കെഎസ്ആർടിസിയ്ക്ക് റെക്കോർഡ് വരുമാനം; കഴിഞ്ഞ മാസത്തെ കളക്ഷൻ 200 കോടി രൂപ…

2019 മെയ് മാസത്തെ കളക്ഷനിൽ/ വരുമാനത്തിൽ (200.91 കോടി രൂപ) പുതിയ ഉയരങ്ങൾ കുറിച്ച് കെ.എസ്.ആർ.ടി.സി. റൂട്ടുകളുടെ ശാസ്ത്രീയമായ പുനഃക്രമീകരണം നടത്തിയതും പുതിയ ചെയിൻ സർവീസുകൾ ആരംഭിച്ചതുമാണ് കളക്ഷനിലെ ഈ കുതിപ്പിന് പ്രധാന കാരണം. കഴിഞ്ഞ മാസത്തെ (മെയ് 2019) ആകെ വരുമാനം 200,91,91,565 രൂപ (200.91 കോടി രൂപ) ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഷെഡ്യൂളുകളിൽ ജനോപകാരപ്രദമായി ക്രമീകരണം നടത്തിയും ശാസ്ത്രീയമായ കാര്യപദ്ധതി തയ്യാറാക്കിയും വരുമാനം 200 കോടി കടന്നു എന്നത് തീർച്ചയായും ശുഭോദർക്കമാണ്.

3 മേഖലകൾക്കും കളക്ഷൻ സംബന്ധിച്ച ലക്‌ഷ്യം നൽകി ആയത് ദൈനംദിന അടിസ്ഥാനത്തിൽ മേൽനോട്ടം നടത്തിയതും, ഇൻസ്പെക്ടർമാരെ വിവിധ സ്ഥലങ്ങളിൽ പോയിൻറ് ഡ്യൂട്ടിക്കായി നിയോഗിച്ചതും, കൃത്യമായ വിലയിരുത്തലുകളും തിരുത്തൽ നടപടികൾ സ്വീകരിച്ചതുമാണ് ഈ വരുമാന വർദ്ധനവിന് അടിസ്ഥാനമായത്.

സൂപ്പർഫാസ്റ് സർവീസുകൾ ചെയിൻ സർവീസുകളായി 15 മിനിട്ട് ഇടവേളകളിൽ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയും തിരിച്ചും ക്രമീകരിച്ചതു വഴിയും അതിൽ റിസർവേഷൻ സംവിധാനം ഏർപ്പെടുത്താൻ കഴിഞ്ഞതും വരുമാനത്തിൽ നേട്ടമുണ്ടാക്കാൻ സാധിച്ചതിൽ പ്രധാന പങ്കുവഹിച്ച ഘടകങ്ങളാണ്. ഓരോ മേഖലകളെയും ലാഭകേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനത്തിന് ഊർജം പകരുന്നതാണ് ഈ നേട്ടം. പ്രത്യേകിച്ച് യാതൊരു വിധ സ്‌പെഷ്യൽ സർവീസുകളും ഇല്ലാതിരുന്ന ഒരു മാസത്തിൽ ഇത്രയും വരുമാനം നേടാൻ സാധിച്ചത് ജീവനക്കാരുടെ പൂർണസഹകരണം ഒന്നു കൊണ്ട് മാത്രമാണ് .

വടക്കൻ മേഖലകളിൽ നിന്നും കൂടുതൽ സർവീസുകൾ ആവശ്യപ്പെട്ടു കൊണ്ട് ദിനംപ്രതി അനേകം അപേക്ഷകളാണ് കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രസ്തുത സർവീസുകളും കൂടുതൽ അന്തർസംസ്ഥാന സർവീസുകളും കൂടി ആരംഭിക്കുന്നതോടെ കളക്ഷനിൽ ഒരു വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാൻ സാധിക്കും എന്നാണ് കെ.എസ്.ആർ.ടി.സി കരുതുന്നത്.

കൂടാതെ പുതിയ ലിമിറ്റഡ് സ്റ്റോപ്പ് ചെയിൻ സർവീസുകൾ അടക്കം മറ്റ് ഓഡിനറി ചെയിൻ സർവീസുകൾ കേരളത്തിലുടനീളം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിൽ ജനോപകാരപ്രദമായി ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് ജനങ്ങൾക്ക് ആവശ്യമുള്ള സമയത്ത് എപ്പോഴും എവിടെ നിന്നും എവിടേക്കും ലഭിക്കുന്നതിനുള്ള ക്രമീകരണമാണ് കെഎസ്ആർടിസി നടത്തി വരുന്നത്. ഇത്തരത്തിൽ നിലവിൽ 176 ചെയിൻ സർവീസുകൾ ഇപ്പോൾ കേരളത്തിലുടനീളം നടത്തിവരുന്നു

കെഎസ്ആർടിസിയെ സ്നേഹിക്കുന്ന ജനങ്ങളാണ് ഈ ചെയിൻ സർവീസുകൾ വിജയിപ്പിക്കുന്നത് എന്നത് യാഥാർത്ഥ്യത്തോടുകൂടിയും നന്ദിയോടെയും ഈ അവസരത്തിൽ സ്മരിക്കുകയാണ്. കെഎസ്ആർടിസിയെ സ്നേഹിക്കുന്ന പൊതുജനങ്ങൾക്കായി യാതൊരുവിധ യാത്രാ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കുവാനായി തുടങ്ങിയ പുതിയ ചെയിൻ സർവീസുകൾ ജനോപകാരപ്രദമായി മുന്നേറുന്നു.

മികച്ച EPB (Earning Per Bus), EPKM (Earning Per Kilometre), EPL (Earning Per Litre) എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ഇപ്പോൾ സർവീസുകൾ ക്രമീകരിച്ചു വരുന്നത് എന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ഓരോ കിലോമീറ്ററിനും ലഭിക്കുന്ന വരുമാനം വർധിപ്പിക്കുന്നതിനൊപ്പം തന്നെ ഓരോ ലിറ്റർ ഡീസലിന് ലഭിക്കുന്ന വരുമാനം ഉയർത്തി ചെലവ് കുറയ്ക്കുവാനുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഓരോ കിലോമീറ്ററിനും ചെലവാകുന്ന ഡീസൽ അളവ് കുറച്ച് ഓരോ ലിറ്റർ ഡീസലിനും ലഭിക്കുന്ന വരുമാനം കൂട്ടാൻ കഴിഞ്ഞു.

ഡീസൽ ചെലവ് കുറച്ച് KMPL (Kilometre Per Litre) കൂട്ടി നല്ല രീതിയിൽ ഡ്രൈവർമാർക്കായി ഒരു ഡ്രൈവിംഗ് പ്രാക്ടീസ് അതിന്റേതായ രീതിയിൽ പ്രാവർത്തികമാക്കിയിട്ടുണ്ട്. ഇത് മാസാമാസം വിലയിരുത്തുന്നതിനായി പ്രത്യേക മീറ്റിങ്ങുകളും കൂടുന്നുണ്ട്. തൽഫലമായി കെ.എം.പി.എൽ – ൽ നിർണായകമായ പുരോഗതി കൈവരിക്കാനായി. കെഎസ്ആർടിസിക്ക് വെറുമൊരു പുരോഗതിയല്ല ആവശ്യം, മറിച്ച് ‘സ്ഥിരമായ പുരോഗതി’യാണ് ആവശ്യം എന്ന് വിലയിരുത്തുന്നു.

ഇത്തരത്തിൽ ഈ നിർണായക പുരോഗതി കൈവരിക്കുവാനായതിൽ എല്ലാ സഹപ്രവർത്തകരെയും കെഎസ്ആർടിസി എംഡി എം.പി. ദിനേശ് ഐ.പി.എസ്. അഭിനന്ദിക്കുന്നതിനോടൊപ്പം കെഎസ്ആർടിസിയോട് എന്നും പ്രതിബദ്ധതയുള്ള കേരളത്തിലങ്ങോളമിങ്ങോളം വളർന്നുകൊണ്ടിരിക്കുന്ന യാത്രക്കാരുടെ കൂട്ടായ്മകളെയും വിശിഷ്യ കെഎസ്ആർടിസിയെ നെഞ്ചിലേറ്റി സ്നേഹിക്കുന്ന യാത്രക്കാരെയും മറ്റ് അഭ്യുദയകാംക്ഷികളേയും പത്ര ദൃശ്യ ശ്രവ്യ മാധ്യമ സുഹൃത്തുക്കളെയും അദ്ദേഹം ഹൃദയപൂർവ്വമായ നന്ദി അറിയിച്ചു.

കടപ്പാട് – സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി.