1944 ഏപ്രിൽ 14; ബോംബെയെ ഞെട്ടിച്ച ആ ദിവസം… എന്താണ് അവിടെ സംഭവിച്ചത്?

എഴുത്ത് – അജോ ജോർജ്ജ്.

സിംലയിലെ മെട്രോളജിക്കൽ ഡിപ്പാർട്മെന്റ് ചൂട് പിടിച്ച ചർച്ച നടക്കുകയാണ്. അവരുടെ സ്കെയിലിൽ ഭൂചലനം കാണിച്ചിരിക്കുന്നു. ദൂരെ എവിടെയോ ആണ് എന്ന് അവർക്കു മനസിലായി..അത് ബോംബയിൽ ആയിരുന്നു. 1700 km അപ്പുറം. എന്താണ് അവിടെ സംഭവിച്ചതു എന്ന് നോക്കാം..

1944 ഫെബ്രുവരി 14 രണ്ടാം ലോക മഹായുദ്ധം കൊടുപിരി കൊണ്ടിരിക്കുന്ന സമയം. ഒരു കാർഗോ കപ്പൽ ഇംഗ്ലണ്ടിൽ നിന്നും ബോംബേയിലേക്ക് പുറപ്പെട്ടു. SS Fort Stikine എന്നായിരുന്നു ആ കപ്പലിന്റെ പേര്. 1396 ടൺ യുദ്ധ സാമഗ്രികളും, ഫ്ളൈറ്സ്, സിഗിനൽ റോക്കറ്റ്സ്, ബോംബ്‌സ്‌, മൈനസ്, ഷെൽസ്, ടോർപിഡോസ് എന്നിവ വഹിച്ചു കൊണ്ടാണ് ആ കപ്പൽ യാത്ര പുറപ്പെട്ടത്. ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്ക് വേണ്ടിയായിരുന്നു ആ കപ്പൽ യാത്ര പുറപ്പെട്ടത്.

കറാച്ചി തുറമുഖം വഴി ആണ് ആ കപ്പൽ വരുന്നത്. അവിടെ നിന്നും 8700 കെട്ടു പഞ്ഞി, 1000 ബാരൽ ഓയിൽ, അരി, സൾഫർ, തടി ഇങ്ങനെ കുറെ സാധനങ്ങളും കയറ്റിയിരുന്നു. കാർഗോ ലിസ്റ്റ് കണ്ടപ്പോൾ തന്നെ ക്യാപ്റ്റൻ അലക്സാണ്ടർ നൈസ്മിത്ത് റിപ്പോർട്ട്‌ ചെയ്തു.”ഒന്നുകിൽ ഇതു കത്തും..അല്ലങ്കിൽ പൊട്ടിതെറിക്കും..” ആരും അയാളുടെ വാക്കിന് വില കൊടുത്തില്ല. എന്തു വിലകൊടുത്തും ഈ കപ്പൽ ബോംബെ തുറമുഖത്തു എത്തണം. ഇതാണ് കിട്ടിയ മറുപടി. അയാൾ കപ്പലിൽ എത്തിയപ്പോൾ പിന്നെയും 750 ടൺ റ്റർപെൻടൻ കയറ്റുന്നത് കണ്ടു. അയാൾ ശക്തമായി എതിർത്തത് കൊണ്ട് അവർ അത് കയറ്റിയില്ല. അത് പിന്നെ ഒരു അനുഗ്രഹം ആയി മാറി. അത് കൂടാതെ ഈ കപ്പൽ അവിടെ വേഗം എത്തണം എന്ന് പറയുന്നതിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. കോടികൾ വിലമതിക്കുന്ന 31 പെട്ടികൾ നിറയെ സ്വർണക്കട്ടികൾ..

1944 ഏപ്രിൽ 12 രാവിലെ കപ്പൽ ബോംബെ തുറമുഖത്തു എത്തി. വിക്ടോറിയ ഡോക്കിലാണ് കപ്പൽ അടുപ്പിച്ചത്. സാധാരണ അപകടകരമായ വസ്തുക്കൾ കപ്പലിൽ കൊണ്ടുപോകുമ്പോൾ ഒരു ചുവന്ന കൊടി ഉയർത്തി കിട്ടാറുണ്ട്. പക്ഷെ യുദ്ധ സമയം ആയതു കൊണ്ട് അത് ഉണ്ടായില്ല. കാരണം ശത്രുക്കൾക്കു തിരിച്ചറിയാൻ എളുപ്പമാവും എന്നത് കൊണ്ട് തന്നെ. 48 മണിക്കൂറോളം കപ്പലിന് കാത്തു കിടക്കേണ്ടി വന്നു സാധനങ്ങൾ ഇറക്കാൻ. ഏപ്രിൽ 14 രാവിലെ സാധനങ്ങൾ ഇറക്കാൻ ഉള്ള അനുമതി കിട്ടി. അവർ സാധനങ്ങൾ ഇറക്കി തുടങ്ങി.

സമയം ഉച്ചക്ക് 12:30. യുദ്ധ സാധങ്ങൾ ഇറക്കാൻ ഉള്ള സമയം ആയി. അവ പതുക്കെ ഇറക്കി തുടങ്ങി. ഷിപ്പിന്റെ ഏറ്റവും പുറകിൽ നിന്നും പുക ഉയരുന്നത് മറ്റു കപ്പലിൽ ഉള്ളവർ കണ്ടു. അവർ അത് കാര്യമായി എടുത്തില്ല. ഈ കപ്പലിൽ ഉള്ളവർ അത് അറിഞ്ഞും ഇല്ല. സമയം 1:45.. ഈ സമയത്താണ് കപ്പലിൽ ഉള്ളവർ വിവരം അറിഞ്ഞത്.. അവർ അങ്ങോട്ടേക്ക് കുതിച്ചു.. അതിനുള്ളിൽ തന്നെ അഗ്നിശമന വിഭാഗത്തെ വിവരം അറിയിക്കുക കൂടി ചെയ്തു.. അവരും കുതിച്ചെത്തി. ആദ്യം എവിടെ നിന്നും ആണ് പുക വരുന്നത് എന്ന് ആർക്കും മനസിലായില്ല.. ആരും മുന്നിൽ നിന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. റെക്കോർഡ് പ്രകാരം കപ്പൽ ജോലിക്കാരും, അഗ്നി ശമന വിഭാഗവും, ബ്രിട്ടീഷ് പട്ടാളക്കാരും തമ്മിൽ വാക്ക് വാദത്തിൽ ആയിരുന്നു എന്നതാണ്. ഇതിടയിൽ യുദ്ധ സാധനങ്ങൾക്ക് തീ പിടിച്ചു തുടങ്ങി. എല്ലാവരോടും കപ്പൽ വിട്ടു ഇറങ്ങാൻ സന്ദേശം വന്നു.

സമയം 04:06. എല്ലാവരും കപ്പൽ വിട്ടു പുറത്തേക്കു ഇറങ്ങി തുടങ്ങുന്നു. വലിയ ശബ്‌ദത്തിൽ കപ്പലിന്റെ ഒരു ഭാഗം പൊട്ടിത്തെറിച്ചു. ആ സമയം മറ്റൊരു പൊട്ടിത്തെറി കൂടി കെട്ടു. കണ്ടു നിന്നവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. തുറമുഖം ആകെ പുക നിറഞ്ഞിരിക്കുന്നു. പൊട്ടിത്തെറിയുടെ ശക്തിയിൽ 7147 ടൺ ഉള്ള കപ്പൽ ഏതാനും അടി പൊങ്ങി പിന്നെയും കടലിൽ പതിച്ചു. ചുറ്റും ഉണ്ടായിരുന്ന പതിമൂന്നു കപ്പലുകൾ ആകെ നശിച്ചു. ഈ പൊട്ടിത്തെറിയുടെ ശക്തിയിൽ ഒരു ചെറിയ കപ്പൽ തെറിച്ചു. അത് പതിച്ചത് ഒരു ഗോഡൗണിന്റെ മുകളിൽ ആണ്. ബോംബെ പോർട്ടിലെ ക്ലോക്ക് ടവർ 04:06നു നിലച്ചു. അതായത് ആദ്യ പൊട്ടിത്തെറി നടന്ന സമയം..

ചെറിയ ഒരു നഷ്ടം അല്ല ഈ പൊട്ടിത്തെറി ബോംബേയ്ക്കു സമ്മാനിച്ചത്. ആളുകളുടെ മരണം ഭയാനകം ആയിരുന്നു. പൊട്ടിത്തെറിയിൽ ചിതറി തെറിച്ച ഇരുമ്പുകൾ പലരുടെയും ശരീരത്തിൽ തുളച്ചു കയറി. ചില്ലുകളും മറ്റും വന്നു ദേഹത്ത് കയറി പലരും മരിച്ചു. ചിലരുടെ തലയിൽ സ്വർണ്ണക്കട്ടികൾ വീണാണ് മരിച്ചത്. കത്ത് പിടിച്ച പഞ്ഞി കെട്ടുകൾ പറന്നു ചെന്ന് പല വീടുകളുടെയും ഓഫീസുകളുടെയും മുകളിൽ വീണു തീപിടുത്തം തുടങ്ങി. അങ്ങിനെ ബോംബെയുടെ തീരപ്രദേശം കത്തുവാൻ തുടങ്ങി. ഏകദേശം 800 – 1200 ഇടയിൽ ആയിരുന്നു ആളുകളുടെ മരണം. കൂടാതെ ആയിരകണക്കിന് ആളുകൾക്ക് പരുക്കുകൾ പറ്റുകയും ചെയ്തു. പിന്നീട് 5000 ടൺ മാലിന്യങ്ങൾ എടുത്തു മാറ്റിയതിനു ശേഷം ആണ് ബോംബെ പോർട്ട്‌ പഴയപോലെ സജീവമായത് തന്നെ. അന്ന് തെറിച്ചു പോയ പല സ്വർണ്ണകട്ടികളും ഇന്നും കിട്ടുവാനുണ്ട്. പലരുടെയും സ്വപ്നങ്ങളും.