സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്ക് ഞങ്ങളുടെ ഫാമിലി വെക്കേഷൻ ട്രിപ്പ് !!

വിവരണം – Nisha Kunjipoove.

സ്റ്റാച്യു ഓഫ് യൂണിറ്റി രാജൃത്തിന് നമ്മുടെ പ്രധാനമന്ത്രി സമർപ്പിക്കുന്ന സമയം ഏറ്റവും കൂടുതൽ കേട്ടൊരു ചോദൃമായിരുന്നു പ്രതിമ പട്ടിണി മാറ്റുമോ എന്ന്. അന്നേ വിചാരിച്ചതാണ് അടുത്ത വെക്കേഷൻ ട്രിപ്പ് ഗുജറാത്തിന് തന്നെ. ഞങ്ങൾ ഗുജറാത്തിൽ പല സ്ഥലങ്ങൾ സന്ദർശ്ശിച്ചിരുന്നു. ഗിർ വനത്തിലേക്കുള്ള യാത്ര കഴിഞ്ഞു ബറോഡയിൽ എത്തി റൂം എടുത്തു അവിടെ ഉറങ്ങി. പിറ്റേന്ന് രാവിലെ സ്റ്റാച്യു കാണാനായി ഞങ്ങൾ ഇറങ്ങി. അപ്പോൾ ആണ് അറിയുന്നത് തിങ്കളാഴ്‌ച അവധിയാണത്ര. എന്നാൽ പിന്നെ സൂററ്റിൽ ഷോപ്പിങ് നടത്താമെന്ന് കരുതി. ഒരു ദിവസം ഫുൾ ഷോപ്പിംഗ്നായി പോയി കിട്ടി. തുണികൾ ക്ക് നല്ല ലാഭം..അറിയാല്ലോ ഞങ്ങൾ സ്ത്രീകൾക്ക് തുണികൾ ഒരു വീക്ക്നെസ്സെ അല്ലാന്ന്.

ഒരു ദിവസം കൂടി സൂററ്റിൽ താമസിച്ച് അവിടുന്ന് പിറ്റേന്ന് രാവിലെ സ്റ്റാച്യു കാണാനായി വഡോദരയിലേക്ക് തിരിച്ചു. രാവിലത്തെ പ്രഭാത ഭക്ഷണം ആയ ഒണക്ക ചപ്പാത്തിയും പനീർ ഒക്കെ പോകണ പോക്കിൽ തട്ടി. വെള്ളവും കയ്യിൽ കരുതി. നല്ല മഞ്ഞ് ഉണ്ടായിരുന്നു. ഇടയ്ക്കിടെ ഗുജറാത്തി ഡ്രൈവറിനോട് ഞാൻ പൊട്ട ഹിന്ദിയിൽ പറയുന്നുണ്ട് “ഡ്രൈവർ ഗാഡി 100 ജൽദി ചലോ” എന്നൊക്കെ. കൂടുതൽ എന്റെ ഹിന്ദി കേൾക്കാൻ ത്രാണി ഇല്ലാത്തോണ്ടാകാം പുള്ളി 100 ല് തന്നെ വിട്ടു.. കിടിലം റോഡാണ് കേട്ടോ. പതിനൊന്ന് മണിയായപ്പോൾ അവിടെ എത്തി. വണ്ടി പാർക്ക് ചെയ്തു. വണ്ടികൾ ഇടാനായി പ്രതൃകം പാർക്കിംഗ് ഏരിയ ഉണ്ട്.

ഞങ്ങൾ ടിക്കറ്റ് കൗണ്ടറിലേക്ക് നീങ്ങി. നല്ല Q ഉണ്ടായിരുന്നു. ഗുജറാത്തികൾ മാത്രമല്ല നമ്മുടെ മലയാളികളും വിദേശിയരും അടക്കമുള്ള ടൂറിസ്റ്റുകൾ അവിടെയുണ്ട്. 350 rs ആണ് ടിക്കറ്റ് ചാർജ്.അതു കൂടാതെ അവരുടെ ബസ്സിൽ യാത്ര ചെയ്യാനായി 30 രൂപ ടിക്കറ്റും എടുക്കണം. Q നില്ക്കാതെ കയറാൻ ഉള്ള ടിക്കറ്റും ആവശ്യക്കാർക്ക് എടുക്കാം ,1000 rs ആണ് അതിന്റെ ചാർജ്. ഒരാൾക്ക് 2900 രൂപ മുടക്കിയാൽ പത്തു മിനിറ്റ് ഹെലികോപ്റ്റർ റൈഡിങ്ങുണ്ട്. ടിക്കറ്റ് എടുത്തു കർശ്ശന പരിശോധനകൾ രണ്ടിടത്തായി നടത്തിയതിനു ശേഷം ഞങ്ങൾ സ്റ്റാച്യു കാണാനായി അവരുടെ തന്നെ AC ബസ്സിൽ കയറി. ഗൈഡ് വന്നു നമുക്കു സ്റ്റാച്യുവിനെപറ്റിയും അവിടെയുളള മറ്റു കാരൃങ്ങളും ഉൾക്കൊണ്ട ഒരു വിവരണം എത്തുന്നതിന് മുൻപായി തന്നു.

കുറച്ചു ദൂരം പിന്നിട്ടപ്പോൾ ബസിൽ ഇരുന്നു തന്നെ ലോകത്തിന് മുന്നിൽ തല ഉയർത്തി നിൽക്കുന്ന ആ പ്രതിമ മൂടൽ മഞ്ഞിന്റെ തിരശീല നീക്കി കണ്ടു അത്ഭുതപ്പെട്ടു. ബസ്സിൽ നിന്നും ഇറങ്ങിയപ്പോൾ അഭിമാനമാണ് തോന്നിയത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്റെ ഭാരതത്തിൽ ആണല്ലോ എന്നോർത്ത്. ഈ പ്രതിമയെ പറ്റിയാണല്ലോ സോഷൃൽ മീഡിയയിൽ കൂടി ഞാൻ ഏറ്റവും കൂടുതൽ വിമർശ്ശനം വായിച്ചത്. ശരിക്കും നമ്മുടെ കാഴ്ച്ചപ്പാടിന്റെ കുഴപ്പം ആണ്. പ്രതിമ എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത് ഗാന്ധിജിയടക്കം ഉള്ള നേതക്കൻമാരുടെ ചെറിയ പ്രതിമകൾ ആണ്. അങ്ങനെ ഉള്ള പ്രതിമകൾ മനസ്സിൽ വെച്ച് 3000 കോടിയുടെ പ്രതിമ എന്നൊക്കെ കേൾക്കുമ്പോൾ ആദ്യം ആരാണെങ്കിലും വിമർശിക്കും. പക്ഷെ അതൊന്നും അല്ല സംഭവം എന്നും 4 ലൈൻ റോഡ്, റെയിൽ അടക്കം മൊത്തത്തിൽ ആ പ്രദേശം മുഴുവൻ ഉള്ള വികസനം ആണ് നടക്കുന്നത് എന്ന് അവിടെ ചെന്നപ്പോൾ മനസ്സിലായി..

ചില ആൾക്കാരുടെ പ്രതികരണം സോഷൃൽ മീഡിയ പോസ്റ്റുകളിൽ കാണുമ്പോ മൊത്തം തുകയും പ്രതിമയ്ക്ക് വേണ്ടി മാത്രം ആണെന്ന രീതിയിലായിരുന്നു. ഒരിക്കലും അല്ല ഈ പ്രതിമ പട്ടിണി മാറ്റുക തന്നെ ചെയ്യും. ഒന്നല്ല ഒരുപാടു പേരുടെ.. 3000 കോടി മുടക്കി പണിതത് വെറുമൊരു പ്രതിമയല്ല റിസർച്ച് സെന്ററും, ഷോപ്പിങ്ങ് മാളും, 5 സ്റ്റാർ ഹോട്ടലും, തുടങ്ങി ലക്ഷങ്ങൾ വരുമാനം നേടിത്തരുന്ന വമ്പൻ പദ്ധതിയായിട്ടാണ്. കൂടാതെ ആയിരങ്ങൾക്ക് ജോലി ലഭിക്കും. പട്ടിണി മാറും. പണിതത് വെറും പ്രതിമയല്ല ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാണ്.. ദിവസവും പതിനായിരക്കണക്കിന് ടൂറിസ്റ്റുകൾ എത്തുന്നതോടെ പ്രദേശവാസികൾക്ക് ഉപജീവനം കൂടിയാവും. ഡ്രൈവർ മുതൽ വഴിയോര കച്ചവടം വരെ പൊടിപൊടിക്കും. അപ്പോ പട്ടിണി മാറില്ലേ? കൂടാതെ ഭാരതത്തിന് ഒരു അംഗീകാരവും, ലോക ടൂറിസം ഭൂപടത്തിൽ ഒരു ഇടവും ലഭിക്കും. ഇന്ത്യയെ ഒന്നിപ്പിച്ച ഭാരതത്തിന്റെ ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭായി പട്ടേലിന്റെ ലോകത്തിന്റെ ഏറ്റവും വലിയ പ്രതിമ പട്ടിണി മാറ്റും. കൂടാതെ ആദിവാസി വിഭാഗത്തിന് ലഭിക്കുന്ന തുകയുടെ ഒരു ഭാഗവും നീക്കിവച്ചിട്ടുണ്ട്.


പ്രതിമക്കുള്ളിലേക്ക് കയറിയപ്പോൾ തീയറ്ററിൽ പട്ടേല് പ്രതിമയെ കുറിച്ചുള്ള ചരിത്രവും പ്രതിമ നിർമ്മാണവും വിവരിച്ചു കാണിക്കുന്നു. മ്യൂസിയത്തിനു ഉള്ളിൽ നിന്നും സർദാർ ചരിത്രം എല്ലാം നമുക്ക് പഠിക്കാം. എല്ലാം കണ്ടു അവിടെ നിന്നും കുറച്ച് ഫോട്ടോ എടുത്ത് ലിഫ്റ്റ് വഴി മുകളിലേക്ക്. പണികൾ ഇപ്പോഴും നടക്കുന്നതേയുള്ളു. ഷോപ്പിംഗ് മാളുകൾ ഒക്കെ തുടങ്ങിയിട്ടില്ലാ.. എക്സലേറ്ററുകളുടെ സഹായം എല്ലായിടത്തും ഉണ്ട്. വ്യൂവിങ് ഗ്യാലറി നിന്നും സർദാർ സരോവർ അണക്കെട്ടിന്റെ കാഴ്ച കാണേണ്ടത് തന്നെയാണ്.. അതി മനോഹരം.. എല്ലാം കണ്ടു ഞങ്ങൾ താഴേക്ക് പോന്നു.. കുട്ടികൾ എല്ലാം വളരെ ആസ്വദിച്ചാണ് കണ്ടത്.. ലിഫ്ടിനുള്ളിൽ പോലും മറ്റു രാജൃങ്ങളിലെ സ്റ്റാച്യു അടക്കം വിവരണം കൊടുത്തിരിക്കുന്നു. പ്രതിമ കണ്ടതിന് ശേഷം അവിടെ തന്നെ ഒരുക്കിയിരിക്കുന്ന Valley of flower garden കാണാനായി ബസ്സ് കയറി. ബസ്സിൽ വച്ച് ഞങ്ങളുടെ പത്തനംതിട്ട ഫാമിലിയെ പരിചയപ്പെടാൻ പറ്റി. ഹോ എന്റെ പൊട്ടൻ ഹിന്ദിക്ക് ഒരു ബ്രേക്ക് കൊടുത്തു അവരോട് മലയാളത്തിൽ ഇത്തിരി നേരം സംസാരിച്ചപ്പോൾ എന്താ ഒരു സുഖം.

വാലീസ് ഫ്ളവറില് എന്തോരം ചെടികളാണ് നട്ടിരിക്കുന്നത്. കണ്ണത്താത്ത ദൂരത്തോളം കടലാസ് പൂക്കൾ പൂത്തു മറിഞ്ഞു കിടക്കുന്നു. അവിടുത്തെ കാഴ്ചകൾ കണ്ട് നർമ്മദാ ഡാമിലേക്ക് സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ബസ് കയറി. അവിടെ പോയി ബോട്ടിംഗ് ആവിശൃമുള്ളവർക്ക് നടത്താം,അതിനായി ആദൃമേ 250 ,രൂപയുടെ ടിക്കറ്റ് എടുക്കണം. 48 ഡിഗ്രി ചൂടായതിനാൽ ഞങ്ങൾ ബോട്ടിംഗ് നടത്തിയില്ലാ. രാത്രിയിൽ ആണ് പട്ടേൽ പ്രതിമ കാണാൻ കൂടുതൽ ഭംഗി.. ലൈറ്റ് ആന്റ് സൗണ്ട് ഷോയും ഒക്കെ രാത്രിയിൽ കാണാം. ഞങ്ങൾക്ക് അതൊരു നഷ്ടമായിരുന്നു. നേരേ ബസ് കയറി തിരിച്ചു പോന്നപ്പോൾ വീണ്ടും ഒരിക്കൽ കൂടി വരണമെന്ന് പ്രതിഞ്ജയെടുത്തു. അന്ന് രാത്രി സ്റ്റേ ചെയ്തു എല്ലാം ഒരിക്കൽ കൂടി ആസ്വദിക്കണം. തിരിച്ചു ഫ്രണ്ടിന്റെ സിൽവാസയിലുള്ള വീട്ടിൽ എട്ട് മണിയായപ്പോൾ എത്തി. ഡ്രൈവർക്ക് ഒരു ശുക്രിയ ഒക്കെ പറഞ്ഞു അടുത്ത ട്രിപ്പിനായി ഒരുങ്ങി..