സ്ഥിരയാത്രക്കാരെ കണ്ണീരിലാഴ്ത്തി ബസ് കണ്ടക്ടറുടെ വിടവാങ്ങൽ..

നമ്മൾ സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സിലെ ജീവനക്കാരുമായി മിക്കയാളുകളും നല്ല സുഹൃത്ബന്ധങ്ങൾ ഉണ്ടാക്കാറുണ്ട്. പരസ്പരം പേരോ വിവരങ്ങളോ ഒന്നുമറിയില്ലെങ്കിലും കാണുമ്പോൾ ഒരു ചിരിയെങ്കിലും പാസ്സാക്കും. അത്തരത്തിലുള്ള പരിചയക്കാരനായ ഒരു ബസ് ജീവനക്കാരന്റെ പെട്ടെന്നുള്ള മരണം സ്ഥിര യാത്രക്കാരിൽ ഉണ്ടാക്കുന്ന ആഘാതം എത്രത്തോളമായിരിക്കും എന്ന് ഊഹിച്ചിട്ടുണ്ടോ? അത് വെളിവാക്കുന്ന ഒരു അനുഭവക്കുറിപ്പ് കുടുംബശ്രീ (Kudumbashree-State Poverty Eradication Mission Kerala) യിൽ പ്രോഗ്രാം മാനേജരായി ജോലി ചെയ്യുന്ന ആരതി ജഹനാര കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. ആരതിയുടെ ആ കുറിപ്പ് ഇങ്ങനെ.

“ജോലി കിട്ടിയതു മുതൽ സ്ഥിരം കയറുന്ന ബസ്സുണ്ടായിരുന്നു. റൂട്ടിൽ വളരെ കുറച്ചോടുന്ന വണ്ടികളെന്ന നിലയിൽ രാവിലെ സ്ഥിരം കയറുന്ന ജോലിക്കാർ നിറഞ്ഞ വണ്ടി. സമാധാനപ്രിയനായ ഡ്രൈവറും വളരെ സാധുവായ ഒരു കണ്ടക്ടറും.

സാധാരണ കാണുന്ന മൂരാച്ചി കണ്ടക്ടർമാരിൽ നിന്ന് വ്യത്യസ്തനായി സ്കൂൾ കുട്ടികളെ മുഴുവൻ കയറ്റുകയും അവരെ സീറ്റിലിരിക്കാൻ അനുവദിക്കുകയും എല്ലാവരേയും സ്റ്റോപ്പിലിറക്കി വിട്ട് ടാറ്റായും കൊടുത്തു വിടുന്ന ഒരു മനുഷ്യൻ. ചെറുപ്പക്കാരൻ.. ഒന്നോ രണ്ടോ മിനിറ്റ് ലേറ്റ് ആയാലും സ്ഥിരം കയറുന്ന ആളുകൾക്കായി കുറച്ചുനേരം കാത്ത് അവരേയും കൊണ്ടു പൊയ്ക്കോണ്ടിരുന്നവർ.

കഴിഞ്ഞ കുറേ മാസങ്ങളായി സ്കൂട്ടറിലാണ് യാത്ര. സ്ഥിരം റൂട്ട് ആയതുകൊണ്ട് ഇടയ്ക്കിടെ ആ ബസ്സ് കാണുമായിരുന്നു. വണ്ടീലിരുന്ന് ചിരിച്ചോ കൈ പൊക്കി കാണിച്ചോ ഒക്കെ സ്നേഹം പ്രകടിപ്പിച്ചിരുന്നു. ഇന്ന് സ്കൂട്ടറെടുക്കാതെ ബസ്സിനു കയറാൻ വന്നു രാവിലെ. ബസ്സ് ദൂരേന്ന് വരുന്നതിനു മുന്നേ തന്നെ മുന്നിൽ വച്ചിരുന്ന സ്റ്റിക്കർ ‘ആദരാഞ്ജലികൾ’.. ആ ചിരിക്കുന്ന കൈ കാട്ടുന്ന മുഖം തന്നെ..

അകത്തു കയറി പുതിയ കണ്ടക്ടറോട് കാര്യം ചോദിച്ചു.ഇന്നലെ സ്വയം അവസാനിപ്പിച്ചുത്രേ.. എന്നും പാട്ടും ബഹളവും കളീം ചിരീം ആയി പോകുന്ന ബസ്സ് മരണവീട് പോലെ.. കണ്ണൊക്കെ നിറഞ്ഞ് ഓരോന്നോർത്ത് സ്റ്റോപ്പ് കഴിഞ്ഞ് മാറി പോയിറങ്ങി.. ഇനി അതിൽ കയറുമ്പോഴൊക്കെ ഓർക്കണം, ‘സ്വപ്നം കണ്ടിരിക്കുവാണോ, റയിൽവേ എത്തി’ എന്ന് വിളിച്ചിറക്കാൻ എനിക്ക് ആളില്ല എന്ന്.. തൊണ്ടയിലിരുന്നു വിങ്ങുന്ന സങ്കടം മുഴുവനും നിങ്ങളാണ്.”

സ്ഥിരമായി യാത്രചെയ്യുന്ന ബസ്സിലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ പൊതുവെ ഒരു ആത്മബന്ധം കാണാം. അതിനു ആണെന്നോ പെണ്ണെന്നോ കുട്ടികളെന്നോ പ്രായമായവരെന്നോ എന്നൊന്നും വ്യത്യാസങ്ങൾ കാണില്ല. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ സർവ്വീസ് നടത്തുന്ന ബസ്സാണെങ്കിൽ. മിക്കവർക്കും പരസ്പരം പേരുകൾ പോലും അറിയില്ലെങ്കിലും തമ്മിൽ നല്ല പരിചയമായിരിക്കും. എല്ലാ ബസ് ജീവനക്കാരും യാത്രക്കാരും ഇങ്ങനെ ആകണം. വഴക്കും ഒച്ചപ്പാടുമൊന്നുമില്ലാത്ത ഒരു ബസ് യാത്ര…