വിവരണം – ഷഹീർ അരീക്കോട്.
ഇടുക്കി ജില്ലയിലെ പെരിയാർ വള്ളക്കടവ് ചെക്ക് പോസ്റ്റ് മുതൽ പത്തനംതിട്ട ജില്ലയിലെ ആങ്ങമൂഴി കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വരെ പെരിയാർ ടൈഗർ റിസർവ്വിലൂടെ ‘ജംഗിൾ റൈഡറിൽ’ മൂന്നര മണിക്കൂർ നീളുന്ന ‘ഓർഡിനറി’ വനയാത്ര അടിപൊളി ഫീലാണ് ടീംസേ…
കാഴ്ചകൾ: ഗവി ഡാം, ഗവി പാർക്ക്, പമ്പ ഡാം, ആനത്തോട് ഡാം, കക്കി ഡാം, മൂഴിയാർ പെൻസ്റ്റോക്ക് ക്രോസിംഗ്, മൂഴിയാർ ഡാം, റിസർവ്വോയറുകൾ, നിത്യഹരിതവനങ്ങൾ, കാട്ടുമൃഗങ്ങൾ.
ഗവിയിൽ കാണാനെന്തുണ്ട് എന്ന് ചോദിച്ചാൽ, ഗവിയിൽ മാത്രമായി നേരിട്ട് കാണാൻ ഗവി ഡാമും പാർക്കുമല്ലാതെ പ്രത്യേകിച്ചൊന്നുമില്ലയെന്നേ ഞാൻ പറയൂ. വണ്ടിപ്പെരിയാറിൽ നിന്നും ഗവി വരെ പലതവണ പോയിട്ടുള്ളയാളാണ് ഞാൻ, ഒരു ആവറേജ് സംഗതിയായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ.
എന്നാൽ കുമളിയിൽ നിന്നും ഗവിയിലൂടെ പത്തനംതിട്ടയിലേക്കോ പത്തനംതിട്ടയിൽ നിന്ന് ഗവിയിലൂടെ കുമളിലേക്കോ ‘ഓർഡിനറി’ ആനവണ്ടിയിൽ ആറു മണിക്കൂർ നീളുന്ന യാത്രയിൽ, പെരിയാർ വള്ളക്കടവ് ചെക്ക് പോസ്റ്റ് മുതൽ ആങ്ങമൂഴി കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വരെയും അതുപോലെ തിരിച്ചും, കാട്ടാനകളും, കാട്ടുപോത്തുകളും, കടുവകളും, പുലിയും, മ്ലാവും, മാനുകളും, വിവിധയിനം പക്ഷികളും, മറ്റ് മൃഗങ്ങളും സ്വൈര്യ വിഹാരം നടത്തുന്ന പെരിയാർ ടൈഗർ റിസർവ്വിലൂടെയുള്ള മൂന്നര മണിക്കൂർ വനയാത്ര ശരിക്കും അടിപൊളി ഫീലാണ്. കുമളിയിൽ നിന്നും 5:30am ന് തുടങ്ങുന്ന യാത്രയാണ് മൃഗങ്ങളെ കാണാനും ആസ്വദിക്കാനും കൂടുതൽ നല്ലത് എന്നാണ് എന്റെ അഭിപ്രായം.
ജോലിയുടെ ഭാഗമായി പത്തു ദിവസത്തോളമായി ഇടുക്കിയിലെ വണ്ടിപ്പെരിയാറിലായിരുന്നു. തിരിച്ചു പോകേണ്ടതിന്റെ തലേ ദിവസം വൈകിട്ട് കുമളി KSRTC ഡിപ്പോയിലേക്ക് വിളിച്ച് കുമളിയിൽ നിന്നും ഗവി വഴി പോകുന്ന പത്തനംതിട്ട ബസ്സിന്റെ സമയം തിരക്കി. കാലത്ത് 5:30 ന് കുമളി ഡിപ്പോയിൽ നിന്നും ബസ് പുറപ്പെടുമെന്ന് ഉറപ്പു വരുത്തി അലാറം വെച്ച് ഉറങ്ങാൻ കിടന്നു.
ജനുവരി മാസത്തിലെ ആ തണുത്ത പ്രഭാതത്തിൽ സമയത്തിന് റെഡിയായി തിരികെ കൊണ്ടുപോകാനുള്ള ഭാണ്ടവും തോളത്തിട്ട് വണ്ടിപ്പെരിയാറിലെ കക്കിക്കവല ബസ്സ്സ്റ്റോപ്പിൽ നിൽക്കുമ്പോൾ അതാ വരുന്നു നമ്മുടെ കഥാനായകൻ RAC 521. അപ്പോൾ സമയം 6 am.
വണ്ടിയിൽ കയറിയ എന്റെ കണ്ണുകൾ ആദ്യം പരതിയത് മുൻവശത്തെ ഡോറിന് മുൻപിലായുള്ള ഹോട്ട് സീറ്റാണ്. എന്നാൽ നമ്മുടെ ജംഗിൾ റൈഡറിൽ ആ ഭാഗത്ത് സീറ്റുകളേയില്ല എന്നതാണ് സത്യം. പാസ്സഞ്ചറും ഗുഡ്സും എല്ലാമായി രണ്ട് ആനവണ്ടികൾ മാത്രം ഓടുന്ന പാതയിൽ ഒരു പക്ഷെ ലഗേജ് സ്പേസിനു വേണ്ടിയായിരിക്കാം ആ സീറ്റുകൾ എടുത്തു മാറ്റിയത്.
ഡോറിന് തൊട്ടു പുറകിലായുള്ള ആദ്യ സീറ്റിൽ തന്നെ കയറിയിരുന്നു, അവിടെയിരുന്നാൽ തടസ്സമേതുമില്ലാതെ മുന്നിലെ കാഴ്ചകൾ കാണാം, മുൻവശത്തെ പൊട്ടിയഗ്ലാസുകൾ കണ്ടാൽ തന്നെ വഴിയെക്കുറിച്ച് ഏകദേശ ധാരണ കിട്ടും. ബസ്സിൽ വളരെക്കുറച്ച് യാത്രക്കാരേയുള്ളൂ, കൂട്ടത്തിൽ കാഴ്ചക്കാരനായി കയറിയ യാത്രക്കാരൻ ഞാൻ മാത്രമായിരുന്നു.
വണ്ടിപ്പെരിയാർ – പത്തനംതിട്ട, കണ്ടക്ടർ 135 രൂപയുടെ ടിക്കറ്റ് തന്നു (വിലയോ തുഛം ഗുണമോ മെച്ചം). തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വള്ളക്കടവ് ഫോറസ്റ്റ് ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി വാഹനം നീങ്ങുമ്പോൾ ഹെഡ് ലൈറ്റ് വെളിച്ചത്തെ തോല്പിക്കാനുള്ള മഞ്ഞിന്റെ ശ്രമങ്ങൾ പലപ്പോഴും നിശ്ഫലമായി. കഴിഞ്ഞ ദിവസത്തെ പകലിൽ ഞാൻ വാഹനമോടിച്ച് പോയ അതേ വഴികൾ ഞാനാദ്യമായിക്കാണുന്ന പുതിയയേതോ വഴികളായി എനിക്ക് അനുഭവപ്പെട്ടു.
വള്ളക്കടവ് ചെക്ക്പോസ്റ്റിൽ ബസ്സ് നിർത്തി കണ്ടക്ടർ രജിസ്ടറിൽ ഒപ്പുവെച്ചു വന്നപ്പോഴേക്കും യൂനിഫോമിലുള്ള ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ബസ്സിനുൾവശത്ത് കയറി പരിശോധന നടത്തി, യാത്രക്കാരായ രണ്ട് അന്യസംസ്ഥാന തൊഴിലാളികളോട് വിശദമായ വിവരങ്ങൾ തിരക്കി കുഴപ്പക്കാരല്ലെന്ന് മനസ്സിലാക്കിയ ശേഷം പരിശോധന നിർത്തി ഡബിൾബെല്ലടിച്ചപ്പോഴേക്കും കാഴ്ചയുടെ മായാലോകത്തേക്കുള്ള ആ വാതായനം മുന്നിൽ തുറന്നു കഴിഞ്ഞിരുന്നു.
വഴി നീളെ കിടക്കുന്ന നനവാർന്ന ആനപ്പിണ്ടങ്ങളും റോഡിൽ പുല്ലുകൾ വലിച്ചിട്ട കാഴ്ചയും പ്രതീക്ഷ നൽകിയെങ്കിലും ആരും ദർശനം തന്നില്ല. ആ കരിവീരന്മാർ കാണാമറയത്ത് നിന്നു കൊണ്ട് ഞങ്ങളെ കണ്ടിരിക്കാം. കോഴിക്കാനം കഴിഞ്ഞതും ഒരു ഒറ്റയാൻ കാട്ടുപോത്ത് വട്ടംചാടിയപ്പോൾ ഡ്രൈവർ വണ്ടി നിർത്തി. നിമിഷ നേരം കൊണ്ട് പൊടിയും പറത്തിക്കൊണ്ട് ആശാൻ കാടിനകത്തേക്ക് ഓടിമറഞ്ഞു. മ്മടെ കണാരേട്ടന്റെ സ്റ്റൈലിൽ പറഞ്ഞാൽ “രണ്ട് ടണ്ണിന് ഒര് കിലോം പോലും കൊറ്യൂല, അജ്ജാതി ഒര് ഹലാക്കിന്റെ ഐറ്റം… ഹൗ ബല്ലാത്ത ജാതി”.
വീതി കുറഞ്ഞതും പൊട്ടിപ്പൊളിഞ്ഞതുമായ ആ വഴിയിലൂടെ ‘ശർക്കര ജിലേബി ഉണ്ടാക്കുന്ന’ ലാഘവത്തോടെ ഡ്രൈവർ മൻസൂർ സാർ വണ്ടിയോടിക്കുന്നതു തന്നെ മനോഹര കാഴ്ചയാണ്. പച്ചക്കാനം ചെക്ക് പോസ്റ്റ് എത്തിയപ്പോഴേക്കും സൂര്യപ്രകാശം ഭൂമിയെ പുണർന്നു കഴിഞ്ഞിരുന്നു സൂര്യകിരണങ്ങൾ ഇലകൾക്കിടയിലൂടെ ഊളിയിട്ടു കടന്നു വന്നു.
സീതത്തോട് പഞ്ചായത്തിലേക്ക് സ്വാഗതമോതുന്ന ബോർഡും പിന്നിട്ട് ഗവിയിലെത്തിയപ്പോൾ സമയം 7 മണി. മനുഷ്യനും മൃഗങ്ങളും പരസ്പരം അറിഞ്ഞ് ഇടപഴകുന്ന ജീവതാളമാണ് സമുദ്രനിരപ്പിൽ നിന്നും 3400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിത്യഹരിതവനപ്രദേശമായ ഗവിയുടെ സ്വത്വം.ഗവിയും ഗവിഡാമും പമ്പാ ഡാമും പിന്നിട്ട് കാട്ടുകോഴികളേയും പച്ചപ്പിറാവുകളേയും കണ്ട് 7:20am ന് കൊച്ചു പമ്പയിലെ KSEB കാന്റീനിനു മുൻപിൽ ബസ്സ് ഒതുക്കി നിർത്തി. ഹാവ് എ ഷോർട്ട് ബ്രേക്ക് ഫോർ ബ്രേക്ക് ഫാസ്റ്റ്.
ഓർഡിനറി സിനിമയെ അനുസ്മരിക്കുമാറ് പ്രകൃതി ഭംഗിയാർന്ന ഒരിടം, കാന്റീനിൽ ഭക്ഷണം റെഡിയാകുന്നതേയുള്ളൂ ഡ്രൈവറും കണ്ടക്ടറും മറ്റൊരു യാത്രക്കാരനും ഞാനും മാത്രമേ ഭക്ഷണം കഴിക്കാനായുള്ളൂ. പൂരി ഓർഡർ ചെയ്ത് ഞങ്ങൾ പുറത്തിങ്ങിയപ്പോഴാണ് മ്ലാവുകൾ ഓടിക്കളിക്കുന്ന ആ മനോഹര കാഴ്ച ഞങ്ങളെ തേടിയെത്തിയത്. നാട്ടുകാരായ മറ്റു യാത്രക്കാർ വെയിലുകായുമ്പോൾ ഞങ്ങൾ നാലുപേരും പൂരിയും മസാലക്കറിയും കഴിച്ചു. 3 പൂരി + മസാലക്കറി + ചായ = 50 രൂപ, സംഗതി കൊള്ളാം തൃപ്തിയായി.
7:40 am ന് ശകടം വീണ്ടും ചലിക്കാൻ തുടങ്ങി, കൊച്ചുപമ്പ ചെക്ക് പോസ്റ്റിലെ രജിസ്ടറിലും കണ്ടക്ടർ ഒപ്പുവെച്ചു മുന്നോട്ടു പോകുമ്പോൾ ഞങ്ങൾക്കു മുന്നേ വഴികാട്ടികളായി രണ്ട് പരുന്തുകൾ കുറേ ദൂരം മുന്നേ പറക്കുന്നുണ്ടായിരുന്നു. കാടിന്റെ വന്യതയിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ തൊട്ടപ്പുറത്തെ സീറ്റിലിരുന്ന അമ്മച്ചിയുടെ സഞ്ചിയിൽ നിന്നും ഇടക്കിടെ ഉയരുന്ന കോഴിക്കുഞ്ഞിന്റെ ശബ്ദം ഒരു bgm കണക്കെ എന്റെ കാതുകളിൽ മുഴങ്ങി.
പച്ച വിരിച്ച മൊട്ടക്കുന്നുകളും കയറ്റിറക്കങ്ങളും നിറഞ്ഞ പ്രകൃതിഭംഗിയാർന്ന ആ ഭൂമികയിലൂടെ യാത്ര ചെയ്ത് 8:15 am ഓടെ ആനത്തോട് ഡാം പിന്നിട്ടപ്പോൾ ചെങ്കീരികൾ റോഡിന് കുറുകെ ഓടുന്നത് കാണാനിടയായി. കക്കിഅണക്കെട്ടിലെ വെള്ളം മലനിരകൾക്കിടയിലൂടെ ഒഴുകിപ്പോകുന്നതു തടയാൻ ഒരു പാർശ്വ അണയെന്ന നിലയിലാണ് ആനത്തോട് ഡാം നിർമിച്ചിരിക്കുന്നത്. 8:25 am ന് കക്കി ഡാമും പിന്നിട്ടു, പമ്പ അണക്കെട്ടിൽനിന്ന് 3.21 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം വഴിയാണ് വെള്ളം കക്കിയിലെത്തിക്കുന്നത്.
മലമടക്കുകളും ചോലവനങ്ങളും ഡാം റിസർവോയറുകളും കൺകുളിർക്കെ കണ്ട് കാനനക്കാഴ്ച്ചകൾ അതിന്റെ തനിമയോടെ നുകർന്ന് 9 മണിയോടെ മൂഴിയാർ പെൻസ്റ്റോക്ക് ക്രോ സിംഗിനടുത്ത് ബസ്സ് ഒതുക്കി നിർത്തി. യാത്രക്കാർ റോഡ് സൈഡിൽ വരിവരിയായി നിന്ന് യൂറിയവിക്ഷേപണം നടത്തി. മൂഴിയാർ എത്തുന്നതിന് തൊട്ടു മുൻപായി രണ്ടു കൊമ്പന്മാരും മുഖാമുഖം കണ്ടു (പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട് കുമളിക്ക് പോകുന്ന ആനവണ്ടി).
മൂഴിയാർ എത്തിയതും വണ്ടിയിൽ സീറ്റ് ലോഡായി 9:20am ആയപ്പോൾ മൂഴിയാർ ഡാം പിന്നിട്ടു, കക്കി റിസോർവോയറിനോട് അടുത്തു സ്ഥിതി ചെയ്യുന്ന വളരെ ചെറിയ ഒരു അണക്കെട്ടാണ് മൂഴിയാർ ഡാം, എല്ലാ ഡാമുകളുടെയും മുകളിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത് എന്നത് തന്നെ അടിപൊളി അനുഭവമാണ്. 9:45am ന് ആങ്ങമൂഴി – കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് എത്തിയതോടെ കാടിനോട് വിട പറഞ്ഞു.
വഴിയിൽ ആനകളെയൊന്നും കാണാൻ പറ്റിയില്ലെങ്കിലും റോഡിൽ കണ്ട ആനപ്പിണ്ടമെല്ലാം ഒരുമിച്ചു വെച്ചാൽ രണ്ട് ആനയോളമെങ്കിലും വരുമായിരിക്കും. 10 മണിയായപ്പോൾ സീതത്തോട് പിന്നിട്ടു, ഇലപൊഴിഞ്ഞ റബർ മരങ്ങളും പൈനാപ്പിൾ കൃഷിയും നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ച് വടശ്ശേരിക്കര വഴി പത്തനംതിട്ടയിലെത്തിയപ്പോൾ സമയം 11:30am. പത്തനംതിട്ടയിൽ നിന്ന് ഭക്ഷണം കഴിച്ച് 12:20 pm ന്റെ അടിമാലി – നെടുങ്കണ്ടം വണ്ടിയിൽ കയറി 161 രൂപ ടിക്കറ്റെടുത്തു. യാത്രയിൽ നല്ലയൊരു ഉറക്കം കിട്ടാൻ സഹപ്രവർത്തകന്റെ തലേ ദിവസത്തെ കൂർക്കംവലി കാരണമായി. വൈകിട്ട് 6 മണിക്ക് മുൻപായി അടിമാലിയിലെത്തി. ഗവി ബസ്സുകളുടെ സമയവിവരങ്ങൾക്ക് – https://bit.ly/3arDRUM.