എന്താണ് ഡോൾബി? ഡോൾബി ഡിജിറ്റലും ഡോൾബി അറ്റ്‌മോസും….

സിനിമ കാണുന്ന എല്ലാവർക്കും പരിചിതമായ ഒരു പേരാണ് ഡോൾബി അല്ലെങ്കിൽ ഡോൾബി സ്റ്റീരിയോ സിസ്റ്റംസ് എന്നത്. തിയറ്ററുകളുടെയൊക്കെ മുമ്പില്‍ എഴുതി വച്ചിരിയ്ക്കുന്നതും കാണാം. ഇന്നത് ഡോൾബി അറ്റ്‌മോസ്‌ എന്നതിൽ വരെ എത്തിയിരിക്കുന്നു? ശരിക്കും എന്താണ് ഈ ഡോൾബി? അതിൻ്റെ ചരിത്രം ഇതാ…

പ്രശസ്തമായ ഡോൾബി ലബോറട്ടറിയുടെ സ്ഥാപകനാണ് റേ ഡോൾബി. ശബ്ദസാങ്കേതികരംഗത്തെ അതികായനും ശബ്ദസാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട ഡോൾബി ശബ്ദസംവിധാനത്തിന്റെ ഉപജ്ഞാതാവുമാണ്‌ റേ ഡോൾബി. ശബ്ദവുമായി ബന്ധപ്പെട്ട് സിനിമയിലും സംഗീതത്തിലും ഇന്ന് ഉപയോഗിക്കുന്ന മിക്ക സാങ്കേതിക വിദ്യകളുടെയും പിതാവാണ്. ശബ്ദരംഗത്തെ കണ്ടുപിടിത്തങ്ങൾക്ക് അമ്പതിലധികം പേറ്റൻറിനും റേ ഡോൾബി ഉടമയാണ്. നോയിസ് റിഡക്ഷൻ, സറൗണ്ട് സൗണ്ട് എന്നീ മേഖലകളിൽ അദ്ദേഹം നടത്തിയ ഗവേഷണങ്ങളാണ് ഇന്ന് ശബ്ദസാങ്കേതിക രംഗത്ത് കാണുന്ന വികസനങ്ങളുടെയെല്ലാം ആണിക്കല്ല്. ശബ്ദ സാങ്കേതിക പ്രവർത്തനത്തിന് റേ ഡോൾബിക്ക് ഓസ്‌കാറും ഗ്രാമിയും രണ്ട് തവണ എമി അവാർഡും ലഭിച്ചിട്ടുണ്ട്.

1933 ല്‍ അമേരിക്കയിലാണ് ഡോള്‍ബിയുടെ( Ray Milton Dolby)ജനനം. പോർട്ട്‌ലാന്റിലെ ഒറിഗോണിൽ ജനിച്ച റേ ഡോൾബി സാൻഫ്രാൻസിസ്‌കോയിലാണ് വളർന്നത്. ബ്രിട്ടനിലെ കേംബ്രിജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയ റേ 1965 ൽ ലണ്ടനിൽ ഡോൾബി ലബോറട്ടറി സ്ഥാപിച്ചു. ഇവിടെ വെച്ചാണ് ഡോൾബി സൗണ്ട് ടെക്‌നോളജി വികസിപ്പിച്ചത്. 1976 ൽ റേ തന്റെ കമ്പനിയെ ലണ്ടനിൽ നിന്നും സാൻഫ്രാസിസ്‌കോയിലേക്ക് പറിച്ചുനട്ടു. ഓഡിയോ എഞ്ചിനീയറിംഗ് സൊസൈറ്റിയുടെ മുൻ പ്രസിഡണ്ട് കൂടിയാണ്
റേ ഡോൾബി.

ശബ്ദത്തിന്റെ എല്ലാ മേഖലകളെയും കുറിച്ച് അദ്ദേഹം പഠിച്ചു. സംഗീതത്തിനും ശബ്ദത്തിനും മറ്റൊരു മുഖം ഡോൾബി കൊണ്ടുവന്നു. ശബ്ദം റെക്കോർഡ് ചെയ്യുമ്പോൾ കയറിവരുന്ന അനാവശ്യ ബഹളങ്ങളെ ഡോൾബി വികസിപ്പിച്ചെടുത്ത സംവിധാനത്താൽ തള്ളിക്കളയാനായി. ഡോൾബി സ്റ്റീരിയോ, ഡോൾബി ഡിജിറ്റൽ, ഡോൾബി സറൗണ്ട് ഇഎക്‌സ്, ഹോം തിയേറ്റർ രംഗത്ത് പ്രചരിപ്പിച്ചിട്ടുള്ള ഡോൾബി സറൗണ്ട് എന്നിവ ഡോൾബി വികസിപ്പിച്ചെടുത്തവയാണ്.

ഇന്ന് തിയേറ്ററുകളിലും വീടുകളിലും ഡോൾബി സൗണ്ട് സിസ്റ്റം ഒഴിച്ചു കൂടാനാവാത്തതായി മാറി.1980 കളിൽ ഡിജിറ്റൽ ഡോൾബി സംവിധാനം വീടുകളിലേക്കുമെത്തി ഡോൾബിയുടെ പ്രാചാരം ഒന്നുകൂടി വർധിപ്പിച്ചു. തുടര്‍ന്ന് ഡോള്‍ബിയുടെ സാങ്കേതിക വിദ്യ ലോകത്തിനു പരിചയമായി തുടങ്ങി. പിന്നീട് ഹോളിവുഡ് സിനിമകള്‍ ഡോള്‍ബി സിസ്റ്റത്തിലേക്കു മാറി.

1986 ൽ ഡോൾബി സ്‌പെക്ട്രൽ റെക്കോഡിങ് (ഡോൾബി എസ്ആർ) രീതി പ്രാബല്യത്തിൽ വന്നു. ഡോൾബി സ്റ്റീരിയൊയെ അപേക്ഷിച്ച് കൂടിയ ശബ്ദ ആവൃത്തി പരിധിയും കുറഞ്ഞ ശബ്ദ വിരൂപണവും ഉള്ള ഡോൾബി എസ്ആറിൽ തീവ്രതയേറിയ ശബ്ദ തരംഗങ്ങളെ മെച്ചപ്പെട്ട രീതിയിൽ ആലേഖനം ചെയ്യാനും സൗകര്യമുണ്ട്. ഡോൾബി സ്റ്റീരിയൊയും ഡോൾബി എസ്ആറും അനലോഗ് രീതിയിലാണ് ശബ്ദാലേഖനം പ്രാവർത്തികമാക്കുന്നത്. ഇപ്പോള്‍ ഇതാ ടിവിയിലും, ഡിവിഡികളിലും, ക്യാമറകളിലും ഒക്കെ ഡോള്‍ബിയെ കാണാം.

1991ലാണ് ഡോള്‍ബി ലാബോറട്ടറീസ് ഈ മള്‍ട്ടി ചാനല്‍ ഡിജിറ്റല്‍ സംവിധാനം പുറത്തിറക്കുന്നത്. ഡോള്‍ബി ഡിജിറ്റല്‍ ശബ്ദവുമായെത്തിയ ആദ്യ സിനിമ 1992 ല്‍ പുറത്തിറങ്ങിയ ബാറ്റ്മാന്‍ റിട്ടേണ്‍സ് ആണ്. ഡോള്‍ബി ഡിജിറ്റല്‍ ശബ്ദത്തില്‍ സിനിമകള്‍ പ്രദര്‍ശിപ്പിയ്ക്കുവാന്‍ പ്രൊജക്റ്ററുകളില്‍ ഡോള്‍ബി ഡിജിറ്റല്‍ ഡീകോഡിംഗ് സംവിധാനം ആവശ്യമാണ്. ഈ സംവിധാനം ഫിലിമില്‍ ആലേഖനം ചെയ്തിരിയ്ക്കുന്ന ഡോള്‍ബി ശബ്ദത്തെ വായിച്ചെടുത്ത് 5.1 ചാനലുകളിലൂടെ അനുഭവവേദ്യമാക്കും.

1994 വരെ ഡോള്‍ബി സ്റ്റീരിയോ ഡിജിറ്റല്‍ എന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്. 35 എംഎം സിനിമകളില്‍ ഡിജിറ്റല്‍ ശബ്ദം നല്‍കുവാന്‍ വേണ്ടിയായിരുന്നു ആദ്യ കാലങ്ങളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് എച്ച്ഡിടിവി ബ്രോഡ്കാസ്റ്റ്, ഡിവിഡികള്‍, ബ്ലൂ റേ ഡിസ്‌ക്കുകള്‍, ഗെയിം കണ്‍സോളുകള്‍ തുടങ്ങി വ്യാപകമായ രീതിയില്‍ ഡോള്‍ബി ഡിജിറ്റല്‍ ഉപയോഗിയ്ക്കുന്നു. ശബ്ദവിന്യാസത്തിനുപയോഗിയ്ക്കുന്ന സാങ്കേതികവിദ്യയാണ് ഡോള്‍ബി ഡിജിറ്റല്‍.

2010 ല്‍ ഡിജിറ്റല്‍ സിനിമയില്‍ 7.1 ചാനലും ഡോള്‍ബി അവതരിപ്പിച്ചു. ടോയ് സ്‌റ്റോറി 3 എന്ന ആനിമേഷന്‍ ചിത്രത്തിലായിരുന്നു ഇത്. ഡോള്‍ബി ഡിജിറ്റല്‍ പ്ലസ്, ഡോള്‍ബി ട്രൂ എച്ച്ഡി തുടങ്ങിയ പരിഷ്‌ക്കരിച്ച പതിപ്പുകള്‍ ഡോള്‍ബി കാലാകാലങ്ങളില്‍ പുറത്തിറക്കിയിരുന്നു. ഇന്നിപ്പോള്‍ ഫിലിമില്‍ നിന്നും സിനിമ ഏകദേശം പൂര്‍ണമായും ഡിജിറ്റലിലേയ്ക്ക് മാറിയിരിക്കുന്നു. തിയേറ്ററില്‍ നിന്നിറങ്ങി വീട്ടിലും പോക്കറ്റിലും വരെയെത്തി നിൽക്കുന്നു ഇന്ന് ഡോള്‍ബി ശബ്ദം. ഡോള്‍ബി ഡിജിറ്റല്‍ പ്ലസ്, ഡോള്‍ബി ട്രൂ എച്ച്ഡി തുടങ്ങിയ പരിഷ്‌ക്കരിച്ച പതിപ്പുകള്‍ ഡോള്‍ബി കാലാകാലങ്ങളില്‍ പുറത്തിറക്കിയിരുന്നു. ദീർഘകാലമായി അൾഷൈമേഴ്‌സ് രോഗബാധിതനായിരുന്ന ഡോൾബി സംവിധാനത്തിന്റെ പിതാവ്‍ റേ ഡോൾബി സാൻഫ്രാൻസിസ്കോയിൽ 2013 സെപ്റ്റംബർ 12 ന് അന്തരിച്ചു.

ഡി ടി എസ്സും ഡോള്‍ബിയും തമ്മിലുള്ള വ്യത്യാസമെന്തെന്നാൽ ഡി ടി എസ്സില്‍ ദൃശ്യത്തില്‍ ശബ്ദം ഇന്റേണല്‍ അല്ല. ലിപ് മൂവിമെന്റും ശബ്ദത്തിന്റെ നട്രാക്കും ഒരു ടൈംകോഡില്‍ സെറ്റ് ചെയ്തു പ്രദര്‍ശനസമയത്ത് സിങ്ക് ചെയ്തു വരുന്ന രീതിയാണ്. ഡോള്‍ബിയില്‍ ഇത് ഇന്റേണല്‍ ആണ്.

ഡോൾബി അറ്റ്‌മോസ് : ഒരു സിനിമയുടെ ശബ്ദലേഖനത്തിലെ ഏറ്റവും പുതിയ സങ്കേതമാണ് ഡോള്‍ബി അറ്റ്‌മോസ്. ഫീല്‍ ദ ഡൈമന്‍ഷന്‍ എന്നാണ് അവരുടെ മുദ്രാവാക്യം. മഴ പെയ്യുന്ന സീനാണ് പ്രേക്ഷകന്‍ കാണുന്നതെങ്കില്‍ ചിത്രത്തില്‍ മുഴുകിയിരിക്കുന്ന ഒരാള്‍ക്ക് തന്റെ തലയ്ക്ക് മുകളില്‍ മഴ പെയ്യുന്നതായി തന്നെ തോന്നും. ഒരു കാറ് ഓവര്‍ടേക്ക് ചെയ്ത് വലതുവശത്തുകൂടെ ചീറി പായുമ്പോള്‍ അറിയാതെ നമ്മള്‍ ഇടത്തോട്ടൊന്നു ചാഞ്ഞുപോവും.

മറ്റു ശബ്ദസംവിധാനങ്ങളിൽ നമുക്ക് കേൾക്കാൻ കഴിയാതെ പോവുന്നത്. അതിന്റെ പൂർണതയിൽ അനുഭവിപ്പിക്കുകയാണ് അറ്റ്‌മോസ് ചെയ്യുന്നത്. ഒരു കൊതുകു ചലിക്കുന്നതു പോലും നമുക്ക് അനുഭവപ്പെടും. ശബ്ദകോലാഹലങ്ങളല്ല അതിന്റെ ഒഴുക്കാണ് അറ്റ്‌മോസ്. തിയേറ്ററുകളിൽ പലഭാഗങ്ങളിലായി സ്പീക്കറുകളും സംവിധാനങ്ങളും സജ്ജമാക്കിയാണ് ഇത് സ്ഥാപിക്കുന്നത്. 64 ചാനലുകളിലൂടെ ശബ്ദം കടത്തിവിടുകയാണ് ചെയ്യുന്നത്. സ്‌ക്രീനിൽ തെളിയുന്ന ദൃശ്യങ്ങൾക്കൊപ്പം ഈ ശബ്ദവും മനോഹരമായി ഒത്തുചേരുമ്പോൾ സിനിമയെ അത്ഭുതപ്പെടുത്തുന്ന അനുഭവമാക്കി മാറ്റുന്നു. ഡോൾബി അറ്റ്‌മോസ് സംവിധാനം ഒരുക്കാൻ അറുപതുലക്ഷം രൂപവരെ ചിലവുവരും.

കടപ്പാട് – വിക്കിപീഡിയ, malayalam.gizbot.com, മാതൃഭൂമി, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.