കോട്ടപ്പാറമലയിൽ മഞ്ഞു പെയ്യുന്നതു കാണാൻ ഒരു വെളുപ്പാൻകാല യാത്ര..

വിവരണം – സവിൻ സജീവ്, ചിത്രങ്ങൾ – ഷിബിൻ ഷാജി.

വണ്ണപ്പുറത്തിനടുത്തുള്ള കോട്ടപ്പാറമലയിൽ മഞ്ഞു പെയ്യുന്ന ചിത്രം മനസ്സിനെ വല്ലാതെ മോഹിപ്പിച്ചിരുന്നു. ഒരു ഞായറാഴ്ച്ച വെളുപ്പാൻ കാലത്ത്,ഒരു 4 മണിയായിക്കാണും ഉൾവിളിയെത്തി “കോട്ടപ്പാറയിലെത്തണം മഞ്ഞിൻ കണങ്ങളെ ഒരു നോക്ക് കാണണം.” വീട്ടുകാരെപ്പോലും ശല്യം ചെയ്യാതെ ബൈക്ക് തള്ളി റോഡിൽ കൊണ്ടു പോയി സ്റ്റാർട്ട് ചെയ്ത് യാത്ര തുടങ്ങി. ആളും അനക്കവുമില്ലാത്ത റോഡിലൂടെ കൂരിരുട്ടിനെ മറികടന്ന്എല്ലാ സ്വാതന്ത്ര്യത്തോടും കൂടി വണ്ടി ഓടിച്ചു. രാത്രിയിൽ പൂത്തുലയുന്ന ഏഴിലം പാലയുടെ ഗന്ധം മത്തുപിടിപ്പിക്കുന്നതായിരുന്നു.

കൂരിരുട്ടിൽ എന്റെ ശകടത്തിന്റ വെളിച്ചം മാത്രം.മാറികയിലും വഴിത്തലയിലും കോടമഞ്ഞ് യാത്ര തടസ്സം സൃഷ്ടിച്ചു കൊണ്ട് കാഴ്ച്ചയെ മറിച്ചിരുന്നു. ഇവിടെ ഇങ്ങനെ ആണെങ്കിൽ അവിടെ എന്തായിരിക്കും അവസ്ഥ. പിന്നേയും വണ്ടി മുന്നോട്ട് തന്നെ പാഞ്ഞു. നാടു മുഴുവൻ ഇതിനും മാത്രം പാലമരങ്ങൾ ഉണ്ടെന്ന നഗ്ന സത്യം ഞാനും മനസ്സിലാക്കി. രാത്രിയുടെ അവസാന യാമവും പിന്നിട്ടിരിക്കുന്നു ,പാലപ്പൂക്കൾ പൊഴിഞ്ഞു തുടങ്ങിയതിനാൽ മത്തുപിടിപ്പിക്കുന്ന മാദക ഗന്ധം എൻറ ഉള്ളിലെ ഉറക്കച്ചടവിനെ പാടെ എടുത്തെറിഞ്ഞിരുന്നു.

നേരം വെളുക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു കൊണ്ട് വെളുത്ത പ്രകാശം കിഴക്കൻ ചേരിയിൽ വീണു തുടങ്ങിയിരിക്കുന്നു. തൊടുപുഴ പിന്നിട്ടതോടെ ഒരു കടും കാപ്പിക്കായി കൊതിയോടെ കടകളിലേക്ക് നോക്കിയെങ്കിലും ഒന്നും തന്നെ തുറന്നിരുന്നില്ല. വീണ്ടും യാത്ര തുടർന്നു.

സമയം അഞ്ചരയോടടുക്കുകയാണ് ഒരു വല്യപ്പൻ ചായക്കട തുറന്നിട്ടുണ്ട്. കടുംകാപ്പി ഇതു പോലെയുള്ള യാത്രകളിൽ ഒരു കൂടപ്പിറപ്പിനെപ്പോലെ കൂടെയുണ്ടാകും. രാത്രിയുടെ കാവൽക്കാരായ നായ്ക്കളുടെ കണ്ണുകൾ തെരുവുവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ തിളങ്ങി നില്ക്കുകയാണ്. ഇടക്ക് കുറച്ച് ബൈക്കുകൾ കടന്നു പോയതൊഴിച്ചാൽ വഴി ഏറക്കുറെ ശൂന്യമായിരുന്നു.

റബ്ബർ തോട്ടങ്ങൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന മലമ്പാതകളെ പിന്നിലാക്കി മുന്നോട്ട് പായുന്നതിനിടയ്ക്കും കണ്ടു മഞ്ഞിന്റെ കരിമ്പടം പുതച്ച റബ്ബർ മരങ്ങളെ, ഒരു മൂന്നുംകൂടിയ കവലയിൽ സൂര്യനുണരും മുമ്പേ ഒത്തുകൂടിയ പഴയ തലമുറയിലെ വല്യപ്പന്മാരോട് വല്ലാത്ത ബഹുമാനം തോന്നി.വഴി ചോദിച്ചപ്പോൾ 80 കളുടെ മധ്യത്തിലെത്തി നില്ക്കുന്ന വാർദ്ധക്യത്തിലും നാല്പ്പതുകളുടെ ചുറുചുറുക്കോടെ മറുപടി തന്നിരുന്നു.

ഇടയ്ക്ക് കണ്ട വനം വകുപ്പിന്റെ ബോർഡ് കാട്ടിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് മനസ്സിലാക്കി തന്നു. പുലിയേയും മറ്റും കണാൻ പറ്റിയില്ലെങ്കിലും കാട്ടാനയേയോ,മാൻ കൂട്ടത്തേയോ കാണാൻ പറ്റുമെന്ന പ്രതീക്ഷയിൽ മുന്നോട്ട് പോയെങ്കിലും ഫലം നിരാശ മാത്രമായിരുന്നു. ലക്ഷ്യസ്ഥാനം അടുത്തെത്തിയിരിക്കുന്നതിന്റെ സൂചന നല്കിക്കൊണ്ട് വണ്ണപ്പുറം എത്തിയിരിക്കുന്നു. ടൗണിൽ നിന്നും ഭാരത് പെട്രോളിയം പമ്പിനോട് ചേർന്ന് കിടക്കുന്ന ഇടത്തേ വശത്തേക്കുള്ള റോഡിലേക്ക് പ്രവേശിക്കുമ്പോൾ വല്ലാത്ത ആഹ്ലാദം മനസ്സിൽ അലയടിച്ചു തുടങ്ങിയിരുന്നു. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന മലമ്പാതയിലൂടെ ഹെയർപ്പിൻ വളവുകൾ താണ്ടി ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതിനു മുന്നേ ഒരു വ്യൂ പോയിന്റും മഞ്ഞ് മൂടിയ മലനിരകളും കണിയായി കിട്ടി.

സമയം ആറു മണിയോടടുക്കുകയാണ്.അധികം താമസിക്കാതെ കോട്ടപ്പാറയെന്ന മഞ്ഞുറയുന്ന താഴ്വരയിലേക്ക് നടന്നടുത്തു. ഞായറാഴ്ചയായതിനാൽ സഞ്ചാരികളുടെ എണ്ണം വളരെ കൂടുതലായിരുന്നു. ഞാനും അവരിൽ ഒരാളായി കാഴ്ച്ചയുടെ പറുദീസ തേടി മുന്നോട്ട് നടന്നു. കാട്ടുപുല്ലിനോടു കിന്നാരം പറഞ്ഞ് മരച്ചില്ലകളെത്തഴുകി ആ വിശാലമായ കാഴ്ച്ചയുടെ അരികിലെത്തി. ആരും ആദ്യ നിമിഷത്തിൽ ഒന്നു സ്തംബിച്ചു പോകും. ഒന്നും ഒരിയാടാനാകാതെ ഈ വശ്യഭംഗി മോഹിപ്പിച്ചു നിർത്തിക്കളയും. കണ്ണെത്ത ദൂരത്തിൽ പരന്നു നിമ്നോന്നതങ്ങളായ മലനിരകളെ മഞ്ഞിൻ കണങ്ങൾ കോടമഞ്ഞിന്റെ പട്ടുടുപ്പിച്ച് ആരേയും കാണിക്കാതെ അവരുടെ സ്വകാര്യ അഹങ്കാരമായി ചേർത്തു നിർത്തുന്ന കാഴ്ച്ച നമുക്ക് മുന്നിൽ എത്തുന്ന അപൂർവ്വ നിമിഷം.

വളരെ വിശാലമായ വ്യൂ പോയിന്റായതിനാൽ ഒരുപാട് സഞ്ചാരികൾ ഇവിടേക്ക് എത്തുന്നുണ്ട്.മലയുടെ കിഴക്കൻ ചേരി വാരത്ത് ഇടുക്കി ഇവിടാണ് എന്നു വിളിച്ചു പറയാതെ പറയുകയാണ് ഉപ്പുകുന്നിലെ മലനിരകൾ. മഞ്ഞാൽ പൊതിഞ്ഞ കിഴക്കൻ മലനിരകളിൽ പുലരിയുടെ പൊൻകിരണങ്ങളും എത്തിത്തുടങ്ങിയിരുന്നു. ഇവിടെ നിന്നാൽ തൊടുപുഴ പട്ടണത്തോടു ചേർന്നു കിടക്കുന്ന എല്ലാ പ്രദേശങ്ങളും കാണാൻ സാധിക്കുന്നത്ര ഉയരത്തിലാണ് കോട്ടപ്പാറ മലയുടെ നില്പ്പ്. ആരോ അറിഞ്ഞിട്ട പേരുപോലെ തോന്നി.

താഴെ അടിവാരത്തു നിന്നും മലകയറി ഇരുചക്രവാഹനങ്ങളുടെ ഒരു വലിയ വ്യൂഹം തന്നെ വരുന്നുണ്ട്. ഇനി മടക്കമാണ്. പുലരിയുടെ വരവറിയിച്ചു കൊണ്ട് അരുണ വർണ്ണം തൂകി സൂര്യ ഭവാൻ മലകൾക്കിടയിലൂടെ എത്തി നോക്കി തുടങ്ങിയിട്ടുണ്ട്. ഒരു കാഴ്ച കണ്ട സംതൃപ്തിയോടെ, എനിക്ക് ഒരു നല്ല പുലരി സമ്മാനിച്ച കോട്ടപ്പാറയോട് വിട ചൊല്ലി മലയിറങ്ങി.