വിമാനത്തിലെ പാസഞ്ചർ കാബിനിൽ കാർഗോ കയറ്റി സ്‌പൈസ് ജെറ്റ്

ഇന്ത്യൻ വ്യോമചരിത്രത്തിൽ ആദ്യമായി യാത്രാവിമാനത്തിലെ പാസഞ്ചർ കാബിനിൽ സാധനങ്ങൾ കയറ്റി കാർഗോ സർവ്വീസ് നടത്തി സ്‌പൈസ് ജെറ്റ്. 07-04-2020 ചൊവ്വാഴ്ച ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് പറന്ന സ്‌പൈസ് ജെറ്റിന്റെ SG 7101 ബോയിങ് 737 വിമാനമാണ് ഇത്തരത്തിൽ കാർഗോ സർവീസ് നടത്തി ശ്രദ്ധ നേടിയത്.

ഒരു യാത്രാ വിമാനത്തിലെ സീറ്റുകളിൽ ആവശ്യവസ്തുക്കൾ (കാർഗോ) കയറ്റി സർവ്വീസ് നടത്തുന്നത് ഇന്ത്യയിൽ ആദ്യമായിട്ടാണെന്നും, സർവ്വീസ് നടത്തിയ വിമാനത്തെ ‘കാർഗോ ഓൺ സീറ്റ്’ എന്നും സ്‌പൈസ് ജെറ്റ് വക്താക്കൾ വിശേഷിപ്പിച്ചു. തീപിടുത്തം തടയുന്ന തരത്തിലുള്ള പ്രത്യേകം ആവരണം(Flame Proof) ഉപയോഗിച്ച് സീറ്റുകളെല്ലാം മറച്ച ശേഷമാണ് അതിനു മുകളിൽ സാധനങ്ങൾ കെട്ടിവെച്ചത്.

11 ടൺ ആവശ്യസാധനങ്ങളുമായാണ് വിമാനം ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് പറന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഇതുവരെ കാർഗോ വിമാനങ്ങളിലായി 1400 ടൺ അവശ്യസാധനങ്ങൾ സ്‌പൈസ്ജെറ്റ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചിട്ടുണ്ട്. കോഴിക്കോട് നിന്നും മുംബൈയിലേക്ക് 4000 കൊറോണ വൈറസ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ സ്‌പൈസ് ജെറ്റ് വിമാനത്തിലായിരുന്നു എത്തിച്ചത്.

ഇതുപോലെ China Eastern, Austrian, Lufthansa, LATAM , Turkish Airlines തുടങ്ങിയ വിദേശ എയര്ലൈനുകളും തങ്ങളുടെ യാത്രാ വിമാനങ്ങളുടെ പാസഞ്ചർ കാബിനുകളിൽ മെഡിക്കൽ, ആവശ്യവസ്തുക്കൾ കയറ്റി സർവ്വീസ് നടത്തുന്നുണ്ട്.

ഡല്‍ഹി, മുംബൈ, ഹൈദരാബാദ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ കാര്‍ഗോ ഹബ്ബുകളും ഗുവാഹതി, ദിബ്രുഗഡ്, അഗര്‍ത്തല, ഐസ്വാള്‍, ഇംഫാല്‍ , കോയമ്പത്തൂര്‍, തിരുവനന്തപുരവും എന്നിവിടങ്ങളില്‍ ഹബ്ബ് ഫീഡുകളും രൂപീകരിച്ചിട്ടുണ്ട്.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാര്‍ഗോ വിമാനങ്ങളുടെ സഹായത്തോടെ മരുന്നുകള്‍ എത്തിച്ചു. മുംബൈയില്‍നിന്ന് പുറപ്പെട്ട ലൈഫ് ലൈന്‍ 1 എയര്‍ ഇന്ത്യ വിമാനത്തില്‍ (A320 6539) കേരളത്തിലെയും കര്‍ണാടകയിലെയും ചരക്കുകള്‍ ഉണ്ടായിരുന്നു.

നാഗാലാന്‍ഡിലേക്ക് വെന്റിലേറ്റര്‍ മാസ്‌കും, കോയമ്പത്തൂരിലേക്ക് ടെക്‌സ്‌റ്റെല്‍ മന്ത്രാലയത്തിന്റെ ചരക്കും എത്തിച്ചു. വ്യോമസേനയുടെ വിമാനത്തില്‍ ഷില്ലോങ്ങിലേക്ക് ആവശ്യമായ എച്ച്എല്‍എല്ലിന്റെ ഉപകരണങ്ങളും ഐസിഎംആര്‍ കിറ്റുകളും എത്തിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയില്‍ നിന്നും ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, ബ്ലൂഡാര്‍ട് കാർഗോ വിമാനങ്ങളും സര്‍വീസുകള്‍ നടത്തുന്നുണ്ട്.