കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരാനുള്ള നടപടിക്രമങ്ങൾ

വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് കേരളത്തിലേക്ക് മടങ്ങിവരാൻ രജിസ്‌ട്രേഷൻ നോർക്ക നേരത്തെ ആരംഭിച്ചിരുന്നു. രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് അതിർത്തികളിൽ പ്രത്യേക സൗകര്യം ഒരുക്കും. നോർക്ക പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവരുടെ അപേക്ഷ പരിശോധിച്ചശേഷം അപേക്ഷകന് ഇ-പാസ് അനുവദിക്കും. ഇതിനൊപ്പം ക്യൂ ആർ കോഡ് അപേക്ഷകരുടെ മൊബൈലിൽ ലഭിക്കും. യാത്ര സംബന്ധിച്ച നിർദ്ദേശങ്ങളും ഈ സന്ദേശത്തിലുണ്ടാവും.

കേരളത്തിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യക്തി, അയാൾക്കു പോകേണ്ട ജില്ലയുടെ കളക്ടറിൽ നിന്നും യാത്രാ അനുമതി വാങ്ങേണ്ടതാണ്. ആയതിനായി യാത്ര ചെയ്യുന്ന അംഗങ്ങളുടെ വിവരങ്ങൾ നോർക്കാ രജിസ്ട്രേഷൻ ഐഡി ഉപയോഗിച്ച് “കോവിഡ്-19 ജാഗ്രത” വെബ്സൈറ്റിൽ 03.05.2020 വൈകിട്ട് അഞ്ചു മണി മുതൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. (വെബ് വിലാസം: covid19jagratha.kerala.nic.in) ഓരോ ദിവസവും കേരളത്തിലേയ്ക്ക് മടങ്ങിവരാൻ അനുമതി നൽകിയിട്ടുള്ള യാത്രാക്കാരുടെ എണ്ണവും തിരക്കും മനസ്സിലാക്കി എൻട്രി ചെക്ക് പോസ്റ്റ് ഓരോ യാത്രക്കാരും തിരഞ്ഞെടുക്കേണ്ടതാണ്. നോർക്കാ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാത്തവർക്കും covid19jagratha.kerala.nic.in വഴി പുതുതായി രജിസ്റ്റർ ചെയ്യാവുന്നതാണ്. (covid-19 jagratha portal Public services + Domestic retum pass + Register (with Mobile number) Add group, Vehicle No., Check post, time of arrival, etc. Submit].

ഓരോ വ്യക്തിയും സമർപ്പിച്ച വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയതിനുശേഷം രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പരിലേയ്ക്കും, ഇ-മെയിലിലേയ്ക്കും QR Code സഹിതമുള്ള യാത്രാനുമതി ബന്ധപ്പെട്ട ജില്ലാ കളക്ടർ നൽകുന്നതാണ്. ഇപ്രകാരമുള്ള യാത്രാനുമതി ലഭിച്ചതിനുശേഷം മാത്രമേ നിർദ്ദിഷ്ടയാത്ര തുടങ്ങുവാൻ പാടുള്ളൂ.

ഇന്ത്യയിൽ കർണ്ണാടകയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ആളുകൾ കേരളത്തിലേക്ക് എത്താൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 44871 ആളുകളാണ് ഇതുവരെ കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരാനായി നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് വരാൻ ഉദ്ദേശിക്കുന്ന ആളുകൾ കർണ്ണാടക സർക്കാരിന്റെ https://sevasindhu.karnataka.gov.in/Sevasindhu/English എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക. ബാംഗ്ലൂർ വൺ സെന്റർ, ബിബിഎംപി വാർഡ് ഓഫീസുകൾ , ഓരോ ജില്ലയിലും കലക്ടർമാർ നിശ്ചയിക്കുന്ന ഓഫിസുകൾ എന്നിവിടങ്ങളിൽ നേരിട്ടും അപേക്ഷസമർപ്പിക്കാം. മേൽപറഞ്ഞ യാത്രാ പാസുകൾ ലഭിച്ചതിനുശേഷം മാത്രമേ കർണാടകയിൽ നിന്നും യാത്ര തുടങ്ങാൻ പാടുള്ളൂ എന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം. കർണ്ണാടകയിൽ നിന്നും വരാൻ ആഗ്രഹിക്കുന്ന മലയാളികൾ നിർബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ.

സ്വന്തം വാഹനങ്ങളിൽ വരുന്നവർ തങ്ങൾക്ക് ലഭിച്ച യാത്രാനുമതി രേഖകൾ പരിശോധനാ കേന്ദ്രങ്ങളിൽ സമർപ്പിക്കണം. കേരള അതിർത്തിയിൽ നിന്ന് സ്വന്തം വാഹനങ്ങളിൽ വീടുകളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ആരോഗ്യനിർദ്ദേശങ്ങളും പാലിക്കണം. ഇപ്രകാരം ആളെ കൂട്ടാനെത്തുന്നവർ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയും വേണം. ആരോഗ്യകാരണങ്ങളാൽ മടങ്ങി വരുന്നവർ, ഗർഭിണികൾ, കുട്ടികളിൽ നിന്ന് വേർപിരിഞ്ഞു നിൽക്കുന്നവർ, അഭിമുഖം, സ്‌പോർട്‌സ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടവർ എന്നിവർക്കാണ് മടങ്ങിവരുന്നതിന്റെ മുൻഗണന.

വയനാട് അതിർത്തിയിലെ മുത്തങ്ങ ചെക്‌പോസ്റ്റില്‍ എത്തുന്നവരെ ആദ്യം പോലീസിന്റെ പരിശോധനയ്ക്ക് വിധേയമാക്കും. ഇവര്‍ വന്ന വാഹനം ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കും. ആരോഗ്യ പരിശോധനയ്ക്കായി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട നാല് കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ആരോഗ്യ കാര്യത്തില്‍ സംശയമുള്ളവരുടെ സ്രവ പരിശോധന നടത്തും. ലക്ഷണമുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്കും അല്ലാത്തവരെ അവരവരുടെ വാഹനത്തില്‍ വീടുകളിലേക്കും അയക്കും. ഇവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.

ഒരു മണിക്കൂറില്‍ പത്ത് വാഹനങ്ങളെയാണ് പോലീസിന്റെ നിരീക്ഷണ വാഹനത്തോടൊപ്പം കടത്തി വിടുക. വാഹനങ്ങള്‍ ഇല്ലാത്തവര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഏര്‍പ്പെടുത്തും. മിനി ആരോഗ്യ കേന്ദ്രത്തിന് സമീപം കുടുംബശ്രീയുടെ ഭക്ഷണ സ്റ്റാള്‍ ഒരുക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബസ് യാത്രയ്ക്കും ഭക്ഷണത്തിനുമുള്ള ചെലവ് അവരവര്‍ വഹിക്കേണ്ടതാണ്.

ഒരു ദിവസം 400 പേരെയാണ് ജില്ലയിലേക്ക് പ്രവേശിപ്പിക്കുക. രോഗ വ്യാപനം തടയുന്നതിന് ആവശ്യമായ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടം ഇതു സംബന്ധിച്ച് നടപടി ക്രമങ്ങള്‍ മുന്നോട്ട് നീക്കുന്നത്.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ സൂക്ഷ്മ നിരീക്ഷണത്തിനായി ആപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തികളുടെ വിവരങ്ങള്‍ അതാത് പഞ്ചായത്തുകള്‍ക്ക് ലഭ്യമാവും. പഞ്ചായത്തുകള്‍ വഴി പ്രാദേശിക പരിശോധന നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യാത്ര തിരിക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നതിനും കോവിഡ് 19 പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനും അതീവ ശ്രദ്ധ പുലര്‍ത്തണം.

അഞ്ച് സീറ്റുള്ള കാറില്‍ നാല് പേര്‍ക്ക് മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളു. ഏഴ് സീറ്റുള്ള കാറില്‍ അഞ്ച് പേര്‍ക്ക് കയറാം. ബസ്സുകളിലും വാനുകളിലും അനുവദനീയമായതിന്റെ പകുതി ആളുകളെ കയറ്റാം. യാത്രികര്‍ സാനിറ്റൈസറും മാസ്‌കും നിര്‍ബന്ധമായും ഉപയോഗിക്കണം.

കർണാടകയിൽ നിന്നും തമിഴ്‌നാട് വഴി വാളയാർ ചെക്ക് പോസ്റ്റിലൂടെ കേരളത്തിലേക്ക് വരുന്ന ആളുകൾ കേരളത്തിന്റെയും, കര്ണാടകയുടെയും, തമിഴ്നാടിന്റേയും അനുമതി e-pass നിർബന്ധമായും എടുക്കേണ്ടതാണ്. അതിർത്തികളിൽ പാസ്സുകളുടെ പരിശോധന നടത്തും. അതാത് സംസ്ഥാനങ്ങളുടെ വെബ്‌സൈറ്റുകളിലൂടെ e-pass ലഭിക്കുന്നതാണ് തമിഴ്നാട് – പാസ് ലഭിക്കുവാനുള്ള സൈറ്റ് – https://tnepass.tnega.org/#/user/pass .

കടപ്പാട് – അഡ്വ ശ്രീജിത്ത്‌ പെരുമന, ദേശാഭിമാനി.