402 രൂപയ്ക്ക് തൊടുപുഴയിൽ നിന്ന് ഗവിയിലേക്ക് സ്വപ്നതുല്യമായ ഒരു കെഎസ്ആർടിസി യാത്ര

വിവരണവും ചിത്രങ്ങളും -ഗോകുൽ റോയ്.

ഗവിയിൽ ഒന്നും കാണാനില്ല എന്ന് കേൾക്കുന്നത് കൊണ്ടുതന്നെ മാറ്റിവെച്ച് ഒരു സ്ഥലമാണ് ഗവി. എന്നാൽ ആന വണ്ടിയിൽ ഉള്ള യാത്ര വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും എന്ന തോന്നൽ ഉള്ളതുകൊണ്ടാണ് അങ്ങനെ ഒരു യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചത്. ഇതുവരെ പോയതിൽ ഏറ്റവും നല്ല ഒരു ഫോറസ്റ്റ് ട്രിപ്പ് ആണ് ഗവിയിലേക്ക് പോയത്. കൊടുംകാടും ഡാമുകളും പുഴയും വിജനമായ റോഡുകളും ഗവി നിവാസികളും ഒത്തുള്ള ആനവണ്ടി യാത്ര വ്യത്യസ്തമായ ഒരു അനുഭവമാണ്.

തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് രാത്രി രണ്ട് പത്തിന് പത്തനംതിട്ട വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ഒരു കൽപ്പറ്റ ബസ് ഉണ്ട്. അതിൽ കയറിയാൽ 4.40 ന് പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തും. അവിടെ നിന്ന് ഗവി വഴി കുമളിയിലേക്ക് ഉള്ള കെഎസ്ആർടിസി ബസ് 6 30 നാണ്. കുറച്ചു സമയം നമ്മൾ അവിടെ പോസ്റ്റ് ആകുന്നുണ്ട്. തൊടുപുഴയിൽ നിന്ന് പത്തനംതിട്ട കൂടി ഈ സമയത്ത് വേറെ ബസുകൾ കിട്ടാനില്ല.

ഗവിയിലേക്കുള്ള ബസ് കയറുന്നതിന് മുമ്പ് കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഫുഡ് ലഭിക്കാനുള്ള യാതൊരു മാർഗവും ഇല്ലാത്തതുകൊണ്ട് പത്തനംതിട്ടയിൽ നിന്ന് ബസ് കയറുന്നതിന് മുൻപ് എന്തെങ്കിലും കഴിക്കാൻ വാങ്ങിക്കുന്നത് വളരെ നന്നായിരിക്കും. ചെറിയൊരു ബസ്സാണ് ഗവിയിലേക്ക് പോകുന്നത്. അതുകൊണ്ടു തന്നെ മുൻപിലെ സീറ്റിൽ കയറി ഇരിക്കുന്നത് യാത്രയ്ക്കിടയിൽ ഉള്ള കാഴ്ചകൾ വളരെ ആസ്വാദ്യകരമാകും. പത്തനംതിട്ടയിൽ നിന്ന് ഗവി വരെ ഒരാൾക്ക് 111 രൂപയാണ് ചാർജ്.

പത്തനംതിട്ടയിൽ നിന്ന് ബസ് എടുത്തു കഴിഞ്ഞാൽ ആങ്ങമുഴി എന്നു പറയുന്ന സ്ഥലം വരെ 41 കിലോമീറ്റർ ഉണ്ട്. അതു വരെ സാധാരണ ജനവാസകേന്ദ്രത്തിൽ കൂടെ തന്നെയാണ് യാത്ര. അവിടെ നിന്നു ആദ്യത്തെ ചെക്ക് പോസ്റ്റ് കടന്നുവേണം മുന്നോട്ടുള്ള യാത്ര തുടരുവാൻ. അതിനുശേഷം 6 ചെക്ക് പോസ്റ്റുകളും അത്രയും തന്നെ ഡാമുകളും പിന്നിട്ട വേണം യാത്ര ചെയ്യുവാൻ. ബസ്സിൽ ഗവി കാണാൻ പോകുന്ന വിനോദസഞ്ചാരികളാണ് ഏറെയും. കുറച്ച് കെഎസ്ഇബി ഉദ്യോഗസ്ഥരും ഉണ്ട്.

യാത്ര മുന്നോട്ട് പോകുന്തോറും കാഴ്ചകൾ മാറിക്കൊണ്ടിരുന്നു. അതിനനുസരിച്ച് സഞ്ചാരികൾ ഇവിടം വിട്ട് എഴുന്നേറ്റു നിന്നായി കാഴ്ച കാണൽ. ബസിലെ ജീവനക്കാർ വളരെ സൗഹൃദപരമായി ഒരു ഗൈഡിനെ പോലെ നമുക്ക് കാര്യങ്ങൾ വിശദീകരിച്ചു തരും. കാഴ്ചകൾ കൂടുംതോറും ഇരിപ്പടം വിട്ട് ഡ്രൈവറുടെ തൊട്ടടുത്തുള്ള പെട്ടിയുടെ പുറത്തേക്ക് ആക്കി എൻറെ ഇരിപ്പിടം. അവിടെയിരുന്നാൽ ഫ്രണ്ട് ഫുള്ളായി ഗ്ലാസിലൂടെ കാണാൻ സാധിക്കുമല്ലോ.

കോതമംഗലം സ്വദേശിയായ ഒരു ഡ്രൈവർ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. അദ്ദേഹം കുമളി ഡിപ്പോയിലെ ഡ്രൈവർ ആണ്. അധികം താമസിക്കാതെ തന്നെ സംസാര പ്രിയനായ അദ്ദേഹത്തോട് ഞാൻ സൗഹൃദത്തിൽ ഏർപ്പെട്ടു. അദ്ദേഹം മൂന്നു മാസത്തിലേറെയായി ഈ ബസ് ഓടിക്കുന്നു ജോലിക്കിടയിലെ അനുഭവങ്ങൾ ഓരോന്നോരോന്നായി വിശദീകരിച്ചു തന്നു.

പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിയിലേക്ക് 135 കിലോമീറ്റർ ആണുള്ളത് ഗവിയിലേക്ക് 95 കിലോമീറ്ററും റോഡ് ഇടയ്ക്കിടയ്ക്ക് മോശമായതുകൊണ്ട് സാധാ റോഡിലോടുന്ന സമയംകൊണ്ട് എത്തിച്ചേരാൻ സാധിക്കുകയില്ല. പോകുന്ന വഴിക്ക് ഇടയ്ക്കിടയ്ക്കുള്ള ചെക്പോസ്റ്റുകളിൽ കണ്ടക്ടർ ബസിൽ നിന്നിറങ്ങി ചെക്പോസ്റ്റിൽ യാത്രക്കാരുടെ എണ്ണം മറ്റു വിവരങ്ങളും അറിയിക്കുന്നത് കണ്ടു. മറ്റു വാഹനങ്ങൾ ഒന്നും തന്നെ ആ വഴി യാത്ര ചെയ്യുന്ന ഇല്ലാത്തതുകൊണ്ട് ബസ് പാർട്ടി ഇന്ന് സമയം ചെക്ക്പോസ്റ്റുകൾ തമ്മിൽ കൈമാറുന്നുണ്ടാകാം.

ഗവി എത്തുന്നതിന് 10 കിലോമീറ്റർ മുമ്പ് കെഎസ്ഇബിയുടെ ഒരു കാൻറീൻ ഉണ്ട്. അവിടേക്ക് ആവശ്യമുള്ള പാലും മറ്റ് സാധനങ്ങളും കയറ്റിവിടുന്നത് ബസ്സിലാണ്. ഡ്രൈവറുടെ നിർദ്ദേശപ്രകാരം ഞാനാണ് ആ സാധനങ്ങൾ എല്ലാം എടുത്ത് അവർക്ക് കൊടുത്തത്. പോകുന്നവഴിക്ക് മറ്റൊരു ഉത്തരവാദിത്വം കൂടി ബസ്സിന് ഉണ്ട്. ഫോറസ്റ്റ് ഓഫീസുകളിൽ പത്രം എത്തിക്കുക എന്നുള്ളതാണ് അത്. നമ്മൾ രാവിലെ 7 മണിക്ക് മുൻപ് വായിക്കുന്ന പത്രം ഗവിയിൽ എത്തുമ്പോൾ 11:00 ആകും.

യാത്ര ഒരു രണ്ടു മണിക്കൂർ പിന്നിട്ടതിന് ശേഷം കാണാൻ ഭംഗിയുള്ള ഒരു സ്ഥലത്ത് ബസ് 10 മിനിറ്റ് നേരം നിർത്തി ഇടുന്നതാണ്. തൊട്ടടുത്ത് തന്നെ ഒരു ഡാമും ഉണ്ട്. ഭക്ഷണം കയ്യിൽ കരുതിയവർക്ക് അപ്പോൾ കഴിക്കാം. ഗവി എത്തുന്നതിന് 10 കിലോമീറ്റർ മുമ്പ് തന്നെ ആ പ്രദേശത്തുള്ള ആളുകൾ ബസ്സിൽ യാത്ര ചെയ്യാൻ കയറി തുടങ്ങും. എന്തെങ്കിലും ആവശ്യത്തിന് വണ്ടിപ്പെരിയാർ ആണ് അവർക്ക് അടുത്തുള്ള ടൗൺ. ഈ ബസ് വണ്ടിപ്പെരിയാർ വഴിയാണ് കുമളിയിലേക്ക് പോകുന്നത്. വണ്ടിപ്പെരിയാർ എത്തുന്നതുവരെ ബസ്സിന് നിരന്തരം ഷോകളും ഉണ്ട്.

ബസ്സിലെ ഡ്രൈവർ ഉള്ള സംസാരത്തിൽ നിന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി ഗവിയിൽ ഇറങ്ങിയിട്ട് പ്രത്യേകിച്ച് ഒന്നും കാണാനായിട്ടില്ല. കേരള ടൂറിസ്റ്റ് ഡിപ്പാർട്ട്മെൻറ് കുറച്ചു കോട്ടേജുകളാണ് അവിടെയുള്ളത്. എല്ലാം ഓൺലൈൻ വഴി ബുക്ക് ചെയ്തു വേണം നമ്മൾ അവിടെ എത്താൻ. സ്റ്റേ ചെയ്യാൻ പ്ലാൻ ഇല്ലാത്തതു കൊണ്ടുതന്നെ അത് ഉപേക്ഷിച്ചു. തിരിച്ച് ബസ് 3.30നാണ്. ഗവിയിൽ എത്തുന്നതുവരെ അവിടെ നിൽക്കാനോ മഴ പെയ്താൽ കയറി നിൽക്കാനോ ചായ കുടിക്കാനോ ഒന്നിനും ഉള്ള സൗകര്യം ഇല്ല. അതുകൊണ്ടുതന്നെ ഞാൻ എൻറെ യാത്രയിൽ കുറച്ചു മാറ്റം വരുത്തി. ടിക്കറ്റ് ഒന്നു കൂടി എടുത്തു കുമളിയിലേക്ക്.

12.30 ന് കുമളി എത്തുന്ന ബസ് 1.30 ന് ഗവി വഴി പത്തനംതിട്ടയിലേക്ക് എത്തും. ഒരു മണിക്കൂർ കുമളിയിൽ ലഭിക്കുന്നത് കൊണ്ട് തന്നെ ഭക്ഷണം കഴിക്കാൻ സാധിച്ചു. തിരിച്ചു കുമളിയിൽ നിന്ന് എടുത്ത ബസ്സിൽ നല്ല തിരക്കുണ്ട്. അത് വണ്ടിപ്പെരിയാർ എത്തുമ്പോൾ വർദ്ധിക്കുകയും ചെയ്യും. ഗവി നിവാസികളാണ് ഏറെയും. അതിൽ ഒരു ചേട്ടൻ യാത്രക്കാരോട് വളരെ സൗഹൃദപരമായി ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്നത് കണ്ടു.

ഗവി എത്തിക്കഴിഞ്ഞാൽ ബസ്സിൽ വളരെ കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങോട്ട് പോയപ്പോൾ കണ്ട കെഎസ്ഇബി കാൻഡിൽ ചായകുടിക്കാനായി ബസ് അൽപനേരം നിർത്തിയിട്ടു. പോകുമ്പോൾ കണ്ട കാഴ്ചയെക്കാൾ അതിമനോഹരമായ കാഴ്ചകളാണ് തിരിച്ചു ബസ് വരുമ്പോൾ ഉള്ളത്. റോഡ് മുഴുവൻ മഞ്ഞു പുതച്ചു കിടക്കുന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴ. ആനയും മറ്റ് കാട്ടുമൃഗങ്ങളും തിരിച്ചു വരുന്ന വഴിയിൽ റോഡിൽ ഉണ്ടാകുമെന്ന് ഡ്രൈവർ പറഞ്ഞത്കേട്ടിരുന്നു. അതുകൊണ്ടുതന്നെ വളരെ ആകാംക്ഷാപൂർവ്വം ആണ് ഞാൻ ബസ്സിൽ ഇരുന്നത്. നിർഭാഗ്യമെന്നു പറയട്ടെ ഒന്നിനെയും കാണാൻ സാധിച്ചില്ല. പക്ഷേ അതിൽ നമുക്ക് യാതൊരു വിഷമവും തോന്നുന്നില്ല. പോയതിലും അതിമനോഹരമായ കാഴ്ചകൾ ആയിരുന്നു തിരിച്ചുവന്നപ്പോൾ ഉണ്ടായിരുന്നത്.

തൊടുപുഴയിൽ നിന്ന് പോകുന്ന നമുക്ക് കുമളിയിൽ എത്തിയതിനു ശേഷം കുമളിയിൽ നിന്നും കട്ടപ്പന വഴി തിരിച്ചു തൊടുപുഴ എത്താവുന്നതാണ്. പക്ഷേ തിരിച്ചു യാത്ര മറ്റൊരു വ്യത്യസ്ത അനുഭവം ആയിരിക്കും എന്നു കേട്ടിട്ട് ഉള്ളതുകൊണ്ടാണ് ഞാൻ അങ്ങനെ യാത്ര ചെയ്യാൻ തീരുമാനിച്ചത്. തിരിച്ചുവരുമ്പോൾ അങ്ങോട്ടു പോയപ്പോൾ പോലെയുള്ള അതുപോലെതന്നെ കണ്ടക്ടർ ചെക്പോസ്റ്റുകളിൽ എല്ലാം ഇറങ്ങി വിവരങ്ങൾ കൈമാറുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ കെഎസ്ഇബി ജോലിക്കാർ ഡാമിൻറെ ഭാഗത്തുനിന്ന് ബസ്സിൽ കയറുന്നുണ്ടായിരുന്നു.

തിരിച്ച് 7.30ന് പത്തനംതിട്ട ബസ്റ്റാൻഡിൽ ബസ് എത്തിച്ചേർന്നു. എന്നോട് ഒരുപാട് സമയം സംസാരിച്ച ബസ്സിലെ ഡ്രൈവർ ചേട്ടൻറെ അടുത്ത് ചെന്ന് യാത്ര പറഞ്ഞതിനുശേഷം ബസ്സിൽ നിന്നിറങ്ങി. രാവിലെ വന്ന പത്തനംതിട്ട കൂടി തിരുവനന്തപുരത്തേക്ക് പോകുന്ന അതേ കൽപ്പറ്റ ബസ് തിരിച്ച് 8.40 ന് പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് തൊടുപുഴയ്ക്ക് ഉണ്ടായിരുന്നു. രാവിലെ ഗവിയിലേക്കുള്ള ബസ് കയറിയപ്പോൾ മുതൽ ഫോണിൽ നെറ്റവർക്ക് ഇല്ലായിരുന്നു. തിരിച്ചു വരുന്ന വഴിയും നെറ്റ്‌വർക്ക് ഇല്ലായിരുന്നതുകൊണ്ട് ഫോണിൽ കുറച്ചു സമയം ചിലവഴിച്ചു. അതു കഴിഞ്ഞപ്പോഴാണ് വിശപ്പിൻറെ വിളി വന്നത്.

ബസ് സ്റ്റാൻഡിനുള്ളിൽ നല്ല ഹോട്ടലുകൾ ഒന്നും കണ്ടില്ല. ഉള്ള ചെറിയ ബേക്കറികൾ എല്ലാം അടച്ചു തുടങ്ങിയിരുന്നു. പുറത്തിറങ്ങിയപ്പോൾ ഒരു ഹോട്ടൽ കണ്ടു. പക്ഷേ അതിനുള്ളിൽ ബസ് വന്നു കഴിഞ്ഞാൽ തിരിച്ചു തൊടുപുഴയ്ക്ക് വരാൻ വേറെ ബസ്സുകൾ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കാനുള്ള പ്ലാൻ അവിടെ ഉപേക്ഷിച്ചു. അമ്മയെ വിളിച്ച് കഴിക്കാൻ എന്തെങ്കിലും എടുത്തു വെക്കണം എന്ന് പറഞ്ഞു.

8 40 തന്നെ കൽപ്പറ്റ ബസ് എത്തി. പത്തനംതിട്ടയിൽനിന്നും റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട വഴിയാണ് തൊടുപുഴ എത്തിയത്. രാത്രി 11 മണിക്ക് തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തി. അവിടെ രാവിലെ കൊണ്ടുപോയി വച്ചിരുന്ന ബൈക്ക് എടുത്ത് ഒരിക്കലും മറക്കാനാകാത്ത യാത്രയുടെ ഓർമ്മകൾ മനസ്സിലിട്ട് തിരിച്ചു വീട്ടിലേക്ക് മടക്കം..