കൊക്കയിലേക്ക് പതിക്കേണ്ട ബസ്സിനെ ഉയർത്തി; രക്ഷിച്ചത് 80 ജീവനുകൾ…

കഴിഞ്ഞ ദിവസം എൺപതിലധികം യാത്രക്കാരുമായി തേനി – പൂപ്പാറ റൂട്ടിലെ ചുരത്തിലൂടെ വരികയായിരുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ് നിയന്ത്രണം വിട്ടു കൊക്കയിലേക്ക് ചരിഞ്ഞപ്പോൾ രക്ഷകനായത് മലയാളിയായ റാന്നി വടശ്ശേരിക്കര സ്വദേശി കപിൽ എന്ന ഒരു ജെസിബി ഡ്രൈവറായിരുന്നു. ബോഡിനായ്ക്കന്നൂരിൽ നിന്നും രാജാക്കാട്ടേക്ക് പോകുകയായിരുന്നു ബസ്. ഈ സംഭവത്തെക്കുറിച്ച് കപിലിന്റെ സുഹൃത്തായ ജോർജ്ജ് മാത്യു ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…

80 ൽ അധികം യാത്രക്കാരുമായി വന്ന തമിഴ്നാട് ബസ്‌, ഡ്രൈവറുടെ അശ്രദ്ധമൂലം കൊക്കയിലേക്ക് ചരിയുന്നതുകണ്ട ജെസിബി  ഓപ്പറേറ്ററെർ റാന്നി വടശ്ശേരിക്കര സ്വദേശി ശ്രീ കപിൽ തന്ത്രകൈകളിൽ താങ്ങിനിറുത്തിയിരിക്കുന്നു. അനേകരെ മരണത്തിന്റെയും, വേദനയുടെയും, കാണാകയത്തിൽ നിന്നും താങ്ങി എടുത്ത പ്രിയ സുഹൃത്ത് ശ്രീ കപിലിനു ഒരായിരം ആശംസകൾ. ആപത്തിൽ നിന്നും രക്ഷപെട്ടവർ എന്നും താങ്കളെ നന്ദിപൂർവ്വം സ്മരിക്കും.

അപ്പോൾ സമയം 4 മണിയോടെ അടുത്തിരുന്നു , എങ്കിലും പതിവിലും കടുപ്പം ഏറിയ ഉച്ചവെയിൽ മടങ്ങാൻ കൂട്ടാക്കിയിരുന്നില്ല. ആ വെയിലിലും യന്ത്രത്തിൽ നിന്നും വേർപെട്ട ട്ൺ കണക്കിന് ഭാരമുള്ള ചെയിൻ തിരികെപിടിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു അവർ. വല്ലാത്ത ശബ്ദത്തോടെ കൊടും വളവു തിരിഞ്ഞു വരുന്ന ബസ്‌ കാണുന്നതിന് മുൻപേ അതിൽ നിന്നുള്ള നിലവിളി ഇവരുടെ കാതുകളിൽ എത്തി.

തിരിഞ്ഞു നോക്കുമ്പോഴേക്കും വണ്ടി വളരെ അടുത്ത് എത്തിയിരുന്നു. പൂർണ്ണമായും തെറ്റായ വശംചേർന്ന് വന്ന ബസ്‌ വലിയ ശബ്ദത്തോടെ നിന്നു. വലതു വശത്തെ ചക്രങ്ങൾ റോഡിൽ നിന്നു വളരെ അധികം പുറത്തു പോയതിനാൽ വണ്ടിയുടെ അടിയിലെ യന്ത്രഭാഗങ്ങൾ റോഡിൽ ഉരഞ്ഞതിനാലാണ് വൻ ശബ്ദത്തോടെ വണ്ടിനിന്നത്.

അപ്പോഴേക്കും വണ്ടിക്കുള്ളിൽനിന്നും പുറത്തേക്കുവന്ന കൂട്ടനിലവിളിയും, ആർത്ത നാദവും പരിസരത്തെ പ്രകമ്പനം കൊള്ളിക്കുമാറാക്കി.. വലതുവശത്തുള്ള വലിയ കൊക്കയിലേക്ക് വളരെ വേഗത്തിൽ ചരിഞ്ഞുകൊണ്ടിക്കുന്ന ബസ്‌.

എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചുനിന്ന കപിൽ ആത്മധൈര്യം വീണ്ടെടുത്തു തന്റെ മെഷീനിലേക്ക് ചാടികയറി, വേഗത്തിൽ സ്റ്റാർട്ട് ആക്കി. ചെയിൻ വലിച്ചു നിറുത്തിയിരുന്ന യന്ത്രകൈ അതിൽ നിന്നു വിടുവിച്ചു. വളരെ വേഗം ബസിനെ ലക്ഷ്യമാക്കി മെഷീൻ ചലിപ്പിച്ചു. ഒരു ഭാഗത്തു ചെയിൻ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ട്തന്നെ തന്റെയോ മെഷീൻന്റെയോ സുരക്ഷ നോക്കാതെ ഏറെക്കുറെ പൂർണ്ണമായും ചരിഞ്ഞ ബസ്‌ യന്ത്രകൈയ്യിൽ കോരി എടുത്തു.

ഏറക്കുറെ പൂർണ്ണമായും നിവർത്തിയ  ബസിൽ നിന്നും പുറത്തിറങ്ങിയ യാത്രക്കാരിൽ പലരും കണ്ണീർ അടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. പലരും കണ്ണീർഉണങ്ങാത്ത സ്നേഹചുംബനം നൽകി കപിലിനോട് നന്ദി അറിയിച്ചു.

ഇന്നത്തെ പ്രഭാതം കറുപ്പിന്റേതു ആകുമായിരുന്നു. പത്രങ്ങളുടെ മുന്പിലെ രണ്ടുപേജുകൾ ഫോട്ടോ അച്ചടിക്കാൻ അടിക്കാൻ തികയാതെ വരുമായിരുന്നു. ചാനലുകൾ പതിവ് ചർച്ചകൾ മാറ്റിവയ്ക്കുമായിരുന്നു. ആശുപത്രിയിൽ നിന്നു ആംബുലൻസുകൾ സൈറൺ മുഴക്കി നാനാ ദിക്കുകളിലേക്കു പായുമായിരുന്നു.
ദൈവം അയച്ച ഒരു ദൂതൻ അവിടെ ഇല്ലായിരുന്നുഎങ്കിൽ.

ഒരു ഫോട്ടോ ഞാൻ ചോദിച്ചപ്പോൾ തന്റെ പ്രൊഫൈൽ ഫോട്ടോ പോലും മാറ്റിയ, പ്രവർത്തിയിൽ മാത്രം വിശ്വസിക്കുന്ന ശ്രീ കപിൽ. ഇത് തന്നിൽ അർപ്പിതമായ കടമ ആണെന്ന് പറയുന്ന ശ്രീ കപിലിനു ഹൃദയത്തിൽനിന്നു നുള്ളിഎടുത്ത റോസാപ്പൂക്കൾ സ്നേഹം എന്ന ചരടിൽ കോർത്ത്‌ നമുക്ക് അണിയിക്കാം. ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Courtesy : George Mathew.