യാത്രക്കാരുടെ മനം കവർന്ന കണ്ടക്ടർ; ഇന്ന് ഡിപ്പോയെ നിയന്ത്രിക്കുന്ന സ്റ്റേഷൻ മാസ്റ്റർ…

നിരവധി പഴികൾ കേൾക്കാറുണ്ടെങ്കിലും കെഎസ്ആർടിസിയിലെ ചില ജീവനക്കാർ തങ്ങളുടെ മാതൃകാപരമായ സേവനങ്ങൾ കൊണ്ടും നന്മയുള്ള പ്രവർത്തികൾ കൊണ്ടും യാത്രക്കാർക്ക് പ്രിയപ്പെട്ടവരാകാറുണ്ട്. ചില ജീവനക്കാർ സ്ഥിരയാത്രക്കാരെ ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പുകൾ വരെ ഉണ്ടാക്കാറുണ്ട്. ബസ് എവിടെയെത്തി, റിസർവേഷൻ സ്റ്റാറ്റസ്, ബസ് മുടക്കമുള്ള ദിവസങ്ങൾ എന്നീ വിവരങ്ങളെല്ലാം ഇതേ ഗ്രൂപ്പിലൂടെ ഈ ജീവനക്കാർ യാത്രക്കാർക്ക് കൈമാറാറുണ്ട്. അത്തരത്തിൽ യാത്രക്കാർക്ക് പ്രിയങ്കരനായി മാറിയ ഒരു കെഎസ്ആർടിസി ജീവനക്കാരനെക്കുറിച്ചാണ് ഇനി പറയുവാൻ പോകുന്നത്.

കോഴിക്കോട് ഡിപ്പോയിലെ പ്രസ്തുത സ്റ്റേഷന്‍ മാസ്റ്റര്‍ ആയ ശ്രീ ജുനൈസിനെ പ്രത്യേകിച്ച് ആരേയും പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല. കാരണം അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. കോഴിക്കോട് ഡിപ്പോയിലെ ഓരോ ജീവനക്കാരും ദിനംതോറും അഭിമാനത്തിന് കാരണം ആകുന്നു എങ്കില്‍ അതിന്‍റെ പൂര്‍ണ്ണ പിന്തുണയും ശ്രീ ജുനൈസിന്‍റെ വഴിനടത്തലിലൂടെയാണ് എന്നുള്ളത് സത്യം.

കോഴിക്കോട് – ബാംഗ്ലൂര്‍ റൂട്ടിലെ കണ്ടക്ടറായി 1998 മുതല്‍ ഡിപ്പോയില്‍ സേവനമാരംഭിച്ചു. 18 വര്‍ഷം അദ്ദേഹം കോഴിക്കോട് കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ എന്ന സേവനം വളരെ ഭംഗിയായി നിര്‍വ്വഹിച്ചു. ആ പ്രവൃത്തി പരിചയം അദ്ദേഹത്തെ സ്റ്റേഷന്‍ മാസ്റ്റര്‍ എന്ന പദവിയില്‍ എത്തിച്ചത് അതിശയിക്കേണ്ട കാര്യമല്ല കാരണം അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥതയും ഇടപെടലുകളും തന്നെയാണെന്ന് നിസംശയം പറയാം.

ആനവണ്ടിയുടെ കോഴിക്കോട് ഹെല്‍പ്പ് ലൈനിനെ പൂര്‍ണ്ണ പിന്തുണയോടെ ഏത് സമയത്തും ഏത് സാഹചര്യത്തിലും സഹായിക്കുന്ന ഇദ്ദേഹം ആനവണ്ടിയെന്ന കുടുംബത്തിലെ ഒരു അംഗം തന്നെയാണ്. ബാംഗ്ലൂര്‍ റൂട്ടിലെ അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ യാത്രക്കാര്‍ക്കിടയില്‍ സ്നേഹവലയം തീര്‍ത്തതു തുടര്‍ന്ന് 2013ല്‍ നിര്‍മ്മിച്ച ബാംഗ്ലൂര്‍ യാത്രക്കാരെയടക്കം ഉള്‍പ്പെടുത്തിയ ‘ടീം സൂപ്പര്‍ എക്സ്പ്രെസ്’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലേക്ക് അംഗങ്ങളെ ആകര്‍ഷിക്കുവാനും 2015 ല്‍ ആരംഭിച്ച വാട്സ്ആപ് ഗ്രൂപ്പ് ജനപ്രിയമാക്കുവാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്‍റെ സേവനം തന്നെയാണ്. ബാംഗ്ലൂര്‍ യാത്രക്കാര്‍ക്ക് വളരെ ഉപകാരത്തോടെയാണ് ടീം സൂപ്പര്‍ എക്സ്പ്രെസ് മുന്നേറുന്നത്. അന്യസംസ്ഥാന യാത്രക്കാർക്കും , ബസ്സ് ജീവനക്കാർക്കും അസൂയ ജനിപ്പിക്കുന്നതാണ് ഈ സൗഹൃദം.

കോഴിക്കോട് ജില്ലയിലെ ചെറുവറ്റ സ്വദേശിയായ ഇദ്ദേഹത്തിന് രണ്ടു കുട്ടികളും ഭാര്യയും അടങ്ങുന്ന ചെറിയൊരു കുടുംബമാണുള്ളത്.സ്നേഹംകൊണ്ടും ഇടപെടലുകളും പ്രവര്‍ത്തനങ്ങളുംകൊണ്ടും ദിനംതോറും ഓരോ യാത്രക്കാരുടെയും ചങ്ങാതിയായി മാറുന്ന ശ്രീ ജുനൈസിന് ടീം ആനവണ്ടിയുടെ ആദരം. ലോകത്തിലെ തന്നെ ഏറ്റവും വിദ്യാഭ്യാസ സമ്പന്നരായ കണ്ടക്ടർമാർ ജോലി ചെയ്യുന്ന സ്ഥാപനമാണ് കെ എസ് ആർ ടി സി . മിക്ക കണ്ടക്ടർമാരും പി ജി ഒക്കെ ഉള്ളവരാണ്. മാത്രമല്ല ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കഠിനമായ മത്സര പരീക്ഷകൾ അധിജയിച്ചാണ് ഇവർ ജോലി കരസ്ഥമാക്കുന്നത്. ജുനൈസിനെപ്പോലെ ധാരാളം ജീവനക്കാർ ഇന്നും കെഎസ്ആർടിസിയിലുണ്ട്. ഇവരുടെ സേവനപൂർണ്ണമായ പ്രവർത്തനമികവുകൾ കാരണമാണ് കുറ്റങ്ങളും കുറവുകളും ഉണ്ടായിട്ടും കെഎസ്ആർടിസിയ്ക്ക് ഇത്രയധികം ജനപിന്തുണ ലഭിക്കുന്നത്.