മഞ്ഞ് ഓർമ്മയേകും നീർമധുരത്തെ നുകരാൻ കക്കാടംപൊയിലേക്ക്

യാത്ര വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

യാത്രികനായ ഞാൻ ഓരോ പ്രാവശ്യവും ശ്വസിക്കുന്ന പ്രാണ വായുവിലും എന്റെ യാത്രയുടെ മനോഹരമായ വർണ്ണിക്കാൻ കഴിയാത്ത അനുഭവ സമ്പത്താണ് എനിക്ക് കിട്ടുന്നത്. അതാണ് സ്നേഹമുള്ള യാത്രികരിലേക്ക് എത്തിക്കുന്നതും. കണ്ണ് വേഗത്തിൽ മുന്നോട്ട് സഞ്ചരിക്കുന്നതും , മനസ്സ് അതിവേഗത്തിൽ ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നതും യാത്രകളിലാണ്.

കോഴിക്കോടിന്റെ മണ്ണിലേക്ക് മറക്കാൻ കഴിയാത്തതും വർണ്ണനാതീതവുമായ , പ്രകൃതി രമണീയവുമായ കാണാകാഴ്ചകൾ കാണാൻ , മഞ്ഞ് ഓർമ്മയേകും നീർ മധുരത്തെ നുകരാനും കക്കാടും പൊയിലേക്കൊരു മനോഹരമായ ഒരു ട്രക്കിങ് യാത്ര. അമ്പത് പേരടങ്ങുന്ന യാത്ര സംഘം ഒത്തുരുമയോടെയും, ഒരേ മനസ്സോടെയും, കൂട്ടായ്മയോടെയും, കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന അർത്ഥവത്തായ പഴഞ്ചൊല്ല് സൂചിപ്പിക്കുന്ന കൊല്ലത്ത് നിന്ന് യാത്ര ആരംഭിച്ചു.

കോഴിക്കോട് എന്ന ജില്ലയെക്കുറിച്ച് എനിക്ക് ഓർമ്മ വരുമ്പോൾ കോഴിക്കോടൻ ഹൽവ ആണ് മനസ്സിലേക്കും നാവിലേക്കും ഓടി എത്തിച്ചേരുന്നത്. മല നിരകൾ കാവൽ നിൽക്കുന്ന കക്കാടുംപൊയിലേക്കുള്ള ട്രക്കിങ് യാത്ര സാഹസികമാണ്. ഈ മല മുകളിലെ പ്രകൃതി രമണീയമായ വിസ്മയങ്ങൾ വർണ്ണനാതീതമാണ്. കോടമഞ്ഞ് പുതപ്പണിയിപ്പിച്ച പച്ച പരവതാനിക , ഇളം കാറ്റിലിന്റെ ഹൃദയ സ്പർശമായ തലോടലുകളു , ചാറ്റൽ മഴയും, മഞ്ഞ് തുള്ളികളുടെ ആസ്ലേശനവും, മേഘങ്ങൾ പരസ്പരം കഥ പറയുന്നതും, മല മുകളിലെ വെള്ളച്ചാട്ടം ചന്നം ചിന്നം ചിതറി കുതിച്ച് പോകുന്നത് കാണാനും, സൂര്യന്റെ പൊൻ പ്രഭയിൽ മിന്നി തിളങ്ങുന്ന കക്കാടം പൊയിലേക്കുള്ള മൺസൂൺ യാത്രയിലേക്കാണ് പ്രിയ സഞ്ചാരി സ്നേഹിതരെ നിങ്ങളെയും കൊണ്ടു പോകുന്നത്.

തികച്ചും അപ്രതീക്ഷിതമായി കൈവന്ന ഒരു സൗഭാഗ്യം ആയിരുന്നു ഈ യാത്രയും ഈ യാത്രയിൽ കണ്ട് മുട്ടിയ യാത്രികൻ Junu Chullakkattil ഇക്ക. അദേഹം അതിരുകളില്ലാത്ത ലോകത്തേക്ക് ഞങ്ങൾ യാത്രികരെ കൈപ്പിടച്ച് നേർ വഴിയിലേക്ക് പാറി പറക്കാൻ കൊണ്ടുവാൻ തുടങ്ങി. രണ്ട് ദിവസത്തെ യാത്രയായതിനാൽ ആദ്യം ദിവസത്തെ യാത്ര കോഴിപാറയിലേക്കായിരുന്നു. കോഴിപ്പാറയിലേക്ക് ഉള്ള ട്രക്കിങ് ജീപ്പിലായിരുന്നു. കുറച്ച് ദൂരം കഴിഞ്ഞ് യാത്രികർ ഞങ്ങൾ നടന്നാണ് വെള്ളച്ചാട്ടത്തിന് അടുത്ത് എത്തുന്നത്. ജുനു ഇക്കയും , Abdul Gafoor T Kunjani ഇക്കയും ഒപ്പം മാർഗ്ഗ നിർദേശവും വഴികാട്ടിയുമായി ഞങ്ങളുമായി മുന്നേറി.

ഏലയ്ക്കായും, കൊക്കോയും, ജാതിക്കായും, കൊടമ്പുളിയും, പ്രകൃതിയുടെ വിഭവ സമ്പത്ത് തന്നെയാണ് ഇവിടം എന്ന് പറയാം. പേരറിയാത്ത കാട്ട് പൂക്കളും, പക്ഷികളുടെ ശബ്ദകോലഹലങ്ങളും, വർണ്ണ പകിട്ടാർന്ന ചിത്രശലഭങ്ങളും അതിശയവും, അത്ഭുതവും തോന്നിയ സമയവും നിമിഷങ്ങളും ഓർത്തെടുക്കുന്നു . കോഴിപ്പാറ വെള്ളച്ചാട്ടം ദ്യശ്യം വശ്യമാണ്. ചന്നം ചിന്നം പാറകളുടെ ഇടുക്കുകളിലൂടെ വെള്ള പളങ്കു മുത്ത് മണികൾ നമ്മുടെ മനസ്സിനെയും ശരീരത്തെയും ഒരേ പോലെ വശീകരിക്കും. വെള്ളച്ചാട്ടത്തിൽ ആടി പാടി കുളിച്ച് തിമിർത്തു. ഔഷധ ഗുണമുള്ള വെള്ളമാണത്ര കോഴിപ്പാറയിലേത്.

ഷിബിൻ ഏട്ടന്റെ മമ്മിയും, അസ്ബറ ഉമ്മച്ചിയും, ആര്യ ശ്യാം ചേച്ചിയമ്മയെയും എനിക്ക് പേടി ഉള്ളത് കൊണ്ട് പെട്ടെന്ന് വെള്ളത്തിലെ തകതിമി നിറുത്തി ഒരു വിധം ഞാൻ കയറി. കൊളയട്ടയുടെ ഈ പ്രാവശ്യത്തെ ആക്രമണം Arun Radhakrishnan അനിയനോട് അന്യായമായി തന്നെ അവർ ആ ക്രൂരത നടത്തി. പക്ഷേ അരുൺ അട്ടക്കളെ തുരത്തി ഓടിച്ചു. പ്രകൃതിയുടെ മനോഹര ചിത്രം ക്യാമറകളിൽ പകർത്തി എന്നോടൊപ്പം നമ്മുടെ ചാത്തനൂരിലെ അപ്പു ചേട്ടനും, Dencil Jose ഇച്ചായനും, Sanoj Sanu ഇക്കയു , ആനന്ദ് ഏട്ടനും, Sahir Shan, Manu Chandran ഉത്തരഖണ്ഡിൽ നിന്ന് വന്ന നകുലും,ശശാങ്കനും കെട പിടിച്ച് ഒപ്പം യൂട്യൂബ് ബ്ലോഗർ ഇബിനും, Hilar Ahammed ഇക്ക എന്തെങ്കിലും കണ്ട് പിടിക്കാൻ ആണോ എന്തോ , കോഴിപ്പാറയിൽ അലഞ്ഞ് തിരഞ്ഞ് നടക്കുന്നത് കാണാമായിരുന്നു . തല്ക്കാലം കോഴിപ്പാറ വെള്ളച്ചാട്ടത്തിനോട് യാത്ര പറഞ്ഞ് തിരികെ കോടമഞ്ഞ് പച്ച പുതുപ്പിനുള്ളിലേക്ക് തുളച്ച് കയറുന്ന സ്വർഗ്ഗ തുല്യമായ കക്കാടുംപൊയിലേക്കായിരുന്നു !!

ജീവിതം അത് മനോഹരമാണ്. കഴിഞ്ഞുപോകുന്ന ഒരു ദിവസം, ഒരു മണിക്കൂർ, അല്ലെങ്കിൽ ഒരു മിനുട്ട് ഈ ജീവിതകാലം മുഴുവൻ നമുക്ക് തിരിച്ചു കിട്ടില്ല, ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം നമ്മുടെയെല്ലാം ജീവിതം തന്നെയാണ്. അടുത്ത നിമിഷം നമ്മളെ കാത്തിരിക്കുന്നത് എന്താണെന്ന് അറിയാതെ ഓരോ പകലും രാത്രിയും നമ്മൾ സഞ്ചരിക്കുകയലേ എന്ന വിളിച്ചുണർത്തല്ലിൽ കോടമഞ്ഞിന്റെ ആസ്ലേശനം ഞങ്ങൾ ഓരോത്തരും ഏറ്റു വാങ്ങി. ജുനു ഇക്ക നോക്കി നടത്തുന്ന റിസോട്ടിലേക്ക് പേര് ആയിട്ടില്ല. റിസോട്ടിന് ഉടനെ പേര് റീലീസ് ആവുമത്ര.

എല്ലാവരും ഒന്ന് ഫ്രഷപ്പ് ആയി ഫുഡ് തട്ടി അകത്താക്കി നേരെ പുൽ മേട്ടിലെ ഫുട്ബോൾ കളി തട്ടിലേക്ക്. ക്രിക്കറ്റും , കാൽ പന്ത് കളിയുമായി അരങ്ങ് തകർക്കുമ്പോൾ പ്രകൃതി പോലും ഞങ്ങളുടെ ശബ്ദകോലാഹങ്ങളിൽ അസൂയലുക്കൾ ആയി കാണും . മാമലകൾക്കപ്പുറത്ത് സൂര്യാസ്തമനം കാണാൻ കഴിഞ്ഞില്ല അസ്തമയ സൂര്യനെ മൂടൽ മഞ്ഞ് ഒളിപ്പിച്ച് വെച്ചിട്ട് പ്രകൃതി പ്രകൃതിയുടെ കാണാകാഴ്ചകൾ ഞങ്ങൾക്ക് നുകർന്ന് തന്നു. കളിയും ചിരിയും പക്ഷേ അസ്തമിച്ചു. റിസോട്ടിലേക്ക് എത്തും വഴി കോഴിക്കോടിന്റെ മധൂരമൂറുന്ന ബിരിയാണിയുടെ മണം ഇളം കാറ്റിൽ പാറി പറന്ന് വന്നു നാവിൽ കൊതിയൂറാപ്പിച്ചൂ. മതിയാവോളം ബിരിയാണി ഉള്ളിലൊതുക്കി എന്റെ പ്രിയപ്പെട്ട സ്നേഹിതർക്ക് ഒപ്പം പാട്ടും ആട്ടവുമായി രാത്രിയെ ശുഭരാത്രി ആക്കി മാറ്റി.

പുലർ മഞ്ഞ് വന്ന് മാടി വിളിച്ചു ഒരു സൂര്യന്റെ നാളമേക്കാനായി. പക്ഷേ വിരഹം നിറഞ്ഞ വാക്കുകളാണ് എനിക്ക് പറയാനുള്ളത് സൂര്യോദയം കാണാൻ പറ്റിയില്ല . പക്ഷേ കോടമഞ്ഞ് മാമലക്കളെയും , മേഘപാളികളെയും കീറി മുറിക്കുമ്പോൾ എന്റെ ഓരോ ശ്വാസവും കോടമഞ്ഞിൽ അലിഞ്ഞ് പോയി കാണും. അതാ നിറ സൂര്യൻ.. ജുനു ഇക്ക ഞങ്ങളെ കൊണ്ട് പറന്ന് ഉയരനായി മാമലയുടെ സൗന്ദര്യം നുകരനായി അതായത് പ്രഭാത ട്രക്കിങ് കക്കാടുംപൊയിലേ പുല്ല് മലയിലേക്ക്.

കുന്നിൻ മേച്ചിൽ പുറങ്ങൾ തേടി സഞ്ചാരികൾ ഒരേ മനസ്സോടെ ഒത്തുരുമ്മയോടെ ട്രക്കിങ് തുടങ്ങി. ചങ്ങണ പുല്ല് ഇവിടുത്തെ മനോഹാരിത കൂട്ടുന്നു. അതിനോടൊപ്പം ഓരോത്തരെയും മാമലകളുടെ ഉയരം കീഴടക്കാൻ പ്രോസാഹനം നൽകി കൊണ്ടെയിരിക്കും ഈ പുല്ല് നാമ്പുകൾ. മഞ്ഞും, ഇളം വെയിലും, ഇളം കാറ്റും, ചാറ്റൽ മഴയും, പ്രകൃതി ഞങ്ങളെ പുല്ല് മലയിലേക്ക് കൂട്ടി കൊണ്ട് പോയി. കുഞ്ഞാണി ഇക്കയുടെയും, ഷാഫി ഇക്കയുടെയും, ജുനു ഇക്കയുടെയും ട്രക്കിങ് സാഹസികത കണ്ട് നിന്ന നിമിഷം..

മായാജാലക്കാരാനായ ജുനു ഇക്ക കക്കാടുംപൊയിലിന്റെ രഹസ്യം എന്റെ കാതിൽ മന്ത്രിച്ചതും ഓർമ്മയിലും , ഹൃദയത്തിലും സൂക്ഷിക്കുന്നുണ്ട് അപ്പോഴും ഇപ്പോഴും. ഭൂതക്കണ്ണാടിയുമായി പ്രക്യതി മുൻ നിരയിൽ നമ്മൾ ഓരോത്തരും കാടിനെ അറിയണം, സ്നേഹിക്കണം, ആ തലോടൽ ഏറ്റ് വാങ്ങണം. പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി തിരിച്ച് തരുന്ന സ്നേഹത്തിന്റെ അളവിന് അളവു കോൽ ഇല്ല. ഇനിയൊരു ജന്മമുണ്ടെങ്കിൽ കാടിന്റെ മകനായി ജനിക്കണം എനിക്ക്. മെഡിറ്റേഷനും, റിലാക്സിങ്ങിനും പറ്റിയിടം, അഞ്ച് മിനിറ്റ് കണ്ണും, കാതും കൂർപ്പിച്ച് മല മുകളിന്റെ മടിത്തട്ടിൽ ഇരുന്ന് പതുക്കെ നമ്മുടെ മിഴികൾ പതുക്കെ തുറന്നാൽ ത്വാഴ്‌വാരങ്ങളിലെ വർണ്ണനാതീതമായ ദൃശ്യ മനോഹരമായ കാഴ്ചകൾ കണ്ണിലൂടെ ഹൃദയത്തിലാണ് നമ്മുടെ പതിയുന്നത്. പ്രകൃതി ഒരുക്കിയ ക്യാൻവാസ് അതിശയം നൽകി.

കോടമഞ്ഞിന്റെ പുതപ്പുനുള്ളിൽ ചില നേരം അകപ്പെടുമ്പോൾ സ്നേഹിതരെ കാണാതെ ഒറ്റയ്ക്കും , തനിച്ചു മാക്കുന്ന സമയം പ്രകൃതി ഒരു സുഹൃത്താവാൻ ശ്രമിക്കുന്നതായി കാണാം. പ്രിയപ്പെട്ടവർ വീഡിയോയും , ഫോട്ടോകളും എടുക്കാൻ ഓടി നടക്കുന്നു. കൂടെ ഞാനും ,ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ കാഴ്ച്ച കാണണം, ഈ തണുപ്പറിയണം, ആകാശത്തിലെ കാർമേഘങ്ങൾ തമ്മിൽ പരസ്പരം നോക്കി സംസാരിച്ച കഥകൾ. എന്താണെന്ന് അറിയണം , കിലോമീറ്ററുകൾ താഴെയായി പച്ച പുതച്ച താഴ്‌വര വശ്യ സുന്ദരമായ പ്രകൃതി വീണ്ടും വീണ്ടും കാട്ടി തരുകയാണ് പ്രകൃതിയുടെ മനോഹാരിതയിലെ കണ്ണാടിയിലൂടെ ഞങ്ങൾ കയറിയ മലനിരകളുടെ ചുവടുഭാഗം മാത്രം.

പ്രകൃതി മനോഹരമായ കാഴ്ചകൾ ഏതൊരു ക്യാമറ പകർത്തുന്നതിനേക്കാട്ടിലും എന്റെ കണ്ണുകൾ പകർത്തി എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു . പുതിയ സൗഹൃദങ്ങൾ ഈ യാത്രയിലും മതിയാവോളം കിട്ടി ആരുടെയും പേര് എടുത്ത് പറയുന്നില്ല കാരണം എല്ലാവരും എന്റെ ഹൃദയത്തിലാണ് . മഞ്ഞിൽ മൂടും വിണ്ണിൻ ശ്വാസം മലകൾ തൻ ജീവാംശമായ് ദൂരങ്ങൾ നീങ്ങവേ യാമങ്ങൾ മറയവേ നിറമേകിടും തണുവായിടും യാത്രകൾക്ക് എന്നും അഴകായി ചേർന്നിടും.

ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങൾ പോലും നാം ശരിക്ക് കണ്ട് തീർക്കാറില്ലല്ലോ. നമ്മുടെ നാട്ടിൽ തന്നെ കാണാൻ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങൾ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലിൽ സഞ്ചാരം തുടരുന്നു.