വിളിച്ചെണീപ്പിച്ച് എല്ലാത്തിനേം റെഡിയാക്കിയെടുത്ത് ബാഗും പൂട്ടി ചെക്ക്ഔട്ട്‌ ചെയ്തിറങ്ങി. സഫാരിയിൽ വലിയ കാര്യമൊന്നും ഇല്ലെന്ന് ടിക്കറ്റ് കൗണ്ടറിൽ അന്വേഷിച്ചപ്പോൾ മനസ്സിലായി. മൃഗങ്ങളെ കാണാം കാണാതിരിക്കാം. എല്ലാം നുമ്മടെയൊരു ഭാഗ്യം പോലെ. ഭാഗ്യത്തിന് പഞ്ഞമൊന്നും ഇല്ലാത്തോണ്ട് കാട്ടിലൂടെ തനിയെ അങ്ങ് ഡ്രൈവ് ചെയ്ത് പോവാമെന്ന് വച്ചു.

തലേന്ന് രാത്രി പെരുമഴയത്ത് കണ്ട കാടിനിപ്പോ ചന്തമിത്തിരി കൂടിയപ്പോലെ. വളവും തിരിവുമായി കൊതിപ്പിച്ചുകൊണ്ട് റോഡ് അറ്റമില്ലാത്ത കിടക്കുന്നു. വഴിയരികിലെ വാകകളിൽ ചൊകചൊകന്ന വാകപ്പൂക്കൾ.. നൽക്കണിയായി കാട്ടിലിപ്പോഴും പൂത്തുനിൽക്കുന്ന കൊന്ന പ്പൂക്കൾ.. പിന്നെ കാടിന്റെ സംഗീതമെന്നോണം പേരറിയാപക്ഷികളുടെ ശബ്ദങ്ങൾ. കലപില വർത്താനങ്ങളുമായി കുഞ്ഞിപ്പെണ്ണുങ്ങളും സന്തോഷത്തിലാണ്. എല്ലാവരുടെയും കണ്ണ് കാട്ടിലാണ്. മരങ്ങൾ തിങ്ങിവിങ്ങി നിൽക്കുന്ന കാടല്ല മുത്തങ്ങയിലേത്. ഇടയ്ക്കിടെ മൈതാനങ്ങൾ കാണുമ്പോൾ ഞങ്ങളുടെ പ്രതീക്ഷകൾ വാനോളം ഉയരും. ആദ്യം കണ്ടത് വാനരപ്പടയെയാണ്. ചെറുതും വലുതുമായി റോഡരികിൽ വണ്ടിയിലേക്ക് പ്രതീക്ഷയോടെ നോക്കികൊണ്ടിരിപ്പാണ് വാനരസംഘം.

അമ്മുന്റേം ആമിടേം കുഞ്ഞിക്കണ്ണുകൾക്ക് കൗതുകമായി പിന്നെ കണ്ടത് ഒരു കലമാൻകൂട്ടത്തെയാണ്. പിരിയൻ കൊമ്പുകളും കൂർപ്പിച്ച ചെവിയുമായി അവ കാട്ടിലെങ്ങനെ പുല്ലുതിന്നുകയാണ്. അവരറിയാതെ ഞങ്ങളവരുടെ ഫോട്ടം പിടിക്കുന്നത് മണത്തറിഞ്ഞ മാൻക്കൂട്ടം കാടിനുള്ളിലേക്ക് അപ്രത്യക്ഷരായി. കാടുകേറിയത് മുതൽ കാത്തിരിക്കുന്ന കാഴ്ച്ച വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളു. ആ കാഴ്ച്ച കാണാൻ ഏറ്റവും കൊതിച്ചിരുന്നയാള് തന്നെയാണ് അതാദ്യം കണ്ടതും. കാട്ടാനക്കൂട്ടം കാട്ടിലെങ്ങനെ വിഹരിക്കുന്ന കാഴ്ച്ച. കൊമ്പനും പിടിയും കുട്ടിക്കൊമ്പൻമാരുമൊക്കെയായി അവരഞ്ചാറുപേരുണ്ട്. ആദ്യമായാണ് ഞാൻ കാട്ടാനക്കൂട്ടത്തെ ഇത്ര അടുത്ത് കാണുന്നത്. കൂട്ടത്തിൽ കുട്ടികളുള്ളത് കൊണ്ടാവണം അവരും നമ്മളും ഒരേപോലെ ജാഗരൂഗരായിരുന്നു. വലിയ ബഹളങ്ങളില്ലാതെ ഞങ്ങളവരെ ക്യാമറയിലാക്കാൻ ഒരു ചെറിയ ശ്രമം നടത്തി. ഒരു തെളിവ് വേണോല്ലോ. ഒരുപാടങ് തള്ളിമറിക്കുന്ന ടീംസ് ആയോണ്ട് സംഗതി കേട്ടപാടെ ആരും വിശ്വസിക്കണമെന്നില്ലല്ലോ ല്ലേ?!!

മതിവരുവോളം അവരെയങ്ങനെ നോക്കി നിന്ന് ഞങ്ങൾ യാത്ര തുടർന്നു. കുട്ടീം കുടുംബവുമായി മരച്ചില്ലകളിൽ തൂങ്ങിയാടുന്ന കുരങ്ങൻമാര് സ്ഥിരം കാഴ്ചയായി. ഇടയ്ക്ക് റോഡരികിൽ ആരെടാ ഞാനെടാ എന്ന മട്ടിലിരിക്കുന്ന സിംഹവാലൻ കുരങ്ങുകൾ കൗതുകകാഴ്ച്ചയായി. പിന്നെയുമങ് പോയിപ്പോയി ബന്ദിപ്പൂർ ചെക്ക്പോസ്റ്റിലെത്തി. ഗുണ്ടലിലേക്കെന്നും പറഞ്ഞ് പാട്ടും പാടി വണ്ടിയോടിച്ചങ്ങനെ പോയി. ബന്ദിപ്പൂർ എത്തിയേൽ പിന്നെ കടുവയെ കണ്ടിരുന്നെങ്കിലെന്നായി. കാണണ്ടതാണ്. നാല്‌ പേരും നാലുപാടും കടുവയ്ക്കായുള്ള തിരച്ചിലായി പിന്നെ. മൃഗങ്ങളെ കാണുന്നതിനേക്കാൾ സന്തോഷം നൽകിയത് കാടിനെ രണ്ടായി മുറിച്ച് കണ്ണെത്താദൂരത്തോളം നീണ്ടുനീണ്ടു പോകുന്ന ആ റോഡിലൂടെയുള്ള യാത്രയായിരുന്നു. ഓർക്കാപ്പുറത്ത് ഇറങ്ങിപ്പൊറപ്പെട്ടൊരു യാത്ര. അതിപ്പൊഴൊന്നും തീർന്നുപോവല്ലേ എന്നായിരുന്നു എന്റെയുള്ളിൽ മുഴുവനും.

ബന്ദിപ്പൂർ കാട്ടിലൂടെ യാത്ര തുടരവേ മനോഹരമായ ഒരു മൈതാനം കണ്ണിൽപ്പെട്ടു. സജീവേട്ടന് വണ്ടി നിർത്താതിരിക്കാനായില്ല. വണ്ടിയിൽ നിന്നിറങ്ങുന്നത് റിസ്ക് ആണെന്ന് നമ്മള് പറയുന്നത് ആര് കേൾക്കാൻ! അച്ഛനും മക്കളും ഇറങ്ങിക്കഴിഞ്ഞു. പിന്നെ ഞാനായിട്ടെന്തിനാ ഞാനും ഇറങ്ങി. പിന്നെ കാടിനെ ബാക്ക്ഗ്രൗണ്ട് ആക്കി ചാഞ്ഞും ചെരിഞ്ഞും നിന്ന് സെൽഫിപിടുത്തമായി. അപ്പോഴാണ് ഗാർഡിന്റെ വേഷമിട്ട ഒരു ചേട്ടൻ വേഗം വണ്ടിയിൽ കേറന്ന് ആംഗ്യം കാണിച്ചോണ്ടു വരുന്നു. കക്ഷി വന്ന പാടെ എന്റെ ഫോൺ മേടിച്ചെടുത്തു. ഇത് റിസേർവ് ഫോറെസ്റ്റ് ആണ് ഇവിടെ വണ്ടി നിർത്താനും ഇറങ്ങി ഫോട്ടോ എടുക്കാനുമൊന്നും പാടില്ലെന്ന് അറിയില്ലേ എന്ന് ശാസിച്ചു.

ഒന്ന് പകച്ചു പോയെങ്കിലും അളിയനോട് സോറി പറഞ്ഞ് ഊരിപ്പോരാൻ നോക്കി. രക്ഷയില്ല. ഓഫീസിൽ ചെന്ന് 2000 രൂപ ഫൈൻ കെട്ടിയിട്ട് പോയാൽ മതിയെന്നാണ് കക്ഷി പറയുന്നത്. നമ്മടെ മുഖം ക്യാമറേൽ പതിഞ്ഞിട്ടുണ്ടെന്ന്.. സജീവേട്ടൻ അടവൊന്നു മാറ്റിപ്പിടിച്ചു. ചേട്ടന് 100 രൂപാ തരാം എന്നായി. ഇതൊക്കെ കണ്ട് അന്തം വിട്ടുനിന്ന എന്നോട് നയത്തിൽ വണ്ടിയിൽ കേറിഇരിക്കാൻ പറഞ്ഞിട്ട് അയാൾ ശബ്ദം താഴ്ത്തി സജീവേട്ടനോടായി ‘ആയിരം രൂപാ കൊട്’ എന്ന് പറഞ്ഞു. അതുമിതും പറഞ്ഞ് ഒടുക്കം 250 രൂപാ കയ്യിൽ വച്ച് കൊടുത്ത് ഫോണും തിരിച്ചു മേടിച്ച് പുള്ളീടെ നിർദേശപ്രകാരം വന്ന വഴി കുറച്ച് ദൂരം തിരിച്ച് ഓടി വീണ്ടും യാത്ര തുടർന്നു.

സംഭവം എന്തൊക്കെയായാലും വണ്ടിയിൽ നിന്നിറങ്ങിയത് ശുദ്ധപോക്കിരിത്തരമായിപ്പോയി എന്ന് ഞാൻ പ്രഖ്യാപിച്ചു. എന്തായാലും കെട്ടിയോൻ പിന്നെവിടേം വണ്ടി നിർത്തി ഇറങ്ങിയില്ല. ബന്ദിപ്പൂർ കഴിഞ്ഞ് ഗുണ്ടലിലേക്ക് തിരിഞ്ഞു. കാടിന്റെ കാഴ്ചകളിൽ നിന്ന് വിട്ട് കാർ ഹൈവേയിലേക്ക് കേറി. കോയമ്പത്തൂർ-ഊട്ടി-ഗുണ്ടൽപേട്ട് ഹൈവേ ആണ്. ഗുണ്ടലിലേക്കുള്ള ആ 15 km യാത്രയിൽ കരിമ്പും, ക്യാബേജും മറ്റും കൃഷി ചെയ്തിരിക്കുന്ന പാടങ്ങൾ കണ്ടു. കുറെയധികം സ്ഥലത്ത് എന്തോ നടാൻ വേണ്ടി നിലമൊരുക്കി വച്ചിരിക്കുകയാണ്. വിത്തുപാകലും നനയുമൊക്കെയായി കർഷകരും തിരക്കിലാണ്.

ആകെ വരണ്ട കാലാവസ്ഥയാണ്. പക്ഷെ ആ ചെമ്മൺപാടങ്ങൾക്കും അതിരുകളിൽ പൂവിട്ടിരിക്കുന്ന അരളിപ്പൂവുകൾക്കും ആകാശം തൊട്ടുനിൽക്കുന്ന നീലഗിരിമലനിരകൾക്കും എന്തോ വല്ലാത്തൊരു ചന്തമുണ്ടെന്ന് തോന്നി. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് പോയിട്ടും പൂപ്പാടങ്ങൾ കണ്ടില്ല. സീസൺ അല്ലായിരിക്കുമോ എന്നൊരു സംശയം തോന്നി. വഴിയിലൊരാളോട് ചോദിച്ചപ്പോ മഴ കാരണം ഇത്തവണ വിത്തിടാൻ വൈകിയെന്നും രണ്ടു മാസം കഴിഞ്ഞ് വന്നാൽ നിറയെ പൂക്കൾ കാണാം എന്നും പറഞ്ഞു. ലേശം വിഷമം തോന്നിയെങ്കിലും ആ ഹൈവേയിൽ കൂടിയുള്ള ഡ്രൈവ് ഗംഭീരമായിരുന്നത്കൊണ്ട്
ഒട്ടും നിരാശ തോന്നിയില്ല.

പൂപ്പാടങ്ങൾ ഹുദാ ഗവാ.. ഇനിയെന്താ പരിപാടി.. തിരിച്ച് പോവാം??!! എന്ന് സജീവേട്ടൻ. ഗുണ്ടലീന്ന് ഊട്ടിക്ക് എത്ര കിലോമീറ്റർ ഉണ്ടെന്ന് ഗൂഗിളിൽ തപ്പി റൂട്ട്മാപ്പും കയ്യിൽ വച്ചിരിക്കുന്ന എന്നോടോ ബാലാ!! മൊത്തം 68 കിലോമീറ്റർ എന്ന് ഞാൻ അതിൽ കൂടുതലുണ്ടെന്ന് സജീവേട്ടൻ. പൊരിഞ്ഞ അടിയായി. വഴിയിലൊരു മലയാളിചേട്ടനെ കണ്ട് ചോദിച്ചു. വഴിയൊക്കെ ഇത് തന്നെ നല്ല കാലാവസ്ഥയാ നേരെയങ് വിട്ടോളാൻ പറഞ്ഞു ആ ഗഡി. എങ്കിപ്പിന്നെ മൈസൂർക്ക് പോയാലോ എന്നായി സജീവേട്ടൻ.. ഊട്ടി മതിയെന്ന് ഞാനും. കട്ട കലിപ്പ് സീൻ. എവിട്ന്നൊക്കെയോ സ്വരൂപിച്ചുകൂട്ടിയ ക്ഷമയുടെ നെല്ലിപ്പലകേടെ ഒരറ്റത്ത് പിടിച്ച് സജീവേട്ടൻ പറഞ്ഞു. എന്നാൽപ്പിന്നെ നമ്മക്ക് മസിനഗുഡി വരേം പൊയ്ക്കളയാം.

മസിനഗുഡിയെങ്കിൽ മസിനഗുഡി!! മാപ്പ് റെഡി. വണ്ടി പോട്ടെ റൈറ്റ് എന്ന് ഞാനും. ആ പോക്ക് പോയിപ്പോയി വീണ്ടും കാടുകയറി. ബന്ദിപ്പൂർ കാടിന്റെ മറ്റൊരു വശത്തൂടെയാണ് യാത്ര. എന്താ റോഡ്.. കാഴ്ച്ചകളാണെങ്കിൽ അൺലിമിറ്റഡ്. കടുവാ മോഹം വീണ്ടും തലപൊക്കി. അങ്ങനെ വളയം പിടിക്കുന്നതിന്റെ കൂട്ടത്തിൽ നാലുപാടും സ്കാൻ ചെയ്യുന്ന കെട്ടിയോൻ ആ കാഴ്ച്ച ചൂണ്ടിക്കാണിച്ചു തന്നു. ദൂരെ പുഴയരികിൽ ഒരൊറ്റയാൻ. പൊടിമണ്ണിൽ ചന്തികുത്തിയിരിപ്പാണ് കക്ഷി. കലിപ്പ് സീനാണ്. തല ആഞ്ഞുകുലുക്കി തുമ്പിക്കൈ കൊണ്ട് മണ്ണുവാരിവാരി ദേഹത്തേക്കിടുന്നുണ്ട്. ഒറ്റവാക്കിൽ വന്യം എന്നെ പറയാനുള്ളൂ. ആ ഇരിപ്പും ചലനങ്ങളും ആനകാര്യത്തിൽ കൗതുകം ഒരൽപ്പം കൂടുതലുള്ള എന്റെ കുട്ടിയെ ഞെട്ടിച്ചുകളഞ്ഞിരുന്നു. കാടിറങ്ങും വരെ അത് തന്നെയായിരുന്നു പറച്ചിൽ.

കാടിറക്കം..! ഈ യാത്രയിൽ അങ്ങനൊന്ന് താൽക്കാലികം മാത്രം. ഒരു കാട്ടിൽ നിന്ന് മറ്റൊരു കാട്ടിലേക്ക് അങ്ങനെ നീളുകയാണ് യാത്ര. നല്ല കിടുക്കാച്ചി റോഡ്… കർണ്ണാടകയിലെ ബന്ദിപ്പൂർ വനത്തിന്റെ പരിധി കഴിഞ്ഞ് 30 രൂപാ ചെക്‌പോസ്റ്റിൽ അടച്ച് ഞങ്ങൾ തമിഴ്നാട്ടിലെ മുതുമല നാഷണൽ പാർക്കിന്റെ പ്രവേശനകവാടം കടന്നു. വഴിയിലൊന്നും മറ്റു വാഹനങ്ങളില്ല. കാടിന്റെ കയറ്റിറക്കങ്ങളുടെ സൗന്ദര്യം മുഴുവൻ ആ ഡ്രൈവിൽ അറിയാം. മാൻകൂട്ടങ്ങളും, കുരങ്ങന്മാരും ധാരാളം. ആ പോക്കിലാണ് ഞങ്ങൾക്ക് മുൻപേ പോയ ഒരു വണ്ടി വഴിയിൽ നിർത്തിയിട്ടിരിക്കുന്നത് കണ്ടത്. ഒരാള് റോഡിലിറങ്ങി കാര്യമായി എന്തോ ക്യാമറയിൽ പകർത്തുന്നുണ്ട്. ഉശിരനൊരു കാട്ടുപോത്താണ് കണി. എന്തോ ധ്യാനത്തിലെന്നപോലെ അങ്ങനെ ഇരിപ്പാണ് മൂപ്പർ. എന്താ ഒരു കാഴ്ച്ച!! ആളൊന്നെണീറ്റു നിന്നാൽ തീർന്നു. അതറിമായിരുന്നിട്ടും വിടാതെ തൊട്ടടുത്ത് പോയി നിന്ന് ഫോട്ടം പിടിക്കുന്ന ചങ്ങായിക്ക് “പ്രാന്തൻ” എന്നൊരു വിളിപ്പേരിട്ട് ഞങ്ങള് വിട്ട് പോന്ന്. പിന്നല്ല.

എന്നാലും കടുവയെ കണ്ടില്ലല്ലോ എന്ന സങ്കടം കെട്ടിയോന്. പിള്ളേരാണെങ്കിൽ തലങ്ങും വിലങ്ങും കിടന്ന് ഒറങ്ങുന്നു. ഞാനതൊന്നും മൈൻഡ് ചെയ്യുന്നില്ല. കണ്ണുനിറച്ച് കാട് കാണുകയാണ്. ഓരോ കാടിനും ഓരോ ഭാവങ്ങൾ.. കണ്ട് കണ്ട് കണ്ട് മനസ്സ് നിറഞ്ഞെന്ന് തന്നെ പറയാം. ഇനിയീഅടുത്തകാലത്തൊന്നും കാട്കാണണ്ട അത്രയ്ക്കധികം കണ്ടുകഴിഞ്ഞിരിക്കുന്നു. എന്നാലും കണ്ണൊന്ന് ചിമ്മാൻ തോന്നുന്നില്ല. തോന്നിയാലും മനസ്സ് അനുവദിക്കുന്നില്ല കെട്ടിയോൻ പാവം കാലത്ത് തുടങ്ങിയ ഡ്രൈവ് ആണ്. വയസ്സ് മുപ്പതായിട്ടും ഫോർവീലറോഡിക്കാൻ പഠിക്കാഞ്ഞതിൽ തീർത്താൽ തീരാത്ത നിരാശതോന്നി.

അങ്ങനെ പലവിധ വികാരവിചാരങ്ങളുമായി മസിനഗുഡിയിലെത്തി. ഇലകളെയില്ലാത്ത ചോകചൊകന്ന പൂവാകകളെത്രയാണ് വഴിയോരത്ത്.. ടൗണിൽ സഫാരി ജീപ്പുകളും മറ്റും നിർത്തിയിട്ടിരിക്കുന്നു. ഉൾക്കാട്ടിലേക്കൊക്കെ കൊണ്ടുപോകാം മൃഗങ്ങളെ കാണിക്കാം എന്നൊക്കെ ഓഫറുകൾ വന്നു. ഞാനപ്പോ ഊട്ടിക്കെത്ര കിലോമീറ്റർ എന്ന് പരതുന്ന തിരക്കിലായിരുന്നു. ഏതാണ്ട് 30 km. 1 മണിക്കൂർ ഡ്രൈവ് എന്ന് ഗൂഗിൾ ഭഗവതി പറയുന്നു. എന്നാപ്പിന്നെ… വീണ്ടും പ്രതീക്ഷയോടെ കെട്ടിയോനെ നോക്കുന്നു. ഡ്രൈവിംഗിൽ ഹരം പിടിച്ച കെട്ടിയോൻ മുന്നും പിന്നും നോക്കാതെ വണ്ടിവിടുന്നു. ജിംഗാലാലാ!!

മസിനഗുഡി-ഊട്ടി റോഡിലൂടെയാണ് യാത്ര. അകലെക്കണ്ട നീലഗിരി മലനിരകൾ ഇപ്പോൾ വളരെ അടുത്ത് കാണാം. മേഘാവൃതമായ ആകാശത്തിന് കീഴെ കണ്ണെത്താദൂരത്തോളം കടുംനീലനിറത്തിൽ മലനിരകൾ. നല്ല തണുതണുത്ത കാറ്റും. റോഡിനിരുവശത്തും വാകയും പിന്നെ വയലറ്റ് നിറത്തിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പേരറിയാ മരങ്ങളും. പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിപ്പട്ടാളത്തെ വിളിച്ചെണീപ്പിച്ചു. മുന്നിലെ കൂറ്റൻ മലയുടെ വലിപ്പം കൂടിക്കൂടി വരുന്നു. ആ ഒറ്ററോഡ് മലയെ ചുറ്റിവളഞ്ഞു കിടക്കുകയാണ്. ഇനിയങ്ങോട്ട് 36 ഹെയർപിൻ വളവുകൾ കേറണം. വണ്ടി വലിഞ്ഞു കേറുന്നത് ശെരിക്കും അറിയാം.

ചുരമിറങ്ങി വരുന്ന വണ്ടികൾക്ക് ഒതുങ്ങികൊടുത്തും, തിരക്കുള്ളോരേ കേറ്റിവിട്ടും ചുരക്കാഴ്ച്ചകൾ ആസ്വദിച്ചും ഹെയർപിന്നുകളുടെ എണ്ണമെടുത്തും കേറിക്കേറിയങ് മലമുകളിലേക്ക് എത്താറായപ്പോൾ ഒരു വ്യൂപോയിന്റ് കണ്ടു.. ഒരൽപ്പം കൂടി മുകളിലേക്ക് കേറാൻ പടികളൊക്കെയുള്ള ചെറിയൊരു സെറ്റപ്പ്. സുരക്ഷിതമായി വണ്ടി ഒതുക്കി പിള്ളേരേം കൊണ്ട് പുറത്തിറങ്ങി. റോഡിലും റോഡരികിലെ മരത്തിലുമെല്ലാം ഇഷ്ടംപോലെ കുരങ്ങുകൾ. കുഞ്ഞുങ്ങൾ രണ്ടും പേടിച്ച് വിറച്ച് എന്നെ ഇറുക്കിപ്പിടിച്ചു. തൊട്ടടുത്ത മരത്തിലിരുന്ന വാനരശ്രേഷ്ട്ടന്റെ നോട്ടം കാറിലേക്കാണെന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് സജീവേട്ടൻ അപകടം മണത്തത്.

കാറിന്റെ ചില്ലുകളെല്ലാം തുറന്ന് കിടക്കുകയാണ്. ഉദ്വേഗഭരിതമായ നിമിഷങ്ങളായിരുന്നു പിന്നെ. ഒരു വശത്തൂടെ സജീവേട്ടനും മറുവശത്തൂടെ കുരങ്ങനും കാറിനടുത്തേക്ക് ഓടിച്ചെല്ലുന്നു. “അച്ഛേ അച്ഛേ..” എന്ന് കുഞ്ഞുങ്ങൾ നിലവിളിയായി. അവരെ ഒന്നുകൂടി ഇറുക്കിപിടിച്ച് സകലദൈവങ്ങളേം വിളിച്ച് പേടിയോടെ ആ കാഴ്ച്ച നോക്കിനിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു. സജീവേട്ടൻ മുൻവശത്തെ ഡോർ തുറക്കുന്നതിനിടെ കുരങ്ങൻ പിൻവശത്തെ വിൻഡോയിലൂടെ കാറിനകത്ത് കേറി. ക്ഷണനേരം കൊണ്ട് അവിടെ ഉണ്ടായിരുന്ന ബിസ്കറ്റ് പാക്കറ്റ് കയ്യിലാക്കി പുറത്തേക്ക് ചാടിയിറങ്ങി മരത്തിൽ കേറിയിരുന്നു. അപ്പോഴാണ് ശ്വാസം നേരെ വീണത്. വേണ്ടപ്പെട്ടവരെയൊക്കെ ഒരു നിമിഷം ഒന്ന് സ്മരിച്ചു.

വേണ്ടിയിരുന്നില്ല..വണ്ടി നിർത്തി ഇറങ്ങേണ്ടിയിരുന്നില്ല. ഇറങ്ങിയാൽ തന്നെ വിൻഡോ അടച്ചിടണമായിരുന്നു. ഇത്തരം യാത്രകളിൽ ഭക്ഷണസാധനങ്ങൾ സീറ്റിലും മറ്റും അലക്ഷ്യമായി ഇടുന്നത് അപകടം വരുത്തിവയ്ക്കും. ഫോണോ, പേഴ്സൊ, പവർബാങ്കോ മറ്റോ ആണ് കൊണ്ടുപോയിരുന്നതെങ്കിലോ.. അതൊക്കെ പോയാൽ പോട്ടെന്നു വയ്ക്കാം. വല്ല അപകടവും പറ്റിയിരുന്നെങ്കിലോ. അങ്ങനെ ചിന്തകൾ പലവഴിക്ക് കാടുകേറുന്നതിനിടെ ഞങ്ങടെ ആൾട്ടോ വണ്ടി വലിച്ചുവലിച്ച് മലകയറി. പച്ചപുതച്ച മലനിരകളും വെള്ളച്ചാട്ടവും, എസ്റ്റേറ്റ്കളും, അകലെ പൊട്ടുപോലെ വീടുകളും കണ്ടു തുടങ്ങിയപ്പോൾ ഞങ്ങളത് വിട്ടു.

പക്ഷെ ആമീടേം അമ്മൂന്റേം ചിന്തകൾ അച്ഛനോട് ഓട്ടപന്തയം വച്ച് ബിസ്ക്കറ്റ് തട്ടിയെടുത്ത ആ കുരങ്ങന്റെ ചുറ്റും കറങ്ങിനടക്കുവാണ്. “എന്തിനാമ്മേ കുരങ്ങൻ നമ്മടെ ബിസ്ക്കറ്റ് തട്ടിയെടുത്തത്?” പിന്നെ ചോദ്യങ്ങളായി. കൊരങ്ങന്റെ കുഞ്ഞാവെടെ വെശപ്പ് മാറ്റാനാ അവനത് എടുത്തതെന്ന് അച്ഛ പറഞ്ഞപ്പോ രണ്ടാൾക്കും ഏതാണ്ട് കാര്യങ്ങൾ ബോധ്യപ്പെട്ടു. “എന്നാലും അങ്ങനെ കട്ടെടുക്കാമോ” എന്ന് പിന്നേം ഒരു ചിന്ത. “അത് പിന്നെ കൊരങ്ങനോട് ചോദിക്കാതെ കൊരങ്ങന്റെ വീട്ടിൽ കേറിവന്നാൽ കൊരങ്ങൻ അങ്ങനൊക്കെ കാണിച്ചെന്നിരിക്കും” എന്ന് പറഞ്ഞ് ലേശം ഫിലോസഫിടെ അസ്ക്യതയുള്ള അമ്മ വേഗം കൊരങ്ങന്റെ സൈഡ് പിടിച്ചു. എന്തായാലും ആ സംഭവം കിടാങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട് യാത്രയിലുടനീളം ആ കുഞ്ഞു മനസ്സുകളിൽ ആ ഓട്ടമത്സരവും, തട്ടിപ്പറിക്കലും, കുരങ്ങനും, ബിസ്‌ക്കറ്റിന് കാത്തിരിക്കുന്ന ആ കുട്ടിക്കൊരങ്ങനുമൊക്കെയായിരുന്നു.

ഇതിനിടയിൽ ഞങ്ങൾ 36 ഹെയർപിന്നുകളും പിന്നിട്ട് ഊട്ടിപ്പട്ടണം ലക്ഷ്യമാക്കി നീങ്ങി. ഊട്ടിയിലെത്തുമ്പോഴേക്കും നേരം ഉച്ചയായി. വിശപ്പും ദാഹവുമൊന്നും അറിയുന്നില്ല. നല്ല തണുപ്പ്. ഇരുവശത്തും കൂറ്റൻ പൈൻ മരങ്ങൾ ഇടതിങ്ങിയ റോഡിലേക്ക് കേറിയപ്പോ അത്യാവശ്യം നല്ല ട്രാഫിക്ക് ഉണ്ടായിരുന്നു. റോഡ് കിടിലോൽക്കിടിലം. തട്ടുതട്ടായി കിടക്കുന്ന മലഞ്ചെരിവുകളിൽ പലവർണ്ണ പെട്ടികൾ അടുക്കിവച്ചതുപോലെ വീടുകൾ. ഹോം സ്റ്റേകളും ഹോട്ടലുകളും ധാരാളം. മിക്കതും ഓൺലൈൻ ബുക്കിങ് മാത്രേ എടുക്കുള്ളു. കത്തിയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

വണ്ടി നേരെ ലെയ്ക്കിനടുത്തേക്ക് വിട്ടു. നല്ല തിരക്കാണ്. മരതകപ്പച്ച നിറമുള്ള തടാകത്തിൽ നിറയെ മഞ്ഞയും, നീലയും, പച്ചയും, പിങ്കും നിറമുള്ള ബോട്ടുകൾ. ലെയ്ക്കിന് എതിർവശത്തായി ഒരു പുതിയ മലയാളി റെസ്റ്റോറന്റ് cum ഹോട്ടൽ കണ്ടു. കേറിനോക്കിയപ്പോ തെറ്റില്ല. ചെറുതാണെങ്കിലും മുറികളൊക്കെ നന്നായി ഫർണിഷ് ചെയ്തിട്ടുണ്ട്. ചൂടുവെള്ളം സുലഭം. അങ്ങനെ അത് തന്നെ പിടിച്ചു. ബാഗും മറ്റും എടുത്ത് വച്ച് ബെഡിലേക്ക് മറിഞ്ഞുവീണപ്പോഴാണ് മുറിയിൽ ഫാൻ ഇല്ലെന്ന കാര്യം ശ്രദ്ധിക്കുന്നത്. നല്ല തണുപ്പുള്ളപ്പോൾ എന്തിന് ഫാൻ. എന്നാലും ഉത്തരത്തിലോട്ട് നോക്കുമ്പോൾ എന്തോ ഒരു വൈക്ലഭ്യം. ലെയ്ക്കിൽ ഒന്ന് ചുറ്റിക്കറങ്ങി, സ്പീഡ്ബോട്ടിൽ ഒരു റൗണ്ടടിച്ച് നേരെ ബൊട്ടാണിക്കൽ ഗാർഡനിലേക്ക് വിട്ടു. ഫോട്ടോ എടുത്ത് മടുത്ത് അതിലെഇതിലെ കണ്ട വഴീല് കൂടിയൊക്കെ കറങ്ങി നടന്നു.

അവിട്ന്ന് ഇറങ്ങിയപ്പോ മണി 7. ഗാർഡന്റെ അടുത്ത് തന്നെയാണ് മാർക്കറ്റ്‌. അടുത്തുതന്നെ തിബറ്റൻ മാർക്കറ്റും ഉണ്ട്. കമ്പിളിയുടുപ്പുകളും കരകൗശലവസ്തുക്കളും, ഷാളുകളും കളിക്കോപ്പുകളും വിൽക്കുന്ന കടകളാണ് കൂടുതലും. എവിടെനിന്നോ വന്ന് എങ്ങോട്ടോ ഒഴുകിപ്പോകുന്ന ആൾക്കൂട്ടത്തിനിടയിൽ എന്റെ കൊച്ചുകുടുംബത്തെ കൂട്ടിപ്പിടിച്ചങ്ങനെ നടക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ഇങ്ങനെ ഓർക്കാപ്പുറത്ത് വീണുകിട്ടുന്ന മധുരമുള്ള നിമിഷങ്ങളാണല്ലോ ജീവിതം മനോഹരമാക്കുന്നത്.

ചുമ്മാ ഏതൊക്കെയോ വഴിയിലൂടെ വണ്ടിയൊടിച്ച് പോയിപ്പോയി അവസാനം താമസിക്കുന്ന സ്ഥലത്തേക്കുള്ള വഴി തപ്പി കുറെ വട്ടം കറങ്ങി. ഗൂഗിളമ്മച്ചി അപ്പപ്പോ പറയുന്ന വഴിയേ പോയിപ്പോയി ഒരു കയറ്റത്തിലെത്തി. ആകെമൊത്തം പെരുവഴിയിലായെങ്കിലും അവിടെ നിന്ന് കണ്ട കാഴ്ച്ച. ഊട്ടിപ്പട്ടണത്തിന്റെ രാത്രികാഴ്ച്ച!!! അത് കണ്ടിട്ടും കണ്ടിട്ടും മതിയായില്ല.

പിറ്റേദിവസം റ്റോയ്‌ട്രെയിൻ യാത്രയ്ക്ക് ശേഷം മടക്കം എന്നതായിരുന്നു പ്ലാൻ എ. വെക്കേഷൻ ആയത് കൊണ്ടാവും വൻ തിരക്കാണ്. ടിക്കറ്റ് കിട്ടാൻ കാലത്ത് 6:00 മുതൽ ക്യൂ നിന്നത് വെറുതെയായി. ടിക്കറ്റ് കിട്ടാതോണ്ട് കുട്ടിട്രെയിൻ യാത്രാ പ്ലാൻ ക്യാൻസൽ ചെയ്ത് ഹോട്ടൽ ചെക്ക്ഔട്ട്‌ ചെയ്തിറങ്ങി. വീട്ടിലേക്ക് മടങ്ങാനുള്ള പരിപാടിയാണ്. പോകുന്ന വഴിയിലെ കാഴ്ചകളൊക്കെ കണ്ട് കണ്ട് ബത്തേരി ലക്ഷ്യമാക്കി വണ്ടി തിരിച്ചു. വുഡ്‌കോക്ക് റോഡിലൂടെ ചെന്ന് -ദേവർഷോല-ഗൂഡല്ലൂർ- സുൽത്താൻബത്തേരി റൂട്ട് പിടിച്ചു. പോകുന്ന വഴിയിലാണ് പൈൻ ഫോറെസ്റ്റ്. പൈൻമരക്കാടുകൾക്കിടയിലൂടെ തടാകത്തിനരികിലേക്ക് ഒരു നടത്തം.. ചറപറാ ഫോട്ടം പിടുത്തം മടക്കം. അതെന്നെ. ഒരു യാത്രയിൽ കാണാവുന്നതിലുമെത്രയോ കാഴ്ച്ചകൾ കണ്ട് കഴിഞ്ഞത് കൊണ്ടാവണം മനസ്സും ഫോണിന്റെ മെമ്മറികാർഡും ഒരു പോലെ നിറഞ്ഞിരുന്നു. ഊട്ടി മുതൽ ഗൂഡല്ലൂർ വരെയുള്ള യാത്രയിൽ ഏറ്റവും രസമുള്ള കാഴ്ച്ച അറ്റമില്ലാത്ത തേയിലത്തോട്ടങ്ങളായിരുന്നു.

വളഞ്ഞും പുളഞ്ഞും കിടക്കുന്ന റോഡിലൂടെ കുലുങ്ങികുലുങ്ങിയുള്ള യാത്ര കുഞ്ഞുങ്ങളെ അവശരാക്കി. രണ്ടാളും മാറിമാറി ഛർദി തുടങ്ങി. ഒരു കുപ്പിവെള്ളം വാങ്ങാൻ പോലും വഴിയിലെവിടെയും ഒരു കട പോലുമില്ല. ഉള്ളത്കൊണ്ട് രണ്ടാളേം തൊടപ്പിച്ചെടുത്ത് പതുക്കെയങ് പോയി. ഒടുക്കം ഒരു 3 മണിയായപ്പോ ബത്തേരിയെത്തി ഭക്ഷണോം കഴിച്ച് വന്ന വഴി ചുരമിറങ്ങി മെയ്‌ 9 ന് രാത്രിയൊരു 8:30 യോടെ വീടുപിടിച്ചു.

പണ്ടാരോ പറഞ്ഞത് നേരാ.. കെട്ടുമ്പോൾ നമ്മളെക്കാളും വട്ടുള്ളൊരാളെ കെട്ടണം നമ്മളെക്കാൾ വട്ടുള്ളവർക്കേ നമ്മുടെ കൊച്ചു കൊച്ചുവട്ടുകൾക്ക് പിന്നാലെ ഇഷ്ടത്തോടെ നടക്കാൻ പറ്റൂ..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post