റെഡ്‌സോണിലെ കാക്കിക്കുള്ളിലെ കാരുണ്യം

എഴുത്ത് – ജംഷീർ കണ്ണൂർ.

ഇന്നത്തെ ദിവസം ഞാൻ ഏറെ സന്തോഷവാനാണ്. എൻ്റെ മനസ്സിന് നഷ്ട്ടപെട്ട് പോയ സമാധാനവും, സന്തോഷവും എനിക്ക് തിരിച്ച് കിട്ടിയിരിക്കുന്നു. 45 ദിവസത്തോളം ഞാൻ അനുഭവിച്ച പ്രയാസങ്ങൾ ഇന്നലെ ബുധനാഴ്ച ഉച്ചയോടെ വിടപറഞ്ഞു. ലോക്ക് ഡൗൺ സമയത്ത് സോഷ്യൽ മീഡിയയിൽ ഞാൻ സജീവമായി ഇടപെടുമ്പോഴും എൻ്റെ വലീയ സുഹുർത്ത് വലയത്തിനുള്ളിൽ ചുരുങ്ങിയ സുഹുർത്തുക്കൾക്ക് മാത്രമെ ഞാൻ അനുഭവിച്ച പ്രയാസങ്ങൾ അറിഞ്ഞിരുന്നുള്ളു. എന്തായാലും പ്രശ്നങ്ങൾക്ക് വിരാമം സംഭവിച്ചതുകൊണ്ട് ഇനി ബാക്കിയുള്ളവരെ കൂടി ആ കാര്യങ്ങൾ അറിയിക്കാം എന്ന് കരുതി.

കോവിഡ് 19 കാരണം ഉണ്ടായ പ്രതീക്ഷിക്കാത്ത ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പാണ് സംഭവങ്ങളുടെ തുടക്കം. ലോക്ക്ഡൗൺ തുടങ്ങുന്നതിന് 4 ദിവസം മുമ്പ് ഞാനും ഭാര്യയും കുട്ടികളും കുടുംബ സന്ദർഷനത്തിനായി മലപ്പുറത്തുള്ള ഭാര്യ വീട്ടിലേക്ക് പോയി. ഒന്ന് രണ്ട് ദിവസങ്ങൾ അവർ അവിടെ നിൽക്കട്ടെ എന്ന് കരുതി അവരെ അവിടെ ആക്കിയതിന് ശേഷം ഞാൻ എൻ്റെ വീട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിയതിന് ശേഷമാണ് പണി പ്രതീക്ഷിക്കാതെ ലോക്ക്ഡൗണിൻ്റെ രൂപത്തിൽ എൻ്റെ മുന്നിലേക്ക് വന്നത്.

ആദ്യ ലോക്ക് ഡൗൺ ഏപ്രിൽ 14 വരെ എന്തായാലും അവർ അവിടെ നിൽക്കട്ടെ ഏപ്രിൽ 14 ന് ശേഷം പോയി അവരെ കൂട്ടി കൊണ്ടു വരാം എന്ന് കരുതി സമാധാനിച്ചിരിക്കുമ്പോഴാണ് കളി കാര്യമാവുകയും ലോക്ക് ഡൗൺ മെയ് 3 വരെ വീണ്ടും നീട്ടുകയും ചെയ്തത്. കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ ഉപ്പ ഞങ്ങളെ കൂട്ടാൻ വരും എന്ന് കരുതിയ എൻ്റെ 5 വയസ്സുള്ള മകനും 3 വയസ്സുള്ള മകൾക്കും അവരുടെ പ്രതീക്ഷകൾ തെറ്റി. പൊതുവെ ഫാമിലിയുമായി അധിക നാൾ വിട്ടു നിൽക്കാത്ത എൻ്റെ അസാനിധ്യം എൻ്റെ കുട്ടികളിൽ ചെറിയ രീതിയിൽ മാനസീക പ്രയാസങ്ങൾക്ക് ഉടലെടുക്കാൻ ഇടയായി.

ഫോൺ ചെയ്യുമ്പോൾ ഉപ്പ എന്താ ഞങ്ങളെ കൂട്ടാൻ വരാത്തത്, കാണാൻ വരാത്തത് എന്നൊക്കെ ആയി കുട്ടികളുടെ ചോദ്യം. അഞ്ചും, മൂന്നും വയസ്സുള്ള കുട്ടികളോട് കൊറോണ കാരണമാണ് ഉപ്പ വരാത്തത് എന്നൊക്കെ എങ്ങനെ ആണ് പറഞ്ഞ് മനസ്സിലാക്കുക. എന്നെ കാണാത്തതിൻ്റെ പേരിൽ ചില നേരങ്ങളിൽ അവർ ഭക്ഷണം കഴിക്കാതെ, ഫോൺ ചെയ്യുമ്പോൾ മിണ്ടാതെ ഒക്കെ ഇരിക്കാൻ തുടങ്ങി. ഇതിങ്ങനെ തുടർന്നാൽ കുട്ടികൾക്ക് മാനസീകമായി വല്ല പ്രയാസങ്ങളും വന്നു പോകുമോ എന്ന ഭയം എനിക്ക് ഉണ്ടാകാൻ തുടങ്ങി. അതു മൂലം എൻ്റെ മനസ്സിനും വല്ലാത്ത പ്രയാസങ്ങൾ കൂടി കൂടി വന്നു. പിന്നെ എങ്ങനെ എങ്കിലും അവരെ നാട്ടിലെത്തിച്ചാൽ മതിയെന്നായി.

ദിവസം കഴിയുംതോറും ലോക്ക്ഡൗണിന് അയവ് വരും എന്ന് കരുതിയ എനിക്ക് തെറ്റി. ലോക്ക് ഡൗൺ ദിവസം കഴിയും തോറും മുറുകി. അതിൻ്റെ ഇടക്ക് കുടുംബത്തിനെ തിരിച്ചെത്തിക്കാൻ ഞാൻ പലരെയും സഹായം തേടി വിളിച്ചു. എല്ലാവരും നിസ്സഹായരായി കൈ മലർത്തി. പിന്നീട് മെയ് 3 ന് ശേഷം വന്ന വാർത്ത എൻ്റെ മനസ്സിനെ കൂടുതൽ അസ്വസ്ഥമാക്കി. ലോക്ക് ഡൗൺ പിന്നെയും നീട്ടിയിരിക്കുന്നു മെയ് 17 വരെ. കൂനിമേൽ കുരു എന്ന് പറഞ്ഞ പോലെ കണ്ണൂർ ജില്ല റെഡ് സോണിലും, ത്രിപ്പിൾ ലോക്കിലും പെട്ടു.

എല്ലാം കൂടി ഇനി രക്ഷയില്ല എന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് എൻ്റെ ഒരു സുഹുർത്ത് ഒരു ലിങ്ക് അയച്ചു തന്നത്. ജില്ലാ കലക്ട്ടറുടെ അനുമതിയോടെ ജില്ല വിട്ട് പോകാനുള്ള പാസിനായി അപേക്ഷിക്കാനുള്ളതായിരുന്നു ആ ലിങ്ക്. ആ ലിങ്കിൽ കയറി അപേക്ഷിച്ചിട്ടും നിരാശ തന്നെ ഫലം.

അതിൻ്റെ പിറ്റേ ദിവസം മുഖ്യമന്ത്രിയുടെ അടുത്ത പ്രഖ്യാപനം വന്നു. ലോക്ക്ഡൗണിന് മുമ്പ് മറ്റു ജില്ലകളിൽ കുടുങ്ങിയവർക്ക് സ്വന്തം കുടുംബത്തിലേക്ക് തിരിച്ചെത്താൻ വേണ്ടി ജില്ല കടന്ന് യാത്ര ചെയ്യാൻ പാസിനായി അവർ താമസിക്കുന്ന പരിതിയിൽ ഉള്ള പോലീസ് സ്‌റ്റേഷനുമായി ബദ്ധപെട്ട് പാസിനായി അപേക്ഷിച്ചാൽ മതി എന്ന്. അന്ന് രാത്രിയോടെ പാസിൻ്റെ രൂപം അടങ്ങിയ DGP യുടെ അറിയിപ്പും വന്നതോട് കൂടി എനിക്ക് ചെറിയ പ്രതീക്ഷ കൈവന്നു.

ഉടൻ തന്നെ ഞാൻ ജേഷ്ട സഹോദരനെ പോലെ കരുതുന്ന സൈനൂക്കാനെ വിളിച്ചു. നാളെ രാവിലെ തന്നെ എൻ്റെ വീട് നിൽകുന്ന പരിതിയിൽ ഉള്ള കണ്ണപുരം പോലീസ് സ്റ്റേഷനിൽ പോകാൻ അദ്ദേഹം നിർദ്ദേശിച്ചു. പോലീസ് സ്റ്റേഷനുമായി ഒരു ബന്ധവുമില്ലാത്ത എനിക്ക് സ്റ്റേഷനിൽ എത്തിയാൽ സഹായത്തിനായി ജനമൈത്രി പോലീസ് അംഗമായ ASI സിദ്ധീഖ് സാറിനെ കണ്ടാ മതി എന്നും, സത്യസന്ധമായതും, ന്യായവും ആയ കാര്യങ്ങൾക്കാണ് നമ്മൾ പോകുന്നതെങ്കിൽ അദ്ദേഹത്തിൻ്റെ സഹായവും സപ്പോർട്ടും നിനക്ക് കിട്ടുമെന്നും സൈനൂക്ക എനിക്ക് പറഞ്ഞു തന്നു.

സൈനുക്ക പരിചയപ്പെടുത്തി തരുന്നതിന് മുമ്പു തന്നെ സിദ്ധീഖ് സാറിനെ പറ്റിയും അദ്ദേഹത്തിൻ്റെ നല്ല പ്രവർത്തനങ്ങളെ പറ്റി കേട്ടിരിന്നു. അതിൽ ഒന്നു രണ്ടു ദിവസങ്ങൾക്ക് മുമ്പ് വാട്ട്സപ്പിൽ വന്ന ഒരു സ്ത്രീയുടെ കുറിപ്പ് ഞാൻ വായിച്ചിരുന്നു. ത്രിപ്പിൾ ലോക്ക് ഡൗൺ ആയി കിടക്കുന്ന സമയത്ത് വീട്ടിൽ തനിച്ച് താമസിക്കുന്ന അവർ സുഹുർത്ത് കൊടുത്ത സിദ്ധീഖ് സാറിൻ്റെ ഫോണിലേക്ക് സഹായത്തിനായി വിളിച്ചു. വീട്ടിൽ ഞാൻ തനിച്ചാണെന്നും, വീട്ടു സാധനങ്ങൾ തീർന്നിരിക്കുകയാണ് എന്നും, കയ്യിൽ ക്യാശി ഇല്ലാത്തതിനാൽ ATM ൽ പോയി ക്യാശ് എടുത്ത്‌ വീട്ടിലേക്ക് അത്യാവശ്യ സാധാനങ്ങൾ വാങ്ങാൻ എങ്ങനെ പുറത്ത് ഇറങ്ങും എന്ന് ചോദിച്ച് ആയിരുന്നു അവർ സിദ്ധീഖ് സാറിനെ സഹായത്തിനായി വിളിച്ചത്.

ഒരു വെള്ള പേപ്പറിൽ സത്യവാങ്ങ്മൂലം എഴുതി പൊയ്ക്കോളു എന്ന് സിദ്ധീഖ് സർ അവരോട് മറപടി പറഞ്ഞു. അതിൻ്റെ അടിസ്ഥാനത്തിൽ അവർ പഴയങ്ങാടി ടൗണിലേക്ക് പോയി. അവിടെ എത്തിയപ്പോൾ ATM ൽ ക്യാശ് ഇല്ല. എന്ത് ചെയ്യണമെന്ന് കരുതി ഇരിക്കുമ്പോഴാണ് സിദ്ധീഖ് സർ എന്തായി എന്ന് ചോദിച്ച് അവരെ തിരിച്ച് വിളിക്കുന്നത്. ക്യാഷ് കിട്ടിയില്ല, അതുകൊണ്ട് വീട്ടുസാധനങ്ങൾ വാങ്ങാനും പറ്റിയില്ല എന്ന് മറുപടി പറഞ്ഞ അവരുടെ അടുത്തേക്ക് അദ്ദേഹം സ്റ്റേഷനിൽ നിന്ന് വണ്ടിയുമെടുത്ത് പെട്ടെന്ന് തന്നെ എത്തി. അതിന് ശേഷം അവർക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് അവരുടെ കയ്യിൽ നിന്നും വാങ്ങി അദ്ദേഹം ടൗണിൽ വന്ന് ആ ലിസ്റ്റിൽ പറഞ്ഞ സാധനങ്ങൾ മുഴുവൻ വാങ്ങി നൽകിയതിന് ശേഷം അവരെ വീട്ടിലേക്ക് തിരിച്ച് അയച്ചു. ഒരു മുൻപരിചയവുമില്ലാത്ത സിദ്ധീഖ് സാറിൻ്റെ പ്രവർത്തിയിൽ നന്ദിയും, അദ്ദേഹത്തിൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിച്ചുമാണ് അവർ ആ കുറിപ്പ് അവസാനിപ്പിക്കുന്നത്.

സത്യത്തിൽ സിദ്ധീഖ് സാറിൻ്റെ പ്രവർത്തനം ആ സഹായം ലഭിച്ച പിന്നീട് അതിനെ കുറിച്ച് കുറിപ്പ് എഴുതിയ അവരെ മാത്രമല്ല. ആ എഴുത്ത് വായിച്ച എന്നെ വരെ അൽഭുതപ്പെടുത്തി. ഇതൊക്കെ എനിക്കും ഒത്തിരി പ്രതീക്ഷകൾ നൽകി. പിന്നെ ഒന്നും അലോചിച്ചില്ല. രാവിലെ തന്നെ ഞാൻ പോലീസ് സ്റ്റേഷനിൽ പോയി. സിദ്ധീഖ് സർ ഡ്യൂട്ടിക്ക് എത്തുന്നതേ ഉള്ളു. ഞാൻ പുറത്ത് അദ്ദേഹത്തേയും കാത്തു നിന്നു. ഇതിനിടയിൽ SI എന്നെ കണ്ടു കാര്യങ്ങൾ ചോദിച്ചു. ഞാൻ കാര്യങ്ങൾ പറഞ്ഞു. എല്ലാം കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു. “ഡാ കണ്ണൂർ റെഡ് സോണിൽ അല്ലെ. ഈ അവസ്ഥയിൽ പാസ് ഞങ്ങൾക്ക് തരാൻ പറ്റില്ലടാ. നീ ഇപ്പോ തിരിച്ചു പോകൂ” എന്ന്.

എന്ത് ചെയ്യണം എന്ന് വിചാരിച്ച് നിൽക്കുമ്പോഴാണ് സിദ്ധീഖ് സാറിൻ്റെ വരവ്. ഞാൻ അനുഭവിക്കുന്ന പ്രായാസങ്ങൾ നന്നായിട്ട് മനസ്സിലാക്കിയ അദ്ദേഹം എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് കിണഞ്ഞ് ശ്രമിച്ചു. അവസാനം SI പറഞ്ഞു. നീ നാളെ വരു റെഡ്സൂൺ ആയതു കൊണ്ട് ഈ പാസിനെ പറ്റി ഒരു ക്ലാരിഫികേഷൻ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. നാളെ നമുക്ക് നോക്കാം എന്ന്. വളരെ ഏറെ പ്രതീക്ഷയോട് കൂടി പോയ എനിക്ക് ആ മറുപടി വല്ലാത്ത ഒരു ഷോക്കായി മാറി.

ഇത് മനസ്സിലാക്കിയ സിദ്ധീഖ് സാർ എൻ്റെ അടുത്തേക്ക് വന്നു. കുറെ ശ്രമിച്ചിട്ടും ആ സമയം എന്നെ സഹായിക്കാൻ പറ്റാത്തത് കൊണ്ട് അദ്ദേഹത്തിന് നല്ല പ്രയാസമുണ്ടായി എന്ന് അദ്ദേഹത്തിൻ്റെ മുഖത്ത് നിന്നും എനിക്ക് മനസ്സിലാക്കാൻ പറ്റി. പിന്നീട് ഞാൻ അവിടെ അദ്ദേഹത്തെ കണ്ടത് ഒരു പോലീസ് ഓഫീസർ എന്ന നിലക്കല്ല. എന്നെ അദ്ദേഹം തൻ്റെ ഒരു കുടുംബത്തിലെ അംഗത്തെ പോലെ കണ്ട് എന്നെ സമാധാനിപ്പിച്ചു. നീ ടെൻഷൻ ആവാതെ നമുക്ക് അവരെ തിരിച്ച് കൊണ്ട് വരാം. നിന്നെ പോലുള്ളവർക്ക് വേണ്ടിയാണ് അത്തരം യാത്രാ പാസുകൾ ഗവൺമെൻ്റ് കേരള പോലീസിലൂടെ ചേർന്ന് നടപ്പിലാക്കിയത്. നമുക്ക് ഒരു വഴി കാണാം എന്ന്. അദ്ദേഹത്തിൻ്റെ ആ വാക്കുകൾ എൻ്റെ നീറുന്ന മനസ്സിന് വല്ലാത്ത ഒരു ആശ്വാസം തന്നു.

വീട്ടിലേക്ക് തിരിച്ച് എത്തിയ എനിക്ക് വൈകുന്നേരത്തോടെ സൈനൂക്കാൻ്റെ കോൾ വന്നു. സിദ്ധീഖ് സാർ സൈനൂക്കാനെ വിളിച്ചു എന്നും വീണ്ടും അടുത്ത ദിവസം രാവിലെ തന്നെ എന്നോട് സ്റ്റേഷനിൽ പോയി CI ക്ക് അപേക്ഷ കൊടുക്കാനും പറഞ്ഞു. അദ്ദേഹം പറഞ്ഞ പോലെ ഞാൻ രാവിലെ 11 മണിയോട് തന്നെ സ്റ്റേഷനിലേക്ക് പോയി. വഴിയിൽ വെച്ച് ഞാൻ സിദ്ധീഖ് സാറിനെ കണ്ടു. അദ്ദേഹം റോഡിൽ ഡ്യൂട്ടിയിൽ ആണ്. റമദാൻ മാസത്തിൽ നോമ്പും എടുത്ത്. അതും മെയ് മാസത്തെ കത്തുന്ന വേനലിൽ വിയർത്ത് കുളിച്ച് റോഡിൽ നിൽക്കുന്ന അദ്ദേഹത്തെയും സംഘത്തെയും കണ്ടപ്പോൾ എനിക്ക് വല്ലാത്ത പ്രയാസം തോന്നി. പെട്ടെന്ന് പോയി അപേക്ഷ കൊടുക്ക് ഇന്ന് എന്തായാലും ശരിയാകും എന്ന് പറഞ്ഞ് അദ്ദേഹം എന്നെ സ്റ്റേഷനിലേക്ക് വിട്ടു.

അപേക്ഷയും കൊടുത്ത് തിരിച്ച് വീട്ടിലെത്തിയ എനിക്ക് ഉച്ചയോടെ സിദ്ധീഖ് സാറിൻ്റെ കോൾ വന്നു “നീ സ്റ്റേഷനിൽ പെട്ടെന്ന് വാ. CI സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. മിക്കവാറും നിനക്ക് മലപ്പുറം പോയി ഭാര്യയെയും കുട്ടികളെ കൊണ്ടുവരാൻ പാസ് കിട്ടും” എന്നും പറഞ്ഞു. പറഞ്ഞ പോലെ തന്നെ ഞാൻ പോയി. അവിടെ ഞാൻ എത്തുമ്പോൾ സ്റ്റേഷൻ പരിസരത്ത് എന്നെ പോലെ തന്നെ മറ്റ് ജില്ലയിൽ കുടുങ്ങി കിടക്കുന്ന സ്വന്തം കുടുംബത്തെ കൊണ്ടുവരാൻ യാത്രാ പാസിന് അപേക്ഷിച്ച ഒത്തിരി ആളുകളെ കാണാൻ പറ്റി.

എന്തായാലും പോയ ഉടൻ തന്നെ എനിക്ക് പാസ് കിട്ടി. ആ പാസ് കിട്ടിയതോട് 45 ദിവസമായി ഞാൻ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് തിരശ്ശീല വീഴുകയായിരുന്നു. എനിക്കു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് ആ അവസരത്തിൽ ഉണ്ടായത്. സത്യത്തിൽ ഇതുവരെ കാണാത്ത എനിക്ക് വേണ്ടി എൻ്റെ പ്രയാസങ്ങൾ മനസ്സിലാക്കി കൂടെ നിന്ന സിദ്ധീഖ് സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കാരണം ആ പാസുമായി ഞാൻ മലപ്പുറത്തെ വീട്ടിൽ എത്തിയപ്പോൾ എന്നെ കണ്ടതും “ഉപ്പാനെ കാണാതെ എനിക്ക് എത്ര സങ്കടം വന്നു എന്നറിയോ” എന്നും പറഞ്ഞ് എൻ്റെ 5 വയസ്സുള്ള മകൻ വിങ്ങിപ്പൊട്ടി കരഞ്ഞു പോയി. മോളാണെങ്കിൽ എന്നെ ഒന്നു തൊട്ടു നോക്കുകയും മറ്റും ചെയ്യുന്നു. കുറച്ച് സമയമെടുത്തു കുട്ടികളുടെ മൈൻ്റ് ഒന്നു റെഡിയാകാൻ.

ഇപ്പോൾ ഞാനും കുട്ടികളും ഏറെ സന്തോഷത്തിലാണ്. ജില്ല വിട്ട് വന്നതിനാലും യാത്ര ചെയ്തതിനാലും ഞാനും കുടുംബവും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കുകയാണ്. എന്തായാലും രണ്ടാഴ്ച കഴിയട്ടെ എന്നിട്ട് വേണം അദ്ദേഹത്തെ കണ്ട് നേരിട്ട് നന്ദി അറിയിക്കാൻ. ആ സന്തോഷം നേടാൻ എന്നെ ഒട്ടേറെ സഹായിച്ച സിദ്ധീഖ് സാറിനോടും, സൈനൂക്കയോടും, ഞാൻ അത്മാർത്ഥമായി നന്ദി അറിയിക്കുന്നു. കൂടെ പ്രാർത്ഥിക്കുന്നു. സർവശക്തൻ അവർക്കും, അവരുടെ കുടുംബത്തിനും അനുഗ്രഹം വർഷിക്കട്ടെ.