ബസ്സും മലയാള സിനിമയും; കൈയും തലയും പുറത്തിടരുത്

എഴുത്ത് – നിഖിൽ എബ്രഹാം.

തോപ്പിൽ ഭാസിയുടെ രചനയിൽ പത്ര പ്രവർത്തകൻ കൂടി ആയ P ശ്രീകുമാർ സംവിധാനം ചെയ്തു 1985 ൽ പുറത്തിറങ്ങിയ സിനിമയാണ് ‘ കൈയും തലയും പുറത്തിടരുത്’.( തോപ്പിലിന്റെ ഇതേ പേരിൽ ഉള്ള നാടകം സിനിമ ആക്കിയത് ആണ്. ) എരുമ മുക്ക് എന്ന സാങ്കല്പിക ഗ്രാമത്തിലൂടെ പുതുതായി ഗുരുവായൂർ നിന്ന് തിരുവനന്തപുരത്തേക്ക് KSRTC FP ബസ് സർവീസ് ആരംഭിക്കുന്നത് ആണ് സിനിമയുടെ പശ്ചാത്തലം. നായകൻ, നായിക, വില്ലൻ തുടങ്ങിയ സാധാരണ കഥാപാത്ര നിർമാണ രീതികളെക്കാൾ നല്ലവരും അത്ര നല്ലവർ അല്ലാത്തവരും ഒക്കെ ആയ ഒരു കൂട്ടം ആളുകൾ ആണ് ഇതിൽ മുഴുവൻ. അവരിൽ കുറെ പേർ ചേർന്ന് ഒരു KSRTC യാത്ര നടത്തുന്നത് ആണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ. സമൂഹത്തിന്റെ ഒരു ഛേദനം ബസ് യാത്ര നടത്തുന്നു എന്ന് പറയാം… ഭരത് ഗോപി, മുകേഷ്, സബിത ആനന്ദ്, ശുഭ, ദേവൻ, നെടുമുടി വേണു, സുകുമാരി തുടങ്ങിയവരും മേല്പറഞ്ഞ ബസും ആണ് പ്രധാന അഭിനേതാക്കൾ.

സിനിമ തുടങ്ങുന്നത് മുഖ്യ കഥാപാത്രങ്ങളിൽ ഒരാൾ ആയ പെൺകുട്ടി ജോലി ആവശ്യത്തിനു തിരുവനന്തപുരം വരെ യാത്ര ചെയ്യാൻ ഒരുങ്ങുന്നിടത്ത് ആണ്. അവളുടെ അച്ഛൻ ഒരു ആദർശവാനായ രാഷ്ട്രീയ പ്രവർത്തകൻ ആയിരുന്നു, ലോക്കപ്പിൽ വച്ച് മരണപ്പെട്ടു അച്ഛൻ ഇല്ലാത്തത് കൊണ്ട് മുത്തച്ഛൻ ആണ് അവളെ തിരുവനന്തപുരം വരെ കൊണ്ട് പോകുന്നത്. ഒപ്പം ചെല്ലാൻ മുറച്ചെറുക്കൻ ആയ മഹാദേവന് ആഗ്രഹം ഉണ്ട്. പക്ഷെ പണം ഇല്ലാത്ത കൊണ്ട് നിവർത്തി ഇല്ല. എങ്കിലും ആരോടെങ്കിലും പണം കടം വാങ്ങാൻ അയാൾ ശ്രമിക്കുന്നുണ്ട്.

കവലയിൽ എത്തിയപ്പോൾ ആണ് തങ്ങളുടെ ഗ്രാമത്തിൽ കൂടി പുതിയ തിരുവനന്തപുരം ഫാസ്റ്റ് പാസന്ജർ ബസ് സർവീസ് ആരംഭിച്ച വിവരം അവർ, ‘ബഹുമാനപ്പെട്ട ബാസ്റ്റ് ബസ്’ സ്വീകരണകമ്മിറ്റി പ്രധാനികളിൽ നിന്നറിയുന്നത്. കമ്മിറ്റിക്കാരും ആ ബസിനു തിരുവനന്തപുരം വരെ വെറുതെ പോകുന്നുണ്ട്. ഒപ്പം വേറെ ചില നാട്ടുകാരും ഉണ്ട് പല ആവശ്യങ്ങൾക്ക് ആയി ആ ബസിൽ പോകാൻ. മുത്തച്ഛനും മോളും യാത്ര ഈ പുതിയ സർവീസ് ൽ തന്നെ ആക്കാം എന്നു വച്ചു. പക്ഷെ സമയം ഒത്തിരി ആയിട്ടും ബസ് കാണുന്നില്ല.

അവസാനം അല്പം വൈകി ആണെങ്കിൽ കൂടെ സ്വീകരണകമ്മിറ്റിക്കാരന്റെ ഭാഷയിലെ “ബാസ്റ്റ് ബസ് ” എരുമമുക്കിൽ എത്തി. പക്ഷെ അവിടെ സ്വീകരണം അല്ലെ…. അതും കഴിഞ്ഞു സ്വീകരണ കമ്മിറ്റിക്കാരുടെ കടകളിലെ സൽക്കാരവും കഴിഞ്ഞു ബസ് പിന്നെയും ലേറ്റ്. എന്നും സൗജന്യ ഉച്ച ഊണ് അവിടെ നിന്നാണ് എന്നൊരു ഓഫർ ജീവനക്കാർക്ക് നൽകുന്നുമുണ്ട്. കച്ചവടം കൂടുമല്ലോ…(ഇന്നും കാണുന്നത് ഒക്കെ തന്നെ. സ്വന്തം കാര്യങ്ങൾക്കും സ്വാർത്ഥ ലാഭങ്ങൾക്കും വേണ്ടി ആനവണ്ടി എന്ന പൊതു സ്വത്തു ദുരുപയോഗം ചെയ്യുക ). അങ്ങനെ ഊണും കഴിഞ്ഞു ബസ് യാത്ര പുറപ്പെടുക ആണ്. യാത്ര വൈകിയതിൽ യാത്രക്കാർ പലർക്കും മുറുമുറുപ്പ് ഉണ്ട്. പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. ജനകീയ കാര്യമായിപോയില്ലേ.

തിരുവനന്തപുരം യാത്രയിൽ ബസിൽ നടക്കുന്ന സംഭവവികാസങ്ങൾ, ഈ ബസ് കൊണ്ട് വരാൻ മുൻകൈ എടുത്തു എന്ന രീതിയിൽ രാഷ്ട്രീയക്കാർ കാണിച്ചു കൂട്ടുന്ന പൊതു കോപ്രായങ്ങൾ, സമൂഹത്തിൽ ഉള്ള അല്പം വിഷയാസക്തി ഒക്കെ ഈ കഥയിൽ കടന്ന് വരുന്നുണ്ട്. കഥാപാത്രങ്ങളെ വച്ചുള്ള ആക്ഷേപഹാസ്യം അല്പം ചേർത്താണ് രചന. ഇടക്ക് പല പല നിസാര കാര്യങ്ങൾക്ക് ജീവനക്കാർ ബസ് താമസിപ്പിക്കുക ആണ്. അവരുടെ പ്രശ്നം അല്ല യാത്രക്കാരുടെ സമയനഷ്ടം എന്ന ഭാവത്തിൽ ആണ് പെരുമാറ്റം മുഴുവൻ. ഒപ്പം ” ഇത്രയും പേർ കേറിയാൽ മതി, ഇങ്ങനെയെ പോകു, ഇവിടെയെ നിർത്തു…” തുടങ്ങിയ കേട്ടു ശീലിച്ച ആനവണ്ടികഥകളും.

അവസാനം യാത്രക്കാരിൽ അൽപ്പം പിശക് ആയ ഒരുവൻ മഹാധിക്കാരി തന്നെ ആയ കണ്ടക്ടറേ തല്ലിയതു പ്രമാണിച്ചു ബസ് നടുറോഡിൽ ഇട്ടു സമരം. അവൻ തല്ലും കഴിഞ്ഞു ഓടുകയും ചെയ്തു. മറ്റൊരു വാഹനവും കടത്തി വിടില്ല എന്ന രീതിയിൽ ഫയർ ഫോഴ്സ് വാഹനം വരെ തടഞ്ഞു ആണ് സമരം. സമരം ചെയ്യാൻ KSRTC യൂണിയൻകാരും ഉണ്ട്…. അങ്ങനെ വൈകിട്ട് തിരുവനന്തപുരം എത്തണ്ട വണ്ടി രാത്രി ആയിട്ടും വഴിയിൽ സമരം ചെയ്തു ചെയ്തു ഒത്തുതീർപ്പ് ആക്കി പിന്നെയും യാത്ര തുടരുന്നു. എന്നാൽ ഇതൊക്കെ തകർത്തു എറിഞ്ഞത് ആ ബസിൽ ടിക്കറ്റ് എടുത്തു യാത്ര ചെയ്ത പലരുടെയും ജീവിതം തന്നെ ആയിരുന്നു. അത്ര സുഖകരം അല്ലാത്ത സത്യങ്ങൾ വിളിച്ചു പറഞ്ഞ, സന്തോഷകരം അല്ലാത്ത ക്ലൈമാക്സ്‌ ഉള്ള സാമൂഹ്യ വിമർശന രാഷ്ട്രീയസിനിമയാണ് തോപ്പിലിന്റെ “കൈയും തലയും പുറത്തിടരുത് “.

ബസ് ഒക്കെ പ്രമേയം ആയ ഒരു പഴയ മലയാളം സിനിമ. അത്രയും പ്രതീക്ഷിച്ചാണ് ഞാൻ ഈ സിനിമ കാണാൻ ഇരുന്നത്. 2020 ൽ നിന്ന് വിലയിരുത്തൽ നടത്തിയാൽ പോരായ്മകൾ ഒക്കെ ഇതിൽ കാണാം. പക്ഷെ ഒരു ബസ് യാത്ര കൊണ്ട് സമൂഹത്തിന്റെ ഛേദനം, അതും പുഴുക്കുത്തുകൾ തുറന്നു കാണിക്കാൻ തിരക്കഥാകൃത്തും സംവിധായകനും വിജയിച്ച ഒരു ചിത്രം ആണ് ‘കൈയും തലയും പുറത്തിടരുത് ‘ എന്ന് നിസംശയം പറയാം. സ്വാർത്ഥത മാത്രം മനസ്സിൽ വച്ചു സമൂഹത്തോടോ, സഹ ജീവികളോടോ, തൊഴിൽ തന്ന സ്ഥാപനത്തോടോ ഒരു പ്രതിബദ്ധതയും ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു കൂട്ടം ആളുകളെ തുറന്നു കാണിക്കുക ആണ് ഈ സിനിമയിൽ.

രാഷ്ട്രീയചിന്തകൾക്കും അവകാശങ്ങൾക്കും അപ്പുറം സമൂഹത്തിൽ എങ്ങനെ പെരുമാറണം എന്ന് ജനങ്ങൾ മറന്നുവെന്നും, ഉത്തരവാദിത്തങ്ങളുടെ നേരെ കണ്ണടച്ച് ഇരുട്ടാക്കുന്നു എന്നും അണിയറക്കാർ വരച്ചു കാണിക്കുന്നു. സിനിമ മുൻപോട്ടു വക്കുന്നത് അരാഷ്ട്രീയത അല്ല, ഉത്തരവാദിത്തം ഉള്ള രാഷ്ട്രീയം എങ്ങനെ ആണെന്നും കഷ്ടത അനുഭവിക്കുന്നവരെ എങ്ങനെ കരുതണം എന്നും ആണ്. നല്ല രാഷ്ട്രീയവും മോശം രാഷ്ട്രീയവും ഇവിടെ കാണാം. ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ‘പൊളിറ്റിക്കൽ കറക്റ്റ്നെസ് ‘ അഥവാ ഓരോ കാര്യത്തിലെയും സാമൂഹ്യ നീതിയും ന്യായവും നോക്കി രചന നടത്തുന്ന രീതിയുടെ ആദ്യ രൂപം തോപ്പിൽ ഭാസി 35 വർഷം മുൻപ് അവതരിപ്പിച്ചു എന്നത് അത്ര അത്ഭുതം അല്ല താനും.

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യറോഡ് മൂവി എന്നൊക്കെ വേണമെങ്കിൽ ഈ സിനിമയെ വിളിക്കാം. പ്രധാന അഭിനേതാക്കളിൽ KLX 4219 അഥവാ S599 എന്ന അന്നത്തെ പുത്തൻ ടാറ്റാ 1210 ബസും ഉണ്ടെന്നു ആമുഖത്തിൽ തന്നെ പറഞ്ഞിട്ടും ഉണ്ട്. കഥ തുടങ്ങി വളരെ കഴിയാതെ ആരംഭിക്കുന്ന ബസ് യാത്ര മുഴുവൻ ബസിൽ തന്നെ ചിത്രീകരിച്ചതും ആണ്. അതിനു ഇടയിൽ ഉണ്ടാകുന്ന സംഭവങ്ങൾ എല്ലാം തന്നെ റോഡിൽ കാണുന്നതും ആണ് ഒരു ഗാനം ഒഴിച്ച് ). വലിയ പാളിച്ചകൾ ഇല്ലാതെ വിഷയത്തോട് നീതി പുലർത്തി അവർ സിനിമ ചിത്രീകരിച്ചു താനും. പ്രധാന കഥാപാത്രങ്ങളുടെ ഫ്ലാഷ് ബാക്ക് ആയുള്ള ജീവിത പശ്ചാത്തലം മാത്രം ആണ് അല്ലാതെ കടന്ന് വരുന്ന കഥാഘടകങ്ങൾ.

ഇതിനെല്ലാം അപ്പുറം ഇന്നും ഏറെ പ്രസക്തിയുള്ള, KSRTC ജീവനക്കാരുടെ കെടുകാര്യസ്ഥത എങ്ങനെ ആ പ്രസ്ഥാനത്തെ ജനങ്ങളിൽ നിന്നകറ്റി എന്നതും നഷ്ടത്തിലേക്ക് മൂക്ക് കുത്തിച്ചു എന്നതും വ്യക്തമായവതരിപ്പിച്ചു എന്നത് കൈയും തലയും പുറത്തിടരുത് എന്ന ചിത്രത്തിന്റെ കാര്യത്തിൽ എടുത്തു പറയേണ്ട ഒന്ന് തന്നെ ആണ്. ആ കാലത്ത് പറഞ്ഞു പോയ കാര്യങ്ങൾ ഇന്നും പ്രസക്തം. നാളെ ഈ പ്രസ്ഥാനം തകർന്ന് പോകും എന്നു അന്നീ സിനിമ കണ്ട പ്രേക്ഷകർ ചിന്തിച്ചാൽ പോലും അതിശയം ഇല്ല.

KSRTC മാത്രം ഓടിയ റൂട്ടിലും അവർക്ക് കുത്തക അവകാശം ഉള്ള ജില്ലയിലും കുറെ അധികം കാലം തൊഴിൽ എടുത്ത ഒരാളെന്ന നിലയിൽ, പലപ്പോഴും ബസ് ഓടിക്കാതെ ഇരിക്കാനും, സമയം പാലിക്കാത്തതിനും അവർ പറഞ്ഞു പോന്ന, ഞാൻ നേരിട്ട് കണ്ട പല കാര്യങ്ങളും, നേരിട്ട അനുഭവങ്ങളും 35 വർഷം മുൻപ് ഈ സിനിമയിൽ അവതരിപ്പിച്ചു എന്നത് എനിക്ക് അല്പം അമ്പരപ്പ് ഉണ്ടാക്കി. പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ ഇതിലെ തൊഴിലാളികൾ ജനങ്ങളോട് കാണിച്ചു എന്നു കേട്ടറിഞ്ഞ കുറെ അധികം കാര്യങ്ങൾ പറഞ്ഞു വച്ചതും, ഒപ്പം വിദ്യാർത്ഥി സമരം പോലുള്ള പരിപാടികളിൽ ആര്ക്കും കൈ വക്കാവുന്ന ഒന്നായി നാട്ടിലെ പൊതുഗതാഗതം മാറിയതും, അത് കൂസൽ കൂടാതെ ജീവനക്കാർ നോക്കി നിൽക്കുന്നതും ഒക്കെ സിനിമയിൽ കാണാം. കഴിഞ്ഞ ഇടക്ക് തമ്പാനൂർ നടന്ന വഴി തടയൽ സമരം പോലെ തന്നെ അല്ലെ ഇതിന്റെ പ്രധാന കഥാഗതി ആയി വന്ന സമരവും എന്ന ചിന്തയും മനസ്സിൽ തോന്നി. നിസാര കാര്യങ്ങൾ പെരുപ്പിച്ചു കാണിച്ചു മറ്റുള്ളവരുടെ ജീവനും സ്വത്തിനും നഷ്ടം വരുത്തുന്ന മോശം രീതിയെ അന്നേ ഉയർത്തി കാണിച്ചു എന്നു പറയുന്നത് ആകും ഒന്നുകൂടി ശരി.

ആകെ കൂടെ നോക്കിയാൽ ആരോഗ്യകരമായ സാമൂഹ്യ വിമർശനം കൈമുതലായ, എന്നാൽ ഇന്ന് അത്ര ഒന്നും സിനിമാറ്റിക്ക് അല്ലാത്ത, ലോജിക്കൽ പ്രശ്നം ഒക്കെ പറയാൻ ഉള്ള, പക്ഷെ പറഞ്ഞു പോയ ആശയം ഇന്നും ഏറെ പ്രസക്തമായ ഒരു രാഷ്ട്രീയ സിനിമ ആണ് ‘കൈയും തലയും പുറത്തിടരുത്’… താല്പര്യം ഉള്ളവർക്ക് കാണാൻ ശ്രമിക്കാം..