കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ്‌ : ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്‌. ഇന്ത്യയിലെ തന്നെ ജുമ‍‘അ നമസ്കാരം ആദ്യമായി നടന്ന പള്ളിയാണിത്. ക്രിസ്തുവർഷം 629 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ഭരണ കാലയളവിൽ ഇവിടം സന്ദർശിച്ചിരുന്നു. അറബ് നാട്ടിൽ നിനും വന്ന മാലിക് ഇബ്നു ദിനാർ (റ) ആണ് ഇതു പണികഴിപ്പിച്ചത്. അന്നത്തെ കേരളീയ വാസ്തു ശില്പകലയുടെ മാതൃകയിലാണ് ഇത് അന്ന് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് വളരെയേറേ മാറ്റം വന്നിട്ടുണ്ട്. എന്നാലും പഴയ ക്ഷേത്രക്കുളങ്ങളെ അനുസ്മരിപ്പിക്കുന്ന കുളം ഇന്നു സം‍രക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ പള്ളിയായ ചേരമാൻ പെരുമാളിന്റെ കാലത്തെ ബുദ്ധവിഹാരമായിരുന്നു. ശക്തിക്ഷയിച്ച ബൗദ്ധരിൽ നിന്നും ഇബ്നു ബത്തൂത്തയുടെ അനുയായികൾക്ക് ചേരരാജാവ് പള്ളി പണിയാൻ ഇത് അനുവദിച്ചു കൊടുത്തു എന്നാണ് വിശ്വാസം. പള്ളിയുടെ പഴയ ചിത്രം കേരളീയമായ ക്ഷേത്രമാതൃകയെ ഓർമ്മിപ്പിക്കുന്നു. ഇസ്ലാം മതം രൂപപ്പെട്ട 7 ആം നൂറ്റാണ്ടിൽ തന്നെ ഇത് സ്ഥാപിതമായി എന്നു ചിലർ കരുതുന്നു. എന്നാൽ 11-12 നൂറ്റാണ്ടായിരിക്കണം പള്ളി പണിതതെന്ന് പള്ളിയുടെ അടിത്തറയുടെ ഘടന മുൻ നിർത്തി എം.ജി.എസ്. നാരായണൻ അഭിപ്രായപ്പെടുന്നു.

ചേരമാൻ പെരുമാളും പള്ളിവാണ പെരുമാളും : അവസാനത്തെ ചേരരാജാവായിരുന്ന ചേരമാൻ പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച്‌ മക്കക്ക്‌ പോയതായും അതിനെ തുടർന്ന്‌ കേരളത്തിൽ(കൊടുങ്ങല്ലൂർ) എത്തിയ മാലിക്‌ ഇബ്‌നു ദിനാറാണ്‌ ഇന്നത്തെ ചേരമാൻ പള്ളി സ്ഥാപിച്ചതെന്നും പറയുന്നുണ്ട്‌. എന്നാൽ ചേരമാൻ പെരുമാൾ ബുദ്ധമതമാണ് സ്വീകരിച്ചത് എന്നും മുസ്ലീം പരിവർത്തനങ്ങൾ അന്ന് നടന്നിരുന്നില്ല എന്നും വാദിക്കുന്നവരുണ്ട്. ചേരമാൻ പെരുമാളും പള്ളിവാണ പെരുമാളും ഒന്നാണോ അതോ വ്യത്യസ്ത കാലഘട്ടത്തിൽ ജീവിച്ചിരുന്നവരാണോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർടയിൽ അഭിപ്രായവ്യത്യാസമുണ്ട്‌. എന്തായാലും മാലിക്‌ ദിനാറുമായി ബന്‌ധമുള്ള ഒരു ചേരരാജാവ്‌ ഉണ്ടെന്നത്‌ തർക്കമറ്റകാര്യമാണ്‌. ആ ചേരരാജാവ്‌ ഇസ്ലാംമതം സ്വീകരിച്ചിരിക്കാനും സാദ്ധ്യതയുണ്ട്‌. ഇന്നത്തെ കൊടുങ്ങല്ലൂരില് ഇസ്ലാമിക സമൂഹം ശക്തമാണെന്നത്‌ ഇക്കാര്യം വെളിപ്പെടുത്തുന്നുമുണ്ട്‌. ഇദ്ദേഹത്തിന്റെ കാലഘട്ടം ക്രി.വ. 800-844 ആയിരിക്കാമെന്ന്‌ ഇളംകുളം കുഞ്ഞന്പിള്ള അഭിപ്രായപ്പെടുന്നുമുണ്ട്‌ . എന്നാൽ ചേരമാന്റെ മതംമാറ്റം വസ്തുതാപരമായി ശരിയല്ല എന്ന അഭിപ്രായമാണ് മറ്റൊരു ചരിത്രകാരനായ പ്രൊഫ. എം. ജി. എസ് നാരായണന്റേത്.

ചേരമാൻ പെരുമാൾ, പ്രവാചകൻ മുഹമ്മദിന്റെ (സ്വ) ഖ്യാതി അറബ് വ്യാപാരികളിൽ നിന്നും അറിഞ്ഞ് തന്റെ രാജ്യാധികാരം മരുമക്കത്തായ സമ്പ്രദായമനുസരിച്ചു കൈമാറുകയും മക്കത്തു പോയി ഇസ്ലാം സ്വീകരിച്ച് മടക്ക യാത്രയിൽ ഒമാനിലെ സലാലയിൽ വെച്ച് മരണപ്പെടുകയും ചെയ്തു എന്നും ഒരു കഥ നിലവിലുണ്ട്. അവിടെ ഇന്നും അദ്ദേഹത്തിന്റെ കബർ പ്രത്യേകം സംരക്ഷിച്ചു പോരുന്നു, അദ്ദേഹത്തിന്റെ അനുയായികളിൽ പ്രമുഖനായ മാലിക് ബിന് ദിനാറിന്റെ നേതൃത്വത്തിൽ പിന്നീട് ഒരു സംഘം കേരളത്തിൽ എത്തി, ആദ്യം കൊടുങ്ങല്ലുരിലും ശേഷം കേരളത്തിൽ പലയിടത്തായി 11-ഓളം പള്ളികൾ സ്ഥാപിക്കുകയും ചെയ്തു, അവസാനത്തെ പള്ളി കാസർഗോഡ്‌ തലങ്കരയിലെ പ്രസിദ്ധമായ മലിക്ദിനർ പള്ളിയാണ്.

അനിസ്ലാമികമെന്ന്‌ ചില മുസ്ലിം കേന്ദ്രങ്ങളെങ്കിലും കരുതുന്ന ആചാരങ്ങൾ നടക്കുന്ന മുസ്ലിം ദേവാലയമാണ്‌ ഈ പള്ളി. അടുത്തകാലത്ത്‌ ഈ ആചാരങ്ങൾ വിവാദമുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ വിജയദശമിനാളിൽ ചേരമാൻ പള്ളിയിൽ കുട്ടികളെ എഴുത്തിനിരുത്തിയ സംഭവം വാർത്താപ്രാധാന്യം നേടിയിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും കുട്ടികളെ അവിടെ എഴുത്തിനിരുത്തുകയുണ്ടായി. ചില മുസ്ലിം കേന്ദ്രങ്ങൾ എതിർപ്പ്‌ പ്രകടിപ്പിച്ചെങ്കിലും ഈ ചടങ്ങ് നടന്നു.

അതുപോലെതന്നെ, നിലവിളക്ക്‌ കൊളുത്തിവയ്ക്കുന്ന ഇന്ത്യയിലെ തന്നെ ഏക മുസ്ലിം പള്ളിയാണ്‌ ചേരമാൻ പള്ളി. നിലവിളക്ക്‌ കൊളുത്തുന്നത്‌ നിഷിദ്ധമാണെന്ന ഇസ്ലാമിക സങ്കല്പത്തിന്‌ വിരുദ്ധമാണിത്‌ (ആരാധനയുടെ ഭാഗമായ് നിലവിളക്ക് കൊളുത്തൽ തെറ്റാണെങ്കിലും ഈ പള്ളിയിൽ ആരധനക്കല്ല മറിച്ച് വെളിച്ചത്തിന് വേണ്ടിയാണ് നിലവിളക്ക് ). എന്നാലും നിലവിളക്ക്‌ ചേരമാൻ പള്ളിയുടെ സാംസ്കാരികചരിത്രത്തിന്റെ ഭാഗമായിത്തന്നെ നിലനില്ക്കുകയാണ്‌. പള്ളി സന്ദർശിക്കുന്നവർക്ക്‌ ഈ വിളക്കിലെ എണ്ണ പ്രസാദമായി നല്കുകയും ചെയ്യുന്നു. ഹിന്ദുവെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ലാതെയാണ്‌ ഈ എണ്ണ പ്രസാദമായി വാങ്ങാൻ കൊടുങ്ങല്ലൂർ നിവാസികൾ ഈ പള്ളിയിലെത്തുന്നത്‌.

2016റിൽ നരേന്ദ്ര മോദി സൗദി അറേബ്യയിൽ ദ്വിദിന സന്ദർശനം നടത്തിയപ്പോൾ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് സമ്മാനമായി നൽകിയത് ടി.വി. അനുപമ ജിന നിർമ്മിച്ച ചേരമാൻ ജുമാ മസ്ജിദിന്റെ സ്വർണ മാതൃകയായിരുന്നു. “ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയാണ് തൃശൂർ ജില്ലയിലെ ചേരമാൻ മസ്ജിദ് എന്നും പുരാതന കാലത്തെ ഇന്ത്യ-സൗദി ബന്ധത്തിന്റെ തെളിവാണ് മസ്ജിദെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്”