കൊലയാളി മലയിലേക്ക് കൂട്ടുകാരുമൊത്തൊരു ബൈക്ക് യാത്ര

വിവരണം – ജിഷാദ് മൂന്നിയൂർ.

അതിരാവിലെ തന്നെ മഴ തിമിർത്തു പെയ്യുകയാണ്. സകല പ്ലാനിങ്ങുകളും അവതാളത്തിലാവുമെന്ന ഭീതിയിലാണ് ഞാൻ. കൂട്ടത്തിലൊരുവനാണെങ്കിൽ ഫോൺ വിളിച്ചിട്ടെടുക്കുന്നുമില്ല. എന്തായാലും മഴ തൊരുന്നതുവരെ അവനെ വിളിച്ചുകൊണ്ടേയിരുന്നു. ഇടക്കെപ്പോഴോ അവൻ ഫോണെടുത്തു, പെട്ടെന്ന് വരാമെന്ന മറുപടിയും കിട്ടി. അങ്ങനെ മഴയൊന്നടങ്ങിയപ്പോൾ ഉമ്മ കാച്ചിയ നല്ല ചൂടുള്ള കട്ടൻകാപ്പിയും കുടിച്ച് ബാഗുമെടുത്ത് വീട്ടിൽനിന്നിറങ്ങി.

തലപ്പാറയിൽ വെച്ച് ഞങ്ങൾ ആറുപേരും ഒരുമിച്ചുകൂടി. ജാക്കറ്റൊക്കെയിട്ട് ബാഗും ക്യാമറയുമൊക്കെ ഒന്നൂടെ റെഡിയാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കണ്മുന്നിൽ മറ്റൊരു സംഭവം നടന്നത്. നാട്ടിലെ പിള്ളേരാണ്, ബൈക്കിൽ വരുന്നതിനിടയിൽ ശ്രദ്ധ തെറ്റി ചെറിയൊരു ആക്സിഡന്റ് നടന്നു. ഒരു ദൂരയാത്ര പോകുമ്പോൾ നമ്മൾ തീർച്ചയായും കണ്ടിരിക്കേണ്ട കാഴ്ച്ച. ശുഭലക്ഷണം. അവരെ ഹോസ്പിറ്റലിൽ എത്തിക്കാനുള്ള ഏർപ്പാടൊക്കെ ചെയ്ത്, നാട്ടിലുള്ളവരെ വിളിച്ചറിയിച്ച്, ഞങ്ങൾ ഞങ്ങളുടേതായ ലോകത്തേക്ക് കടന്നു.

ഇപ്പോഴും ചെറിയ ചെറിയ മഴനാരുകൾ ദേഹത്ത് പതിക്കുന്നുണ്ട്. നിശ്ശബ്ദമായ റോഡിലൂടെ ഒരേ ലക്ഷ്യവും മുന്നിൽകണ്ട്, ചാറ്റൽ മഴയേയും തണുപ്പിനേയും മനസ്സാൽ സ്വീകരിച്ച്, മൂന്ന് ബൈക്കുകളിലായി ഞങ്ങൾ കുതിച്ചു നീങ്ങി. മഴക്കാലമാണ്. സദാസമയവും തണുപ്പാണ്.. ഇത്തരമൊരു കാലാവസ്ഥയിലുള്ള ബൈക്ക് യാത്ര വല്ലാത്തൊരനുഭൂതിയാണ് നമുക്ക് സമ്മാനിക്കുക.. മനസ്സ് നിറഞ്ഞാസ്വദിക്കാം..

ബ്രേക്ഫാസ്റ്റിനായി വണ്ടി നിർത്തുമ്പോഴും കോരിച്ചൊരിയുന്ന മഴ തന്നെയാണ്. പൊള്ളാച്ചിയും കടന്നുള്ള യാത്രയിൽ, ഇരുവശവും പടർന്ന് പന്തലിച്ചുനിൽക്കുന്ന പുളിമരങ്ങളാൽ തണൽ വിരിക്കപ്പെട്ട പാതകളാണ് പലപ്പോഴും. ചിലയിടത്തൊക്കെ നിർത്തി ഫോട്ടോസോക്കെ എടുത്ത്‌ ഏകദേശം 3 മണിയോടെ തിരുപ്പൂരിൽ എത്തിച്ചേർന്നു. അവിടെ കൂട്ടുകാർക്കൊപ്പം അൽപസമയം ചെലവിട്ട്, വീണ്ടും തുടങ്ങിയ യാത്ര വൈകിട്ട് 7മണിയോടെ നാമക്കലിലാണ് അവസാനിച്ചത്. ബസ്റ്റാന്റിനോട് ചേർന്നുള്ള ലോഡ്ജിൽ റൂം കിട്ടി. അന്ന് രാത്രി അവിടെ തങ്ങി.

ഇനി നേരം വെളുക്കണം. എന്നിട്ടുവേണം ആരേയും കൊതിപ്പിക്കുന്ന കാനന പാതകളാലും കോടമഞ്ഞിനാലും വിസ്മയം തീർക്കുന്ന, നീണ്ടുനിവർന്ന് വളഞ്ഞു പുളഞ്ഞു ഹെയർപിൻ വളവുകളാൽ അപകടം പതിയിരിക്കുന്ന, ഒട്ടനവധി നിഗൂഢതകൾ അന്തിയുറങ്ങുന്ന.. Death of Mountain.. അതേ.. കൊല്ലിമലയുടെ അടിമുതൽ മുടി വരേ കയറാൻ. മതിമറന്നതെല്ലാം ആസ്വദിക്കാൻ.

യാത്രാ ക്ഷീണം നല്ലൊരുറക്കത്തെ സമ്മാനിച്ചുവെങ്കിലും, ഏകദേശം രാവിലെ 6 മണിയോടെ എല്ലാവരും എഴുന്നേറ്റു. കുളിച്ചു ഫ്രഷായി ബാഗുമെടുത്ത് റൂമിൽനിന്നിറങ്ങി. ഇനി മുന്നിലുള്ള ഒരേയൊരു ലക്ഷ്യം ‘കൊല്ലിമല’യാണ്. പോകേണ്ട വഴി ഗൂഗിൾ മാപ്പും നോക്കി ഞങ്ങളങ്ങു യാത്ര തുടങ്ങി.. രാവിലെ ആയതുകൊണ്ടായിരിക്കണം റോഡിൽ തിരക്കു കുറവാണ്. ചെറിയ ചില ടൗണുകളും ഗ്രാമങ്ങളും താണ്ടി, തെങ്ങും കമുങ്ങും കരിമ്പും വാഴയും തുടങ്ങി പലതരം കൃഷിയിടങ്ങളും കടന്നുള്ള യാത്ര ലക്ഷ്യത്തിലേക്കുള്ള ദൂരം കുറച്ചുകൊണ്ടേയിരുന്നു.

അതിമനോഹരമാണ് റോഡിനിരുവശത്തേയും കാഴ്ച്ചകൾ. പലപ്പോഴും മയിലുകൾ കൂട്ടമായും ഇണകളായും വന്ന് കണ്ണിന് ദൃശ്യവിരുന്നൊരുക്കി. മുന്നോട്ടു നീങ്ങുന്തോറും കൊല്ലിമലയുടെ മനോഹാരിത കൂടുതൽ കൂടുതൽ ദൃശ്യമായിത്തുടങ്ങി. അടിവാരത്ത് എത്തിയതോടെ കൊല്ലിമല കൊലയാളി മലയായി രൂപംപ്രാപിച്ചു തലയുയർത്തിനിൽക്കുന്ന കാഴ്ച്ച കൂടുതൽ ഭീകരമായി തോന്നി. രക്തമൊഴുകുന്ന സിരകളെ ഓർമ്മിപ്പിക്കും വിധം ആ ഭീകരന്റെ നെഞ്ചിലൂടെ ചെറിയ ചില നീർച്ചാലുകൾ താഴേക്ക് കുത്തിയൊലിക്കുന്നുണ്ട്. അടിവാരത്തുനിന്നും ചൂടുചായയും കുടിച്ച് ഞങ്ങൾ മലകയറ്റം ആരംഭിച്ചു.

ഞങ്ങളുടെ കണ്ണുകളിലെന്നപോലെ ഓരോ കാഴ്ച്ചയും ക്യാമറക്കണ്ണിലും പതിഞ്ഞു കൊണ്ടിരുന്നുപ്പോൾ, കൊല്ലിമലയുടെ തുടിപ്പ് ഞങ്ങളുടെ ഇടനെഞ്ചിലാണ് പതിഞ്ഞത്. 70 ഹെയർപിൻ വളവുകൾ സ്വാഗതമോതുന്ന കൊല്ലി റോഡിന് ഏകദേശം 50 കിലോമീറ്ററോളം ദൂരമുണ്ട്.. ഇന്ത്യയിലെ തന്നെ ഏറ്റവും അപകടം പിടിച്ച പാതകളിലൊന്നാണിത്. വീതികുറഞ്ഞ റോഡിലൂടെയുള്ള പ്രയാണം ഏകദേശം 20 ഓളം ഹെയർപിൻ വളവുകൾ കഴിഞ്ഞതോടെ കളിയല്പം കാര്യമായി തുടങ്ങി.. ഉല്ലാസം ഭീതിയിലേക്ക് വഴിമാറിയെന്നൊരു തോന്നൽ.

3500 ഓളം അടി ഉയരത്തിലേക്കാണ് ഞങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. കുത്തനെയുള്ള റോഡ് പെട്ടെന്ന്തന്നെ കൊടും വളവുകളായി രൂപം മാറുകയാണ്. ഏകദേശം 100 മീറ്റർ കഴിയുമ്പോയേക്കും അടുത്ത അപകടവളവാണ് ഞങ്ങളെ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ശരവേഗത്തിൽ കൊല്ലിയിലെത്തിച്ചേരാൻ സാധിക്കില്ലെന്ന് സാരം. ടൂറിസരംഗം അധികമൊന്നും ഈ മലകയറാത്തത് കൊണ്ടാവണം കൊല്ലി അതിന്റെ തനത് പ്രതാപത്താലാണ് ഇന്നും നിലനിൽക്കുന്നത്. കൊല്ലിയെ ചുറ്റിപ്പറ്റി ഒട്ടനവധി കഥകളും പുരാണങ്ങളുമുണ്ട്. അതിലധികവും ദൈവത്തിലേക്കും ഭൂതങ്ങളിലേക്കും തുടങ്ങി പ്രകൃത്യാതീത ശക്തികളിലേക്കാണ് എത്തിച്ചേരുന്നത്. ഒരുപക്ഷേ, ഈ കൊലയാളിമലയുടെ ഭീകരത്വം തന്നെയായിരിക്കണം അതിനു കാരണം.

ചുരത്തിലുടനീളം ഒരുപാട് വ്യൂ പോയിന്റുകളുണ്ട്.. അങ്ങ് താഴേ നാമക്കൽ ടൗണും സേലവും ദിണ്ടികലുമൊക്കെ ഒരു പൊട്ടുപോലെ കാണാം. ദൂരെയായി കോടമഞ്ഞിനാൽ മൂടപ്പെട്ട മലനിരകൾ കണ്ണിനു കൂടുതൽ കുളിർമ്മയേകി. അതി മനോഹരമാണ് പലയിടത്തേയും കാഴ്ച്ചകൾ. കോടമഞ്ഞിലലിഞ്ഞുചേർന്ന് പടർന്നു പന്തലിച്ചു നിൽക്കുന്ന വൃക്ഷലതാതികൾക്കടിയിലൂടെ വളവുകളും കയറ്റങ്ങളും താണ്ടി സൂയിസൈഡ് പോയിന്റിലെത്തിച്ചേർന്നു. കുറച്ചു പടവുകൾ കയറി ചെറിയൊരു കാടിനുള്ളിലായിട്ടാണ് ഈ സൂയിസൈഡ് പോയിന്റുള്ളത്. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചയിൽ മതിമറന്ന് ഒരുപാട് സമയം അവിടെയിരുന്നു.

കോൺഗ്രീറ്റ് തൂണുകളിൽ മേൽക്കൂര പണിത് അതിന് കൈവരികെട്ടി സുരക്ഷയുറപ്പിച്ചൊരിടമുണ്ട്. അങ്ങ് താഴേ പച്ചപ്പിനാൽ തിങ്ങിനിറഞ്ഞ ഭൂമികയിൽ ഉറുമ്പോളം വലിപ്പത്തിൽ കെട്ടിടങ്ങളെ കാണുന്ന ആ കാഴ്ച്ചയും കണ്ട് മതിമറന്ന് നിൽക്കവെ കോടമഞ്ഞിറങ്ങി ഞങ്ങളുടെ കാഴ്ച്ചയെ പൂർണ്ണമായും മറയ്ക്കപ്പെട്ടു. അൽപ നിമിഷങ്ങൾക്കുള്ളിൽ അവയൊക്കെയും പഞ്ഞിക്കെട്ടുപോലെ പറന്നകന്നു ആ സുന്ദര കാഴ്ച്ചകൾ വീണ്ടും കണ്മുന്നിൽ തെളിഞ്ഞു.

ഇവിടെയിങ്ങനെയാണ്, കോടമഞ്ഞു കാരണം നിമിഷങ്ങൾക്കുള്ളിൽ കാഴ്ച്ചകൾ മിന്നിമറഞ്ഞുകൊണ്ടിരിക്കും. തൊട്ടപ്പുറത്തുതന്നെയുള്ള ഇരുമ്പു ഗോവണി കയറിയെത്തുന്ന വ്യൂപോയിന്റിൽനിന്നും നമുക്കുചുറ്റുമുള്ളതിനെ അതിശയത്തോടെ നോക്കിക്കാണാം. മനസ്സറിഞ്ഞാസ്വദിക്കാം. അങ്ങനെ ചെറിയ കുളിർതെന്നലിന്റെ തലോടലേറ്റ്, ഞങ്ങളെ തൊട്ടുരുമ്മി തഴുകിത്തലോടി പറന്നകലുന്ന കോടമഞ്ഞിന്റെ സ്നേഹസാമീപ്യവും നുണഞ്ഞു അവിടെനിന്നിറങ്ങി ഞങ്ങൾ.

ഇനിയുമീ സ്വർഗ്ഗഭൂമികയിൽ പലതും കാണാനുണ്ട്. അതിൽവെച്ചേറ്റവും പ്രധാനപ്പെട്ടത് ആകാശഗംഗ വെള്ളച്ചാട്ടമാണ്. ഏതാണ്ട് 1200ഓളം സ്റ്റപ്പുകളിറങ്ങിയാലേ ഈ അമൂല്യ നിധി കാണാനൊക്കൂ. താഴേക്കിറങ്ങിച്ചെല്ലുന്തോറും ഗംഗയിലേക്കുള്ള വഴി കൂടുതൽ കൂടുതൽ പ്രയാസകരമായിത്തുടങ്ങുമെങ്കിലും വെള്ളച്ചാട്ടത്തിന്റെ ഘോര ശബ്ദവും കാറ്റും തണുപ്പുമെല്ലാം ഒരുമിച്ചനുഭവിക്കുമ്പോഴുണ്ടാവുന്ന ആ ആകാംക്ഷക്കുമുന്നിൽ ഈ പ്രയാസങ്ങളൊക്കെയും നിഷ്പ്രഭയായി തീരും.

താഴേക്കിറങ്ങുന്തോറും പടവുകൾ കുത്തനെയുള്ള ഇറക്കങ്ങളായി മാറുന്നുണ്ടിവിടെ. പോകുന്ന വഴിയിലെവിടെനിന്നു നോക്കിയാലും നാലുഭാഗത്തും പച്ചപുതച്ചു കൊല്ലിമലയങ്ങനെ തലയുയർത്തി നിൽക്കുന്ന കാഴ്ച്ചയും, അങ്ങ് താഴെ ആകാശഗംഗയിലെ ജലം കുത്തിയൊലിച്ചൊഴുകുന്ന കാഴ്ച്ചയുമാണ് നമുക്ക് കാണാൻ സാധിക്കുക. പടവുകളിറങ്ങി ഗംഗയ്ക്കരികിലെത്തിയാൽ വല്ല സ്വർഗ്ഗലോകത്താണോ എത്തിയതെന്ന് തോന്നിപ്പോകും. ആകാശ ഗംഗയെന്ന പേരുപോലെ തന്നെ ഇവൾ ആകാശത്തുനിന്നാണോ പ്രവഹിക്കുന്നത്. അത്രയ്ക്കും ഉയരത്തിൽനിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. കുത്തിയൊലിച്ചു താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിന് ശക്തമായ കാറ്റുകൂടി ചെങ്ങാത്തം കൂടുമ്പോൾ താഴെ നിൽക്കുന്നവരൊന്നും നനയാതെ തിരിച്ചു കയറില്ല.

ഈ അസുലഭ നിമിഷങ്ങളൊക്കെയും മതിവരുവോളം ആസ്വദിച്ചും, കൺകുളിർക്കെ കാണുകയും ചെയ്ത് തിരിച്ചു മലകയറാം. ഇറങ്ങാനെടുത്ത പ്രയാസത്തിന്റെ പതിന്മടങ്ങ് കൂടുതലായിരിക്കും തിരിച്ചു മലകയറാൻ. ഇറങ്ങാനും കയറാനുമായി ഏകദേശം 2400ഓളം പടവുകൾ താണ്ടേണ്ടതുണ്ട്. ഇത്രയൊക്കെ സുന്ദര കാഴ്ച്ചയായിട്ടും ഈ യാത്രയിലെ ഞങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടവും ഈ ആകാശഗംഗ വെള്ളച്ചാട്ടമായിരുന്നു. അവിടെവരെ പോയിട്ടും ഈയൊരു കാഴ്ച്ച കാണാതെയാണ് ഞങ്ങൾ കൊല്ലിമലയിറങ്ങിയത്.

സൂയിസൈഡ് പോയിന്റിൽ നിന്നും യാത്രതിരിച്ച ഞങ്ങൾക്ക് ഏകദേശം പകുതി ദൂരം പിന്നിട്ടപ്പോഴാണ് ആകാശഗംഗ വെള്ളച്ചാട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടുന്നത്. ഇനിയൊരു തിരിച്ചുപോക്കിന് സാധ്യതയില്ലാത്ത വിധം പെട്രോൾ ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഏതായാലും മനസ്സില്ലാമനസ്സോടെ കൊല്ലിമലയോട് വിടപറയാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.

കണ്ട കാഴ്ചകൾ തന്നെയാണ് വീണ്ടും കണ്മുന്നിൽ തെളിയുന്നതെങ്കിലും മനസ്സിന് വല്ലാത്തൊരു സന്തോഷവും സംതൃപ്തിയുമുണ്ടായിരുന്നു.. കോടമഞ്ഞിനെ കീറിമുറിച്ചു പടർന്ന് പന്തലിച്ചു നിൽക്കുന്ന വൃക്ഷലതാതികൾക്കിടയിലൂടെ. 70 ഹെയർപിൻ വളവുകളെ വീണ്ടും കീഴടക്കിക്കൊണ്ട് ഞങ്ങൾ പൂർണ്ണമായും കൊല്ലിമലയിറങ്ങി അടിവാരത്തെത്തി. ഇപ്പോൾ തന്നെ വീട്ടിലേക്ക് യാത്രതിരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ഞങ്ങൾക്കാറുപേർക്കും ഒരേ മനസ്സായിരുന്നു. ഇനി മൂന്ന് സ്ഥലങ്ങളാണ് ഞങ്ങൾക്കു മുന്നിലുള്ളത് അതിലേതെങ്കിലും വഴിലൂടെ വീടണയണം.

“മൂന്നാർ – കൊടൈക്കനാൽ – വാൽപ്പാറയ്..” ഇടുക്കിയെ ഒരു തലമുതൽ മറു തലവരെ ഒരൊറ്റ യാത്രയിൽ തന്നെ കണ്ടു തീർക്കണമെന്ന പ്ലാൻ ഞങ്ങൾക്കുണ്ടായിരുന്നതിനാൽ മൂന്നാറിനെ ഞങ്ങൾ കയ്യൊഴിഞ്ഞു. കൂടെ കൊടയ്ക്കനാലിനേയും. ഇനി മുന്നിലുള്ള ഏക വഴി വാൽപ്പാറയാണ്.. ഏതൊരു റൈഡെറുടേയും സ്വപ്ന ഭൂമിക, കാടും മലയും പുഴയും മഞ്ഞും മഴയും വന്യജീവികളും ഹെയർപിൻ വളവുകളും തുടങ്ങി തീർത്തും സ്വർഗ്ഗീയ യാത്രക്കനുയോജ്യമായ റൂട്ട്. ഇത്തരം യാത്രകളോട് വല്ലാത്തൊരു പ്രണയമാണെന്നതിനാൽ തന്നെ മുമ്പൊരിക്കൽ പോയിരുന്നിട്ടുകൂടി വാൽപ്പാറയെ തന്നെ ഞങ്ങൾ തിരഞ്ഞെടുത്തു.

ആളിയാർ ഡാമിനെയും ലക്ഷ്യമാക്കിക്കൊണ്ട് നീണ്ടു നിവർന്നു കിടക്കുന്ന തമിഴ്നാടിന്റെ മനോഹരമായ വീഥിയിലൂടെ ഞങ്ങളുടെ വാഹനം കുതിച്ചു നീങ്ങി. ചിലയിടത്തൊക്കെ കണ്ണെത്താ ദൂരത്തോളം പടർന്നുകിടക്കുന്ന കാറ്റാടിപ്പാടങ്ങളാണ് റോഡിനിരുവശവും.. പലപ്പോഴും അതിശക്തമായ കാറ്റ് ഞങ്ങളെ സ്വാഗതമോതിയപ്പോൾ, ചിലപ്പോഴെങ്കിലും തമിഴ്നാടിന്റെ കൊടും ചൂടും ഞങ്ങളെ സ്വീകരിക്കാതിരുന്നില്ല. അതില്നിന്നൊരല്പ ആശ്വാസമെന്നോണം ഇരുവശത്തുമായി പടർന്നുപന്തലിച്ചു നിൽക്കുന്ന പുളിമരങ്ങളും വാകമരങ്ങളും തണൽവിരിക്കുന്ന പാതയും ഞങ്ങളെ കാത്തുകിടക്കുന്നുണ്ടായിരുന്നു.

തോന്നിയയിടത്തൊക്കെ നിർത്തി, നന്നായി വിശ്രമിച്ചുകൊണ്ടുള്ള യാത്ര ഏകദേശം 5 മണിയോടെ ആളിയാർ ഡാമിൽ അവസാനിച്ചു. ടിക്കെറ്റുമെടുത്ത് പാർക്കിലൂടെ കറങ്ങിത്തിരിഞ്ഞു ഡാമിനു മുകളിലെത്തി ഞങ്ങൾ അവിടെനിന്നുള്ള കാഴ്ച്ച കാണാൻ വല്ലാത്തൊരാനന്ദമാണ്. ഡാമിനെ ചുറ്റപ്പെട്ടു കിടക്കുന്ന മലനിരകളും, അവയുടെ നെറുകയിൽ നിന്നൊലിക്കുന്ന നീരുറവയുമൊക്കെ കണ്ണിനു ദൃശ്യവിരുന്നൊരുക്കുമ്പോൾ, മലനിരകളിലൂടെ തഴുകിത്തലോടി പറന്നകലുന്ന കോടമഞ്ഞും കുളിർതെന്നലിന്റെ അകമ്പടിയോടെ പെയ്തിറങ്ങുന്ന നേർത്ത മഴനാരുകളുംകൂടി ഞങ്ങൾക്കേവർക്കും വല്ലാത്തൊരനുഭൂതിയാണ് സമ്മാനിച്ചത്.

ആ സുന്ദര ദൃശ്യങ്ങളൊക്കെയും ക്യാമറക്കണ്ണുകളിൽ പകർത്തിക്കൊണ്ടുതന്നെ അടുത്ത യാത്രയെക്കുറിച്ചുള്ള ആസൂത്രണത്തിൽ മുഴുകി ഞങ്ങൾ. ആളിയാർ-വാൽപ്പാറയ്-വാഴച്ചാൽ റൂട്ടിലൂടെയുള്ള പ്രഭാതസവാരിയാണ് ഏറ്റവും സുന്ദരമെന്നതിനാൽ അന്ന് രാത്രി അവിടെത്തന്നെ ലോഡ്‌ജെടുത്ത് കൂടാൻ തീരുമാനിച്ചുകൊണ്ട് ആളിയാർ ഡാമിൽനിന്നിറങ്ങി. ഞങ്ങളുടെ ഭാഗ്യമെന്നോണം തൊട്ടടുത്തു തന്നെയുള്ള അത്യാവശ്യം സൗകര്യമുള്ള ലോഡ്ജിൽ ഞങ്ങൾക്ക് റൂം കിട്ടി.. ഇവിടെ മയിലുകൾ ധാരാളമുള്ളതുകൊണ്ടാവണം അവറ്റകളുടെ ഉച്ചത്തിലുള്ള ശബ്ദം നല്ലവണ്ണം കേൾക്കുന്നുണ്ട്.. റൂമിനുള്ളിലെ സംഭവവികാസങ്ങൾ വല്ലാത്തൊരനുഭവമാണ്. മറ്റൊരു ലോകമാണത്. ഏതായാലും, കുളിച്ചു ഫ്രഷായി ഭക്ഷണമൊക്കെ കഴിച്ചു എല്ലാവരും ഉറക്കിലേക്ക് വഴുതിവീണു..

അതിരാവിലെ ആറുമണിയോടെ തന്നെ എഴുന്നേറ്റ ഞങ്ങൾ കുളിയും നനയുമൊക്കെ പെട്ടെന്ന് തീർത്ത് ബാഗുമെടുത്ത് അവിടെനിന്നിറങ്ങി. തൊട്ടടുത്ത ഹോട്ടലിൽ നിന്ന് ഭക്ഷണവും കഴിച്ചു തുടങ്ങിയ യാത്ര ചെക്പോസ്റ്റും കടന്ന് മല കയറിത്തുടങ്ങി.
ഹോ.. ഒരു രക്ഷയുമില്ല. അക്ഷരങ്ങളെ പെറുക്കിക്കൂട്ടി ഈ യാത്രയെക്കുറിച്ച് എത്രതന്നെ വിശദീകരിച്ചെഴുതിയിട്ടും കാര്യമില്ല. അനുഭവിച്ചറിയുകതന്നെ വേണമത്.