1000 രൂപയ്ക്ക് കന്നഡ മണ്ണിലെ ഒരു പകല്‍ യാത്ര

വിവരണം – പ്രശാന്ത് കെ.പി.

സെന്‍റ് മേരീസ് ദ്വീപിലേക്ക് പോവണം എന്ന് സഞ്ചാരി ഫേസ്ബുക്ക് പേജിലെ ആദ്യ വിവരണം വായിച്ചപ്പോഴേ കരുതിയതാണ്. അതിനുശേഷം മലവെള്ളപ്പാച്ചില്‍ ‍ പോലെയായി ദ്വീപ് യാത്രാവിവരണം. പക്ഷേ ഓരോ വിവരണവും ഓരോ പുതുമ കൊണ്ടുവന്നു. അങ്ങിനെ ആഗ്രഹം കലശലായപ്പോ ദ്വീപ് യാത്ര നടത്താന്‍ തന്നെ തീരുമാനിച്ചു. കൂടാതെ ഏതെങ്കിലും ഒരു സ്ഥലം കൂടി യാത്രയില്‍ ഉള്‍പ്പെടുത്തിയാലോ എന്ന ചിന്ത മനസിലുദിച്ചപ്പോള്‍ ആദ്യം മനസിലേക്ക് വന്നത് ബുള്ളറ്റ് ട്രിപ് പാളിപ്പോയി നമ്മുടെ ആനവണ്ടിയില്‍ നടത്തിയ മൂകാംബിക-കുടജാദ്രി യാത്രയാണ്. അന്ന് ലിസ്റ്റില്‍ ഉണ്ടായിരുന്ന ഒരു സ്റ്റലമാണ് മുരുടേശ്വര്‍. ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ (ഒന്നാമത്തേത് നേപ്പാളില്‍ ആണ്) ശിവ ശില്‍പ്പവും 20 നിലയുള്ള മുരുടേശ്വര ക്ഷേത്ര കവാടവും, ക്ഷേതവും ഒക്കെ കാണാന്‍ തീരുമാനിച്ചു.

1). മുരുടേശ്വര്‍ സ്ഥിതിചെയ്യുന്നത് ഉത്തര കര്‍ണാടകയില്‍ ഭട്കല്‍ താലൂക്കിലാണ്. മൂന്നുവശവും അറബിക്കടലാല്‍ ചുറ്റപ്പെട്ട കന്ദുക മലയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കര്‍ണാടകയിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ മൂകാംബിക ക്ഷേത്രത്തില്‍ നിന്നു ഏകദേശം 60കിലോമീറ്റര്‍ മാത്രം അകലെയാണ് മുരുടേശ്വര്‍. അതുകൊണ്ടുതന്നെ മുരുടേശ്വറില്‍ മൂകാംബിക തീര്‍ഥാടകരെയും കാണാവുന്നതാണ്. ക്ഷേത്രകവാടത്തില്‍ നമ്മളെ സ്വാഗതംചെയ്യാന്‍ നില്‍ക്കുന്നത് ജീവനുള്ളതുപോലുള്ള രണ്ട് ഗജവീരന്മാരുടെ ശില്‍പങ്ങളാണ്. ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞ് 20 നിലയുടെ മുകളില്‍ നിന്ന്‍ ആ പ്രദേശം മുഴുവന്‍ കാണാന്‍ ലിഫ്റ്റിന് 10 രൂപ കൊടുത്തു പോവാവുന്നതാണ്.

2). സെന്‍റ് മേരീസ് ദ്വീപ് കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. നാലു ചെറുദ്വീപുകള്‍ ചേര്‍ന്നതാണ് മാള്‍പ്പെ ഹര്‍ബോറിനോട് ചേര്‍ന്ന് അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന സെന്‍റ് മേരീസ് ദ്വീപ്. ബല്‍സാള്‍ടിക് ശിലകള്‍ കൊണ്ട് പ്രസിദ്ധമാണ് ഇവിടം. മനോഹരമായ ഈ ദ്വീപിന് 88മില്യണ്‍ വര്‍ഷത്തെ കഥയുണ്ട്. മഡഗാസ്കര്‍ ഇന്ത്യന്‍ ഉപഭൂഖണ്ടത്തില്‍ നിന്നു 88മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടര്‍ന്ന് മാറിയപ്പോള്‍ അതിന്‍റെ ഭാഗമായിരുന്നു സെന്‍റ് മേരീസ് ദ്വീപ് എന്നാണ് ശാസ്ത്രീയ തെളിവുകള്‍ നല്‍കുന്നത്. വാസ്കോഡഗാമ കോഴിക്കോട് കാപ്പാട് കാലുകുത്തുന്നതിന് മുന്‍പ് ഈ ദ്വീപിലാണ് വന്നത്. അന്ന് അദ്ദേഹം വിളിച്ച “O PADRAO DE SANTA MARIA” എന്ന പേരാണ് ഇന്ന് സെന്‍റ് മേരീസ് ഐലന്‍ഡ് ആയി മാറിയിരിക്കുന്നത്.

അങ്ങിനെ ആദ്യം മുരുദേശ്വരും, ഉഡുപ്പി മാള്‍പ്പെയില്‍ ഉള്ള സെന്‍റ് മേരീസ് ദ്വീപും കാണാനുള്ള യാത്രാപ്ലാനിംഗ് തുടങ്ങി. ശനിയാഴ്ച പോയാല്‍ നാട്ടിലേക്കു മടങ്ങാനുള്ളവരുടെ തിരക്കുമൂലം ഇടികൊണ്ടു ജാം ആകുമെന്ന് ഉറപ്പുള്ളതുകൊണ്ട് യാത്രതുടങ്ങാന്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള നേത്രാവതി എക്സ്പ്രെസ് തിരഞ്ഞെടുത്തു. തീരെ ചിലവുകുറച്ചുള്ള യാത്രയായിരുന്നു ലക്ഷ്യം. അതുകൊണ്ടു ടിക്കറ്റ് ഒന്നും നേരത്തെ എടുത്തിരുന്നില്ല. ജനറല്‍ ബോഗിയില്‍ 500 കിലോമീറ്റേറിലേറെ ദൂരം ആദ്യമായാണ്.

അങ്ങിനെ നവംബര്‍ 2ആം തീയതി ആ സാഹസത്തിനുവേണ്ടി തിരഞ്ഞെടുത്തു. ഓഫീസില്‍ വെള്ളിയാഴ്ച ലീവും പറഞ്ഞ് ഉച്ചയ്ക്ക് 1മണിയോടെ എറണാകുളം ജങ്ഷന്‍ സ്റ്റേഷനില്‍ എത്തി. കൌണ്ടറില്‍ നിന്ന് മുരുടേശ്വര്‍ പോവനുള്ള ടിക്കറ്റ് എടുത്തു (Rs:185/-). ട്രെയിന്‍ മുരുടേശ്വര്‍ എത്തുന്നത് കാണിക്കുന്നത് വെളുപ്പിന് 2:55നാണ്. പ്രതീക്ഷിച്ചതുപോലെ ഒരു അരമണിക്കൂര്‍ വൈകി ട്രെയിന്‍ സ്റ്റേഷനിലേക്ക് എത്തി. ജോലി കഴിഞ്ഞുമടങ്ങുന്നവരുടെ എണ്ണം കുറവായിരുന്നെങ്കിലും ഒരുവിധം പണിപ്പെട്ടാണ് ബോഗിയില്‍ കയറിപ്പറ്റിയത്. ആലുവ വരെ നിന്ന് യാത്രചെയ്തപ്പോഴേക്ക് പിന്നില്‍ നിന്ന് ആരോ വിളിച്ചു. ഒരു ചേട്ടായി പറഞ്ഞു ഞാന്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങും ഇവിടെ ഇരുന്നോളൂ എന്ന്. വിശുദ്ധരുടെ തലയില്‍ കാണുന്ന വട്ടം പോലെ ആ ചേട്ടായിയുടെ തലയിലും ഞാന്‍ ഒരു നിമിഷം കണ്ടുപോയി. അല്ലെങ്കില്‍ ലോകമാന്യത്തിലെക് വരെ പോവുന്ന ട്രെയിനില്‍ എപ്പോ സീറ്റ് കിട്ടാനാ.

അങ്ങിനെ തീവണ്ടി അതിന്‍റെ താളത്തില്‍ തെക്കന്‍ കേരളവും പിന്നിട്ട് നേരെ കന്നടമണ്ണിലേക്ക് കടന്നു. കുറച്ചു നേരം കണ്ണടച്ച് തുറന്നപ്പോഴേക്കും കുന്ദാപുര സ്റ്റേഷന്‍ കഴിഞ്ഞെന്നു ഫോണിലെ “where is my train” ആപ്ലികേഷന്‍ പറഞ്ഞു. ഇനി ഉറങ്ങിയാല്‍ പണി പാളുമെന്നു ഉറപ്പായതുകൊണ്ട് പോയി മുഖം കഴുകിവന്നു. ഭട്കല്‍ സ്റ്റേഷനും കഴിഞ്ഞ് മുരുടേശ്വര്‍ സ്റ്റേഷനില്‍ എത്തിയപ്പോ സമയം 5 മണിക്ക് അടുത്തായി. കാരണം കുറെയിടങ്ങളില്‍ ട്രെയിന്‍ പിടിച്ചിട്ടിരുന്നു.

സ്റ്റേഷനില്‍ ഇറങ്ങാന്‍ കുറച്ച്ആളുകളെ ഉണ്ടായിരുന്നുള്ളൂ. ആദ്യമായി ക്ളാസ്സില്‍ പോവുന്ന കുട്ടിയെപ്പോലെ ആയിരുന്നു അപ്പോ മനസ്. ഇതുവരെ അറിയാത്ത ഒരിടം., അത് മാത്രമല്ല സ്ഥലത്തെക്കുറിച്ച് ആകെ ഇന്‍റര്‍നെറ്റ് വിവരം മാത്രേ ഉള്ളൂ. പല്ല്തേപ്പും മറ്റും കഴിഞ്ഞു പുറത്തിറങ്ങിയപ്പോ രണ്ട് ചങ്ങായിമാരെക്കൂടി കിട്ടി. ഒരാള്‍ കാഞ്ഞങ്ങാട് നിന്നും ശരത്തും മറ്റെയാള്‍ കോഴിക്കോട് നിന്ന് അശ്വിനും. രണ്ടുപേരും എനിക്കു പൊവേണ്ട സ്ഥലത്തേക്ക് തന്നെയാണെന്നറിഞ്ഞപ്പോള്‍ സന്തോഷമായി. സ്റ്റേഷന് പുറത്തു എപ്പോഴും ഓട്ടോ കിട്ടുന്നതാണ്. റേറ്റ് എത്രയാണെന്ന് തിരക്കിയപ്പോ 80 രൂപ എന്നുപറഞ്ഞു. അപ്പോഴാണ് രാവിലെ ഒരു വ്യായാമം ആയാലോ എന്ന ഒരു ആലോചന വന്നത്.

അങ്ങിനെ സ്റ്റേഷനില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള ഏകദേശം 3-4കിലോമീറ്റര്‍ ഞങ്ങള്‍ നടക്കാന്‍ തീരുമാനിച്ചു. സ്റ്റേഷന് പുറത്തിറങ്ങി ഇടത്തോട്ട് സര്‍വീസ് റോഡുവഴി കുറച്ചുദൂരം നടന്ന് ദേശീയപാതയുടെ എതിര്‍വശത്തേക്ക് കടന്നു. അവിടെ ക്ഷേത്രത്തിലേക്കുള്ള വലിയ കവാടം കാണാം. സംസാരിച്ച് നടന്നത് കൊണ്ടാവാം ക്ഷേത്രം എത്തിയത് അറിഞ്ഞില്ല. നേരം പുലരും വരെ ബീച്ചിന്‍റെ ഭംഗിയും ചെറു വള്ളങ്ങള്‍ തീരത്ത് കിടക്കുന്നതുമൊക്കെ കണ്ടങ്ങുനിന്നു. സൂര്യകിരണങ്ങള്‍ ക്ഷേത്രാങ്കണത്തിലേക്ക് പതിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇതുവരെ എനിക്കു ചിത്രങ്ങള്‍ മാത്രമായിരുന്ന ആ മനോഹരമായ ക്ഷേത്രവും 123അടി ഉയരമുള്ള ഏഷ്യയിലെ രണ്ടാമത്തെ ഉയരം കൂടിയ ശിവ ഭഗവാന്‍റെ രൂപവും തെളിഞ്ഞുകാണാന്‍ സാധിച്ചത്.

7 മണി വരെ ക്ഷേത്രദര്‍ശനവും ശിവപ്രതിമയുടെ ചിത്രമെടുപ്പും ഒക്കെയായി സമയം പോയി. കുന്നിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ മുരുടേശ്വര്‍ ബീച്ച് കാണാം. കുറെ തട്ടുകടകളും അതിനോടടുത്ത് കാണാം. 7 മണിക്കാണ് 20 നില ഗോപുരത്തിന്‍റെ ലിഫ്റ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുകളിലേക്കു 10 രൂപ ടിക്കറ്റ് എടുത്ത് പോയാല്‍ മുരുടേശ്വര്‍ എന്ന കൊച്ചു സ്ഥലത്തിന്റ്റെ സുന്ദരമായ ദൃശ്യം കാണാന്‍ സാധിക്കുന്നതാണ്.

മാള്‍പ്പെയിലെ സെന്‍റ് മേരീസ് ദ്വീപില്‍ കൂടിപ്പോവേണ്ടതുള്ളത്കൊണ്ട് ചങ്ങായിമാരോടു പിന്നെ എപ്പോഴെങ്കിലും കാണാം എന്നും പറഞ്ഞ് ബസ്സ്റ്റാന്‍റിലേക്ക് നടന്നു. അവിടെ നിന്ന് ഭട്കല്‍ പോവുന്ന ബസില്‍ കയറി (Ticket 22/-). ഒരു സ്കൂള്‍ ബസില്‍ കയറിയ അനുഭവം ആയിരുന്നു. യാത്രക്കാരില്‍ 90% കുട്ടികളായിരുന്നു. ഭട്കല്‍ സ്റ്റാന്‍റില്‍ ഇറങ്ങിയപ്പോള്‍ തന്നെ സ്റ്റാന്‍റിന് പുറത്തു ഒരു പ്രൈവറ്റ് ബസ് ഉഡുപ്പി ബോര്‍ഡ് വച്ച് കിടക്കുന്നതുകണ്ടു. ഉടനെ അതില്‍ കയറി ഉഡുപ്പി സ്റ്റാന്‍റിലേക്ക് (Rs:80/-). ഉടുപ്പിയില്‍ KSRTCസ്റ്റാന്‍റും 2പ്രൈവറ്റ് ബസ്സ്റ്റാന്‍റും ഉണ്ട്. പ്രധാന പ്രൈവറ്റ് ബസ്സ്റ്റാന്‍റിന്‍റെ താഴെയുള്ള “കുട്ടി”ബസുകള്‍ പുറപ്പെടുന്ന സിറ്റി ബസ്സ്റ്റാന്‍റില്‍നിന്ന്
മാള്‍പ്പെ ഹാര്‍ബറിലേക്ക് എപ്പോഴും ബസ് ഉണ്ട്. Rs:10/- ടിക്കറ്റ് എടുത്തു നേരെ മാള്‍പ്പെ സ്റ്റാന്‍റിലേക്ക്.

ബസ് നിര്‍ത്തുന്ന സ്ഥലത്തിന് ഒരു 1 കിലോമീറ്റര്‍ നടന്നാല്‍ ദ്വീപിലേക്കുള്ള ബോട്ട് സര്‍വീസ് നടത്തുന്ന സ്ഥലം കാണാം..ഒരു സര്‍വീസ് നടത്താന്‍ കുറഞ്ഞത് 30 ആളുകളെങ്കിലും വേണം. Rs:250 ടിക്കറ്റ് എടുത്ത് ഏകദേശം 30 പേരുമായി ബോട്ട് ദ്വീപിലേക്ക് പുറപ്പെട്ടു. മുകളില്‍ പറഞ്ഞതുപോലെ ആരെയും ഇഷ്ടപ്പെടുത്തുന്ന ഒരിടം തന്നെയാണ് സെന്‍റ് മേരീസ് ദ്വീപ്. ദ്വീപില്‍ ഭക്ഷണം കിട്ടുന്നതാണ്. സെല്‍ഫി പ്രേമികളെയും, പ്രകൃതിരമണിയമായ ചിത്രങള്‍ എടുക്കാന്‍ താല്പ്പര്യം ഉള്ളവരെയും ഒരിയ്ക്കലും നിരാശപ്പെടുത്തില്ല. ബാള്‍സാല്‍റ്റിക് ശീലകളും, ചിപ്പികള്‍ മാത്രമുള്ള ബീച്ചും എല്ലാം പുതിയ കാഴ്ചകള്‍ തന്നെ. ബീച്ചില്‍ നിന്ന്‍ വാട്ടര്‍ സ്കൂട്ടറില്‍ ഒരു റൗണ്ട് ചുറ്റി വരാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.

വൈക്കീട്ടത്തെ തീവണ്ടി പിടിക്കേണ്ടതുള്ളതുകൊണ്ട് ഒരുമണിക്കൂര്‍ നേരത്തെ ചുറ്റിയടിക്കലും ഫോട്ടോഎടുപ്പും ഒക്കെ കഴിഞ്ഞു ദ്വീപിനോട് വിടചൊല്ലി തിരിച്ച് ഉടുപ്പിയില്‍ സിറ്റി ബസ്സ്റ്റാന്‍റില്‍ എത്തി. അവിടെ നിന്ന് മുകളിലെ വലിയ സ്റ്റാന്‍റില്‍ നിന്ന് മാംഗളൂര്‍ പോവുന്ന ബസില്‍ കേറി. മാംഗളൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് തിരിച്ച് വീട്ടിലേക്കുള്ള യാത്ര. Rs:66/- ടിക്കറ്റ് എടുത്ത് യാത്ര ആരംഭിച്ചു. ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് മാംഗളൂര്‍ റെയില്‍വേ സ്റ്റേഷന്‍ എത്തി. അവിടുന്ന് എറണാകുളം ജങ്ക്ഷനിലേക്ക് പോവുന്ന മാവേലി എക്സ്പ്രസിനുള്ള ടിക്കറ്റ് (Rs130/-) എടുത്ത് നേരെ ട്രെയിന്‍ ലക്ഷ്യമാക്കി 2-ാം പ്ലാറ്റ്ഫോമിലേക്ക്‌ നടന്നു.

ഒരു പകല്‍കൊണ്ടുതന്നെ കുറച്ച് നല്ല കാഴ്ചകള്‍ കാണാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷത്തോടെ ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് തിരിച്ചു.