കുൽദീപ് സിങ് ചാന്ദ്‌പുരി ; ഇന്ത്യൻ യുദ്ധചരിത്രത്തിലെ വീരനായകൻ

എഴുത്ത് – ഋഷിദാസ് എസ്.

യുദ്ധവിജയത്തിനു ശത്രുസൈന്യത്തിന്റെ അത്രയെങ്കിലും ആൾബലവും ആയുധബലവും വേണം എന്നാണ് യുദ്ധതന്ത്രത്തിന്റെ പ്രാഥമിക പാഠങ്ങൾ പറയുന്നത്. പക്ഷെ ചരിത്രത്തിൽ പലപ്പോഴും ഈ അലിഖിത നിയമം കരുത്തരായ പടനായകരും നെഞ്ചുറപ്പുള്ള പടയാളികളും തിരുത്തിയിട്ടുണ്ട്. അലക്സണ്ടേറെയും, ഹാനിബാളിനെയും എക്കാലത്തെയും മികച്ച പടനായകരായി വാഴ്ത്തുന്നത് അവർ തങ്ങളേക്കാൾ പതിന്മടങ്ങു വലിപ്പമുള്ള സൈന്യങ്ങളെ ചിന്ന ഭിന്നമാക്കിയതു കൊണ്ടാണ്. നമ്മുടെ ചരിത്രത്തിലും അത്തരം സേനാനായകർ വേണ്ടുവോളം ഉണ്ട്. നന്ദസാമ്രാജ്യത്തെ തന്ത്രങ്ങളിലൂടെ കീഴ്പെടുത്തി വിശാലമായ ഇന്ത്യൻ മൗര്യ സാമ്രാജ്യം കെട്ടിപ്പടുത്ത ചന്ദ്രഗുപ്ത മൗര്യനും ഛത്രപതി ശിവജിയും ഒക്കെ തങ്ങളേക്കാൾ ആയുധ ബലവും ആൾബലവും ഉള്ള ശത്രുക്കളെ ധീരമായി നേരിട്ട് തോല്പിച്ചോടിച്ച ധീരരായ ഇന്ത്യക്കാരാണ്. ആ നിരയിലെ മഹാനായ ഒരു പടനായകനാണ് ബ്രിഗേഡിയർ കുൽദീപ് സിങ് ചാന്ദ്‌പുരി,”ബാറ്റിൽ ഓഫ് ലോൻഗേവാല” എന്ന മഹായുദ്ധത്തിൽ നടുനായകൻ.

പഞ്ചാബിലെ ഒരു കർഷക കുടുംബത്തിലാണ് കുൽദീപ് സിംഗ് ചാന്ദ്‌പുരി 1940 ൽ ജനിച്ചത്. 1963 ൽ അദ്ദേഹം സൈന്യത്തിൽ ഓഫിസർ ആയി ജോലിയിൽ പ്രവേശിച്ചു. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്തു രാജസ്ഥാനിലെ ലോൻഗേവാലയിലെ സൈനിക പോസ്റ്റിന്റെ കമാൻഡർ ആയിരുന്നു മേജർ കുൽദീപ് സിങ് ചാന്ദ്‌പുരി. ലോൻഗേവാല യുദ്ധത്തിലെ ഇന്ത്യ സേനാവ്യൂഹത്തിന്റെ നായകനായിരുന്നു ബ്രിഗേഡിയർ കുൽദീപ് സിംഗ് ചാന്ദ്‌പുരി.

പാകിസ്താനും അവരുടെ സഖ്യ രാജ്യങ്ങൾക്കും എതിരെ നമ്മുടെ രാജ്യം 1971 ഇൽ നടത്തിയ ബംഗ്ളാദേശ് വിമോചന സമരത്തിലും അത്തരം പല യുദ്ധങ്ങളും നടന്നിട്ടുണ്ട്. വിരലിൽ എണ്ണാവുന്ന ഇന്ത്യൻ പോർ വിമാനങ്ങളും ഇരുനൂറിനടുത് ഇന്ത്യൻ സൈനികരും ചേർന്ന് സുസജ്ജമായ പാക്കിസ്ഥാന്റെ ഒരു ടാങ്ക് പടയെ തോൽപിച്ചു തകർത്ത യുദ്ധമാണ് ”ബാറ്റിൽ ഓഫ് ലോൻഗേവാല.” ആധുനിക യുദ്ധ ചരിത്രത്തിലെ തന്നെ ഒരു വീരേതിഹാസമാണ് ‘ബാറ്റിൽ ഓഫ് ലോൻഗേവാല’.

അക്കാലത്തു മേജർ റാങ്കുണ്ടായിരുന്ന മേജർ ചാന്ദ്പുരിയായിരുന്നു ലോൻഗേവാല യിലെ ഇന്ത്യൻ പോസ്റ്റിന്റെ തലവൻ. അദ്ദേഹത്തിന് ടാങ്കുകളോ കവചിത വാഹനങ്ങളോ ഉണ്ടായിരുന്നില്ല. ജീപ്പുകളിൽ ഘടിപ്പിച്ചിട്ടുള്ള യന്ത്രത്തോക്കുകളും ഇരുനൂറ് ഇന്ത്യൻ സൈനികരും അവരുടെ ആത്മബലവും മാത്രമായിരുന്നു ചാന്ദപുരിയ്ക്ക് കീഴിൽ ഉണ്ടായിരുന്ന സൈന്യബലം. അദ്ദേഹം നേരിടേണ്ടിയിരുന്നത് എഴുപതു ടാങ്കുകളും നൂറുകണക്കിന് കവചിതവാഹനങ്ങളും രണ്ടായിരത്തിലധികം പടയാളികളുമുള്ള പാക് ശൈത്യത്തിന്റെ ഒരു ടാങ്ക് ബ്രിഗേഡിനെയായിരുന്നു. നമ്മുടെ സൈന്യം കിഴക്കൻ പാക്കിസ്ഥാൻ അതിർത്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയം. ഏറ്റവുമടുത്ത സൈനിക വ്യൂഹങ്ങളിൽ നിന്നും ടാങ്കുകൾ എത്തണമെങ്കിൽ ദിവസങ്ങൾ എടുക്കുമായിരുന്നു. പാകിസ്ഥാൻ സേനാ വ്യൂഹത്തിനു ഇന്ത്യയിൽ കടക്കാൻ മണിക്കൂറുകൾ മാത്രം മതിയാകുമായിരുന്നു. ശാക്തികമായി പരുങ്ങലിലായിരുന്നെങ്കിലും പിന്മാറാൻ മേജർ ചാന്ദ്പുരി തയ്യാറായില്ല. ശത്രുവിനെ ധീരമായി നേരിടാൻ തീരുമാനിച്ച അദ്ദേഹവും സൈനികരും ജൈസാൾമീരിലെ വ്യോമകേന്ദ്രത്തിലേക്ക് വിവരം അറിയിച്ചു.

ഡിസംബർ നാലിന് രാത്രി പാകി ടാങ്കുകൾ ഇന്ത്യൻ അതിർത്തി ഭേദിച്ച് മുന്നേറാൻ തുടങ്ങി. ഇന്ത്യൻ സൈനികർ ധീരതയോടെ അവര്ക്ക് പക്കൽ ഉണ്ടായിരുന്ന ആയുധങ്ങൾ കൊണ്ട് പാകിസ്ഥാൻ ടാങ്കുകളെ നേരിട്ടു. ആന്റി ടാങ്ക് ഗ്രെനേഡുകൾ കൊണ്ട് രണ്ടു പാകിസ്താനി ടാങ്കുകൾ തകർക്കാൻ അവർക്കു കഴിഞ്ഞു. പാകിസ്ഥാൻ കരുതിയത് അവർ ഒരു വലിയ ഇന്ത്യൻ സൈനിക വ്യൂഹത്തെ നേരിടുകയാണ് എന്നായിരുന്നു. ഇന്ത്യൻ സൈനികർ ഉയരമുള്ള മൺകൂനകളിൽ സ്ഥാനം ഉറപ്പിച്ചു പോരാടാൻ തുടങ്ങി. പാക്കിസ്ഥാൻ ടാങ്കുകൾ മുന്നേറാൻ കഴിയാത്ത നിലയിൽ ആയി. ഡിസംബർ അഞ്ചിന് സൂര്യോദയം വരെ പാകിസ്ഥാനി ടാങ്കുകൾ തടുത്തു നിർത്താനും ഏതാനും എണ്ണത്തെ നശിപ്പിക്കാനും നമ്മുടെ സൈനികർക്കായി.

അക്കാലത്തു ഇന്ത്യക്ക് രാത്രിയുദ്ധം നടത്താൻ കഴിയുന്ന യുദ്ധ വിമാനങ്ങൾ ഇല്ലായിരുന്നു. പ്രകാശം പരന്നതോടെ ജൈസാൾമീരിൽ നിന്നും നമ്മുടെ വിമാനങ്ങൾ പറന്നുയരാൻ തുടങ്ങി. ഹാക്കർ ഹണ്ടർ വിമാനങ്ങളും മരുത് യുദ്ധ വിമാനങ്ങളും പാക്കിസ്ഥാൻ സേനയെ ആക്രമിക്കാൻ തുടങ്ങി. ആകെ അഞ്ചു യുദ്ധവിമാനങ്ങളാണ് ജൈസാൾമീരിൽ നമുക്കുണ്ടായിരുന്നത്. ഒന്നിനുപിറകെ ഒന്നായി അവ പാകിസ്താനി ടാങ്കുകൾ ആക്രമിക്കാൻ തുടങ്ങി മണിക്കൂറുകൾക്കകം പാകിസ്ഥാനികൾ പിന്തിരിഞ്ഞോടാൻ തുടങ്ങി. എങ്ങിനെയും ജീവൻ രക്ഷിക്കാനായി പാകിസ്താനികളിൽ പലരും മരുഭൂമിയിലൂടെ ഓടി രക്ഷപ്പെടാൻ തുടങ്ങി. രണ്ടു പാകിസ്ഥാനി ടാങ്ക് റെജിമെന്റുകളും പൂർണമായി നശിപ്പിക്കപ്പെട്ടു. ഇരുപത്തി നാലുമണിക്കൂർ കൊണ്ട് നമ്മുടെ സൈന്യം വിജയം കൈപ്പിടിയിലാക്കി.

ലോൻ ഗേവാല യുദ്ധം പല തരത്തിലും സമാനതകളില്ലാത്ത ഒരു വിജയം ആയിരുന്നു . നമ്മുടെ സൈന്യം ലോൻഗേവാലയിൽ ആൾബലത്തിൽ പാകിസ്ഥാൻ സൈന്യത്തിന്റെ പത്തിലൊന്നു പോലും ഇല്ലായിരുന്നു. ആയുധ ബലത്തിലാകട്ടെ പാകിസ്ഥാനിലെ രണ്ടു ടാങ്ക് ബ്രിഗേഡുകൾ ആണ് മെഷീൻ കണ്ണുകളും ആന്റി ടേക് ഗ്രനേഡുകളും മാത്രം ആയുധമായുള്ള ഒരു ചെറിയ ഇന്ത്യൻ പോസ്റ്റ് ആക്രമിച്ചത്. നമ്മുടെ യുദ്ധവിമാനങ്ങൾക്കു ഇടപെടാൻ തക്ക രീതിയിൽ പത്തു മണിക്കൂർ പാകിസ്ഥാൻ ടാങ്കുകൾ പ്രതിരോധിച്ച മേജർ ചാന്ദ്പുരിയും അദ്ദേഹത്തിന്റെ സൈനികരും യുദ്ധചരിത്രത്തിൽ ഉജ്വലമായ പുതിയ ഒരേടാണ് എഴുതിച്ചേർത്ത്. പാകിസ്താൻസൈന്യത്തിനു കനത്ത നാശമാണ് ലോൻ ഗേവാല യുദ്ധത്തിൽ സംഭവിച്ചത്. അമ്പതു ടാങ്കുകളും അനേകം കവചിതവാഹനങ്ങളും അവർക്ക് നഷ്ടപ്പെട്ടു. ഇരുനൂറിലധികം പാകിസ്ഥാനി സൈനികരും കൊല്ലപ്പെട്ടു. നമ്മുടെ രണ്ടു സൈനികർ മാത്രമാണ് വീരചരമം പ്രാപിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇത്രയധികം ടാങ്കുകൾ ഒരു യുദ്ധത്തിൽ നശിപ്പിക്കപ്പെടുന്നതും ആദ്യമായിട്ടായിരുന്നു.

ലോകത്തെ ഞെട്ടിച്ച ഒരു യുദ്ധവിജയമാണ് നാം ലോൻ ഗേവാല യുദ്ധത്തിൽ നേടിയത്. വിദേശ മാധ്യമങ്ങൾ ആ യുദ്ധ വിജയത്തെ പുരാതനമായ തെർമോപയിൽ യുദ്ധവുമായാണ് ഉപമിച്ചത്. അഞ്ഞൂറിൽ താഴെവരുന്ന സ്പാർട്ട സൈനികർ അവരെക്കാൾ പത്തുമടങ്ങിൽ അധികമുള്ള ഒരു പേർഷ്യൻ സൈന്യത്തെ തോൽപ്പിച്ച മഹ്ഹായുദ്ധമാണ് തെർമോപയിൽ യുദ്ധം. വിദേശ സൈനിക ശക്തികൾ ലോൻഗേവാല യുദ്ധത്തെ പഠനവിഷയമാക്കി. പല ഉന്നത സൈനിക ഉദ്യോഗസ്ഥരും ഇന്ത്യയിൽ എത്തി .നേരിട്ട് മേജർ ചാന്ദപുരിയുമായി സംസാരിച്ചു. ആ പഠനത്തിൽ നിന്നും ലഭിച്ച അറിവ് പിന്നീട അമേരിക്കൻ സൈന്യം ഓപ്പറേഷൻ ഡെസേർട് സ്റ്റോർമിൽ പലവുരു ഉപയോഗിച്ചു. വ്യോമസേനയെ ഉപയോഗിച്ച ഒരു യുദ്ധം എങ്ങിനെ ജയിക്കാം എന്ന് ലോകം പഠിച്ചത് ലോൻ ഗേവാല യുദ്ധത്തിൽനിന്നാണ്. മേജർ ചാന്ദ്പുരിക്ക് മഹാ വീരചക്രം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. നമ്മുടെ സ്മരണയിൽനിന്നും ഒരിക്കലും മായാതെ സൂക്ഷിക്കേണ്ട ഒരു യുദ്ധവിജയമാണ് ലോൻഗേവാല യുദ്ധത്തിലെ മഹത്തായ വിജയം.

കരസേനയിൽ നിന്നും 1996 ൽ ബ്രിഗേഡിയറായി വിരമിച്ച അദ്ദേഹം കഴിഞ്ഞ നവംബർ 17 നു പഞ്ചാബിലെ മൊഹാലിയിൽ വച്ച് ദിവംഗതനായി.