ചൈനക്കാരൻ മച്ചാനുമായിട്ടുള്ള എൻ്റെ ഫോർട്ടുകൊച്ചി യാത്ര !!

വിവരണം – ജാസ്മിൻ എം മൂസ

ഉളുപ്പുണ്ണി യാത്രയ്ക്കുശേഷം ഇനി എങ്ങോട്ട് പോകണം എന്ന് അതിവിശാലമായി ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. മണാലിയും കാശ്മീരും ലഡാക്കും എന്തിനേറെ അങ്ങ് ഉഗാണ്ട വരെ മനസ്സിൽ മിന്നി മറഞ്ഞു കൊണ്ടിരുന്നു, പിന്നെയാണ് ഒരു മാസം ശമ്പളമായി കിട്ടുന്ന 10000 രൂപയെ കുറിച്ച് ഓർത്തത്. ഹോസ്റ്റൽ ഫീസ് അടച്ചതിനു ശേഷം ബാക്കി കാലിയായ പോക്കറ്റിൽ കയ്യിട്ട രംഗം മനസ്സിൽ വന്നു. അതോടുകൂടി ആ കാര്യത്തിനൊരു തീരുമാനമായി.

അങ്ങനെയിരിക്കുമ്പോഴാണ് നുമ്മടെ ഫോർട്ട് കൊച്ചിയെ കുറിച്ച് ഓർത്തത്. ആകെ ഒഴിവ് കിട്ടുന്ന ഞായറാഴ്ച ദിവസത്തേക്കുള്ള പ്ലാനിങ് സെറ്റാക്കി. ചുരുങ്ങിയ ചെലവിൽ എങ്ങനെ അവിടെ എത്താം എന്നുള്ളത് ആയിരുന്നു പിന്നെ എൻറെ തിരച്ചിൽ. ഫോർട്ടുകൊച്ചിയെ കുറിച്ച് കൂടുതൽ അറിയാൻ ഗൂഗിൾ ചേച്ചിയോട് ചോദിക്കുന്നതിനു മുമ്പ് കൊച്ചിക്കാരി ആയ ബോൺസി ആന്റിയോട് തന്നെ ചോദിക്കാം എന്ന് കരുതി അവിടെ ചെന്നപ്പോ പുള്ളിക്കാരിക്കും കൂടെ വരണമെന്നായി. കഴിഞ്ഞ പ്രാവിശ്യം വയ്യാത്ത കാലും വച്ച് ഇല്ലിക്കൽ കല്ല് കേറി നീരു വച്ചത് ഓർത്തപ്പോ സ്പോട്ടിൽ നോ പറഞ്ഞ്.

എന്തായാലും പുള്ളിക്കാരിക്ക് അറിയാവുന്ന ഡീറ്റെയിൽസ്, എൻറെ സാമ്പത്തികമാന്ദ്യത്തെ കുറിച്ച് മറ്റാരെക്കാളും അറിയാവുന്നത് കൊണ്ട് എവിടെ ഒരു രൂപ കുറഞ്ഞ് കിട്ടുന്നോ അവിടെ ഉള്ള കാര്യങ്ങൾ പറഞ്ഞ് തന്നു. അങ്ങനെയാണ് സർക്കാർ വക ബോട്ടിൽ ഫോർട്ട് കൊച്ചിയിൽ എത്തുന്ന കാര്യം പറഞ്ഞ് തന്നത്. പിന്നീട് അവിടെ പോയാൽ കാണേണ്ട സ്ഥലങ്ങളെ പറ്റി ചെറുതായെന്ന് ഗൂഗ്ലി. ഫോർട്ട് കൊച്ചി ബീച്ചും ഡച്ച് പാലസും ചൈനീസ് നെറ്റും, സിനഗോഗ് പള്ളിയും, കൂട്ടത്തിൽ സായിപ്പിനേം മാദാമ്മയേയും ലിസ്റ്റിൽ ഇട്ടു. ബാക്കി ഒക്കെ പോവുന്ന വഴിക്ക് വരുന്ന പോലെ എന്ന് വച്ച് അങ്ങട് പ്ലാൻ ഇട്ടു.

4-11-2018 ആകെ ഉള്ള ഞായറാഴ്ച്ച ഇവളിതെങ്ങോട്ട് എന്ന് നോക്കി നിന്ന അലക്കാനിട്ട തുണികളോട് ടാറ്റാ പറഞ്ഞ് നേരേ കച്ചേരിപ്പടിയിലേക്ക് ബസ്സ് കയറി . അവിടെ ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോഴാണ് ഒരു നേപ്പാളി ലുക്കുള്ള ചേട്ടൻ വണ്ടി മുന്നിൽ നിർത്തിയിട്ട് ഫോർട്ട് കൊച്ചിയിലോട്ടുള്ള വഴി ചോദിച്ചത് . ചുറ്റും ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഞാൻ ഇഗ്ലീഷിൽ എനിക്കറിയാൻ പാടില്ലെന്നും ഞാനും അങ്ങോട്ട് തന്നെയാണെന്ന് പറഞ്ഞൊപ്പിച്ചു. പുള്ളിക്കാരൻ എങ്കിൽ ലിഫ്റ്റ് വേണോന്നായി. സ്ക്കൂട്ടറുകൾ എന്നും എന്റെ വീക്ക്നെസ്സ് ആയതോണ്ട് ഞാൻ ശടേന്ന് ‘യെസ്’ പറഞ്ഞ് കേറി.

അങ്ങനെ ബാക്കിൽ ഇരുന്ന് ഞാൻ ഗൂഗിൾ മാപ്പ് വഴി ഡയറക്ഷൻസ് കൊടുത്ത് അവര് വണ്ടി ഓടിക്കാനും തുടങ്ങി. അതിനിടയിൽ പരസ്പരം പരിചയപ്പെട്ടു. സ്ഥലം ചൈനയാണെന്നും ഇന്ത്യയിൽ ജോലി ആവിശ്യത്തിനായി വന്നതും കേരളം ചുമ്മാ കറങ്ങാൻ വന്നതാണെന്നും പറഞ്ഞു . വൈറ്റില വഴി ആയിരുന്നു പോയത്. നല്ല കിടുക്കാച്ചി വെയിലും കൂടെ ട്രാഫിക്കും.

ഏകദേശം 12:30 ഓടെ ഫോർട്ട് കൊച്ചിയിലെത്തി, നല്ല അതി മനോഹരമായ വെയിൽ ആയത് കൊണ്ട് ബീച്ച് അവസാനം കാണാമെന്നാക്കി. അവിടെ ജസ്റ്റ് ഒന്നിറങ്ങി നടന്നു. ഞങ്ങളെ രണ്ടിനേം ഒരുമിച്ച് കണ്ടതോണ്ടാവാം വേറെ നാട്ടിൽന്ന് വന്ന ടൂറിസ്റ്റ് എന്ന നിലക്ക് എല്ലാരും അറിയാവുന്ന ഇഗ്ലീഷിൽ ഓരോ കടയിലേക്കും വിളിച്ച് കൊണ്ടിരുന്നു. നേരേ മുന്നിൽ കണ്ട കുലുക്കി സർബത്ത് കുടിക്കാന്ന് വച്ച് കേറി.

പാവം കാക്ക ഇംഗ്ലീഷ് പറഞ്ഞ് എടങ്ങേറവണ്ടാന്ന് വച്ചും ടൂറിസ്റ്റാന്ന് വച്ച് പൈസ കൂടുതൽ പറയണ്ടന്നും വച്ച് ഞമ്മടെ കോയിക്കോട് ബാഷേൽ കാക്കാ രണ്ട് കുൽക്കി സർബത്ത് ഇട്ക്കീന്ന് പറഞ്ഞ് . ഒരു മിനിറ്റ് അന്തം വിട്ട ശേഷം കാക്ക എന്നെയും ചൈനക്കാരനേയും പറ്റി ചോദിച്ച് . ഫ്രണ്ടാണെന്ന് പറഞ്ഞ് . വേഗം സർബത്ത് കുടിച്ച് . ഞാൻ പൈസ കൊടുക്കാന്ന് ചുമ്മാ ആക്ഷനിട്ടപഴേക്കും പുള്ളിക്കാരൻ ചാടി പൈസ കൊടുത്ത് . പൊട്ടിയ ലഡു മനസ്സിൽ ഇട്ട് നേരേ മട്ടാഞ്ചേരിയിലോട്ട് വിട്ട്. പോകുന്ന വഴികൾ എല്ലാം പുതുമ നിറഞ്ഞതായിരുന്നു. പഴയ കെട്ടിടങ്ങളും ചില റോഡ് സൈഡിലെ കൂറ്റൻ മരങ്ങൾ തണൽ വിരിച്ചതും കണ്ട് അങ്ങനെ വണ്ടി പോയി കൊണ്ടിരുന്നു.

12:45 ഓട് കൂടെ Santa Cruz Bacilica പള്ളിയുടെ മുന്നിലെത്തി. പള്ളിയുടെ തലയെടുപ്പും ലുക്കും കണ്ടപ്പോ ഓട്ടോമാറ്റിക്കായി നിന്ന് പോയി. അവിടെ ജസ്റ്റ് ഒന്നിറങ്ങി യാത്ര പിന്നേം തുടർന്നു . 1:00 മണിക്ക് ഞങ്ങൾ മട്ടാഞ്ചേരിയെത്തി. പളളിയിൽ നിന്ന് ഇറങ്ങിയതിൽ പിന്നെ ഞാനായിരുന്നു വണ്ടി ഓടിച്ചത്. നേരേ ഡച്ച് പാലസിലോട്ട് വച്ച് പിടിപ്പിച്ച്. ആളൊന്നിന് അഞ്ചു രൂപ ടിക്കറ്റിന്. ചെറിയ കുട്ടികൾക്ക് ഫ്രീ എൻട്രി. ഈ പുരാവസ്ത്തുകളിൽ വല്യ പിടിപാടില്ലെങ്കിലും ഓരോ ബോർഡിലെഴുതി വച്ചേക്കുന്ന മലയാളം വായിച്ചിട്ട് ഞാൻ ബില്ലിന് (ചൈനാ ക്കാരന്റെ പേരാണ് ബില്ല്) പറഞ്ഞ് കൊടുത്ത് ഒരു ലോക്കൽ ഗൈഡിനെ പോലെ നടന്നു.

കുറച്ച് വാളും ആയുധത്തിന്റെയും സെക്ഷൻ വന്നപ്പോ പുള്ളിക്കാരൻ കാര്യമായി നോക്കി നിന്നു . ഇനി എന്റെ കത്തി വപ്പ് നിർത്താൻ സൂചന തന്നതാണോന്ന് ഒരു നിമിഷം ചിന്തിച്ച് മുന്നിൽ കണ്ട സായിപ്പിന്റേം മദാമേടേം ഇടയിലൂടെ ഞാൻ സ്പീഡിൽ വച്ച് പിടിച്ച്. അങ്ങനെ പാലസ് കറക്കം കഴിഞ്ഞ് നേരേ Sentagose Church പോവാനായി വണ്ടി എടുക്കാൻ ചെന്നു, അവിടെ ഉള്ള ചേട്ടന്മാർ പുറത്തൂന്ന് എവിടന്നോ ഉള്ള ആളാണ്ന് വച്ച് ചുമ്മ ചെറിയ കമൻറ്സ് ഇട്ടത് ഒന്നുമറിയാത്ത നിഷ്കുവിനെ പോലെ കേട്ട് പോവാൻ നേരം എന്തോന്നാടേയ് എന്നൊരു ഡയലോഗും വിട്ട് ബില്ലിനേം ബാക്കിൽ കേറ്റി Sentagose Church ലേക്ക്.

1:30 ആയപ്പോഴാണ് അവിടെ എത്തിയത്. അവിടെ ചെന്നപ്പോ പള്ളി ക്ലോസഡ്. അങ്ങനെ ഞാനും ബില്ലും പ്ലിങ്ങി. ഈ നട്ടുച്ചക്ക് എനി എങ്ങോട്ട് എന്ന് കരുതി അങ്ങനെ ഇരുന്ന്. അപ്പോ ചുമ്മാ വണ്ടി അവിടെ വച്ചിട്ട് ചുറ്റും ഒന്ന് നടക്കാന് വച്ചു ഞങ്ങൾ രണ്ടും നടത്തം തുടങ്ങി. കോഴിക്കോട് മിട്ടായി തെരുവിന്റെ ചില ഭാഗങ്ങളെ ഓർമ്മിപ്പിക്കുന്ന സ്ഥലങ്ങൾ. കൊച്ചിയിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു അംബിയൻസ്. അങ്ങനെ നടത്തം കഴിഞ്ഞ ശേഷം ഫോർട്ട് കൊച്ചിയിലോട്ട് തന്നെ തിരിച്ച് പോവാന്ന് പ്ലാൻ ഇട്ടു. പോവാൻ തുടങ്ങുമ്പോ വല്ലതും കഴിച്ചിട്ട് പോവാന്നായി ബില്ല്. വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ചിച്ചതും പാല് എന്ന് മനസ്സിൽ കരുതി ഞാൻ നല്ല സൗഡിൽ തന്നെ ആക്സലറേറ്റർ ഇട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു.

കായീസ് ഹോട്ടലിന്ന് ഫുഡ് കഴിക്കാന്ന് പ്ലാൻ ഇട്ട് ബില്ലിനേം കൊണ്ട് അവടെ ചെന്നു . “Jasmine It’s too crowded here let’s go somewhere else” എന്ന് ബില്ല് പറഞ്ഞു. ബിരിയാണീടെ മണം വലിച്ച് കേറ്റി സകല ഡയറ്റും മറന്ന് ഞാൻ തിരിച്ച് “The food is worth the wait” എന്ന് കാച്ചി. ബട്ട് നോ രക്ഷ പുള്ളിക്കവിടന്ന് പോയേ പറ്റൂ എന്നായി. അവസാനം ഭക്ഷണം അവിടന്ന് കഴിക്കാതെ വണ്ടി എടുത്തു . ബാക്കിൽ നിന്ന് ബില്ല് വഴി പറക്കുന്നത് കേട്ട് തകർന്ന ഹൃദയവുമായി ആ ഫാസിനോ സ്കൂട്ടർ ദളളി ദളളി നീക്കി. Afterall Food is Love😂.

സമയം രണ്ട് കഴിഞ്ഞു ബില്ലെന്നെ കൊണ്ട് എത്തിച്ചത് ഒരു കഫേക്ക് മുന്നിലാണ്. ബിരിയാണി തിന്നാൻ നിന്ന എന്നോടീച്ചതി വേണാർന്നോന്ന് മനസ്സിൽ പറഞ്ഞ് കഫേ ലോട്ട് കേറി. ഒള്ളിൽ AC ഉണ്ടാവണേന്ന് പ്രാർത്ഥിച്ച് കേറിയതോണ്ടാവം നല്ല വലിപ്പമുള്ള ഫാനുകൾ തന്നെ മോളിൽ കിടന്നാടുന്നു. നിനക്കിതെവിടെ പരിപാടി അവതരിപ്പിക്കാൻ ചെന്നാലും ഇതാണല്ലോ അവസ്ഥ രാമൻ കുട്ടീ എന്ന ഡയലോഗ് അങ്ങിങ്ങായി പാറി നടക്കുന്നത് പോലെ തോന്നി.

കാപ്പി എങ്കിൽ കാപ്പി എന്ന് കരുതി ഒള്ളിൽ കേറിയപ്പോ എല്ലാ സീറ്റും ഫുള്ള്. Expect one place. One girl was sitting alone on a table. A beautiful one with a stunning Blue eyes I must quote that. ഞാൻ നടന്ന് അവിടെ ഇരുന്നോട്ടെ എന്ന് ചോദിച്ചു with a big smile she said yes. ഞാനും ബില്ലും കൂടെ കഴിക്കാൻ ഉള്ളത് നോക്കി കൊണ്ടിരുന്നു. ഓർഡർ കൊടുത്ത ശേഷം അവർ ഞങ്ങളെ പറ്റി ചോദിച്ചു. അതിനുള്ള മറുപടി കൊടുത്തു. തിരിച്ച് അവരെ പറ്റി ചോദിച്ചു. പേര് Emily. സ്വദേശം Australia. നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. ഇപ്പോ ഓരോ രാജ്യങ്ങൾ കാണാൻ നടക്കുന്നു. അതെ യാത്ര. അതൊരു പ്രത്യേക തരം മൊഹബത്താണ്. അതങ്ങ് തലക്ക് പിടിച്ചാ ഇണ്ടല്ലോ ന്റ സാറേ…

അപ്പോഴേക്കും ഞങൾ കൊടുത്ത ഓർഡർ വന്നു. എന്റെ മിൽക്ക് ഷേക്കിൻ്റെ  കുപ്പീടെ വലിപ്പം കണ്ടപ്പോ തന്നെ അന്തം വിട്ടു . എമിലിയോട് കൂടെ അത് തീർക്കാൻ സഹായിക്കണേന്ന് പറഞ്ഞ് പുള്ളിക്കാരിയും കൂടെ കൂടി. അങ്ങനെ അത് കഴിച്ചു കൊണ്ടിരിക്കുമ്പഴാണ് നമ്മുടെ ബില്ലും എമിലിയും ഇന്ത്യ കണ്ട കഥകൾ പറയാൻ തുടങ്ങിയത്. കാശ്മീറും മണാലിയും മറ്റ് പല സ്ഥലങ്ങളെ പറ്റി അവർ പറഞ്ഞ് കൊണ്ടിരുന്നു, ഉള്ളിൽ ചെറിയ ഒരു സങ്കടത്തോടെ കേട്ടിരിക്കാനേ എനിക്കപ്പോ കഴിഞ്ഞുള്ളു. അവർക്കറിയില്ലല്ലോ അവരീ പറയുന്നത് കുറേ വർഷങ്ങളായിട്ടുള്ള എന്റെ വലിയ സ്വപ്നങ്ങളെ പറ്റിയാണെന്ന്. എമിലി എന്നെ ഫേസ്ബുക്കിൽ ആഡ് ചെയ്യാനായി ഫോന്നെടുത്ത ചാൻസിൽ ബില്ലും കൂട്ടത്തിൽ റിക്വസ്റ്റ് അയച്ചു😂. എവിടെ വച്ചെങ്കിലും വീണ്ടും കണ്ടുമുട്ടാം എന്ന് പറഞ്ഞ് എമിലിയോട് യാത്ര പറഞ്ഞ് ഞാനും ബില്ലും ഫോർട്ട് കൊച്ചിയിലേക്ക് തിരിച്ചു.

3:30 ആയപ്പോ ഞങ്ങൾ തിരിച്ച് ഫോർട്ട് കൊച്ചിയിലെത്തി. അത്യാവശ്യം വെയിലൊക്കെ മാറി, പോയപ്പോ കണ്ടതിനേക്കാൾ ആൾക്കാർ കൂടി. നേരേ ബീച്ചിലോട്ട് വച്ച് പിടിപ്പിച്ചു. സീൻപിടിക്കാൻ വന്ന കുറേ ടിപ്പിക്കൽ മല്ലൂസും എന്തിനോ വേണ്ടി തേരാ പാരാ നടക്കുന്ന കുറച്ച് പേരും സൊറ പറഞ്ഞിരിക്കുന്നവരും എല്ലാ ടൈപ്പ് ടീംസും അവിടെ Present ആയിരുന്നു. അവിടെ കുറച്ച് സമയം ചിലവഴിച്ച ശേഷം സക്കൂട്ടറും എടുത്ത് തൊട്ടടുത്ത ജങ്കാർ നിര്ത്തിയിട്ട സ്ഥലത്തേക്ക് പോയി. വെറും മൂന്നു രൂപയേ ഒരാൾക്കായുള്ളൂ. പിന്നെ സ്കൂട്ടർ കയറ്റാൻ ഉള്ളതോണ്ട് പത്ത് രൂപ അധികവും. വളരെ കുറഞ്ഞ സമയത്തിനിടക്ക് വൈപ്പിൻ എത്തി. അവിടുന്ന് എറണാകുളം ബസ്സ് വരുന്ന തൊട്ടടുത്ത സ്റ്റോപ്പിൽ ഞാൻ ഇറങ്ങി. ബില്ലിനോട് നന്ദി പറഞ്ഞു പുള്ളിക്കാരനും തിരിച്ച് പറഞ്ഞു. ഇനിയും തീർച്ചയായും കേരളത്തിലേക്ക് വരും എന്ന് പറഞ്ഞ് ഒരു ഷേക്ക് ഹാൻഡും കൂടെ ഒരു പുഞ്ചിരിയും സമ്മാനിച്ച്. ഞങ്ങൾ ഞങ്ങളുടെ ഓരോരുത്തരുടേയും ലോകത്തേക്ക്. പുതിയ രണ്ട് മുഖങ്ങൾ കൂടി ഹൃദയത്തിലേക്ക് ചേർത്ത് വച്ച സന്തോഷത്തോടെ.