നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യാന്‍ ജിയോ മാപ്പ് ജി.പി.എസ്

പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 രോഗനിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യുവാന്‍ ജിപിഎസ് സംവിധാനമേര്‍പ്പെടുത്തി. ഇതിൻ്റെ ഭാഗമായി ജിയോ മാപ്പ് ജിപിഎസ് സംവിധാനം ഏർപ്പെടുത്തും.

ഈ സംവിധാനം ഉപയോഗിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ലൊക്കേഷൻ നിരീക്ഷിച്ച് അവർ പുറത്തേക്ക് ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ഇവരിൽ ആരെങ്കിലും പൊതു ഇടങ്ങളിലേക്ക് ഇറങ്ങുകയാണെങ്കിൽ ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ഈ ട്രാക്കിംഗ് സിസ്റ്റം സഹായിക്കും. കൂടാതെ ഇതു വഴി ഒരു പ്രദേശത്ത് എത്രപേർ രോഗബാധിതരുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടെന്ന് കണ്ടത്തിയവരെ ഈ സംവിധാനത്തിലൂടെ നിരീക്ഷക്കാനാകും.

ജിയോ മാപ്പിംഗിനായി അടൂർ എഞ്ചിനിയറിംഗ് കോളേജ്, പാറ്റൂർ ശ്രീ ബുദ്ധാ എഞ്ചിനിയറിംഗ് കോളേജ് , കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജ് എന്നീ മൂന്ന് എഞ്ചിനിയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികളാണ് ഈ സംവിധാനം ഏകോപിപ്പിക്കുന്നത്.

രണ്ടു ടീമുകളിലായി 60 പേരടങ്ങുന്ന സംഘമാണ് വീടുകളില്‍ കഴിയുന്ന 900 പേരെ നിരീക്ഷിക്കുകയും ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് ചെയ്യുന്നത്. ജിപിഎസ് സംവിധാനം ഉപയോഗിച്ച് വീടുകളില്‍ കഴിയുന്നവരുടെ ലൊക്കേഷന്‍ നിരീക്ഷിച്ച് അവര്‍ വീടുകള്‍ക്ക് പുറത്ത് ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയാണു നിരീക്ഷക സംഘം ചെയ്യുന്നത്. ആരെങ്കിലും പൊതു ഇടങ്ങളിലേക്കു പോകുകയാണെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

പത്തുപേരടങ്ങുന്ന സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കും. ടീമിലുള്ള കൗണ്‍സിലര്‍മാര്‍ ഇവരെ ഫോണില്‍ ബന്ധപ്പെടുകയും ഇവര്‍ക്ക് മാനസിക പിന്തുണ നല്‍കുകയും ചെയ്യും. എതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. ട്രാക്ക് ചെയ്യുന്നതും കൗണ്‍സിലിങ് നല്‍കുന്നതും മെഡിക്കല്‍ സംഘത്തില്‍ നിന്നുള്ളവരാണുള്ളത്.

പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയ 900 ത്തിലധികം ആളുകളാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ പലർക്കും ഭക്ഷണവും വെള്ളവുമുൾപ്പെടെയുള്ളവ ലഭിക്കാത്ത സ്ഥിതിയുണ്ടായി. ഇവർക്ക് അവശ്യ വസ്തുക്കൾ എത്തിക്കാൻ നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇനിയുള്ള ഒരാഴ്ച നിർണായകമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

വിവരങ്ങൾക്ക് കടപ്പാട് – പത്തനംതിട്ട ജില്ലാ കളക്ടറുടെ ഫേസ്‌ബുക്ക് പേജ്.