ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിലേക്ക് ഒരു സാഹസികയാത്ര

വിവരണം – കവിത സലീഷ്.

നമ്മൾ എല്ലാവരും യാത്ര പോകുന്നത് ഒന്നുകിൽ നമ്മുടെ സുഹൃത്തുക്കളുടെ യാത്രാവിവരണം കണ്ടിട്ടോ, കേട്ടിട്ടോ അല്ലെങ്കിൽ സഞ്ചാരം പോലുള്ള പരിപാടികൾ കണ്ടിട്ട്, അതുമല്ലെങ്കിൽ പുസ്തകങ്ങൾ വായിച്ചിട്ട്, ചിലപ്പോൾ ഏതെങ്കിലുമൊരു ഒരു ഫോട്ടോ കണ്ടിട്ട്. എന്നാൽ യാതൊരു പരിചയവും ഇല്ലാത്ത ഒരു എയർ ഹോസ്‌റ്റസിന്റെ വാക്കുകേട്ട് ഞാൻ ഇറങ്ങി പുറപ്പെട്ട യാത്രയാണ് കിളിമഞ്ചാരോ ട്രക്ക്.

ബ്രഹ്മതാൽ ട്രെക്കിനായി എത്തിഹാദ് എയർവേയ്‌സിന്റെ അബുദാബിയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിൽ എയർ ഹോസ്റ്റസ്സിന്റെ ചോദ്യം നിങ്ങളുടെ ബാഗ് വളരെ ഇഷ്ടമായി. നിങ്ങൾ ട്രെക്കിങ്ങിനായുള്ള യാത്രയിലാണോ? പിന്നീട് നടന്ന കൊച്ചു വർത്തമാനത്തിനിടക്ക് എവിടെ എല്ലാം പോയിട്ടുണ്ട് എന്ന ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞത് കിളിമഞ്ചാരോ എന്നാണ്. അതുവരെ ഫിറ്റ്നസ് അങ്ങേയറ്റം വർക്ക് ചെയ്യുന്നവർക്ക് മാത്രമേ അതെല്ലാം സാധിക്കൂ എന്ന് കരുതിയിരുന്ന ഞാൻ അതു കേട്ട് ഞെട്ടി. അന്തം വിട്ടുള്ള എൻറെ ഇരിപ്പ് കണ്ടിട്ടാവും അവർ പറഞ്ഞു നിനക്കും ചെയ്യാവുന്നതാണ് ആണ്, ഹിമാലയൻ ട്രക്കുകൾ ചെയ്യുന്നതല്ലേ എന്ന്.

അന്നുമുതൽ ആഫ്രിക്കയുടെ മേല്ക്കൂര ഞാൻ സ്വപ്നം കണ്ടു തുടങ്ങി. ദുബായിലെ ഒരു ട്രക്കിംഗ് ഗ്രൂപ്പ് വഴി ബുക്ക് ചെയ്തു. ട്രക്കിങ് ലീഡർ, ഒരു ഐടി എൻജിനിയർ, പിന്നെ ഞാൻ. അനേകം സഫാരി പാർക്കുകളുടെ കേന്ദ്രം കൂടിയാണ് കിഴക്കൻ ആഫ്രിക്കയിലെ ടാൻസാനിയ. നൂറ്റിരുപതോളം ഗോത്രവർഗ്ഗക്കാർ ഉണ്ട്. അടിമത്തം ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരത കാട്ടിയ സാൻസിബാർ ഉണ്ട്.

അങ്ങനെ സഞ്ചാരികൾക്കുള്ള ഒരു വിശാല ലോകമാണ് ടാൻസാനിയ. അതുകൊണ്ടുതന്നെ ആദിമ വർഗ്ഗത്തിൽപ്പെട്ട ബുഷ് മെൻ എന്ന് വിളിക്കുന്ന ഹഡ്‌സബെ എന്ന ഗോത്ര വർഗ്ഗത്തെയും, സിംഹം പോലും ഭയപ്പെടുന്ന മസായി ഗോത്ര വർഗ്ഗത്തെയും എന്തായാലും പോയി കാണണമെന്ന് വിചാരിച്ചു. സിംഹംമുതൽ എല്ലാ വന്യ ജീവികളും സ്വൈര്യ വിഹാരം നടത്തുന്ന ഒന്ന് രണ്ടു സഫാരി ഡ്രൈവ് ഡ്രൈവുകളും ബുക്ക് ചെയ്തു.

ദുബായിൽ നിന്നും എത്യോപ്യയിലെ ആഡിസ് അബാബയിലേക്ക്. അവിടെനിന്നും ടാൻസാനിയയിലേക്ക് പറക്കുന്ന എത്യോപ്യൻ വിമാനത്തിലെ പൈലറ്റിന്റെ അനൗൺസ്‌മെന്റ് എത്തി.” നിങ്ങളിൽ ചിലരെങ്കിലും ടാൻസാനിയയിലേക്ക് വന്നത് ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി കയറുക എന്ന ആഗ്രഹത്താലാകും. അങ്ങനെയെങ്കിൽ നിങ്ങൾ വിമാനത്തിന്റെ ഇടതുവശത്തേക്ക് നോക്കുക. ആ കാണുന്നതാണ് കിളിമഞ്ചാരോ…”

പെട്ടെന്ന് കൗതുകത്താൽ ചെറിയ ജനൽപാളിയിലൂടെ പുറത്തേക്ക് നോക്കി. വിമാനത്തിന്റെ ഉയരത്തിന് സമാന്തരമായി മേഘങ്ങൾക്ക് മുകളിൽ തലയെടുപ്പോടെ കിളിമഞ്ചാരോ പർവതം നിൽക്കുന്നു. കേക്കിനു മുകളിൽ ഐസ് ഫ്രോസ്റ്റിങ് ചെയ്ത പോലെ. കുറച്ചു മാറി മേരു പർവ്വതവും കാണാം. അതേസമയം തന്നെ ഉൽക്കണ്ഠയും വന്നു. ദൈവമേ ഇതിനുമുകളിൽ ആണല്ലോ കയറി എത്തേണ്ടത് എന്ന്.

Kessy brothers ആയിരുന്നു ടാൻസാനിയയിലെ ട്രെക്കിങ്ങ് കമ്പനി. നമ്മുടെ കയ്യിൽ നിന്ന് എന്തെങ്കിലും ട്രെക്കിങ്ങ് ഗിയർ കൊണ്ടുവരാൻ മറന്നാൽ അവർ ഫ്രീ ആയി നമുക്ക് ഉപയോഗിക്കാൻ തരും. മറ്റെല്ലാവരും കമ്പനികൾ റെന്റ് ചാർജ് കൊടുക്കേണ്ടിവരും. ട്രക്കിങ് കമ്പനിയിൽനിന്ന് ഗൈഡും കുക്കും പോർട്ടർമാരും ഉൾപ്പെടെ ഒമ്പത് പേർ മോഷിയിൽ നിന്ന് നിന്ന് പുറപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ വഴിയിൽ ആരുഷ് നാഷണൽ പാർക്കിൽ നിന്നും ജിറാഫും വിൽഡ്‌ബീസ്റ്റുകളും അങ്ങകലെ നടക്കുന്നത് കണ്ടു. മൃഗങ്ങൾക്ക് എന്ത് അതിർത്തി?

ഏറ്റവും വലിയ അഗ്നിപർവ്വതങ്ങളിലൊന്നാണ് ടാൻസാനിയയിലെ കിളിമഞ്ചാരോ. പലദിശകളിൽ നിന്ന് പലവിധ ട്രെക്കിങ്ങ് അനുഭവങ്ങളുമായി ഇതിന്റെ മുകളിലേക്ക് നടക്കാവുന്ന ഏഴ് റൂട്ടുകളുണ്ട്. അതിൽത്തന്നെ ദൈർഘ്യമേറിയതും മിനിമം ഏഴു ദിവസം വേണ്ടതുമായ ലെമോഷെ ട്രെക്കിങ് റൂട്ടാണ് തിരഞ്ഞെടുത്തത്. ആദ്യത്തെ രണ്ടുദിനം, പിന്നെ തിരിച്ചിറങ്ങുന്ന അവസാന ദിനവും മഴക്കാടുകളിലൂടെ സഞ്ചരിക്കാം എന്നതാണ് ഈ റൂട്ട് തിരഞ്ഞെടുക്കാൻ കാരണം.

പോർട്ടർമാർ ആണല്ലോ യഥാർത്ഥ ഹീറോകൾ. ഗേറ്റിൽ പോർട്ടർമാരുടെ ലഗേജിന്റെ വെയിറ്റ് പരിശോധിക്കുന്നത് കണ്ടു. ഒരാൾക്ക് മാക്സിമം 30 കിലോ വരെ പറ്റൂ. കൊണ്ടുപോകുന്ന ഭക്ഷണത്തിൻറെ അളവ് വരെ നോക്കും. വേസ്റ്റ് എല്ലാം തിരിച്ചു കൊണ്ടുവരണം. അവർക്കിത് നിത്യാഭ്യാസവും വയറ്റിപ്പിഴപ്പും ആണ്.

വളരെ മനോഹരവും എളുപ്പവുമായ യാത്രയായിരുന്നു ആദ്യദിനം. നമ്മൾ മഴക്കാടുകളിലൂടെ ചില കുരങ്ങുകളെയും കണ്ട്, പക്ഷികളുടെ പാട്ടും കേട്ട് ആയാസരഹിതമായ നടത്തം. ഒരുപാടു സസ്യലതാദികൾ, പൂക്കൾ എല്ലാം ട്രക്കിൽ കണ്ടു. അതിൽ പ്രധാനം potrea എന്ന സൗത്ത് ആഫ്രിക്കയുടെ ദേശീയ പുഷ്പം ആണ്. വലിയ മരങ്ങളുടെ നടുവിൽ ആയിരുന്നു ആദ്യ ക്യാമ്പ്. കയ്യും കാലും എല്ലാം കഴുകാൻ വെള്ളം കൊണ്ടുവന്ന് തരും. നല്ല ഭക്ഷണമായിരുന്നു ചിക്കൻ വറുത്തതും, പൊട്ടറ്റോ ഫ്രൈ, സൂപ്പ്, ഫ്രൂട്ട്സ് എല്ലാം ഉണ്ടായിരുന്നു.

ഒരു കാര്യം മനസ്സിലായത് പിന്നീടാണ്. മറ്റുള്ളവർക്ക് എല്ലാം പ്രത്യേകം ടോയ്ലറ്റ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിൽ ഇല്ലായിരുന്നു. ഒരു ലേഡി ട്രാവല്ലെർ കൂടെ ഉണ്ടായിട്ടും ഒരു അഡിഷണൽ ടോയ്ലറ്റ്നു വേണ്ട നൂറു ഡോളർ ദുബായ് കമ്പനി ലാഭിച്ചതാണത്രേ. നേരത്തെ അറിഞ്ഞിരുന്നേൽ ഞാൻ കൊടുത്തേനെ പൈസ. എല്ലാ ക്യാമ്പുകളിലും കോമൺ ടോയ്‌ലറ്റ് ഉണ്ടായിരുന്നെങ്കിലും, കണ്ടീഷൻ വളരെ മോശമായിരുന്നു. എല്ലാവരും എഴുന്നേൽക്കുന്നതിന് മുൻപ് വെളുപ്പിന് തണുപ്പിൽ വെളിയിൽ പോയി കാര്യം സാധിക്കുകയേ എനിക്ക് നിവൃത്തി ഉണ്ടായിരുന്നുള്ളൂ.

ടാൻസാനിയയിലെ സ്വാഹിലി ഭാഷയിൽ “പോലെ പോലെ” (സ്ലോ സ്ലോ) എന്നതാണ് കിളിമഞ്ചാരോ ട്രെക്കിന്റെ സ്ലോഗൻ. വളരെ പതുക്കെ നടന്നെത്തേണ്ട ദൂരമാണ് കിളിമഞ്ചാരോ. ഉയരം കൂടും തോറൂം ഓക്സിജൻ അളവ് കുറയുന്നതാണ് വെല്ലുവിളി. ധാരാളം വെള്ളം കുടിക്കണം ഇതിനെ മറികടക്കാൻ. എഎംസ് നെ ചെറുക്കാനുള്ള ഡയമോക്സ് മരുന്ന് ഞാൻ കഴിച്ചിരുന്നില്ല.
പിറ്റേന്ന് ഷിറ ഒന്നും രണ്ടും ഒന്നിച്ചാണ് ചെയ്തത്. ആ 17 കിലോമീറ്റർ വളരെ ബുദ്ധിമുട്ടായിരുന്നു. ചെറിയ കുറ്റിക്കാടുകളും പുൽമേടുകളും, മൂൻലാൻന്റും ഈ ഒറ്റ ദിവസം കാണാൻ പറ്റി. ഗ്രൂപ്പ് ലീഡർക്ക് അന്ന് വൈകുന്നേരം വയ്യാതെയായി. കുറച്ചു പേടിച്ചെങ്കിലും പിറ്റേന്ന് രാവിലെ ആൾ ആരോഗ്യം വീണ്ടെടുത്തു.

ബറാൻകോ മതിൽ വഴിയുള്ള യാത്ര ആദ്യം രസകരമായിരുന്നു. കുത്തനെയുള്ള വലിയ പർവ്വത മതിൽ ഒരു കുരങ്ങനെ പോലെ, ചിലയിടങ്ങളിൽ രണ്ട് കൈ ഉപയോഗിച്ച് കയറിയിരുന്നു. ഒരിടത്ത് പാറയിടുക്കിലൂടെ നൂണ്ടു കടക്കണമായിരുന്നു മറുവശത്ത് കൊക്കയാണ്. പോർട്ടർമാർ വലിയ ഭാരവും കൊണ്ട് വരുന്നത് കാണുമ്പോൾ പേടി തോന്നിയിരുന്നു. ഇതിനിടയ്ക്ക് ഒരാൾ വീഴുകയും ചെയ്തു. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല.

ലാവാ ടവർ എന്ന, അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു വീണ വലിയ കറുത്ത ഉയരംകൂടിയ പാറക്കൂട്ടങ്ങൾ വഴി പതിയെ നടന്നു വന്നപ്പോൾ ഗൈഡ് ജോസഫിന് സംശയം. വയ്യാതെ ആയതുകൊണ്ടാണോ എന്ന്. എൻറെ ലഗേജ് വാങ്ങി പിടിക്കണമെന്ന് നിർബന്ധവും പിടിച്ചു. കുറച്ചുകൂടി സ്പീഡിൽ നടക്കാൻ ഞാൻ തീരുമാനിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ പുറകിൽ നിന്നും ഗൈഡ് ബറാക്കയുടെ വിളി. പെട്ടെന്ന് പേടിച്ചുപോയി. കാരണം കൂടെയുള്ള ഐടി എൻജിനീയർ diamox ടാബ്ലെറ്റ് എടുത്തിരുന്നു. മാത്രമല്ല ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടായിരുന്നു. പിന്നീടാണ് മനസ്സിലായത് അവരുടെ വെള്ളം തീർന്നു പോയിരുന്നു. ക്യാമ്പിന് അടുത്തേക്ക് നടക്കുന്ന വഴിയിൽ കിളിമഞ്ചാരോയിൽ മാത്രം കാണപ്പെടുന്ന ഗ്രൗണ്ട് ഷെൽ എന്ന എന്ന സസ്യം കണ്ടു. കൈതച്ചക്കയുടെയും ഈന്തപ്പനയുടെയും ഒരു കോമ്പിനേഷൻ പോലെ തോന്നുന്നു.

ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ സൂര്യാസ്തമയം. അത് karanga ക്യാമ്പിലേത്. സൂര്യനും കോടയുംതമ്മിലുള്ള ഉള്ള ഒരു ഒളിച്ചുകളി ആയിരുന്നു. എന്നാൽ അന്ന് രാത്രി ഒരു കാളരാത്രി ആയിരുന്നു. കൂടെയുള്ള ആൾക്ക് വീണ്ടും വയ്യാതെയായി. രാത്രി രണ്ടു മണിയോടുകൂടി അദ്ദേഹത്തെ താഴേക്ക് ഇറക്കാൻ തീരുമാനിച്ചു. ഗൈഡ് ബറാക്കയും വേറെ രണ്ട് ആൾക്കാരും കൂടെ പോയി. പിന്നീട് അറിഞ്ഞു കുറച്ചു ദൂരം അദ്ദേഹത്തെ ചുമന്നു കൊണ്ടാണ് പോയതെന്ന്. ഉറക്കമില്ലാത്ത രാത്രി. അതുകൊണ്ടുതന്നെ വളരെ വൈകിയാണ് ഉണർന്നത്. അപ്പോഴേക്കും എല്ലാവരും ഉണർന്നു തുടങ്ങിയിരുന്നു. ടോയ്ലറ്റ് കാര്യം അവതാളത്തിലായി.

രാവിലെ ജോസഫ് പറഞ്ഞു , വയ്യാത്ത ആളെ ഹോസ്പിറ്റലിലേക്ക് മാറ്റി എന്ന്. എൻറെ എല്ലാ ആത്മവിശ്വാസവും തകർന്ന നിമിഷം. ഇന്നലെവരെ കൂടെ നടന്ന ആൾ ഇന്ന് ഹോസ്പിറ്റലിൽ. പെട്ടെന്ന് കരച്ചിൽ വന്നു. കുറച്ചുനേരം അവിടെ ഇരുന്ന് കരഞ്ഞു.വഴിയിൽ പോർച്ചുഗലിൽനിന്നുള്ള ബെല്ലയും സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള ജെന്നിയും കൂട്ട് കിട്ടി. വലിയ ഒരു ഒരു ഇൻസ്പിരേഷൻ ആണ് ജെന്നി. ഒരു കിമോതെറാപ്പി കഴിഞ്ഞു വരുന്ന വഴിയാണ്. മൊട്ടയടിച്ച തലയും, കയ്യിൽ നിറയെ മരുന്നുകളും പുഞ്ചിരി വിടാതെയുള്ള നടത്തവും. വീണ്ടും എന്നിൽ ഊർജ്ജം നിറച്ചു.

ഹിമാലയൻ ട്രക്ക് ഗൈഡുകളോട്, ഇനി എത്ര ദൂരം ഉണ്ട് എന്ന് ചോദിച്ചാൽ അവർ ചിലപ്പോൾ പറയും അരമണിക്കൂർ, അല്ലെങ്കിൽ പറയും ഇപ്പോൾ എത്തുമെന്ന്. സത്യമല്ലെന്ന് നമുക്ക് പിന്നീട് മനസ്സിലാകും. എങ്കിലും അതു കേൾക്കുന്നത് ഒരു ആശ്വാസമാണ്. കിളിമഞ്ചാരോയിലെ ഗൈഡുകൾ സത്യം തുറന്നു പറയും. കൂടുതലും പാശ്ചാത്യ രാജ്യത്ത് ഉള്ളവരായിരുന്നു ട്രെക്കിങ്ങിന്. ഇന്ത്യക്കാർ ഞങ്ങളുടെ ഗ്രൂപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാശ്ചാത്യർ ഫിറ്റ്നസിൻറെ കാര്യത്തിൽ വളരെ മുൻപിലാണ്. പോരാത്തതിന് എല്ലാവരും Diamox എടുക്കുന്നുണ്ടായിരുന്നു.

15300 അടി ഉയരത്തിലുള്ള ബറഫു ക്യാമ്പിൽ വൈകുന്നേരം അഞ്ചുമണിക്ക് അത്താഴം കഴിച്ച് ഉറങ്ങാൻ പറഞ്ഞു. വിശപ്പും ഇല്ല. ഉറക്കവുമില്ല. പതിനൊന്നരയ്ക്ക് 19,345 അടിയിലേക്കുള്ള കയറ്റം തുടങ്ങി. നാല് പാൻറ് ഉള്ളതുകൊണ്ട് രണ്ട് കാലും മടക്കാൻ പ്രയാസം ആയിരുന്നു. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ആ തണുപ്പിൽ ഒരു പാന്റ് ഊരി മാറ്റാൻ ഇരുന്നു. കുറെ നടന്നപ്പോൾ തണുത്ത കാറ്റിൽ കണ്ണുകളടഞ്ഞു തുടങ്ങിയിരുന്നു. ജോസഫിനോട് കെഞ്ചി നോക്കി, ഒരു രണ്ടു മിനിറ്റ് ഞാൻ ഇവിടെ കിടന്നു ഉറങ്ങട്ടെന്ന്. എന്നാൽ അദ്ദേഹം സമ്മതിച്ചില്ല.

വളരെ പതുക്കെയാണ് ഞാൻ കയറി തുടങ്ങിയത്. ചിലർ ട്രെക്കിങ് നിറുത്തി തിരിച്ചു നടക്കുന്നുണ്ടായിരുന്നു. രണ്ടാമത്തെ വലിയ പോയിന്റ് ആയ സ്റ്റെല്ല പോയിന്റ് ലേക്കുള്ള കയറ്റം വളരെ പ്രയാസം ഉള്ളതായി തോന്നി. എത്ര നടന്നിട്ടും എത്താത്ത പോലെ. മാവെൻസി പർവ്വതത്തിനു മുകളിൽ സൂര്യന്റെ ചുവപ്പു രാശികൾ കണ്ടു. മനോഹരമായ സൂര്യോദയം.
കുറച്ചു കഴിഞ്ഞപ്പോൾ ട്രെക്കിങ്ങ് ലീഡറും മതിയാക്കി തിരിച്ചു വരുന്നുണ്ടായിരുന്നു. അദ്ദേഹം അയേൺ മാൻ ഫൈനലിൽ എത്തിയിട്ടുള്ള ട്രെക്കിങ്ങ് ഇൻസ്‌ട്രുക്ടർ കൂടി ആണെന്ന് ഓർക്കണം.

സ്റ്റെല്ല പോയിന്റ് അപ്പോഴും എത്തിയിട്ടില്ല. ഒരു ഘട്ടത്തിൽ നിർത്തിയാലോ എന്ന് ആലോചിച്ചപ്പോൾ ആണ്, വഴിയരികിൽ ഇരുന്ന ഒരു റഷ്യൻ ദമ്പതികൾ എന്നോട് പറഞ്ഞത് സോളോ ആയി ട്രെക്ക് ചെയ്യുന്നതാണ് ഏറ്റവും കഠിനം. അത് കൂടാതെ നീ ഇപ്പോൾ ഈ നടക്കുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലം. ഇത് കഴിഞ്ഞാൽ എല്ലാം എളുപ്പം ആണെന്നും. അങ്ങിനെ വീണ്ടും നടത്തം തുടർന്നു. സ്റ്റെല്ല പോയിന്റ് എത്തി. എന്നാൽ വലിയ സന്തോഷം തോന്നിയില്ല . കാരണം ഗൈഡ് പറഞ്ഞു ലേറ്റ് ആയതു കൊണ്ട് ഉഹ്‌റു പീക്ക്, കയറാൻ കഴിയില്ല എന്ന്.

നിരാശ നിറഞ്ഞ എന്റെ മുഖം കണ്ടിട്ടാവണം ജോസഫ് പറഞ്ഞു ഒന്ന് നടന്നു നോക്ക് എന്ന്. ഞാൻ ഓടുകയായിരുന്നു. പിന്നെ എല്ലാം സ്വപ്നം പോലെ. ഇടതു വശത്തു ഉയരത്തിൽ ഉള്ള ഹിമാനി. കൂർത്തു മുള്ളു പോലുള്ള മഞ്ഞുപാളികൾ താഴെ. വലതു ഭാഗത്തു അഗ്നിപർവത മുഖം. സൈൻ ബോർഡ് നടുത്തു എത്തുമ്പോൾ അവിടെ ഉള്ള ആൾക്കാരോട് പോകല്ലേ എന്ന് ജോസഫ് വിളിച്ചു പറയുന്നുണ്ടായിരുന്നു. അത് ഞങ്ങൾടെ ഫോട്ടോ എടുത്തുകൊടുക്കാൻ ആയിരുന്നത്രേ. എന്റെ കണ്ണുകൾ നിറഞ്ഞു സന്തോഷം കൊണ്ട്.

അപ്പോഴേക്കും കോടയും, ചാറ്റൽ മഴയും തുടത്തിയിരുന്നു. തിരിച്ചിറങ്ങുമ്പോൾ വഴിയിൽ മൂന്നിടത്താണ് വീണത്. അത് കൊണ്ട് തന്നെ പ്രയാസപ്പെട്ടാണ് നടന്നു വന്നത്. ക്യാമ്പിനടുത്തു ഹെൽപ്പേഴ്‌സ് കൈ പിടിച്ചു നടത്തിച്ചു. എല്ലാരും “ഇന്ത്യൻ ലേഡി യു ആർ വെരി സ്ട്രോങ്ങ്” എന്ന് പറയുന്നുണ്ടായിരുന്നു. അന്ന് തന്നെ ഹൈ ക്യാമ്പിലേക്ക് നടന്നു.

പിറ്റേന്ന് മനോഹരമായ മറ്റൊരു യാത്ര. നല്ലതണലിൽ, മലനിരകളെ നോക്കി ഇറങ്ങാൻ നല്ല രസം ആയിരുന്നു. വഴിയിൽ എലെഫന്റ്റ് ട്രങ്ക് എന്ന് പേരുള്ള പൂവും കണ്ടു. അവിടെ നിന്ന് മോഷിയിലേക്കു യാത്ര. ആദ്യം പോയത് ഹോസ്പിറ്റലിൽ കിടക്കുന്ന ഫ്രണ്ട് നെ കാണാൻ. അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങിയിരുന്നു. എന്നെ കണ്ടപ്പോൾ അഭിന്ദിക്കുകയും എടുത്ത ഫോട്ടോ കണ്ടപ്പോൾ രോമാഞ്ചം വരുന്നു എന്നും ആണ് പറഞ്ഞത്. വിട പറയാൻ നേരം ടിപ്പ്നു പുറമെ എന്റെ സോളാർ ചാർജറും, ഗ്ലൗസും, തെർമൽ ഫ്ലാസ്കും ട്രെക്കിങ്ങ് കമ്പനിയിലുള്ളവർക്കു കൊടുത്താണ് വന്നത്.

നെറ്റ്‌വർക്ക് കിട്ടി ഞാൻ സേഫ് ആണെന്ന് അറിയുന്നത് വരെ വീട്ടിലുമുള്ള പ്രിയതമനു ടെൻഷൻ ആയിരുന്നത്രേ. കാരണം ആ ദിവസങ്ങളിൽ ആണ് പത്തൊന്പതു വയസ്സുള്ള മലയാളി കുട്ടിയുടെ ജീവൻ EBC ചെയ്യുന്നതിനിടക്ക് പൊലിഞ്ഞു പോയത്. ഞാൻ Diamox എടുക്കാതെ ആണ് ട്രെക്ക് ചെയ്തത്. ധാരളം വെള്ളം കുടിച്ചു. പതിയെ ആണ് കയറിത്തുടങ്ങിയത്.
മുഖത്തെ സൺടാൻ ഇത് വരെ പോയിട്ടില്ല. ഓർമ്മകൾ ഒരിക്കലും മായാതെ ഇരിക്കട്ടെ. മലനിരകൾ വീണ്ടും വിളിച്ചു തുടങ്ങി. ഈ ട്രെക്ക് തന്ന ധൈര്യത്തിൽ അടുത്ത ട്രെക്കിനുള്ള തയ്യാറെടുപ്പിൽ ആണ്.