ആംബുലൻസിനു വഴിമുടക്കി ഒരു പ്രൈവറ്റ് ബസ്; നഷ്ടമായത് ഒരു മനുഷ്യജീവൻ…

സമയവുമായി മല്ലിട്ടു നീങ്ങുന്ന കൂട്ടരാണ് പ്രൈവറ്റ് ബസ്സുകാർ. സമയം തെറ്റിയാൽ അവരുടെ അന്നത്തെ വരുമാനം കുറയുമെന്ന് മാത്രമല്ല, പിന്നാലെ വരുന്ന ബസുകാരുമായി വഴക്കാകുകയും ചെയ്യും. ഇതുകാരണം ഒരു ചെറിയ ബ്ലോക്ക് ഉണ്ടായാൽപ്പോലും വാഹനനിരയുടെ പിന്നിൽ വരുന്ന പ്രൈവറ്റ് ബസ്സുകൾ (ഭൂരിഭാഗം ബസ്സുകാരും ഇങ്ങനെയാണ്) എതിർദിശയിൽ വരുന്ന വാഹനങ്ങളെ വകവെയ്ക്കാതെ കുത്തിത്തിരുകി ബ്ലോക്കിൽ നിന്നും രക്ഷപ്പെടാൻ നോക്കും.

പലപ്പോഴും ബസ്സുകാരുടെ (മറ്റു വാഹനക്കാരും മോശമല്ല) ഇത്തരത്തിലുള്ള കുത്തിക്കയറ്റലുകൾ വലിയൊരു ബ്ലോക്കിനു തന്നെ കാരണമായിത്തീരാറുണ്ട്. എതിരെ വരുന്ന വണ്ടികളാവട്ടെ, ഭീമൻ ബസ്സുകളെ പേടിച്ച് പരമാവധി ഓരം ചേർന്നു കൊടുക്കുകയും ചെയ്യും. മറ്റു ഡ്രൈവർമാരുടെ ഈ പേടി മുതലെടുത്തുകൊണ്ടാണ് ബസ്സുകാരുടെ ഈ ‘എസ്‌കേപ്പ് ഫ്രം ബ്ലോക്ക്’ വിദ്യ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ കുത്തിക്കയറ്റിയ ബസ് കാരണം പൊലിഞ്ഞത് ഒരു മനുഷ്യജീവനായിരുന്നു. ആ സംഭവം ഇങ്ങനെ…

അത്യാസന്ന നിലയിലായിരുന്ന വാടാനപ്പള്ളി ഇടശ്ശേരി സ്വദേശിനി പുഴങ്കര ഇല്ലത്തു ഐഷാബിയെയും കൊണ്ട് തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിലേക്ക് വേഗത്തിൽ പോകുകയായിരുന്ന ACTS ആംബുലൻസ് മനക്കൊടി ഭാഗത്തു വെച്ച് ചേറ്റുപുഴ ഇറക്കത്തിൽ ചെറിയ ബ്ലോക്കിൽപ്പെടുകയും, മറ്റു വാഹനങ്ങൾ വഴി കൊടുത്തതിനാൽ വീണ്ടും മുന്നോട്ടു നീങ്ങുകയുമായിരുന്നു. എന്നാൽ സമയത്തിന്റെ പേരും പറഞ്ഞു റോംഗ് സൈഡിൽ കുത്തിക്കയറ്റി വന്ന ‘മണിക്കുട്ടൻ’ എന്ന സ്വകാര്യ ബസ് ആംബുലൻസിനു മുന്നിൽ തടസ്സം സൃഷ്ടിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ വാഹനത്തിൽ നിന്നിറങ്ങി ബസ് മാറ്റുവാൻ ആവശ്യപ്പെട്ടപ്പോൾ “എനിക്ക് എന്റെ സമയം നോക്കേണ്ടെ” എന്നായിരുന്നത്രേ ബസ് ഡ്രൈവറുടെ ന്യായം.

ഇതിനെത്തുടർന്ന് ആംബുലൻസ് ഡ്രൈവറും മറ്റുള്ളവരും ബഹളം വെച്ചതോടെ ഒരുവിധത്തിൽ പ്രയാസപ്പെട്ട് ബസ് ഒതുക്കി ആംബുലൻസിനു വഴി ലഭിക്കുകയായിരുന്നു. പക്ഷേ ആശുപത്രിയിൽ എത്തുന്നതിനു മുൻപേ ഐഷാബി മരണപ്പെടുകയായിരുന്നു. അല്പം മുന്നേ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ ആ ജീവൻ രക്ഷിക്കാമായിരുന്നു. പക്ഷേ ദിശ തെറ്റിച്ചു വന്ന ആ നീല ബസ്സിനു മുന്നിൽ എല്ലാം അവസാനിക്കുകയായിരുന്നു.സംഭവത്തിന്റെ ദൃശ്യങ്ങൾ ആംബുലൻസിലുണ്ടായിരുന്നവർ വീഡിയോ പകർത്തിയിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടതോടെ സംഭവം പുറംലോകമറിയുകയും, ഈ വിഷയം വൻതോതിൽ ചർച്ചാവിഷയം ആയിമാറുകയും ചെയ്തിട്ടുണ്ട്.

ദിവസങ്ങൾക്ക് മുൻപ് തൃശ്ശൂർ – പാലക്കാട് റൂട്ടിൽ കുതിരാനിൽ വെച്ച് ഇതേപോലെ ഒരു പ്രൈവറ്റ് ബസ് ബ്ലോക്കിൽ നിന്നും രക്ഷപ്പെടാൻ റോംഗ് സൈഡിലൂടെ ഓടിയത് പോലീസ് കയ്യോടെ പിടിച്ചിരുന്നു. അന്ന് ബസ്സിനെ രു കിലോമീറ്ററോളം പോലീസുകാർ പിന്നിലേക്ക് എടുപ്പിച്ചിരുന്നു. ഇത് വലിയ വാർത്തയുമായതാണ്. ഈ സംഭവം നടന്നു അധികം ദിവസങ്ങൾ കഴിയുന്നതിനു മുന്നെയാണ് ഇപ്പോൾ സമാനരീതിയിൽ ബസ്സുകാരുടെ ‘ഇടിച്ചുകയറ്റം’ മൂലം ഒരു ജീവൻ നഷ്ടമായിരിക്കുന്നത്. ഏതൊരു വാർത്തയെയും പോലെ ചിലപ്പോൾ ഈ സംഭവവും കടന്നുപോയേക്കാം. പക്ഷേ പൊതുജനങ്ങൾക്ക് മുന്നിൽ ഒരു ചോദ്യം മാത്രം അവശേഷിക്കും. “ആംബുലൻസിൽ ജീവനോട് മല്ലിട്ട് കിടക്കുന്ന രോഗിയുടെ സമയത്തിനാണോ, അതോ ബസ്സുകാരുടെ ട്രിപ്പ് സമയത്തിനാണോ വില?”

ആംബുലൻസുകളുടെ വഴി മുടക്കിയാൽ : ഒരു ജീവൻ രക്ഷിക്കുവാൻ വേണ്ടി പാഞ്ഞു പോകുന്നവയാണ് ആംബുലൻസുകൾ. ഒരു ആംബുലൻസ് വരുന്നതു കണ്ടാൽ മറ്റു വാഹനങ്ങൾ അതിനു സുഗമമായി കടന്നു പോകുവാൻ വഴിയൊരുക്കണം എന്നാണു നിയമം. എന്നാൽ ചിലർ ആംബുലൻസുകൾക്ക് മുന്നിൽ പൈലറ്റ് വാഹനം എന്നപോലെ പറപ്പിച്ചു പോകുന്ന പ്രവണത ധാരാളമായി ഇന്ന് കാണാം. ചിലർ ആംബുലൻസുകൾക്ക് തൊട്ടു പിന്നാലെയും ഇത്തരത്തിൽ പോകാറുണ്ട്. ഇവ രണ്ടും കുറ്റകരമാണ്. ഇപ്പോൾ ആംബുലൻസുകളിൽ ഡാഷ് ക്യാമറകൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ തടസ്സം നിൽക്കുന്നവരെ എളുപ്പത്തിൽ പിടിക്കുവാനും സാധിക്കും. മനഃപൂർവ്വം ആംബുലൻസുകൾക്ക് തടസ്സമായി മാറിയാൽ നിങ്ങളുടെ ലൈസൻസ് വരെ റദ്ദു ചെയ്യുവാൻ നിയമമുണ്ട് ഇപ്പോൾ.