കേളത്ത് അരവിന്ദാക്ഷൻ മാരാർ; പ്രായം തളർത്താത്ത മേളവീര്യവുമായി ഒരു അവതാരപ്പിറവി…

പൂരം എന്ന് കേൾക്കുമ്പോൾ ഏതൊരു മലയാളിയുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് നെറ്റിപ്പട്ടവും വെഞ്ചാമരവും ആയി നിൽക്കുന്ന കരിവീരന്മാരും വാദ്യമേളങ്ങളും വെടിക്കെട്ടും തന്നെയാണ്. ഇതിൽ മേളത്തിന്റെ പ്രാധാന്യം എത്രത്തോളം വലുതാണ് എന്ന് മനസിലാക്കിത്തന്നതും അതിനെ ആസ്വദിക്കാൻ നമ്മൾ ശീലിച്ചതും പ്രാഗത്ഭരായ കലാകാരന്മാരുടെ വാദ്യമേളങ്ങളിലുള്ള മാന്ത്രിക സ്പർശം കൊണ്ട് മാത്രമാണ്. അതിൽ ഒരാളാണ് ശക്തന്റെ തട്ടകത്തിൽ തന്നെ ഉള്ള തലോർ എന്ന ഗ്രാമത്തിൽ ജനിച്ച ശ്രീ. കേളത്ത് അരവിന്ദാക്ഷൻ മാരാർ.

പഞ്ചവാദ്യം, പാണ്ടി, പഞ്ചാരി മേളം, എന്നീ മേളങ്ങൾക്ക് പ്രാമുഖ്യമുള്ള മധ്യ കേരളത്തിലെ ഏതെങ്കിലും ഉത്സവങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധിച്ചിട്ടുള്ളവർ പ്രായം തളർത്താത്ത അദ്ദേഹത്തിന്റെ വീര്യത്തെ അഭിമാനത്തോടെ നോക്കി നിന്നിട്ടുണ്ടാവാം. പഞ്ചവാദ്യത്തിൽ തിമിലയിലും ചെണ്ടയിൽ പാണ്ടിയിലും പഞ്ചാരിയിലും തായമ്പകയിലും നാദവൈവിധ്യങ്ങൾ തീർത്തു തന്റെ 77ആം വയസിലും കാണികളെ അമ്പരപ്പിക്കുന്ന കേരളത്തിന്റെ സ്വന്തം കേളത്താശാനായി ഇന്നും പൂരപ്പറമ്പുകൾ അടക്കി വാഴുന്നു.

നാലാം ക്ലാസിൽ ഒരു വർഷം പഠിച്ചതിനുശേഷം സ്ലേറ്റും പെൻസിലും മാറ്റിവെച്ച് അരവിന്ദാക്ഷൻ മാരാർ ചെണ്ടക്കോൽ എടുത്തു. പ്രൈമറി വിദ്യാഭ്യാസംപോലും മുഴുപ്പിക്കാൻ നിൽക്കാതെ ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് അച്ഛൻ മാക്കോത് ശങ്കരൻകുട്ടി മാരാർ പഠിപ്പിച്ചു തന്ന താളബോധം ഇന്നും അണുകിട തെറ്റിക്കാതെ കൊണ്ടുപോകുന്നു. കാലപ്പഴക്കത്തിൽ മേളകൾക്ക് പല മാറ്റങ്ങളും സംഭവിച്ചിരിക്കാം എന്നാൽ അദ്ദേഹത്തിന്റെ ഒമ്പതാം വയസ്സിൽ പിതാവ് പഠിപ്പിച്ച സമ്പ്രദായത്തിൽ ഒരു മാറ്റവും വരുത്താൻ അദ്ദേഹം തയ്യാറല്ല, ഒരു വൃദ്ധ മനസ്സിനെ വാശി അല്ല മറിച്ച് മേള കലയ്ക്ക് അതിന്റെ പരിശുദ്ധിയെ നഷ്ടപ്പെടാതിരിക്കാനുള്ള ഒരു കരുതലാണ്,.

12ആം വയസിൽ ഇടക്കുന്നി അമ്പലത്തിൽ നവരാത്രി ദിവസം അരങ്ങേറ്റം കുറിച്ചപ്പോൾ ഒരുപക്ഷെ അന്ന് ആരുംതന്നെ കരുതിക്കാണില്ല ഇതൊരു അണമുറിയാത്ത നാദവിസ്‌ഫോടനത്തിന്റെ ആരംഭം ആണെന്ന്. പിന്നീടങ്ങോട്ട് ഒരുജൈത്രയാത്ര തന്നെ ആയിരുന്നു പൂരപ്പറമ്പുകളിൽ നിന്നു പൂരപ്പറമ്പുകളിലേക്കു. ഇടക്കുന്നി, ആറാട്ടുപുഴ, പെരുവനം, തൃശ്ശൂർ പൂരം തുടങ്ങി കേരളത്തിലെ പ്രശസ്തമായ എല്ലാ പൂരങ്ങളിലും അദ്ദേഹം അഭിഭാജ്യഘടകമായി മാറിക്കഴിഞ്ഞു.

ആദ്യമായി തൃശ്ശൂർ പൂരത്തിന് പങ്കെടുത്തപ്പോൾ കിട്ടിയതുക 10 രൂപ ആണെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു. തൃശൂർ പൂരത്തിൽ തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം ഏതാണ്ട് 43 വർഷതോളമായി തുടരുന്നു. അതിൽ തന്നെ അവസാനത്തെ 21 വർഷങ്ങൾ പത്മശ്രീ പെരുവനം കുട്ടന്മാരോടൊപ്പം ഇടത്തെ കൂട്ടായി ഇലഞ്ഞി തറയിലും.

2010 ൽ ഇലഞ്ഞിത്തറ മേളം നടന്നുകൊണ്ടിരുന്നപ്പോൾ ഈരാറ്റുപേട്ട അയ്യപ്പൻ എന്ന ഗജവീരൻ ശാരീരിക ബുദ്ധിമുട്ട് കാരണം നിലത്തു വീണു. ആനയുടെ അപ്രതീക്ഷിത മാറ്റത്തിൽ ജനങ്ങൾ പരിഭ്രാന്തരായി. ദൗർഭാഗ്യവശാൽ മേളം മുറിഞ്ഞു. എന്നാൽ കാര്യങ്ങൾ നിമിഷ നേരം കൊണ്ട് മനസിലാക്കിയ കുട്ടൻ മാരാർ ഞൊടിയിടയിൽ മേളം പൂർവ സ്ഥിതിയിൽ എത്തിച്ചു. അതിന്റെ എല്ലാ ക്രെഡിറ്റും അദ്ദേഹം നൽകിയത് കേളത്ത് അരവിന്ദാക്ഷൻ മാരാർ അടക്കമുള്ള തന്റെ സഹപ്രവർത്തകർക്കായിരുന്നു.

അരവിന്ദാക്ഷൻ മാരാരുടെ 30 ആം വയസിൽ അച്ഛൻ ഇഹലോകവാസം വെടിഞ്ഞപ്പോൾ കുടുംബത്തിന്റെ എല്ലാ ചുമതലയും ഏറ്റെടുത്തു നാലു അനുജന്മാരെയും രണ്ട് അനുജത്തിമാരെയും വിദ്യാഭ്യാസം ചെയ്യിച്ചു വിവാഹം കഴിപ്പിച്ചു. അന്നു മുതൽ ഇന്ന് വരെ സ്വന്തമായി ഒരുവീടോ കുടുംബമോ അദ്ദേഹത്തിന് ഇല്ല. ഒരു തികഞ്ഞ സ്വാതികനായി മേളത്തിന്റെ ഒഴുക്കിൽ മാത്രം ലയിച്ചു നടക്കുന്ന കലയെ തൊഴിലായും ജീവിതമായും മാത്രം കൊണ്ടുനടക്കുന്ന ഒരു സാധു മനുഷ്യൻ മാത്രമാണ് കേളത്താശാൻ. ഇത്ര കഴിവുണ്ടായിട്ടും ഒരിക്കൽപോലും മേളപ്രമാണിയാകാൻ ആഗ്രഹിക്കാത്ത ആ മനസ് തന്നെയാണ് ഈ 77 വയസിലും അരവിന്ദേട്ടനോട് ഓരോ മേളപ്രേമിക്കുള്ള ഇഷ്ടം കൂട്ടുന്നത്.

സ്വന്തം ജീവിതം കലക്ക് വേണ്ടി മാത്രം മാറ്റിവച്ച ഈ കലാകാരനെ തേടി ഇതുവരെയും കേരള-കേന്ദ്ര സർക്കാരിന്റെ വകയായുള്ള ഒരു തലയെടുപ്പുള്ള പുരസ്കാരങ്ങളും എത്തിയില്ല എന്നതാണ് വിരോധാഭാസം. ഇനിയെങ്കിലും വാർദ്ധക്യത്തിന്റെ ഉച്ചസ്ഥിയിൽ നിൽക്കുന്ന നമ്മുടെ നാടിന്റെ അഭിമാനമായ ഈ കലാകാരനെ പരിഗണിക്കും എന്ന് വിശ്വസിക്കുന്നു.

എന്നാൽ ആശാനേ സംബന്ധിച്ചു തന്റെ തട്ടകമായ ഇടക്കുന്നി ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് വിഘ്‌നം വരാതിരിക്കുക എന്നത് മാത്രമാണ് ജീവിത ലക്ഷ്യം. പ്രായത്തെ വർത്തമാന കാലത്തിന്റെ വെറുമൊരു സംഖ്യക്രമംമാത്രമാക്കി ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെ പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പനെപ്പോലെ മേളപ്രമാണിയായി നാദവിസ്മയം നടത്തി എതൊരു മലയാളിയുടെയും മനസ് കീഴടക്കുന്ന നമ്മുടെയെല്ലാം സ്വന്തം കേളത്താശാനു സർവേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ആരോഗ്യവും നൽകട്ടെ എന്ന് മനസാ പ്രാർത്ഥിക്കുന്നു.

കടപ്പാട് – Anand Ramachandran, വിവിധ ഓൺലൈൻ പേജുകളും ഗ്രൂപ്പുകളും. ചിത്രം – Akshay Shenoy.