ഒരു അഗസ്ത്യാർകൂടം യാത്രയുടെ അനുഭവക്കുറിപ്പ്

വിവരണം – Pranav Viswanathan.

ഒരു യാത്രക്കു പല ലക്ഷ്യങ്ങൾ കാണും, ചിലർക്ക് സന്തോഷം,ചിലർക്ക് സമാധാനം ,ചിലർക്ക് അഡ്വെഞ്ചർ, ചിലർക്ക് മനോഹരമായ കാഴ്ച എന്നിങ്ങനെ. എന്നാൽ ഇതെല്ലം ഒത്തുചേർന്ന ഒരു യാത്രയാണ് അഗസ്ത്യാർകൂടം അല്ലെങ്കിൽ അഗസ്ത്യമല യാത്ര. അതിരുമലയ്ക്കും പൊങ്കാലപ്പാറയ്ക്കും അപ്പുറം അഗസ്ത്യമലയിൽ കുടികൊള്ളുന്ന, അഗസ്ത്യാർകൂടവനത്തിനു നാഥനായ മഹർഷി അഗസ്ത്യമുനിയെ കാണുവാൻ..

തിരുവനന്തപുരം ബോണക്കാട് നിന്ന് തുടങ്ങുന്ന യാത്ര അഗസ്ത്യമലയിൽ എത്തുന്നത് രണ്ടാം ദിവസമാണ്, ബോണക്കാട് നിന്ന് 25 കിലോമീറ്ററോളം കാൽനടയായി വനത്തിലൂടെ നടന്നുവേണം അഗസ്ത്യമലയിലെത്താൻ, അങ്ങനെ നോക്കിയാൽ മൊത്തത്തിൽ 50കിലോമീറ്ററോളം കാൽനടയാത്ര അനിവാര്യമാണ്. കാടെന്ന സങ്കൽപ്പം പൂർണമായും മാറ്റുന്ന ഒരുയാത്രയായിരുന്നു ഇത്. കാടെന്നു കേട്ടാൽ മനസിൽവരുന്ന ഘോരമായാ വൃക്ഷങ്ങൾ മാത്രമല്ല വനം എന്നും, അവിടെ മനോഹരമായ പൂക്കളുണ്ട്, പൂഞ്ചോലകളുണ്ട്, പുൽത്തകിടികളുണ്ട്, കരിമ്പടം പുതച്ച വലിയ മലനിരകൾ ഉണ്ട്, ഇതിന്റെഎല്ലാം അപ്പുറം കാടിന്റെ വശ്യമായ സൗധര്യവും നിഗുഡമായാ ഭയപെടുത്തലും നമുക്കവിടെ കാണാം.

ഏതു നിമിഷവും ഒരു വന്യമൃഗത്തിന്റെ ഇടപെടൽ പ്രേതീക്ഷിച്ചുവേണം ഓരോ അടിയും മുന്നോട്ട് പോകാൻ, അതിനു ആക്കം കൂട്ടാൻ പുലി, കാട്ടുപോത്തു എന്നിവയുടെ കാല്പാടുകളും, ചൂടുവിട്ടുമാറാത്ത വിസർജ്യന്യങ്ങളും കാണുവാൻ കഴിയും, കൂടാതെ ഏതോ മൃഗത്തിന്റെ വേട്ടയിൽ ഉപേക്ഷിച്ചുപോയ മാംസാവശിഷ്ടങ്ങളും.

ഞങ്ങൾ യാത്ര തുടങ്ങുന്നത് രാവിലെ 9 മണിക്കാണ്, പതിയെ പതിയെ നടന്നു കുറച്ചു കിലോമീറ്ററുകൾ താണ്ടിക്കഴിയുമ്പോൾ കാടിന്റെ യഥാർത്ഥ ഭംഗി നമുക്ക് കാണാം. നമ്മുടെ ചിന്തയ്ക്കു അതീതമാണ് കാടിന്റെ ഭംഗി. അന്നേ ദിവസം 18 കിലോമീറ്ററുകൾ താണ്ടി അതിരുമല ബേസ് ക്യാമ്പിൽ എത്തുക എന്നതായിരുന്നു ലക്‌ഷ്യം.

സ്‌പെഷ്യൽ പാസ്സ് മുഗേനെയുള്ള യാത്ര ആയതിനാൽ കൂടെ 4 ഫോറെസ്റ് ഗാർഡുകളും കൂടെ ഉണ്ടായിരുന്നു, അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക എന്നതാണ് ആദ്യത്തെ കാര്യം. ഓഫ് സീസൺ ആയതിനാൽ കഴിക്കാനുള്ള ഭക്ഷണ സാമഗ്രികൾ കൈയിൽ കരുതേണ്ടത് അനിവാര്യമാണ്. അരിയും പയറും മറ്റും ഞങ്ങൾ കരുതിയിരുന്നു. അങ്ങനെ 4 മണിയോടെ ഞങ്ങൾ അതിരുമല ബേസ് ക്യാമ്പിൽ എത്തി.

18 കിലോമീറ്റെർ നടന്നതിന്റെ ക്ഷീണം കാലുകളിൽ ഉണ്ടായിരുന്നു, കൊണ്ടുവന്ന അരിയും പയറും ഗാർഡുകളുടെ കയ്യിൽ ഏല്പിച്ചു, മണിക്കൂർ ഒന്ന് കഴിഞ്ഞപ്പോൾ നല്ല സ്വയമ്പൻ കഞ്ഞി തയ്യാർ. അത് അൽപ്പം കഴിച്ചു, പിന്നീട് അവിടെ ഉള്ള ഹാളിൽ ഉറങ്ങാൻ കിടന്നു, നടന്നതിന്റെ ക്ഷീണം കാരണം കിടന്നതു മാത്രമേ അറിഞ്ഞുള്ളു.

ഒരു ഇടിവെട്ടിന്റെ ശബ്‌ദം കേട്ടിട്ടാണ് പിന്നീട് ഉണർന്നത്, കഷ്ടകാലം എന്ന് പറയട്ടെ കഴിഞ്ഞ 3 മാസമായി ഇല്ലാതിരുന്ന മഴ അന്ന് ഇടിച്ചുകുത്തി പെയ്തു, രാവിലെ 11മണിക്ക് ഉള്ളിൽ അതിരുമല ക്യാമ്പിൽ നിന്ന് അഗസ്ത്യാര്കൂടത്തിലേക്കുള്ള യാത്ര തുടങ്ങിയില്ലെങ്കിൽ പിന്നെ അങ്ങോട്ടേക്ക് യാത്ര അനുവദനീയമല്ല, പോയി വരാൻ 6 മണിക്കൂർ എടുക്കുമെന്നതിനാൽ 11 മണിക്ക് ശേഷം അങ്ങോട്ടേക്കുള്ള യാത്ര അനുവദനീയമല്ല.

മഴ നിർത്താതെ പെയ്യുന്നു, സമയം 11 മണി കഴിഞ്ഞു പോയികൊണ്ടിരിക്കുന്നു. കൂട്ടത്തിലെ മുതിർന്ന ഗാർഡ് പറഞ്ഞു നിങ്ങള്ക്ക് ഭാഗ്യമില്ല, സമയം കഴിഞ്ഞിരിക്കുന്നു ഇനി യാത്ര നടക്കില്ല. ഞങ്ങൾക്ക് വളരെ വിഷമം തോന്നി 18 കിലോമീറ്ററോളം നടന്നെത്തിയിട്ടും അഗസ്ത്യരെ കാണാൻ കഴിഞ്ഞില്ലാലോ എന്ന് തോന്നിപ്പോയി. ഇനിയുള്ളത് 6 കിലോമീറ്ററുകൾ മാത്രം, ഇനിയങ്ങോട്ടുള്ളത് ചെങ്കുത്തായ മലകളും ഘോരമായ വനവുമാണ്.

മഴ പെയിതതിനാൽ യാത്ര ദുഷ്ക്കരവും, വന്യമൃഗങ്ങൾ കൂടുതേടി ഇറങ്ങും എന്നതിനാലും തിരിച്ചു ക്യാമ്പിലേക് വരം രാത്രി ആകും എന്നതിനാലും എല്ലാവരും യാത്ര നടക്കില്ല എന്ന് ഉറച്ചു പറഞ്ഞു. സമയം 12 ആകുന്നു മഴ തോർന്നു തുടങ്ങി, ആകാശം തെളിഞ്ഞു തുടങ്ങി, പോകാം എന്ന പ്രതീക്ഷ ഞങ്ങളിൽ ഉടലെടുത്തു. കൂട്ടത്തിലെ ഗാര്ഡുമാരോട് പോകാമോ എന്ന് ചോദിച്ചു എല്ലാവരും ഒറ്റ ശബ്ദത്തിൽ സാധിക്കില്ല എന്ന് തന്നെ പറഞ്ഞു. ബേസ് ക്യാമ്പിലെ മൂപ്പനും പോകണ്ട എന്ന് പറന്നു…നിരാശ വീണ്ടും ഞങ്ങളിൽ പരന്നു.

ഞങ്ങളുടെ നിരാശ കണ്ടിട്ടാണോ എന്നറിയില്ല കൂട്ടത്തിലെ ഒരു ഗാർഡ് നമുക് പൊങ്കാല പാറ വരെ പോകാം, അവിടെ നിന്ന് ഒരു മണിക്കൂർ കൂടി ഉണ്ട് അഗസ്ത്യാര്കൂടത്തിലേക്ക്, മഴ ആയതിനാൽ പറയെല്ലാം തെന്നൽ ആയിരിക്കും പൊങ്കാലപ്പാറവരെ പോയി വരാം എന്നുപറഞ്ഞു. ഞങ്ങൾ അത് സമ്മതിച്ചു. അങ്ങനെ പൊങ്കാലപാറയിലേക്ക് യാത്ര ആരംഭിച്ചു.

മഴ പെയ്തതിനാൽ വളരെ ധുർകടമായിരുന്നു വഴികൾ, കുത്തനെയുള്ള കയറ്റവും വളവുകളും ധാരാളം ഉണ്ടായിരുന്നു. വിചാരിച്ച വേഗത്തിൽ നടക്കുവാൻ കഴിയുന്നുണ്ടായിരുന്നില്ല. നടന്നു നടന്നു കയറി ചെല്ലുന്നതു വിശാലമായ വെള്ളച്ചാട്ടത്തിലേക്കാണ്, മനോഹരം എന്ന് പറഞ്ഞാൽ പോരാ അതിമനോഹരമായ കാഴ്ചയാണ് അത്, അവിടെനിന്നു രണ്ടു കിലോമീറ്റര് നടന്നാൽ പൊങ്കാലപറയിലെത്താം.

പൊങ്കാലപ്പാറയുടെ മുകളിലെത്തിയപ്പോൾ ഗാർഡ് പറഞ്ഞു തിരിച്ചുപോകാം എന്ന്. ഇവിടെ നിന്ന് ഒരുമണിക്കൂർകൂടെ മലകയറിയാൽ സർവ്വജ്ഞനായ അഗസ്ത്യരെ കാണാം, മനസ്സിൽ ആഹ് ലക്‌ഷ്യം അലയടിച്ചു. ഞങ്ങൾ എല്ലാവരും ഒത്തൊരുമിച്ചു അദ്ദേഹത്തോട് ദയവു ചെയിതു അഗസ്ത്യാര്കൂടത്തിലേക് എത്തിക്കണം എന്നാവശ്യപ്പെട്ടു. അദ്ദേഹം ഇനിയുള്ള വഴികളിലെ അപകടം വിശദീകരിച്ചു. കുത്തനെയുള്ള മൂന്നു മലകളാണ് ഇനി കയറാനുള്ളത്.

മഴ പെയ്ത് തെന്നി കിടക്കുകയാണ് പാറകൾ. കാലൊന്നു തെറ്റിയാൽ അഗാധമായ കൊക്കയിലേക്ക് വീഴും. ആദ്യത്തെ രണ്ടു മലകളിൽ പിടിച്ചുകയറാനായ് റോപ്പുകൾ ഉണ്ട്, പിന്നീടുള്ള മലയിൽ റോപ്പിലാതെ വേണം കയറാൻ. ഉണ്ടാകുന്ന റിസ്ക് വളരെ വലുതാണെന്ന് അദ്ദേഹം അറിയിച്ചു. ഞങ്ങൾ കയറാം എന്ന് അദ്ദേഹത്തെ അറിയിച്ചു. മനസില്ല മനസോടെ അദ്ദേഹവും. അങ്ങനെ അഗസ്ത്യാർകൂടത്തിലേക്കുള്ള മല കയറിതുടങ്ങി.

അങ്ങനെ രണ്ടു മലകൾ റോപ്പ്പിടിച്ചു കയറിതുടങ്ങി. കാലുകൾ ഇടയ്ക് തെന്നുന്നുണ്ടെങ്കിലും സൂക്ഷ്മമായി പതുകെ ആ മലകൾ കയറി. ഇനിയുള്ളത് ഒരു മല മാത്രം അത് കയറിയാൽ അഗസ്ത്യരെ കാണാം. കാറ്റു അതിശക്തമായി വീശിയടിക്കുന്നു. കോടയുടെ തീവ്രതയിൽ അടുത്തുള്ള ആളെ പോലും കാണാൻ കഴിയുന്നില്ല. ഒരു മൃഗത്തെ പോലെ കയ്യും കാലും ഉപയോഗിച്ച് മലകയറി. ഞങ്ങളുടെ ലക്‌ഷ്യം അടുത്ത് എത്തി എന്ന് മനസ്സ് പറഞ്ഞു തുടങ്ങി. മനസ്സിൽ അഗസ്ത്യരുടെ മുഖം മാത്രം.

അതെ ഞങ്ങൾ അഗസ്ത്യമലയിൽ എത്തിയിരിക്കുന്നു. അതാ കണ്ണെത്തും ദൂരെ അഗസ്ത്യരെ ഞങ്ങൾക്ക് കാണാം. മഹാ ഋഷി അഗസ്ത്യരെ കാണാം. ഞങ്ങൾ ഓടിച്ചെന്നു അഗസ്ത്യരെ കൺനിറയെ കണ്ടു. പുഷ്പ്പങ്ങൾ അർപ്പിച്ചു, പഴങ്ങൾ നേദിച്ചു, പൂജ അർപ്പിച്ചു. നന്ദി പറഞ്ഞു, എത്താൻ കഴിയുമായിരുന്നില്ലാത്ത ഞങ്ങളെ ഇവിടെ എത്തിച്ചതിനു. മടങ്ങും മുൻപ് ഒരിക്കൽക്കൂടി അഗസ്ത്യരെ കൺനിറയെ കണ്ടു.

ഇനി തിരിച്ചിറങ്ങുകയാണ് അടുത്ത കടമ്പ ,സമയം 5:30 കഴിഞു. കാടു ഇരുട്ടി തുടങ്ങി മനസ്സിൽ പേടിയും ഇടിമുഴക്കി തുടങ്ങി. ഇവിടെ എത്തിച്ച അഗസ്ത്യർ നമ്മളെ തിരിച്ചും എത്തിക്കും എന്ന് ഗാർഡ് പറഞ്ഞു , അങ്ങനെ തിരിച്ചിറങ്ങാൻ തുടങ്ങി. ഇത്രയൊക്കെആണെങ്കിലും അതിമനോഹരമാണ് യാത്ര. മനസ്സിൽ അഗസ്ത്യമുനിയെ കാണുക എന്ന ഒറ്റ ലക്‌ഷ്യം മാത്രം. വനവാസകാലത്തു ശ്രീരാമൻ അഗസ്ത്യരെ കാണുവാൻ ഇവിടെ വന്നതായി പറയപ്പെടുന്നു, ഇതുകൂടാതെ രാമായണം, മഹാഭാരതം, ശിവപുരാണം എന്നിവയിലെല്ലാം അഗസ്ത്യരെയും അഗസ്ത്യാ ർ കൂടത്തെയും പരാമർശിക്കുന്നുണ്ട്.

നാം ചിന്തിക്കുന്നതിലും കഠിനമാണ് യാത്ര, എല്ലാം കഴിഞ്ഞു അഗസ്ത്യമലയുടെ മുകളിൽ യോഗനിദ്രയിൽ ഇരിക്കുന്ന അഗസ്ത്യരെ കാണുമ്പോൾ മനസിന് ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. മാതാ പിതാക്കളുടെ പ്രാർത്ഥനയും ഗുരുകാരണവന്മാരുടെ അനുഗ്രഹവും ഉണ്ടെങ്കിലേ അഗസ്ത്യരെ കാണുവാനാകു എന്നത് മറ്റൊരു വിശ്വാസം. ഒരു കാര്യം നമുക്ക് മനസിലാക്കാം അഗസ്ത്യരെ കാണണം എങ്കിൽ നിയോഗം കൂടി വേണം.

ശബരിമല മകരവിളക്കിന് ശേഷം വരുന്ന 50 ദിനങ്ങളാണ് അഗസ്ത്യമലയിലേക്കുള്ള യാത്ര അനുവദിക്കുന്നത്, പാസുകൾ ഓൺലൈൻ വഴിയോ നേരിട്ട് ഫോറെസ്റ് ഓഫീസിൽ പോയോ എടുക്കാം. അല്ലാത്ത ദിവസങ്ങളിൽ പോകുവാൻ ഫോറെസ്റ് ഉദ്യോഗസ്ഥരുടെ സ്പെഷ്യൽ പെർമിഷൻ അനിവാര്യമാണ്. ഒരു മലയാളി എന്ന നിലയിലും ഒരു യാത്രികൻ എന്നനിലയിലും ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണ് അഗസ്ത്യാർകൂടം. ഒറ്റവാക്കിൽ പറഞ്ഞാൽ “അഗസ്ത്യാര്കൂടം”- അവർണനീയം അവിസ്മരണീയം.

Note – സുഹൃത്തിനു ആയുർവേദ സസ്യങ്ങളുടെ റിസർച് ആവശ്യമായതിനാലാണ് സ്പെഷ്യൽ പെർമിഷൻ ലഭ്യമായത്. നിലവിൽ സ്പെഷ്യൽ പെർമിഷൻ ലഭ്യത നിർത്തലാക്കി എന്നും അറിയിക്കുന്നു.