നാഗന്മാരുടെ നാട്ടിലേക്ക് തനിച്ച് ഒരു യുവതിയുടെ സാഹസിക യാത്ര

വിവരണം – മിത്ര സതീഷ്.

നാഗാലാൻഡ് – പട്ടിയിറച്ചി തിന്നുന്നവരുടെ നാട് , മനുഷ്യരെ വേട്ടയാടി തല വെട്ടിയെടുത്ത് പ്രദർശിപ്പിക്കുന്നവരുടെ നാട്’, കൊടും ഭീകരരുടെയും അതി ക്രൂരന്മാരുടെയും നാട്. തുടങ്ങിയ നിരവധി വിശേഷണങ്ങൾ കൊണ്ട് ചുറ്റുമുള്ളവർ ഒക്കെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചപ്പോഴും ഹോൺബിൽ ഫെസ്റ്റിവൽ കാണാനുള്ള ഒടുങ്ങാത്ത ആഗ്രഹമാണ് എന്നെ മുന്നോട്ട് നയിച്ചത്.

സമയക്കുറവ് കൊണ്ട് ഗുവാഹതി വരെ ഫ്ലൈറ്ടിലും, ദിമാപുർ വരെ ട്രെയിനിലും യാത്ര ചെയ്തു. ദിമാപുർ എത്തിയപ്പോൾ സമയം വൈകിട്ട് 5.30. സൂര്യൻ 4.30 – 5 ആകുമ്പോൾ അസ്തമിക്കുന്നതിനാൽ എങ്ങും കൂരിരുട്ട്. ഒരുതരത്തിൽ ഷെയർ ടാക്സി ഒപ്പിച്ചു, ദേശീയപാത എന്നു പറയപ്പെടുന്ന ഒരു ഓഫ് റോഡിലൂടെ സഞ്ചരിച്ചു 10 മണിയായപ്പോൾ കോഹിമ എത്തി. അവിടുന്ന് നേരത്തേ പറഞ്ഞു വെച്ചിരുന്ന ടാക്സിയിൽ താമസ സ്ഥലമായ കിഗ്വേമ യിൽ 11 മണിയോടെ എത്തി ചേർന്നു.

കൃത്യം 5 മണിയായപ്പോൾ ഹോം സ്റ്റേയിൽ ഉണ്ടായിരുന്ന കോഴി വിളിച്ചുണർത്തി. കണ്ണ് തുറന്നപ്പോൾ അതി മനോഹരമായ കാഴ്ച. ചായപെട്ടി കമിഴ്‌ന്ന പോലെ നിറങ്ങൾ ആകാശത്ത് പടർന്നു കിടക്കുന്നു. ഒരു മണിക്കൂർ കുത്തിയിരുന്ന് ആ സൂര്യോദയം ആസ്വദിച്ചു. രാവിലെ 7 മണി ആയപ്പോൾ ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്ന പൈതൃക ഗ്രാമമായ കിസ്സാമയിലേക്ക് നടന്നു.

നാഗാലാൻഡിലെ പ്രമുഖരായ 17 ഗോത്ര വർഗ്ഗക്കാർ തമ്മിലുള്ള സഹകരണവും സഹവർത്തിത്വവും, സാഹോദര്യവും വളർത്താനായി നാഗാലാൻഡ് ഗവൺമെന്റ് മുൻകൈ എടുത്തു നടത്തുന്ന 10 ദിവസത്തെ കലാ മാമങ്കമാണു ഹോൺബിൽ ഫെസ്റ്റിവൽ.

എല്ലാ വർഷവും ഡിസംബർ 1 മുതൽ 10 വരെയാണ് ഇത് സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതൽ പ്രധാന വേദിയിൽ ഗോത്രവർഗക്കാർ അവരുടെ കലാരൂപങ്ങൾ അവതരിപ്പിച്ചു തുടങ്ങും.വേദിക്ക് ചുറ്റുമായി ഓരോ ഗോത്രവർഗക്കാരും അവർക്ക് അനുവദിച്ചു നൽകിയ സ്ഥലത്ത് ‘ മൊരുങ്ങ്’ തനതായ രീതിയിൽ ഒരുക്കിയിട്ടുണ്ട്. ഗ്രാമത്തിലെ അവരുടെ വീടിന്റെ ഒരു മാതൃകയായിട്ടാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.

രാവിലെ 7.30 ആയപ്പോൾ മൊരുങ്ങിൽ എത്തി. ആളനക്കം വെച്ച് തുടങ്ങുന്ന തെയുള്ളു. 1/2 മണിക്കൂർ കൊണ്ട് അവിടെ ഗോത്രവർഗക്കാർ നിറഞ്ഞു. അന്ന് കലാ പ്രകടനം നടത്തേണ്ടവർ അവരുടെ മൊരുങ്ങിന്റെ മുമ്പിൽ പരിശീലനം ആരംഭിച്ചു. എങ്ങും വർണ്ണമയം. നല്ല ഈണത്തിലുള്ള നാടൻ പാട്ടുകൾ ആലപിക്കുകയും, അതിനൊത്ത്‌ ചുവടും വെയ്ക്കുകയും ചെയ്യുന്ന മനോഹര കാഴ്ച്ച. അടുത്ത് നിന്ന് ഫോട്ടോ എടുക്കാൻ പറ്റിയ ഏറ്റവും നല്ല അവസരം.

9.30 ആയപ്പോൾ പ്രധാന വേദിയിലേക്ക് നീങ്ങി. അവിടെയെത്തിയപ്പോൾ ഒരു ജനസാഗരം തന്നെയായിരുന്നു. ഭൂരിപക്ഷവും ഫോട്ടോഗ്രാഫർ മാർ. വേദിക്ക് ചുറ്റുമുള്ള പവലിയൻ സഞ്ചാരികളെ കൊണ്ടും ഗോത്രവർഗക്കാരെ കൊണ്ടും നിറഞ്ഞു. ഗോത്രവർഗക്കാർ അവരുടെ പാട്ടും, നൃത്തവും, നാടൻ കളികളും എല്ലാം പ്രദർശിപ്പിച്ചു. ഏകദേശം 12 മണിയായപ്പോൾ പ്രകടനം തീർന്നു.

പിന്നീട് എല്ലാവരും മൊരുങ്ങിലേക്ക്‌ നീങ്ങി. രാവിലെ ശൂന്യമായിരുന്നു മൊരുങ്ങ് ആളുകളെ കൊണ്ട് നിറഞ്ഞു. മൊരുങ്ങിൽ പ്രദർശിപ്പിച്ചിട്ടുള്ള കരകൗശല വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ എല്ലാം ഏറെ പുതുമയാർന്ന കാഴ്ചതന്നെയായിരുന്ന. ഓരോ മൊരുങ്ങിനും മുന്നിലും ഒരു സ്ത്രീയും പുരുഷനും അവരുടെ ഗോത്ര വർഗ്ഗത്തിന്റെ വേഷ വിധാനങ്ങൾ അണിഞ്ഞു സന്ദർശകരുടെ കൂടേ ഫോട്ടോ എടുക്കുന്നു. തലയിൽ വേഴാമ്പൽ തൂവൽ, മുള്ളൻ പന്നിയുടെ മുള്ള്‌ മുതലായവ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കാതിൽ പല വിധത്തിലുള്ള കടുക്കൻ, കഴുത്തിൽ പല നിറതിലുള്ള മുത്തു മാലകൾ എല്ലാം അണിഞ്ഞു നിൽക്കുന്ന ഗോത്രവർഗക്കാരെ കാണാൻ വല്ലാത്തൊരു ചന്തം തന്നെയാണ് .

ഓരോ മൊരുങ്ങിലും അവരുടെ തനതായ ഭക്ഷണ വിഭവങ്ങൾ കിട്ടുന്ന ഭക്ഷണശാലയും ഉണ്ട്‌. നമ്മൾ കരുതുന്നതിൽ നിന്നും വിഭിന്നമായി പന്നി ഇറച്ചിയണു ഇവരുടെ ഏറ്റവും പ്രിയപ്പെട്ട ഇറച്ചി. ഇറച്ചി പുകയിൽ ഉണക്കി സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യും. ഇത് കൂടാതെ ചേമ്പിന്റെ ഇല പുളിപ്പിച്ച്‌ തയ്യാറാക്കിയ അനീഷി എന്ന വിഭവവും സോയാബീൻ പുളിപ്പിച്ച്‌ ഉണ്ടാക്കുന്ന അഖുനിയും രുചിക്കാൻ പറ്റി. ലോത ഗോത്ര വർഗ്ഗക്കാരുട, മുളയുടെ കാമ്പ് കൊണ്ടുണ്ടാക്കുന്ന ചില വിഭവങ്ങൾ പുതുമ നിറഞ്ഞതായിരുന്നു.

അഖിബോ എന്ന ഒച്ചിന്റെ കറി, പന്നി ഇറച്ചി കൊണ്ടുണ്ടാക്കിയ ഇല അട ‘അനിഫെട്’, റാഗി പോലത്തെ ധാന്യം അരച്ച് അരിയുടെകുടെ വേവിച്ച് നദിയ എന്ന് വിളിക്കുന്ന വിഭവം, ചേമ്പും വിവിധ പച്ചക്കറികളും ചേർത്ത് ഒണ്ടക്കിയ ഹിംഗ്യേചൂ, അങ്ങനെ നീളുന്നു ഗോത്രവർഗക്കാരുടെ ആഹാര വിഭവങ്ങൾ.

പട്ടി ഇറച്ചി കഴിക്കുന്നത് വളരെ കുറച്ച് ആളുകൾ മാത്രമാണ്. അത് കഴിക്കുന്നതാകട്ടെ വളരെ നാളുകളായി അസുഖം പിടിച്ച് ക്ഷീണിച്ച് ഇരിക്കുന്നവരും. പട്ടി ഇറച്ചി രോഗ പ്രതിരോധ ശക്തി കൂട്ടുമെന്ന് ഒരു വിശ്വാസം നാഗ ഗോത്രവർഗക്കാരുടെ ഇടയിൽ ഒണ്ട്.

ഏറ്റവും അധികം തിരക്ക് അവരുടെ തനതു പാനീയമായ Zutho അഥവാ റൈസ് ബീർ കുടക്കാനായിരുന്നു. ഇത് മുളയുടെ കപ്പിലാണ് കുടിക്കാൻ തരുന്നത്. പ്രത്യേക തരം അരി പൊടിപ്പിച്ച്, വെള്ളത്തിൽ വേവിച്ച്, പുളിപിച്ചാണ് Zutho തയ്യാറാക്കുന്നത്.

ഉച്ചയ്ക്ക് 2മണിയോടെ ഗോത്ര വർക്കാർ തമ്മിലുള്ള രസകരമായ മത്സരങ്ങൾ പ്രധാന വേദിയിൽ അരങ്ങേറി. എണ്ണ കൊണ്ട് മെഴുകിയ കഴുക്കോലിൽ വലിഞ്ഞു കയറുക, കല്ല് ഉരച്ചു തീയുണ്ടാക്കുക , എരിവുള്ള മുളക് തിന്നുക മുതലായ പല തരം മത്സരങ്ങൾ.

4 മണിക്ക് മൊരുങ്ങ് സന്ദർശിച്ചാൽ ഗോത്രവർഗക്കാർ പാട്ടും ഡാൻസും ഒക്കെയായി മതിമറന്ന് ആഘോഷിക്കുന്ന ദൃശ്യം കാണാം. സൂര്യൻ അസ്തമിക്കുമ്പോൾ മൊരുങ്ങിന് മുന്നിൽ ബോൺ ഫയർ കത്തികുകയും അതിനും ചുറ്റും ആളുകൾ ഇരുന്ന് സംസാരിക്കുകയും ചെയ്യും.എല്ലാ ദിവസവും 6 മണിക്ക് പ്രധാന വേദിയിൽ റോക് കൺസേർട്ട് സംഘടിപ്പിച്ചിട്ടുണ്ട്.

അങ്ങനെ പകലന്തിയോളം നീളുന്ന പരിപാടികളാണ് ഹോൺബിൽ ഫെസ്റ്റിവലിനെ വ്യത്യസ്തമാക്കുന്നത്. 10 ദിവസവും വ്യത്യസ്തമായ കലാരൂപങ്ങൾ ആണ് അവതരിക്കപെടുന്നത്. അത് കൊണ്ട് തന്നെയാണ് ഹോൺ ബിൽ ഫെസ്റ്റിവൽ ഉത്സവങ്ങളുടെ ഉത്സവമായി പറയുന്നത്.

തീർന്നില്ല ഹോൺബിൽ വിശേഷങ്ങൾ. ഇത് കൂടാതെ ഗോത്രവർഗ്ഗക്കാരുടെ സ്റ്റോൾ അണിനിരക്കുന്ന ബാംബൂ പവലിയൻ തൊട്ടടുത്താണ്.കൂടാതെ രണ്ടാം ലോക മഹായുദ്ധ മ്യൂസിയം, പഴം പച്ചക്കറി വിപണത പ്രദർശനം, ചിത്ര പ്രദർശനം മുതലായവയും അടുത്ത് തന്നെ ഒരുക്കിയിട്ടുണ്ട്.

നാഗന്മാരുടെ പെരുമാറ്റവും , സന്ദർശകരോടുള്ള കരുതലും സ്നേഹവും എല്ലാം വളരെ നല്ല അനുഭവമായിരുന്നു. നാഗാലാൻഡിലേ മനുഷ്യരെ പറ്റി നമ്മൾ വെച്ച് പുലർത്തുന്നത് വെറും തെറ്റിദ്ധാരണകൾ മാത്രമാണ്. ഇരുട്ടത്ത് ദിമാപൂറിൽ വിഷമിച്ചു നിന്ന എന്നെ അവരുടെ ഷെയർ ടാക്സിയിൽ (എന്നെ കൂടി അഡ്ജസ്റ്റ് ചെയ്യാൻ ആയിട്ട് രണ്ടു പേര് മുന്നിലെ ഒരു സീറ്റിലാണ് ഇരുന്നത്) കോഹിമ എത്തിച്ചതും , നടക്കാനിറങ്ങിയ എനിക്ക് വഴിയോരത്തെ ഒരു വൃദ്ധ അവരുടെ പേരമരത്തിൽ നിന്ന ഒരേയൊരു പേരക്ക പറിച്ചു തന്നതും, എന്റെ വിശപ്പിന്റെ അസുഖം മനസ്സിലാക്കി ഇടക്ക്‌ ഇടക്ക്‌ വൈൽഡ്‌ ആപ്പിൾ മുതലായ നാടൻ പഴ വർഗ്ഗങ്ങൾ എനിക്ക് തന്ന ഹോം സ്റ്റേയിലെ ചേച്ചിയും എല്ലാം മനുഷ്യത്വത്തിന്റെ നേർക്കാഴ്ച്ചകളാണ്.

ഞങ്ങളോടൊപ്പം താമസിച്ച ബാംഗ്ലൂർ നിന്നുള്ള എൻജിനീയർ കാശ് കൊടുക്കാതെ മുങ്ങിയതിന് ചോര തിളച്ചു നിൽക്കുകയാരിന്ന എന്നോട് നടത്തിപ്പുകാരൻ പറഞ്ഞത് ഇങ്ങനെ “സാരമില്ല അയാൾക്ക് എന്തേലും ബുദ്ധിമുട്ടുണ്ടാകും, അത് വിട്ടേക്ക് ” എന്നാണ്. സത്യം പറഞ്ഞാൽ ഇത്രേം പാവം മനുഷ്യരെ ഞാൻ എവിടെയും കണ്ടിട്ടില്ല. ഒറ്റക്കുള്ള നാഗാലാൻഡ് യാത്രയിൽ നിന്നും പഠിച്ച ഏറ്റവും വലിയ പാഠം ‘ കേട്ടറിവും കണ്ടറിവും’ തമ്മിൽ ധാരാളം അന്തരം ഉണ്ട്‌ എന്നതു തന്നെയാണ്.

ഹോൺ ബിൽ ഫെസ്റ്റിവൽ കണ്ടിരിക്കേണ്ട ഒന്ന്തന്നെയാണ്. നാഗന്മാരുടെ തനിമയും വൈവിധ്യവും നേരിൽ കണ്ടറിയാൻ പറ്റിയ ഒരു സുവർണ അവസരം. ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ നിങ്ങൾക്കും ഈ അവസരം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

പ്രിയപ്പെട്ട സഞ്ചാരി സുഹൃത്തുകൾക്ക് ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. ഇൗ വർഷം നിങ്ങൾക്ക് ധാരാളം യാത്രകൾ ചെയ്യാനും, ആ അറിവ് ചുറ്റു മുള്ളവർക്ക് പകർന്നു നൽകാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.