ധനുഷ്‌കോടി ഒരു പ്രേത നഗരമായത് എങ്ങനെ? ചരിത്രം അറിയാം..

ശ്രീലങ്കയിലേക്കുള്ള പ്രധാന കവാടമായിരുന്നു, തമിഴ്‌നാട്ടിലെ ധനുഷ്കോടി. പുരാണകഥകളാൽ സമ്പന്നമായ ദ്വീപ്. ശ്രീരാമൻ സീതയെ വീണ്ടെടുക്കാനായി വാനരസൈന്യത്തിന്റെ സഹായത്തോടെ കടലിൽ ചിറകെട്ടി ലങ്കയിലേക്ക് പോയത് ഇതുവഴിയാണ്.

റയിൽവെ സ്‌റ്റേഷനും, പോലീസ് സ്‌റ്റേഷനും, സ്‌കൂളും, പോസ്റ്റ് ഓഫീസും, കടകളും എല്ലാം ഉണ്ടായിരുന്ന ഒരു ടൗൺ ആയിരുന്നു ഒരിക്കൽ ധനുഷ്‌കോടി. എന്നാൽ 1963 ഡിസംബർ മാസത്തിലെ ഒരൊറ്റദിവസംകൊണ്ട് ധനുഷ്കോടിയുടെ ജാതകം തിരുത്തിയെഴുതപ്പെട്ടു. ഡിസംബർ 22 ന് വീശിയടിച്ച ചുഴലിക്കാറ്റിൽ ഈ ചെറുനഗരം നാമാവശേഷമായി. ഇന്ന് ഇവിടം അക്ഷരാർഥത്തിൽ ഒരു പ്രേതനഗരമാണ്. ധനുഷ്‌ക്കോടിയുടെ ചരിത്രം അറിയണമെന്ന് ആഗ്രഹമുണ്ടോ?

തമിഴ്നാട്ടിലെ പാമ്പൻ ദ്വീപിന്റെ തെക്കു കിഴക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു ഉപേക്ഷിക്കപ്പെട്ട പട്ടണമാണ്. പാമ്പന്റെ തെക്കുകിഴക്കായി, ശ്രീലങ്കയിലെ തലൈമന്നാറിന് ഏകദേശം 18 മൈൽ (29 കിലോമീറ്റർ) പടിഞ്ഞാറായി ഇതു സ്ഥിതി ചെയ്യുന്നു. ധനുഷ്കോടിയെ, പാക്ക് കടലിടുക്കാണ് പ്രധാന കരയുമായി വേർതിരിക്കുന്നത്. ശ്രീലങ്കയും ഇന്ത്യയും തമ്മിൽ കരമാർഗ്ഗമായുള്ളതും നാമാത്രയായതുമായ ഏക അതിർത്തി ഏകദേശം 45 മീറ്റർ (148 അടി) മാത്രം ദൈർഘ്യമുള്ളതും ലോകത്തിലെ ഏറ്റവും ചെറുതുമാണ്. ഇത് പാക്ക് ഉൾക്കടലിലെ ഒരു മണൽത്തിട്ടയിലാണ്.

തമിഴ്‌നാടിന്റെ കിഴക്കൻ തീരത്ത് തെക്കോട്ടു മാറി മാന്നാർ ഉൾക്കടലിലേക്ക് നീണ്ടുകിടക്കുന്ന രാമേശ്വരം ദ്വീപിന്റെ തെക്കേ അറ്റമാണിത്. ഇതിനു കിഴക്കു ഭാഗത്തെ സമുദ്രം ബംഗാൾ ഉൾക്കടലും പടിഞ്ഞാറുഭാഗം ഇന്ത്യൻ മഹാസമുദ്രവുമാണ്. ഒരു പഴയ തുറമുഖ പട്ടണമായിരുന്നു ധനുഷ്കോടി. ഇവിടെനിന്നു രാമേശ്വരം പട്ടണത്തിലേയ്ക്ക് 18 കിലോമീറ്റർ ദൂരമുണ്ട്. വൻകരയുമായി ഈ ദ്വീപിനെ ബന്ധിക്കുന്നത് പാമ്പൻ പാലമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടായിരുന്ന കപ്പൽ ഗതാഗതത്തിലെ പ്രധാന കണ്ണിയായിരുന്നു ഈ ചെറിയ തുറമുഖം. ഇന്ന് ഇവിടം മത്സ്യബന്ധനവ്യവസായത്തിന് പേരുകേട്ടതാണ്. പുരാണപ്രസിദ്ധമായ രാമേശ്വരവുമായുള്ള ബന്ധംമൂലം ധനുഷ്കോടിയും ഹിന്ദുക്കളുടെ പുണ്യ തീർഥാടനകേന്ദ്രമായിരുന്നു.

ധനുസ്സിന്റെ അറ്റം എന്നാണ്‌ ധനുഷ്കോടി എന്ന വാക്കിന്റെ അർത്ഥം. രാമൻ സേതുബന്ധനം തീർത്തത് ഇവിടെനിന്നാണെന്ന് രാമായണം സൂചന നൽകുന്നു. ഹിന്ദു പുരാണ/ഇതിഹാസ ഗ്രന്ഥങ്ങൾ പ്രകാരം, സീതയെ വീണ്ടെടുക്കാൻ ശ്രീരാമൻ ലങ്കയിലേക്ക് സേതുബന്ധനം നടത്തുമ്പോൾ പണി തുടങ്ങാൻ തന്റെ ധനുസ്സ് കൊണ്ട് അടയാളപ്പെടുത്തിയിരുന്നത് ധനുഷ്‌കോടിയുടെ തെക്കേ അറ്റമായിരുന്നു എന്ന് ഐതിഹ്യം. യുദ്ധാനന്തരം തിരികെ വരുമ്പോൾ രാവണന്റെ സഹോദരനും തന്റെ ഭക്തനുമായ വിഭീഷണന്റെ അപേക്ഷപ്രകാരം, ഭാരതതീരത്തെ ലങ്കയുമായി ബന്ധിപ്പിക്കുന്ന സേതുവിന്റെ ഒരറ്റം ശ്രീരാമൻ തന്റെ ധനുസ്സിന്റെ അറ്റം കൊണ്ട് മുറിച്ചുകളഞ്ഞു. ലങ്കയിൽ നിന്നും രാക്ഷസന്മാർ തിരികെ ഭാരതത്തിലേക്ക് കടക്കാതിരിക്കുവാൻ വേണ്ടിയായിരുന്നു അത്.

പൗരാണികകാലത്ത് ‘മഹോദധി’ എന്നറിയപ്പെട്ടിരുന്ന ബംഗാൾ ഉൾക്കടലും, ‘രത്നാകരം’ എന്നറിയപ്പെട്ടിരുന്ന ഹിന്ദു മഹാസമുദ്രവും സംഗമിക്കുന്ന രാമസേതുവിലെ പുണ്യസ്നാനം (സേതുസ്നാനം) രാമേശ്വരതീർഥാടനത്തിന്റെ മുന്നോടിയാണ്. ശ്രീരാമൻ നിർമ്മിച്ച രാമസേതുവിന്റെ അവശിഷ്ടമെന്ന് വിശ്വസിക്കപ്പെടുന്ന, ഏകദേശം പതിനെട്ട് കിലോമീറ്റർ നീളത്തിൽ ശ്രീലങ്കയോളമെത്തുന്ന പാറക്കെട്ടുകളുടെ ഒരു നിര ധനുഷ്കോടിയിൽ നിന്ന് ആരംഭിക്കുന്നു.

പ്രധാനകരയിലെ മണ്ഡപത്തെയും ധനുഷ്കോടിയെയും ബന്ധിച്ച് മുമ്പ് ഒരു മീറ്റർഗേജ് പാത നിലനിന്നിരുന്നു. 1964 ലെ ചുഴലിക്കാറ്റിൽ പാമ്പനേയും ധനുഷ്കോടിയേയും ബന്ധിപ്പിച്ചിരുന്ന മീറ്റർഗേജ് പാത തകർക്കപ്പെടുന്നതുവരെ ചെന്നൈ എഗ്മൂർ മുതൽ ധനുഷ്കോടി വരെയുള്ള ട്രെയിനും അതിന് അനുബന്ധമായി ശ്രീലങ്കയിലേയ്ക്കുണ്ടായിരുന്ന ബോട്ട് മെയിൽ എക്സ് പ്രസ് സർവ്വീസും (സംയോജിത റെയിൽവേ-ഫെറി സർവ്വീസ്) നിലനിന്നിരുന്നു. ‘ഇർവിൻ’, ‘ഗോഷൻ’ എന്നീ രണ്ട് ചെറിയ പാസഞ്ചർ ഫെറി ബോട്ടുകളാണ് അക്കാലത്ത് മദ്രാസിൽനിന്നും മറ്റു പ്രദേശങ്ങളിൽനിന്നും ധനുഷ്കോടിയിലെത്തുന്ന യാത്രക്കാരെ തലൈമനാറിലേക്ക് കൊണ്ടുപോയിരുന്നത്.

രാമേശ്വരത്തിനു ചുറ്റുമുള്ള തീരപ്രദേശം അത്യന്തം അപകട സാദ്ധ്യതയുള്ളതാണ്. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ ഒരു പഠന റിപ്പോർട്ടനുസരിച്ച്, കടൽത്തീരത്തിനു ലംബമായി, ഭൂമിയുടെ പുറംതോടിലെ ടെക്റ്റോണിക് ചലനം കാരണമായി 1948 ലും 1949 ലുമായി ധനുഷ്ക്കോടിയുടെ തെക്കൻഭാഗത്ത് മാന്നാർ ഉൾക്കടലിനെ അഭിമുഖീകരിക്കുന്ന ഭാഗം ഏകദേശം 5 മീറ്ററോളം (16 അടി) മുങ്ങിപ്പോയിട്ടുണ്ടെന്നാണ്. ഇതിന്റെ ഫലമായി, 0.5 കിലോമീറ്റർ (0.31 മൈൽ) വീതിയിലും, വടക്കുനിന്നു തെക്കോട്ട് 7 കിലോമീറ്ററോളം (4.3 മൈൽ) നീളത്തിലുമായുണ്ടായിരുന്ന ഒരു ഭൂഭാഗം സമുദ്രത്തിലാണ്ടുപോയിരുന്നു.

1964 ഡിസംബർ 17 ന് തെക്കൻ ആൻഡമാൻ കടലിൽ ഒരു നിമ്നമർദ്ദം രൂപംകൊള്ളുകയും ഡിസംബർ 19 ന്, അതൊരു ഉഗ്രപ്രതാപിയായ ചുഴലിക്കൊടുങ്കാറ്റായി മാറുകയും ചെയ്തു. 1964 ഡിസംബർ 21 ന് അതു പടിഞ്ഞാറേയ്ക്കു ദിശ മാറി, ഏതാണ്ട് ഒരു നേർരേഖയിൽ ദിനേന 400 മുതൽ 550 കിലോമീറ്റർ വരെ (250 മുതൽ 340 മൈൽ വരെ) വേഗതയാർജ്ജിക്കുകയും ചെയ്തു. ഡിസംബർ 22 ന് അതു ശ്രീലങ്കയിലെ വാവുനിയ കടക്കുകയും 1964 ഡിസംബർ 22 – 23 വരെ അർദ്ധരാത്രിയിൽ ധനുഷ്കോടിയിൽ ആഞ്ഞടിക്കുകയും ചെയ്തു. ആ ദിവസത്തെ കാറ്റിന്റെ ചലനവേഗത മണിക്കൂറിൽ 280 കിലോമീറ്ററും (170 മൈൽ) തിരമാലകൾ 7 മീറ്റർ (23 അടി) ഉയരത്തിലുമായിരുന്നു.

2015 ഡിസംബർ 22 നുണ്ടായ ചുഴലിക്കാറ്റിൽ കണക്കുകൂട്ടിയതു പ്രകാരം പട്ടണത്തിലുണ്ടായിരുന്ന ഏകദേശം 1800 പേർ മരണമടയുകയും സ്റ്റേഷനിലേയ്ക്ക് അടുത്തുകൊണ്ടിരുന്ന പമ്പൻ-ധനുഷ്കോടി പാസഞ്ചർ ട്രെയിനും അതിലെ 115 യാത്രക്കാർ ഉൾപ്പെടെ ഒലിച്ചുപോകുകയും ചെയ്തു. പട്ടണം മുഴുവനായി ഒറ്റപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഈ പ്രദേശം ജീവിത യോഗ്യമല്ലാത്തതിനാൽ മദ്രാസ് സർക്കാർ ധനുഷ്കോടിയെ ഒരു ഗോസ്റ്റ് ടൌൺ ആയി പ്രഖ്യാപിക്കുകയും ചെയ്തു.

2004 ഡിസംബറിലെ സുനാമിയുടെ കാലത്ത്, ധനുഷ്കോടിയുടെ തീരത്തെ കടൽ 500 മീറ്ററോളം (1,600 അടി) പിൻവലിയുകയും സമുദ്രത്തിലാണ്ടുപോയ പഴയ പട്ടണത്തിൻ‌രെ ഭാഗങ്ങൾ ഏതാനും സമയത്തേയ്ക്കു വെളിവാകുകയും ചെയ്തിരുന്നു. എന്നാൽ സുനാമി ധനുഷ്കോടിയെ ബാധിച്ചില്ല. വെള്ളം അല്പം ഉയർന്നശേഷം പിന്നിലേക്ക് പോകുകയാണുണ്ടായത്.

പഴയകാല പ്രതാപത്തിന്റെ സ്മാരകശിലകളും പേറി നിൽക്കുന്ന ഒരു ശവപ്പറമ്പായി ധനുഷ്‌കോടി ഇന്നും ഒരു ഭീതിയോടെയാണ് ആളുകൾ നോക്കിക്കാണുന്നത്.

കടപ്പാട് -വിക്കിപീഡിയ.