അംബാരി ഉത്സവ് സ്ലീപ്പർ ബസ്സുകളുമായി കർണാടക; കേരളത്തിലേക്കും സർവ്വീസുകൾ

അത്യാഡംബരവും സുഖപ്രദവുമായ 20 എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകളുമായി കർണാടക ആർടിസി. ‘അംബാരി ഉത്സവ്’ എന്ന പേരുള്ള ബസിൽ ഒരേ സമയം 40 പേർക്ക് കിടന്നു യാത്ര ചെയ്യാനുള്ള സൗകര്യമാണുള്ളത്. ഈ ബസ്സുകളുടെ ഫ്ലാഗ് ഓഫ് കർമ്മം ഇന്ന് (21-02-2023) രാവിലെ ബെംഗളൂരുവിൽ വെച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ നിർവ്വഹിച്ചു.

വോൾവോയുടെ ബി.എസ് 6 -9600 ശ്രേണിയിൽപെട്ട ബസാണിത്. ഐ ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർ, സുരക്ഷക്കായി ഹൈഡ്രോ ഡൈനാമിക് റിട്ടാർഡർ, എ.ബി.എസ് ബ്രേക്ക്, 8 എയർ സസ്പെൻഷൻ സിസ്റ്റം, ട്യൂബ് ലെസ് ടയറുകൾ എന്നിവയുള്ള ബസുകൾ ക്ഷീണമില്ലാത്ത യാത്രയാണ് പ്രദാനം ചെയ്യുക. ഓരോ ബർത്തിലും റീഡിങ് എൽ.ഇ.ഡി ലൈറ്റുകൾ, മൊബൈൽ ചാർജിങ് പോയന്‍റ്, വിൻഡോ കർട്ടൻ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഏകദേശം ഒന്നേമുക്കാൽ കോടി രൂപയാണ് ഇത്തരത്തിലുള്ള ഒരു ബസ്സിൻ്റെ വില.

ഹൈദരാബാദ്, സെക്കന്തറാബാദ്, പനാജി, പുണെ, മംഗളൂരു എന്നീ സ്ഥലങ്ങൾക്ക് പുറമെ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും അമ്പാരി ഉത്സവ് സർവ്വീസ് നടത്തും. ശാന്തിനഗർ ബസ് ടെർമിനലിൽ നിന്നുമായിരിക്കും ഈ ബസ്സുകൾ പുറപ്പെടുന്നത്. കൂടുതൽ ബസുകൾ വരുന്നതോടെ മൈസൂരു, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് എറണാകുളത്തേക്കും അംബാരി ഉത്സവ് സർവിസുകൾ ആരംഭിക്കുമെന്നും സൂചനയുണ്ട്.

നിലവിൽ കേരള ആർടിസിയുടെ സ്വിഫ്റ്റ് സ്ലീപ്പർ ബസ്സുകൾ ബെംഗളുരുവിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. ഇനിയിപ്പോൾ കർണാടക ആർടിസിയുടെ ഈ പുതിയ സർവ്വീസുകൾ കൂടി വരുന്നതോടെ റൂട്ടിൽ മത്സരം കടുപ്പിക്കുവാനാകും സാധ്യത. എന്തായാലും യാത്രക്കാർക്ക് നല്ല സൗകര്യങ്ങൾ ലഭിക്കട്ടെ.