ടൂറിസ്റ്റുകളുടെ പറുദീസയായ ഗോവയുടെ ചരിത്രം അറിഞ്ഞിരിക്കാം…

വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവുമാണ് ഗോവ. ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ കൊങ്കൺ മേഖലയിലാണ്‌ ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌. മഹാരാഷ്ട്ര, കർണ്ണാടക എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ.ബീച്ച് ടൂറിസത്തിൽ ലോകത്തിൽ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഗോവ. വിനോദ സഞ്ചാര മേഖലയിൽ നിന്നും ഇന്ത്യയ്ക്ക്‌ ഏറ്റവും കൂടുതൽ വിദേശ നാണയം നേടിത്തരുന്നത്‌ ഈ കൊച്ചു സംസ്ഥാനമാണ്‌.

പനാജിയാണ്‌ ഗോവയുടെ തലസ്ഥാനം. ചിലർ ചുരുക്കി വാസ്കോ എന്നു വിളിക്കുന്ന വാസ്കോഡ ഗാമയാണ്‌ ഗോവയിലെ ഏറ്റവും വലിയ പട്ടണം. ഒരു ഗോവൻ നഗരമായ മഡ്ഗാവ് ഇന്നും പോർച്ചുഗീസ് അടയാളങ്ങൾ ഉള്ള ഒരു നഗരമായി അവശേഷിക്കുന്നു. പ്രശസ്തമായ ഗോവൻ കടൽത്തീരങ്ങളും, ചരിത്രമുറങ്ങുന്ന ഗോവൻ നഗരങ്ങളും ആയിരക്കണക്കിനു സ്വദേശി വിദേശി ടൂറിസ്റ്റുകളെ എല്ലാ വർഷവും ഗോവയിലേക്ക് ആകർഷിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ്‌ ഗോവ.കിഴക്കിന്റെ റോം എന്നും ഗോവയ്ക്ക് വിശേഷണമുണ്ട്.

ചരിത്രം : ബി.സി. മൂന്നാം ശതകത്തിൽ ഇന്ത്യയിൽ നിലനിന്ന മൗര്യസാമ്രാജ്യകാലത്തോളം ഗോവയുടെ ചരിത്രം നീണ്ടു കിടക്കുന്നു. ബി.സി. രണ്ടാം ശതകത്തിൽ ശതവാഹനന്മാർ കൊങ്കൺ പ്രദേശത്ത് ആധിപത്യം സ്ഥാപിച്ചു. യോരുകളുടെ കാലത്ത് ഗോവ ഗോപകപ്പട്ടണം, ഗോമന്ത് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ഗോവപുരി എന്നായിരുന്നു മറ്റൊരു പൗരാണിക നാമം. രണ്ടാം ശതകത്തിൽ ഇവിടം സന്ദർശിച്ച ടോളമിയുടെ വിവരണത്തിൽ ശൗബാ എന്ന് ഈ പ്രദേശത്തെ പരാമർശിക്കുന്നു്. നാൽ-ആറ് ശതകങ്ങളിൽ ഭോജന്മാരുടെയും മൗര്യന്മാരുടെയും കീഴിലായിരുന്നു.

ആറാം ശതകത്തിൽ ചാലൂക്യർ മൗര്യന്മാരെ കീഴടക്കി.എ.ഡി. 753-ൽ രാഷ്ട്രകൂടന്മാർ ചാലൂക്യരെ പുറന്തള്ളി. എ.ഡി. 973 ആവുമ്പോഴേക്കും കദംബരുടെ കൈയിലേക്കു ഭരണം പ്രവേശിച്ചു. ഇക്കാലത്ത് സാംസ്കാരികവും വാണിജ്യപരവുമായി ഗോവ പുരോഗതി പ്രാപിച്ചു. പതിനാലാം ശതകത്തിന്റെ ആദ്യത്തിൽ ഗോവയുടെ ചില ഭാഗങ്ങൾ മാലിക് കഫൂറിന്റെ ശക്തിക്ക് അടിപെട്ടെങ്കിലും അടുത്തുതന്നെ വിജയനഗരശക്തി ഗോവ കീഴടക്കുകയും ഒരു നൂറ്റാണ്ടോളം ഭരിക്കുകയും ചെയ്തു. മഹാഭാരതത്തിൽ പരാമർശിക്കുന്ന ഗോമന്തകരാജ്യം ഗോവയാണെന്നാണ് കരുതപ്പെടുന്നത്.

1471-ൽ ബാഹ്മനി ഭരണത്തിലും 1489-ൽ ബിജാപ്പൂരിലെ അദിൽഷായുടെ കീഴിലും, പിന്നീട് 1510 നവംബർ 25-ന് പോർച്ചുഗീസ് സാഹസികനായ അൽഫോൺസോ ദെ ആൽബുക്കർക്ക് ഇവിടെ എത്തിയതിനുശേഷം അവരുടെ കൈയിലും സ്ഥലം അകപ്പെട്ടു. 18-ആം ശതകത്തോടെ ഗോവ പൂർണമായും പോർച്ചുഗീസ് ഭരണത്തിലായിക്കഴിഞ്ഞിരുന്നു. 200 വർഷങ്ങൾ കോണ്ട് ഏതാണ്ട് 6 മൈൽ ചുറ്റളവിൽ നഗരം വികസിച്ചു. ഇവിടെ ആരാധനാലയങ്ങളും മറ്റു കെട്ടിടങ്ങളും അവർ പണിതു. 1759-ൽ ഒരു മലമ്പനി പടർന്നതിനെത്തുടർന്ന് തലസ്ഥാനം പൻജിമിലേക്ക് മാറ്റി.

സ്പാനിഷ് ജസ്യൂട്ട് പാതിരിയായ ഫ്രാൻസിസ് സേവ്യർ 1542-ൽ ഗോവയിലെത്തി പോർച്ച്ഗീസ് സഹായത്തോടുകൂടി ഇക്കാലത്ത് ഇദ്ദേഹം ഗോവയൊന്നടങ്കം ക്രൈസ്തവവൽക്കരിച്ചു. ഗോവയിൽ ഇക്കാലത്ത് നില നിന്നിരുന്ന മത ശിക്ഷാ രീതികൾ (inquisition) കുപ്രസിദ്ധമാണ്. മത പീഡനങ്ങളും/ നിർബന്ധിത മത പരിവർത്തനങ്ങളും ഭയന്ന് നിരവധി കൊങ്കിണി സമുദായക്കാർ കേരളമുൾപ്പെടെയുള്ള ദേശങ്ങളിലേക്ക് ഇക്കാലത്താണ് പലായനം നടത്തിയത്. കത്തോലിക്ക സഭയുടെ വിശുദ്ധരിലൊരാളായ ഫ്രാൻസിസ് സേവ്യർ ഇവിടെയാണ് അന്തരിച്ചതും (1552).

1961-ൽ ഇന്ത്യയിലേക്ക് ചേർക്കപ്പെടുന്നതു വരെ ഏതാണ്ട് 450 വർഷത്തോളം ഗോവ പോർച്ചുഗീസ് കോളനിയായിരുന്നു. ഇത് ചരിത്രത്തിലെ തന്നെ എറ്റവുമധികം നീണ്ടു നിന്ന കോളനി കാലഘട്ടമാകുന്നു. ടിഷ്യൂവറി ദ്വീപിലാണ്‌ പഴയ നഗരം (ഓൾഡ് ഗോവ) നിലനിന്നിരുന്നത്. ഇതിനെ കിഴക്കിലെ ലിസ്ബൺ എന്നാണ്‌ അറിയപ്പെട്ടിരുന്നത്.

വെള്ള പൂശിയ പള്ളികൾ പഴയകലത്തിന്റെ പ്രതാപം വിളിച്ചോതിക്കൊണ്ട് ഓൾഡ് ഗോവയിൽ ഇന്നും നിലനിൽക്കുന്നുണ്ട്. അൽബുക്കർക്കിന്റെ കൊട്ടാരം അടക്കമുള്ള കോട്ടകളും മറ്റു കെട്ടിടങ്ങളും കാടു പിടീച്ച് നശീച്ചു. ജസ്യൂട്ട് വാസ്തുവിദ്യയുടെ ദൃഷ്ടാന്തമായ കാസാ പ്രൊഫസ്സാ ബോം ജീസസ് എന്ന കത്തീഡ്രൽ ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്. ഫ്രാൻസിസ് സേവ്യർ പുണ്യവാളന്റെ ശവശരീരം അടക്കം ചെയ്തിരിക്കുന്നത് ഈ ദേവാലയത്തിലാണ്‌.

പതിനാറാം നൂറ്റാണ്ടിലാണ്‌ ഫ്രാൻസിസ് സേവ്യർ ഗോവയിൽ വന്നത്. ഇവിടെ നിന്ന് അദ്ദേഹം സിലോണിലേക്കും ജപ്പാനിലേക്കും യാത്ര ചെയ്തു. തന്റെ ജീവിതകാലത്ത് അദ്ദേഹം ഏതാണ്ട് രണ്ടു ലക്ഷത്തോളം പേരെ കത്തോലിക്കരയി പരിവർത്തനം നടത്തി. ഇദ്ദേഹത്തിന്റെ മൃതശരീരം കേടാകാതെ സൂക്ഷിച്ചിരിക്കുന്നതിനാൽ ഇടക്കിടെ പുറത്തേക്കെടുത്ത് പ്രദർശിപ്പിക്കാറുണ്ട്. ഈ വേളയിൽ ചിലർ ഈ ശരീരത്തിന്റെ കാലുകൾ ചുംബിക്കാറുണ്ട്. ഒരിക്കൽ ഒരു വിശ്വാസി കാൽ കടിച്ച് മുറിച്ച് കഴിച്ചെന്നും പറയപ്പെടൂന്നു. 1994-ലാണ്‌ ഇത്തരത്തിൽ അവസാനമായി ഈ ശരീരം പുറത്തേക്ക്കെടുത്ത് പ്രദർശിപ്പിച്ചത്. ഇന്ന് ഗോവ ഇന്ത്യയിലെ മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്.

കടപ്പാട് – വിക്കിപീഡിയ, ചിത്രം – റഹിം.