ശശികല രമേശ് പാട്ടൻകർ എന്ന ‘ബേബി അക്ക’; മൂന്നര പതിറ്റാണ്ട് മുബൈ ഭരിച്ച മയക്കുമരുന്ന് ‘റാണി ‘

എഴുത്ത് – റോണി തോമസ്.

വർഷം 2015, മുംബൈയിലെ മറൈൻ ഡ്രൈവ് പോലീസ് സ്റ്റേഷൻ. സമയം കാലത്ത് പത്തുമണിയായിട്ടുണ്ട് ..പതിവിലും തിരക്കാണ് ഓഫീസ് പരിസരത്ത്. ചില പോലീസ് ഉദ്യോഗസ്ഥൻമാർ ധൃതിയിൽ നീങ്ങുന്നുണ്ട്. തടിച്ചുരുണ്ട ഒരു യുവതി, ഒരു മുപ്പത് വയസ്സു തോന്നിക്കും. പരിഭ്രമിച്ച് കൊണ്ട് പോലീസ് സ്റ്റേഷനിൽ നിന്നുമിറങ്ങി തൊട്ടടുത്ത കടയിലേക്ക് നീങ്ങുന്നു. ആർക്കോ ഫോൺ ചെയ്യുവാനാണ് അവളുടെ ഉദ്ദേശ്യം. അൽപ്പം സമയത്തിനുള്ളിൽ മറു തലയ്ക്കൽ ഒരു പുരുഷ ശബ്ദം. അവൾ ഇപ്രകാരം ശബ്ദം താഴ്ത്തി പറഞ്ഞു ”ഇന്ന് ബേബിയെ കിട്ടിയില്ലെങ്കിൽ നമ്മളെ ഇവർ വെറുതെ വിടില്ല.”

മുംബൈയിൽ പത്തിൽ ഏഴുപേരെയെടുത്താൽ താരതമ്യേന ചിലവുകുറഞ്ഞതും എളുപ്പത്തിൽ ലഭിക്കുന്നതുമായ പലവിധ ലഹരി മരുന്നുകൾക്ക് അടിമകളാണ്. അതിൽ സ്ത്രീപുരുഷ വ്യത്യാസമൊന്നുമില്ല. തഴച്ചു വളരുന്ന മാഫിയ ബന്ധങ്ങൾ ഇതിന്റെ നിർമ്മാതാക്കളായി യഥേഷ്ടം വിഹരിക്കുമ്പോൾ നിയമപാലകർ ഇവർക്ക് തണലേകുന്നു. കുറിഞ്ഞി പൂച്ചയുടെ ‘മ്യാവൂ’ കരച്ചിൽ കേട്ടിട്ടില്ലേ..? എന്നാൽ ഈ കരച്ചിൽ അന്താരാഷ്ട്ര മയക്കുമരുന്ന് മാർക്കറ്റിൽ ഒരു ഒന്നാന്തരം ‘വസ്തുവിന്റെ’ ഇരട്ടപ്പേരാണ്. അതാണ്‌ മെഫെഡ്രോമിൻ ..! ശ്രേണിയിൽ അവരുടെ ഭാഷയിൽ പറഞ്ഞാൽ ബി നിലവാരത്തിലുള്ള ഡ്രഗ്ഗ്. ഉന്മാദാവസ്ഥയിൽ ജീവിച്ചു നശിപ്പിച്ചു കളയുന്ന ‘ഐറ്റത്തിന്റെ’ മുംബൈയിലെയടക്കം മെട്രോ നാഗരങ്ങളിലെ മൊത്തവിൽപ്പനക്കാരിയായിരുന്നു പിടിക്കപ്പെടുമ്പോൾ ശശികല എന്ന 54 കാരി ബേബി അക്ക. കേവലം വെറുമൊരു പാൽ വില്പനക്കാരിയിൽ നിന്നും നൂറു കോടി സമ്പത്തിലേക്ക് പുഷ്പ്പം പോലെ കുതിച്ചെത്തിയ അവരുടെ കുപ്രസിദ്ധി നിറഞ്ഞ ജീവിതം ആരെയും അമ്പരപ്പിച്ചു പോകും.

കൂർമ്മ ബുദ്ധിയുടെ തുടക്കം ചേരിയിൽ നിന്ന് – എൺപതുകളുടെ തുടക്കം. ദരിദ്രമായ ചുറ്റുപാടിൽ ഭർത്താവായ രമേശ് പത്തൻകാറിനൊപ്പം സിദ്ധാർഥ് നഗറിലെ ചേരിയിൽ ‘ബേബി’ ജീവിതമാരംഭിച്ചു. ഈ ബേബി എന്നത് വീട്ടിലെ ചെല്ലപ്പേരാണ്. രമേശും അനുജനും പ്രായമായ അമ്മയുമടങ്ങു്ന്ന കുടുംബത്തിൽ നിത്യവൃത്തിക്ക് നന്നേ കഷ്ടപ്പെടേണ്ട അവസ്ഥയായിരുന്നു അവർക്ക്. പക്ഷെ അതിലേറെ ദുരിതം മറ്റൊന്നായിരുന്നു. കടുത്ത മയക്കുമരുന്നിന് അടിമകളാണ് ഇരു സഹോദരന്മാരും. മരുന്നിന്റെ മതിഭ്രമത്തിൽ ജോലിയും ഉപേക്ഷിച്ചു വീട്ടിൽ ചടഞ്ഞു കൂടി. സ്വാഭാവികമായും കുടുംബം നോക്കേണ്ട ഗതി അവളിൽ എത്തി. പാൽ വിൽപ്പനയിലേക്ക് തിരിഞ്ഞ അവൾക്ക് കൂടുതൽ ഗതികേട് ഇരുവർക്കും മയക്കുമരുന്നുകൾ എത്തിച്ചു കൊടുക്കുക എന്നതായിരുന്നു. ചെറുപൊതികളാക്കി ഡീലർമാരിൽ നിന്നും ശേഖരിക്കുന്ന ബേബി ആദ്യമൊക്കെ കൃത്യമായി അവർക്ക് എത്തിച്ചു കൊടുത്തു. എന്നാൽ വരുമാനത്തിന്റെ നല്ല പങ്കും ഇങ്ങനെ തീരുന്നത് കൊണ്ട് അവൾ മറ്റൊരുപായം കണ്ടെത്തി. കൊണ്ടുവരുന്ന സാധനത്തിൽ കുറച്ചു പകുതി തന്ത്രപരമായി നീക്കി മറ്റൊരു പൊതിയാക്കുക. എന്നിട്ടത് ആവശ്യക്കാർക്ക് മറിച്ചു വിൽക്കുക. അതായിരുന്നു അവളുടെ തുടക്കം.

ആദ്യമൊക്കെ കുടുംബച്ചിലവിനായിരുന്നുവെങ്കിൽ പിന്നീട് അതൊരു ലാഭകരമായ ബിസിനസ് ആയി മാറി. പതുക്കെ അവൾ ഡീലര്മാരുമായി ചങ്ങാത്തം സ്ഥാപിച്ചു. കൂടുതൽ പൊതികൾ അരയിലും മറ്റുമൊളിപ്പിച്ചു പുറത്തും കച്ചവടം നടത്താൻ തുടങ്ങി. പെട്ടന്നായിരുന്നു വളർച്ച. ആളുകൾ തിങ്ങി പാർക്കുന്ന സിദ്ധാർഥ് നഗർ ചേരിയിൽ ആവശ്യക്കാർ അനവധിയായിരുന്നു. കുറച്ചു വർഷങ്ങൾക്ക് കൊണ്ട് അത്യാവശ്യം സമ്പാദിച്ചു. പിന്നീട്ട് ആദ്യം ചെയ്തത് ഭർത്താവടക്കം രണ്ടു സഹോദരന്മാരെയും ചവിട്ടി പുറത്താക്കുകയായിരുന്നു. എതിര് നിന്ന അമ്മയെയും വകവരുത്താൻ യാതൊരു മടിയും കാണിച്ചില്ല. ഇതിനിടയിൽ രണ്ടു ആൺകുട്ടികൾ ആ ദമ്പതികൾക്ക് ജനിച്ചിരുന്നു. എന്നാൽ വളർന്നപ്പോൾ അവരും അമ്മയ്‌ക്കൊപ്പം കൂടി.

മുംബൈ പോലീസിന്റെ കണക്കനുസരിച്ച് സിറ്റിയിൽ മയക്ക്മരുന്നുപയോഗിക്കുന്ന പത്തുപേരെ എടുത്താൽ അതിൽ എട്ടും ‘മ്യാവൂ..മ്യാവൂ’ എന്ന മെഫെഡ്രോമിന്റെ അടിമകളാണ്. ഹെറോയിന്റെയും ഹാഷിഷിന്റെയും വിൽപ്പനയെക്കാൾ അവൾ ആദ്യം ഇതിന്റെ ലഭ്യതക്കാണ് കരുക്കൾ നീക്കിയത്. പോലീസുകാരെയും ചില കസ്റ്റംസ് ഉദ്യോഗസ്ഥരേയും പണമെറിഞ്ഞും പ്രെലോഭനങ്ങളിൽപ്പെടുത്തിയും അവൾ കാര്യം കണ്ടു. പോലീസുകാരിൽ ഒരു ഹെഡ് കോൺസ്റ്റബിൾ അവളുടെ കാമുകനായിരുന്ന എന്നോർക്കണം. ഇപ്രകാരം വിലപ്പെട്ട വിവരങ്ങൾ പലതും ഇതിലൂടെ നേടിയെടുത്തിരുന്നു. ചേരിയുടെ ഒത്ത നടുക്ക് തന്നെ നിരവധി അറകൾ നിറഞ്ഞ ഒരു സാധാരണ വീട് കെട്ടിപൊക്കിയവിടെയായിരുന്നു സാധനങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നത്. അത്യാവശ്യം ലോക്കൽ ഗുണ്ടകളെയും പണമെറിഞ്ഞു കൂടെ നിർത്തി. സിദ്ധാർഥ് നഗറിലെ രണ്ടു കോടി രൂപ മതിക്കുന്ന മറ്റൊരു വീടും, നോർത്ത് മുബൈയിലെ ആറരകോടിയുടെ വലിയ ബേംഗ്ളാവും, വാഹനങ്ങളും, നിരവധി ബാങ്ക് അകൗണ്ടുകളും സ്വന്തമാക്കിയെങ്കിലും മാഫിയ ബിസിനസ് വിപുലീകരിക്കാൻ അവൾ ചേരിയിൽ തന്നെ താമസിച്ചു.

എതിർക്കുന്നവരെ കൊന്നു തള്ളുന്ന രീതി ഫലപ്രദമായി നടപ്പാക്കുമ്പോഴും എതിർ ഗ്യാങ്ങുകളെ ഒറ്റുന്ന സ്വഭാവവും മറുവശത്തു കൂടി നടപ്പാക്കിയിരുന്നു. അധോലോക നായകന്മാർ വിലസുന്ന പ്രേദേശങ്ങളിൽ ഒരു പെണ്ണിന്റെ സ്വരം അങ്ങനെ അവസാന വാക്കായി പരിണമിച്ചു. കുപ്രസിദ്ധി നിറഞ്ഞ കഥകൾ ചില മാധ്യമങ്ങൾ വർത്തയാക്കിയ വേളയിലായിരുന്നു ബേബി അക്കയുടെ വീര ഗാഥകൾ ജനങ്ങളിലേക്ക് പ്രചരിക്കുന്നത്. തുടർന്ന് പലയിടത്തു നിന്നുമുള്ള സമ്മർദ്ദം നിമിത്തം 2014 ൽ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മയക്ക് മരുന്ന് മാഫിയകൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിറക്കി. നർകോട്ടിക്ക് വിഭാഗത്തിന്റെ പുതിയ വിഭാഗമായിരുന്നു ഓപ്പറേഷൻ നയിച്ചിരുന്നത്. ഇതോടെ ‘ബേബി’ അക്കയുടെ ‘ബിസിനസ്സ്’ അൽപ്പം മന്ദഗതിയിലായി.

സംസ്ഥാനമൊട്ടാകെ റെയ്ഡുകൾ വ്യാപിപ്പിച്ചു. അമ്പതു ഗ്രാമിൽ കൂടുതൽ കയ്യിൽ വെച്ച് പിടിക്കപ്പെട്ടാൽ രണ്ടുലക്ഷം രൂപ പിഴയും പത്തു വര്ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമായി പ്രഖ്യാപിച്ചു. ബേബിയുടെ വീടുകളിലേക്ക് സംഘം നിരവധി റെയ്ഡുകൾ നടത്തിയെങ്കിലും പക്ഷെ ഒന്നും ലഭിച്ചില്ല. ഈ അവസരത്തിലാണ് ചില ഉദ്യോഗസ്ഥന്മാർ ഇവരുടെ പൊലീസിലെ ‘കാമുകനെ’കുറിച്ച് ചില വിവരങ്ങൾ കേൾക്കുന്നത്. അന്വേഷണം നടത്തിയ സംഘത്തിന് തെറ്റിയില്ല. ഒന്നരക്കിലോ ഹെറോയിനും കോടികൾ വിലമതിക്കുന്ന മറ്റ് മയക്കു മരുന്നുകളുമടക്കം ഇരുപതു കോടി രൂപ അയാളിൽ നിന്ന് കണ്ടെടുത്തു. സമർത്ഥമായി അയാളുടെ വീട്ടിൽ സൂക്ഷിച്ച ഇത്രയും സാധനങ്ങൾ പിന്നീടുള്ള ചോദ്യം ചെയ്യലിൽ അയാൾ അവരുടേതെന്ന് സമ്മതിച്ചു. ശശികലയ്‌ക്കെതിരെ പിന്നെയൊരു അറസ്റ് വാറണ്ടിന് അധികം താമസമുണ്ടായില്ല.

പിടികൊടുക്കാതെ ഒഴിഞ്ഞു നടന്ന അവരുടെ രണ്ടു മക്കളെയും പുണെ – ബോംബെ ഹൈവേയിൽ മറ്റൊരു ഇടപാടിനിടയിൽ പോലീസ് വളഞ്ഞിട്ടു പിടിച്ചു. എങ്കിലും ഈ വിഭാഗത്തെ പൂർണ്ണമായും അമർച്ച ചെയ്യാൻ അവർക്ക് എളുപ്പം സാധിക്കുമായിരുന്നില്ല. ഒടുവിൽ എൻകൗണ്ടറിലേക്ക് കാര്യങ്ങൾ നീങ്ങുന്ന സ്ഥിതിയായി. എന്നാൽ തനറെ സമ്പാദ്യം ഉപയോഗിച്ച് രാഷ്ട്രീയപാർട്ടികളെ സ്വാധീനിക്കാൻ അവർ ഒരു ശ്രമം കൂടി നടത്തി. എന്നാൽ എതിരാളികൾക്ക് മുൻപിൽ ‘ബേബിക്ക്’ പത്തി മടക്കേണ്ടി വന്നു. സാമ്രാജ്യങ്ങൾ ഒന്നൊന്നായി വീണു കൊണ്ടിരുന്നു. അവരുടെ കുടുംബത്തെയടക്കം പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഒടുവിൽ ഏപ്രിൽ മാസം മുംബൈ പൻവേലിൽ വെച്ച് മരുമകനോടൊപ്പം 112 kg മെഫെഡ്രോണുമായി അവർ പോലീസ് വലയിലായി. നൂറ്റിയറുപതോളം ക്രിമിനൽ കേസുകളടക്കം ബോംബെ – പൂനെ വിഹരിച്ച മാഫിയാ ‘തലൈവി’ ഇന്ന് അഴിക്കുള്ളിലാണ്. മെഫെഡ്രോമിന്റെ മൊത്തക്കച്ചവടക്കാരിയായ, രാജ്യത്തെ ചുരുക്കം വരുന്ന ലേഡി ക്രിമിനലിനെ ‘മ്യാവൂ ബേബി’ എന്ന പേരിൽ പോലീസ് റെക്കോര്ഡുകളിൽ ചേർത്ത് വെച്ചിരിക്കുന്നു.