ഇന്നും ആർക്കും ഉത്തരമില്ലാത്ത ഒരു മരണം

എഴുത്ത് – ഷമീർ റാവുത്തർ.

കോൾഡ് കേസ് സിനിമ കണ്ടു. അതിലെ ഒരു സീൻ അതായത്, വക്കീൽ അതിഥി ബാലനോട് ചോദിക്കുന്നുണ്ട്, “അനിയത്തിക്ക് എന്താ പറ്റിയത്? ആളൊരു സൈക്കോളജിസ്റ്റ് അല്ലായിരുന്നോ?” എന്ന്. അതിന് ഉത്തരം അതിഥി പറയുന്നത് ഇപ്രകാരം, “പാര സൈക്കോളജി ആയിരുന്നു അവൾക്ക് interest. റിസർച്ചിൻ്റെ എന്തോ കാര്യത്തിന് പോയിട്ട് വന്ന് ഫ്രഷ് ആകാൻ വേണ്ടി റൂമിൽ കേറി കതക് അടച്ചതാ. കുറേ നേരം കഴിഞ്ഞ് അമ്മ വന്ന് നോക്കുമ്പോൾ ദുപ്പട്ടയുടെ തുമ്പിൽ… റീസൺ എങ്കിലും അറിഞ്ഞിരുന്നെങ്കിൽ ഇത്ര വിഷമം തോന്നിലാരുന്നു.”

ഈ ഗയലോഗ് കേട്ടപ്പോ പെട്ടന്ന് എൻ്റെ ഓർമകളിൽ ഇന്ത്യൻ പാരനോർമൽ സൊസൈറ്റിയുടെ സ്ഥാപകൻ ഗൗരവ് തിവാരിയുടെ മുഖം തെളിഞ്ഞു. ഒപ്പം ഞാൻ എവിടെയോ വായിച്ച അദ്ദേഹത്തിൻ്റെ മരണവും. ഗൗരവ് തിവാരി – അദ്ദേഹത്തെക്കുറിച്ച് പറയുകയാണങ്കിൽ ഇന്ത്യയിൽ ആദ്യമായി പ്രേതങ്ങളെക്കുറിച്ച് പഠിക്കാൻ ഇറങ്ങിയ വ്യക്തിയും ഇതിന് വേണ്ടി ഒരു സ്ഥാപനം തുടങ്ങുകയും അതിലൂടെ ഇതിലേക്ക് വരുവാനും പ്രേതങ്ങളെക്കുറിച്ച് പഠിക്കാനും താൽപര്യമുള്ള ഒരുപാട് പേരെ അതിലേക്ക് ക്ഷണിക്കുകയും ചെയ്ത വ്യക്തി.

പ്രേതമുണ്ട് അല്ലേൽ പ്രേതത്തിൻ്റെ ശല്യമുണ്ട് എന്ന് പറയുന്ന എത്ര ഭയാനകമായ സ്ഥലമാണങ്കിലും, അല്ലങ്കിൽ വീടാണങ്കിലും ഒറ്റയ്ക്ക് പോവുകയും അവിടെ താമസിച്ച് അതിനെക്കുറിച്ച് പഠിക്കുകയും അതിന് സൊലൂഷൻ കണ്ടെത്തി കൊടുക്കുകയും ചെയ്ത വ്യക്തി. പ്രേതങ്ങളുടെ രാജകുമാരനെന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.

ഇനി അദ്ദേഹത്തിൻ്റെ മരണത്തെക്കുറിച്ച് പറയാം. ഗൗരവ് തിവാരി രാത്രി (സമയം 12 അടുപ്പിച്ചാണന്ന് പറയപ്പെടുന്നു) റൂമിലെ ബാത്ത് റൂമിൽ കുളിക്കാൻ കയറി ഡോർ ലോക്ക് ചെയ്തു. കുറേ കഴിഞ്ഞും കാണാത്തതിനാൽ അദ്ദേഹത്തിൻ്റെ ഭാര്യ ഡോറിനരികെ ചെന്ന് കുറേ വിളിച്ചും തട്ടിയും ഒക്കെ നോക്കീട്ടും ഒരു പ്രതികരണവുമില്ല. ഭാര്യ ഉടനെ വീട്ടുകാരെ വിളിക്കുകയും വീട്ടുകാർ അടുത്ത് താമസിക്കുന്നവരെ വിളിച്ച് വരുത്തുകയും ചെയ്തു.

എല്ലാവരും കൂടെ ഡോർ പൊളിച്ച് അകത്ത് കേറിയപ്പോൾ കണ്ട കാഴ്ച ഗൗരവ് നിലത്ത് അബോധ അവസ്ഥയിൽ കിടക്കുന്നതാണ്. എല്ലാവരും കൂടെ അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. മാത്രമല്ല അദ്ദേഹത്തിൻ്റെ കഴുത്തിന് ചുറ്റും ഒരു കറുത്ത എന്തോ കൊണ്ട് മുറുക്കിയ ഒരു പാടും ഉണ്ടായിരുന്നു. ബാത്ത്റൂമിൽ ആണെങ്കിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വേറെ ഒന്നും പോലീസിനോ മറ്റുള്ളവർക്കോ കണ്ടെത്താൻ കഴിഞ്ഞില്ല.

മരിയ്ക്കുന്നതിന് മുന്നേ ഇദ്ദേഹം ഇദ്ദേഹത്തിൻ്റെ ഫോട്ടോ വന്ന ഒരു മാഗസിൻ്റെ കവർ ഫോട്ടോ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മരിയ്ക്കാൻ തക്ക കാരണം ഒന്നും ഇല്ല എന്നാണ് ഇദ്ദേഹത്തെ അറിയാവുന്നർ പറയുന്നത്. മാത്രമല്ല ആത്മഹത്യ ചെയ്തതാണങ്കിൽ അവശേക്ഷിച്ച കയറോ തുണിയോ കാണണ്ടേ? അതും അവിടെ ഇല്ല. പുറത്ത് നിന്ന് ആർക്കും അതിനുള്ളിൽ കടക്കാനും സാധ്യമല്ല.

ഇന്നും അദ്ദേഹം മരിച്ചത് എങ്ങനെ ആണന്ന് ഉത്തരമില്ലാതെ അവശേഷിക്കുന്നു. അദ്ദേഹത്തിൻ്റെ വീട്ടുകാർ വിശ്വാസിക്കുന്നത് ഏതോ ഒരു അദൃശ്യ ശക്തിയാണ് ഗൗരവിനെ ഇല്ലാതാക്കിയത് എന്നാണ്. അവർ ഇത് ഉറപ്പിച്ച് പറയാൻ കാരണം മരിയ്ക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുന്നേ ഗൗരവ് അഛനോട് പറഞ്ഞിരുന്നത്രെ, “ഏന്തോ ഒന്ന് ഒരു എന്നോടൊപ്പം എൻ്റെ പിന്നാലെ ഉള്ളപ്പോലെ തോന്നുന്നുണ്ട്” എന്ന്. ഇന്നും ആർക്കും ഉത്തരമില്ലാത്ത ഒരു മരണം.

കോൾഡ് കേസിൽ പൃഥ്വിരാജ് ചെയ്ത സത്യജിത്ത് എന്ന ഓഫീസർ പറയുന്നുണ്ട്, “ഈ യുക്തിയും വിശ്വാസവും തമ്മിലുള്ള കോൺഫ്രിലിക്റ്റ് അതും എന്നും നിലനിൽക്കും. എനിക്ക് ഇതിൽ യുക്തിയുടെ ഭാഗത്ത് നിൽക്കാനെ കഴിയൂ. എനിക്കും അങ്ങനെ തന്നെ യുക്തിയിൽ വിശ്വസിക്കാനാണ് ഇഷ്ടം.”