ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി പണം തട്ടുന്ന യുവാവ് പിടിയില്‍

അപരിചിതർക്ക് ലിഫ്റ്റ് കൊടുക്കുമ്പോൾ ശ്രദ്ധിക്കുക. തൃശ്ശൂർ ജില്ലയിലെ പുതുക്കാട് ദേശീയപാതയില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി, യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നയാളെ കഴിഞ്ഞ ദിവസം പുതുക്കാട് പോലീസ് അറസ്റ്റു ചെയ്തു. കേരള പോലീസ് ഫേസ്‌ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച വാർത്ത വന്നിരിക്കുന്നത്. പുതുക്കാട് തെക്കേതൊറവ് പണ്ടാരി വീട്ടില്‍ ഡേവിഡ് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഡേവിഡ് ഇത്തരം നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് നെല്ലായി സ്വദേശി നിധിന്റെ ബാഗില്‍നിന്ന് 14000 രൂപ മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. പുതുക്കാട് സെന്ററിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളാണ് ഇയാളെ കുടുക്കിയത്. പുതുക്കാട് സെന്ററിലും പാലിയേക്കര ടോള്‍പ്ലാസയിലും നിന്നാണ് ഇയാള്‍ ബൈക്കുകളില്‍ ലിഫ്റ്റ് ചോദിച്ച് കയറുന്നത്. പിറകില്‍ ബാഗുമായി വരുന്ന ബൈക്ക് യാത്രക്കാരെ കേന്ദ്രീകരിച്ചാണ് ആസൂത്രണം ചെയ്തിരുന്നത്. ബാഗില്‍നിന്ന് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കവര്‍ന്നയുടനെ ബൈക്ക് യാത്രക്കാര്‍ക്ക് സംശയം തോന്നാത്ത രീതിയില്‍ പാതിവഴിയില്‍ ഇറങ്ങുകയാണ് പതിവ്. പുതുക്കാട് സ്റ്റേഷനില്‍ മാത്രം ആറുപേരുടെ പണം കവര്‍ന്നതായി പരാതിയുണ്ട്.

പുതുക്കാട് പോലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷിക്കുന്നതിനിടെയാണ് നിരീക്ഷണ ക്യാമറയില്‍നിന്ന് ഇയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. 5000 മുതല്‍ 50000 രൂപ വരെ പല ബൈക്ക് യാത്രക്കാരില്‍ നിന്നായി മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. കഴിഞ്ഞദിവസം ആലുവ ദേശത്തുള്ള ബൈക്ക് യാത്രക്കാരന്റെ പണം കവര്‍ന്നതും ഇയാളാണെന്ന് പോലീസ് പറഞ്ഞു. ഇങ്ങനെ ലഭിക്കുന്ന പണംകൊണ്ട് ആഡംബര ബൈക്ക് വാടകയ്‌ക്കെടുത്ത് സുഖവാസകേന്ദ്രങ്ങളില്‍ കൂട്ടുകാരുമൊത്ത് കറങ്ങിനടക്കുകയാണ് ഇയാളുടെ പതിവ്.

സ്വന്തമായി വാഹനമില്ലാത്തവരിൽ പലരും ജീവിതത്തിൽ ഒരിക്കലെങ്കിലും മറ്റു വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചു കൊണ്ട് പോയിട്ടുണ്ടാകും. മിക്കവാറും ഇരുചക്രവാഹനങ്ങളിലായിരിക്കും കൂടുതലാളുകളും ലിഫ്റ്റ് അടിച്ചു യാത്ര ചെയ്തിട്ടുണ്ടാകുക. ഇനിയിപ്പോൾ സ്വന്തം വാഹനം ഉണ്ടായാലും അത് വഴിയിൽ കേടാകുകയോ പഞ്ചർ ആകുകയോ ചെയ്താലും ലിഫ്റ്റ് അടി തന്നെ ശരണം. മറ്റുള്ളവർക്ക് ഒരു ഉപകാരം ആകുമ്പോൾ ച്ചില്ല സമയങ്ങളിലെങ്കിലും ലിഫ്റ്റ് കൊടുക്കുന്നത് അപകടകരമായി തീരാറുണ്ട്. ലിഫ്റ്റ് ചോദിച്ചു വരുന്നയാൾ ഏതു തരക്കാരൻ ആണെന്ന് വാഹനം ഓടിക്കുന്നയാൾക്ക് അറിയില്ലല്ലോ. എന്നിരുന്നാലും ലോകമെമ്പാടുമുള്ള ഒരു കലയായി ഈ ലിഫ്റ്റ് ചോദിക്കൽ ഇന്നും തുടരുന്നു.