പ്രതിസന്ധി ഘട്ടങ്ങളിൽ ആത്മവിശ്വാസം നൽകിയത് 3 സിനിമകൾ – എല്ലാവർക്കും പ്രചോദനമാകുന്ന ഒരു കുറിപ്പ്…

വളർച്ചയിലെത്തിയ ബിസിനസുകാരെ കണ്ട് അതിശയിക്കുന്നവരാണ് നമ്മളെല്ലാം. എന്നാൽ അവർ ഈ നിലയിലെത്തുവാൻ സഹിക്കേണ്ടി വന്ന കഷ്ടപ്പാടും ടെൻഷനുകളുമൊക്കെ ആരെങ്കിലും ഓർത്തിട്ടുണ്ടോ? കഷ്ടപ്പെട്ടിട്ടു തന്നെയായിരിക്കും ഭൂരിഭാഗം സംരംഭകരും വിജയം കൈവരിച്ചിട്ടുണ്ടാകുക. വിജയത്തിലേക്കുള്ള ഇവരുടെ യാത്രയ്ക്കിടയിൽ പ്രതിസന്ധി ഘട്ടങ്ങൾ ഏറെയുണ്ടാകാം. ഇത്തരം ഘട്ടങ്ങളിൽ ഇവർക്ക് പ്രചോദനമാകുന്നത് ചിലപ്പോൾ ഏതെങ്കിലും വ്യക്തികളോ, സംഭവങ്ങളോ ഒക്കെയാകാം. ഇത്തരത്തിൽ തൻ്റെ ബിസ്സിനസ്സ് വിജയത്തിലേക്കുള്ള യാത്രയിൽ പ്രചോദനം നൽകിയ കാര്യങ്ങളെക്കുറിച്ച് വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ASTS Global Education ന്റെ എംഡിയായ ഷാനിൽ മുഹമ്മദ്. മൂന്നു സിനിമകളാണ് പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കുവാൻ അദ്ദേഹത്തിനു ധൈര്യം നൽകിയത്. അതിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ…

“ചില സിനിമകൾ അങ്ങിനെയാണ്. വേണ്ട സമയത്ത് നമ്മുടെ മുന്നിൽ അവതരിക്കും. അല്ലെങ്കിൽ ദൈവം അവതരിപ്പിക്കും. ഒരു നിമിത്തം പോലെ. പുണ്യാളൻ അഗർബത്തീസ്, ജേക്കബിന്റെ സ്വർഗ്ഗ രാജ്യം, Pursuit of Happiness ഇവ മൂന്നും യഥാർത്ഥ സമയത്തു എന്റെ മുന്നിൽ അവതരിച്ച പോലെ. കഥ തുടങ്ങുന്നത് 2013 ലാണ്. ബിസിനസ്സ് ഒരുവിധം പച്ചപിടിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. തുടങ്ങിയിട്ട് നാലഞ്ചു കൊല്ലത്തോളമായി എങ്കിലും ശൈശവ ദിശ വിട്ടുമാറിയിട്ടില്ല. ഇടക്ക് ആലോചിക്കും ‘എന്തിന് വേണ്ടിയാണ് ഈ ഓട്ടം, വേറെ എന്തേലും ജോലിക്കു പോയാൽ ഇതിലും നന്നായി കഴിയാനുള്ള വക സാമ്പാധിച്ചൂടെ‘ എന്നൊക്കെ… പക്ഷെ ഈ കഷ്ടപ്പാട്ടുകൾ ഏതാണ്ടൊക്കെ ശീലമായികഴിഞ്ഞിരുന്നു.

ഇനി ഏതായാലും പിന്നോട്ടില്ലെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ” പുണ്യാളൻ അഗർബത്തീസ് ” റിലീസ് ആവുന്നത്. പറയത്തക്ക വിനോദ ഉപാധികളൊന്നും ഇല്ലാത്ത സമയമാണ്. ആകെ ഉള്ള പിടിവള്ളി ആണ് സിനിമ കാണൽ. രണ്ടര മൂന്ന് മണിക്കൂർ സമയം വേറൊന്നും ആലോചിക്കണ്ടല്ലോ. അങ്ങനെ പുണ്യാളന് ടിക്കറ്റ് എടുത്തു. ‘പുണ്യാളൻ ജോയി’ യുടെ ബിസിനസ്സ് സംരംഭത്തെ പറ്റിയുള്ള കഥ നന്നേ ബോധിച്ചു. കഥയിൽ പലപ്പോഴും പലയിടത്തും ജോയിക്ക് പകരം എന്നെ കണ്ടു. സമരവും ഹർത്താലും കോടതിയും സർക്കാർ നൂലാമാലകൾക്കും ഇടയിൽ കിടന്ന് വീർപ്പുമുട്ടുന്ന നമ്മുടെ നാട്ടിൽ ചെറിയ സംരംഭം നടത്തുന്ന എന്നെപ്പോലെ തന്നെയുള്ള എന്റെ കുറെ കൂട്ടുകാരെ കണ്ടു. ജോയി പറയുന്ന ഒരു കാര്യമുണ്ട് ‘നമ്മുടെ മാർക്കറ്റ് തൃശൂർ ടൗൺ അല്ല, കേരളമല്ല, ഇന്ത്യയല്ല, വേൾഡ് മാർക്കറ്റാണ്’ എന്ന്.

അതുവരെ കേരളമെന്ന ഇട്ടാവട്ടത്തുനിന്ന് കറങ്ങിക്കൊണ്ടിരുന്ന മനസ്സ് പതിയെ കെട്ടുപൊട്ടിച്ചു കേരള അതിർത്തി കടന്നു ചിന്തിക്കാൻ തുടങ്ങി. അപ്പോഴത്തെ അവസ്ഥയിൽ ചിന്തിച്ചിട്ട് വലിയ കാര്യമൊന്നുമില്ല എന്നറിയാം എങ്കിലും, സ്വപ്നം കാണുന്നതിന് മുതൽ മുടക്കിന്റെ ആവശ്യമില്ലല്ലോ. സംരംഭം കൊണ്ട് നടക്കുന്നത് കാശുണ്ടാക്കാൻ മാത്രമല്ല എന്നും, മ്മളൊക്കെ മരിച്ചു മണ്ണടിഞ്ഞു പോകുന്നതിനു മുൻപ് നമ്മുടേതായ ഒരു ചെറിയ അടയാളമെങ്കിലും ഈ ഭൂമുഖത്തു പതിപ്പിക്കാൻ കിട്ടുന്ന ചെറിയ ഒരു അവസരമായും ബിനിനസ്സിനെ കാണണമെന്നുമുള്ള നിശ്ചയദാർഡ്യം ജോയി പകർന്നു നൽകിയ ആവേശത്തിലാണ് അന്ന് തിയേറ്റർ വിട്ടത്.

‘പുണ്യാളൻ’ റിലീസ് ആയി കൃത്യം ഒന്നരക്കൊല്ലത്തിനുള്ളിൽ ഞാൻ കേരള അതിർത്തി കടന്ന് ബാംഗ്ലൂരിൽ എന്റെ ആദ്യ ബ്രാഞ്ച് തുടങ്ങിയിരുന്നു. കുറെ കൂടി വർഷങ്ങൾ കഴിഞ്ഞശേഷം ഇന്ത്യ എങ്ങനെ ചാടികടക്കാം എന്ന് പഠിക്കാൻ ദുബായിക്ക് ടിക്കറ്റ് എടുത്തു. ദുബായിലുള്ള ബിസിനസ്സ് ചെയ്യുന്ന കൂട്ടുകാരെ കണ്ടിട്ട് , അവിടുത്തെ നിയമ സംവിധാനങ്ങളെയും, മാർക്കറ്റിനെ പറ്റിയും, സാമ്പത്തിക ചുറ്റുപാടിനെ പറ്റിയുമൊക്കെ വിശദമായി പഠിക്കുകയായിരുന്നു ലക്‌ഷ്യം. രണ്ടുമൂന്നു വിസിറ്റ് കഴിഞ്ഞിട്ടും അത്ര പോസിറ്റീവ് ആയ റിപ്പോർട്ട് ആയിരുന്നില്ല കൂടുതലും. എങ്കിലും ഇറങ്ങി പുറപ്പെടണോ വേണ്ടയോ എന്നൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് കൺമുന്നിൽ ഒരു അത്ഭുതം പോലെ ‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം’ അവതരിക്കുന്നത്.

ദുബായിൽ ബിസിനസ്സ് നടത്തി കഷ്ടത്തിലാകുന്ന അച്ഛന്റെയും, അച്ഛനെ രക്ഷിക്കാൻ വീണ്ടും ബിസിനസിനെ തന്നെ കൂട്ടുപിടിക്കുന്ന മകന്റെയും കഥ അന്നേ മനസ്സു തൊട്ടു. ആ സിനിമയിൽ രഞ്ജി പണിക്കർ പറയുന്ന പല ഡയലോഗുകളും ഞങ്ങളുടെ അന്വേഷണ യാത്രയിൽ പല ബിസിനസ്സ് ചെയ്യുന്ന ആളുകളും പറഞ്ഞ അതേ കാര്യം തന്നെ ആയിരുന്നു. കാരണം ആ സിനിമ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ചതായിരുന്നു എന്ന് അവസാനം എഴുതിക്കാണിക്കുന്നുണ്ട്. അതിൽ ബിസിനസ്സ്കാരൻ ജേക്കബ് പറയുന്ന ഒരു കാര്യമുണ്ട്. വെറും മണലിന്റെ മുകളിൽ കെട്ടിപ്പൊക്കിയ ഈ ദുബായ് നഗരം. അതും മലയാളികളുടയും മറ്റ് രാജ്യക്കാരുടെയും വിയർപ്പിന്റെയും അധ്വാനത്തിന്റെയും കരുത്തുകൊണ്ട്. അത് നൽകുന്ന ഒരു ധൈര്യമുണ്ട്. പണിയെടുക്കുന്നവരുടെ പടച്ചോൻ ആയ ദുബായ് ചതിക്കില്ല എന്ന വിശ്വാസമുണ്ട്. ദുബായിയിൽ വച്ച് പരിചയപ്പെട്ട ചുരുക്കം ചില ബിസിനസ്സ്കാര് പറഞ്ഞ അതെ വാചകം.

ഷെയ്ഖ് സായിദ് റോഡിലൂടെ ഡ്രൈവ് പോകുമ്പോൾ, ബുർജ് ഖലീഫയുടെ ഏറ്റവും താഴെ നിന്ന് മുകളിലേക്ക് നോക്കി ആ അത്ഭുതം കൺ കുളിർക്കെ കാണുമ്പോൾ, പാം ജുമൈറയിൽ അറ്റ്ലാന്റിക്സ് ന്റെ മുന്നിലെ വാക് വേ യിലൂടെ കടൽ കാറ്റുകൊണ്ടു നടക്കുമ്പോ, ജെ ബി ആർ ഇൽ രാത്രി കാഴ്ച കണ്ടുകൊണ്ട് നടക്കുമ്പോൾ എല്ലാം ഈ മണൽക്കാട്ടിൽ കെട്ടിപ്പൊക്കിയ ഈ നഗര ശില്പികളെ ഓർക്കും, ഭരണാധികാരികളുടെ തന്റേടത്തെ നമിക്കും, മനുഷ്യന്റെ ഇച്ഛാശക്തികളെ വേണ്ട വിധം ഉപയോഗിക്കുന്ന എഞ്ചിനീയറിംഗ് മികവിനെ വാഴ്ത്തും. ഈ നഗരം നൽകുന്ന ഈ ആത്മവിശ്വാസം മാത്രം മതി ആരെയും രണ്ടു ചുവട് കൂടി മുന്നോട്ട് നടത്തുവാൻ.

എന്തായാലും ആ സിനിമ ഇറങ്ങി കൃത്യം ആറാം മാസം (2016 അവസാനം) എന്റെ ആദ്യത്തെ വിദേശ ഓഫീസ് ദുബായിൽ തുറന്നു. എന്തും വരുന്നിടത്തു വച്ച് കാണാം എന്ന ധൈര്യത്തോടെ. അതെ, സിനിമയിൽ പറയുന്ന പോലെ “പണിയെടുക്കുന്നവരുടെ പടച്ചോനായ ദുബായിയെ വിശ്വസിച്ചിട്ട്” സത്യത്തിൽ സാധ്യതകളുടെ വലിയ ലോകം എന്റെ മുന്നിൽ അന്ന് മലർക്കെ തുറക്കുകയായിരുന്നു. ബിസിനസ്സ് വിപുലീകരിക്കുന്നതിൽ എന്തായാലും ഈ രണ്ടു സിനിമകൾ തന്ന ഊർജ്ജമാണ് ഒരു സ്ഥലത്തു കുറ്റിയിൽ കെട്ടിയപോലെ കറങ്ങി കറങ്ങി നിന്ന എന്നെ, എന്റെ ഉള്ളിലുണ്ടായിരുന്ന സംശയങ്ങൾ ദൂരീകരിച്ചു വേണ്ട തീരുമാനങ്ങൾ വേഗത്തിൽ എടുക്കാൻ പ്രേരിപ്പിച്ചത് എന്ന് നിസ്സംശയം പറയാം. അല്ലാതെ ആരും ഒന്നും ഓരോ അവസരത്തിലും വന്ന് പറഞ്ഞു തന്നിട്ടില്ല ഇതുവരെ.

സിനിമ കണ്ടിട്ട് മുന്നും പിന്നും നോക്കാതെ ഇറങ്ങി പുറപ്പെടുകയും ആയിരുന്നില്ല. പലപ്പോഴും ഇതെല്ലാം ഒരു നിമിത്തമായി കാണാനാണ് എനിക്കിഷ്ടം. അൽക്കെമിസ്റ്റ് പറഞ്ഞത് പോലെ, “ആരെങ്കിലും എന്തെങ്കിലും അതിയായി ആഗ്രഹിച്ചാൽ, ആ സ്വപ്നം സഫലമാക്കുന്നതിന് ഈ ലോകം തന്നെ കൂടെ നിൽക്കും” എന്നത് പോലെ… എന്തൊക്കെ തന്നെ പറഞ്ഞാലും, സിനിമയും പുസ്തകങ്ങളും നമ്മുടെയെല്ലാം ജീവിതത്തെ പല രീതിയിൽ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ ചുറ്റുപാടിൽ നിന്ന് നമുക്ക് പഠിക്കാൻ കഴിയാത്ത പലതും സിനിമയിലൂടെയും പുസ്തകങ്ങളിലൂടെയും എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്നതാണ് സത്യം. അതിനെയെല്ലാം നല്ല രീതിയിൽ സ്വംശീകരിച്ചു ജീവിതത്തോട് ചേർക്കാൻ കഴിഞ്ഞാൽ നല്ല ഫലം ലഭിക്കും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

എന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാടിനെ പോലും മാറ്റിമറിച്ച ഒരു സിനിമയെ കൂടി പറയാതെ ഇത് അവസാനിപ്പിക്കാൻ കഴിയില്ല. ‘The Pursuit of Happiness’ നമ്മൾ ആരായിത്തീരണമെന്ന് നമ്മളാണ് തീരുമാനിക്കേണ്ടത് എന്ന് പഠിപ്പിച്ച ചിത്രം. കഷ്ടപ്പെടാൻ ഒരുക്കമാണെങ്കിൽ ജീവിതത്തിൽ എന്തും എത്തിപ്പിടിക്കാൻ കഴിയുമെന്നും, സാഹചര്യങ്ങളുടെ സമ്മർദ്ദം അതിജീവിച്ചു മുന്നോട്ട് ഓടിയാൽ ഒരിക്കലെങ്കിലും ലക്ഷ്യത്തിൽ എത്തിച്ചേരും എന്ന് പ്രചോദനം നൽകിയ ചിത്രം, ഇപ്പോഴും നൽകിക്കൊണ്ടിരിക്കുന്ന 2006 ഇൽ റിലീസ് ചെയ്ത, വിഖ്യാത നടൻ ‘Will Smith’ അഭിനയിച്ച സിനിമ. ഈ അടുത്ത കാലത്തു വായിച്ച ഒരു പുസ്തകത്തിൽ പറയുന്ന പോലെ “ജീവിതത്തിൽ ഒരു സാഹചര്യവും സ്ഥിരമല്ല. നിങ്ങളുടെ വിധിയുടെ സൃഷ്ടാവ് നിങ്ങൾ തന്നെ ആണ്” എന്ന വാക്യം കാണിച്ചു തരുന്ന ഒരു കൊച്ചു സിനിമ.

NB : സംരംഭം നടത്തുന്ന എല്ലാ കൂട്ടുകാർക്കും, ബിസിനസ്സ് വിപുലീകരിക്കാൻ ശ്രമിക്കുന്ന കൂട്ടുകാർക്കും എന്നെങ്കിലും സംരംഭത്തിലേക്ക് ഇറങ്ങാൻ താല്പര്യമുള്ള കൂട്ടുകാർക്കും ഒരു പക്ഷെ ഒരു പാഠപുസ്തകമാവും ഈ പറഞ്ഞ മൂന്ന് സിനിമകൾ.”