യാത്രക്കാർ എൻ്റെ അടുത്ത ബന്ധുക്കൾ; കെഎസ്ആർടിസി കണ്ടക്ടറുടെ കുറിപ്പ്…

എഴുത്ത് – ഷെഫീഖ് ഇബ്രാഹിം.

കണ്ടക്ടര്‍ എന്ന നിലയില്‍ യാത്രികരുമായി അടുത്ത ബന്ധം ആണ് പുലര്‍ത്തിവരുന്നത്. ചില സന്ദര്‍ഭങ്ങളില്‍ അവരുടെ വേദനകള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഒരു അനുഭവക്കുറിപ്പ്.

ഇന്നലെ ഈ വരികള്‍ കുറിച്ചിടുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ ശമ്പളം ലഭിക്കാത്ത അവസ്ഥയായിരുന്നു മുഴുവന്‍ മനസ്സില്‍. ബസ്സ് നിറയെ യാത്രികരും,കൈ നിറയെ ക്യാഷും (കളക്ഷന്‍ ആണ് ഉദ്ദേശിച്ചത്). ഞങ്ങളുടെ ഈ ബുദ്ധിമുട്ടുകള്‍ക്ക് ഇടയിലും പ്രിയപ്പെട്ട യാത്രികര്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുളള ഈ സാഹചര്യത്തില്‍ ആശ്വസിപ്പിക്കാറുണ്ട്. മനസ്സില്‍ സന്തോഷമുണ്ടാകാറുണ്ട്.യാത്രികര്‍ അവരുടെ വേദനകള്‍ പങ്കുവെയ്ക്കാറുണ്ട് എന്നതിന് ഒരു ഉദാഹരണം പറയാം.

ചേര്‍ത്തലയില്‍ നിന്നും എര്‍ണ്ണാകുളത്തേക്ക് സ്ഥിരയാത്ര ചെയ്യുന്ന മനോജ് ചേട്ടനും , ഭാര്യയും എസ്സ്.ബി. ഐ എര്‍ണ്ണാകുളത്ത് രണ്ടു ബ്രാഞ്ചുകളിലായി പ്രവര്‍ത്തിക്കുന്നു. ചേര്‍ത്തല വേളൂര്‍വട്ടം ക്ഷേത്രത്തിനടുത്ത് ആണ് ഇവര്‍ താമസിക്കുന്നത്. ഞായറാഴ്ച്ച അമ്പലത്തില്‍ അന്നദാനവുമായി ബന്ധപ്പെട്ട് നില്‍ക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടുകയായിരുന്നു. എക്സെറേ കവലയിലെ ആശുപത്രിയില്‍ എത്തിച്ചു രക്തപരിശോധന നടത്തിയപ്പോള്‍ ഹൃദയത്തില്‍ രക്തധമനികളില്‍ കട്ടപ്പിടിച്ചിരിക്കുകയാണ് 5 ദിനം ഇന്‍ഞ്ചെക്ഷന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ഇന്ന് മരണവീട്ടിലായിരുന്നതിനാല്‍ ആദ്യം മനോജ് ചേട്ടന്‍റെ ഫോണ്‍ എടുക്കുവാന്‍ കഴിഞ്ഞില്ല. പിന്നീട് തിരികെ വിളിച്ചു.പാവം ഐ.സി.യുവിലായിരുന്നു. ഇന്ന് വാര്‍ഡിലേക്ക് കൊണ്ടുവന്നതേയുളളു. പെട്ടെന്ന് ഓര്‍ത്തപ്പോള്‍ വിളിച്ചതാണ് എന്നെ. യാത്രികരില്‍ നിന്ന് ഇപ്രകാരം ഒരു അനുഭവം ആദ്യം.

ഇടക്കെപ്പോഴോ എന്‍റെ നമ്പര്‍ നല്‍കിയതാണ്. ബസ്സ് എവിടെ എത്തിയെന്ന് അറിയാന്‍ വിളിക്കാറുണ്ട്. ഇന്നലെ വിളി വരാതിരുന്നതിനാലും, സ്റ്റോപ്പില്‍ കാണാതിരുന്നപ്പോഴും മനസ്സില്‍ എന്തെക്കെയോ ഒരു തോന്നല്‍ ഉണ്ടായി. വിളിക്കണമെന്ന് കരുതിയതാണ്, മറന്നു.

ഇത്തരം ബസ്സ് സമയം ചോദിച്ചുളള വിളികള്‍ സേവനം ഒരു ധര്‍മ്മമായി കരുതുന്ന മേഖലയിലായതിനാല്‍ സഹായിക്കുവാന്‍ താത്പര്യവുമാണ്. ആശുപത്രിയിലെ നിമിഷങ്ങള്‍ തളളി നീക്കുന്നതിനിടയില്‍ പെട്ടെന്ന് എന്നെ വിളിക്കുവാന്‍ കാണിച്ച മനസ്സിനോട് നന്ദി പറയുന്നു.

12 വര്‍ഷങ്ങള്‍ എത്രയോ പേര്‍ സ്ഥിരം കാണുന്നവര്‍, കണ്ടു മറന്നവര്‍ എത്രയോ മുഖങ്ങള്‍. പക്ഷേ, ഇവരില്‍ നിന്നൊക്കെ വ്യത്യസ്തരായിരുന്നു മനോജ് ചേട്ടന്‍. കണ്ടക്ടര്‍ സീറ്റിനരികിലെ സീറ്റ് ആണ് രാവിലെയും, വൈകിട്ടും ഇരിക്കുവാന്‍ ഉപയോഗിക്കുന്നത്. ഒരു മകനും, മകളുമാണ് ഇവര്‍ക്ക്. മക്കളെക്കുറിച്ചുളള സ്വപ്നങ്ങള്‍ പറയാറുണ്ട്. സ്നേഹിക്കുവാന്‍ മാത്രം അറിയുന്ന ഒരു പാവം മനുഷ്യന്‍.

ആശുപത്രിയിലെ വിരസതകള്‍ക്ക് ഇടയിലെ കുറച്ച് സമയം ഞാന്‍ നാളെ ചെല്ലാമെന്ന് പറഞ്ഞിട്ടുണ്ട്. വൈകിട്ടും വിളിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നു. ആരൊക്കെയാണ് എന്നൊരു തോന്നല്‍. വേളൂര്‍വട്ടം ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ അനുഗ്രഹം മനോജ് ചേട്ടനും കുടുംബത്തിനും ഉണ്ടാകുമെന്ന് ഉറപ്പാണ്. മനുഷ്യാനുക എന്നതാണല്ലോ ഏറ്റവും പ്രധാനം. ജീവിതത്തിലേക്ക് തിരികെ വരുവാന്‍ പ്രതീക്ഷകള്‍ നല്‍കുവാന്‍ ചില വാക്കുകള്‍ക്കും, പ്രവര്‍ത്തികള്‍ക്കും കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.

പ്രാര്‍ത്ഥിക്കണം പ്രിയപ്പെട്ട യാത്രികനായ മനോജ് ചേട്ടനും,കുടുംബത്തിനും വേണ്ടി. അസുഖം വേഗം സുഖമായി തിരികെ പഴയ ജീവിതത്തിലേക്ക് എത്തുവാന്‍.ചില ശീലങ്ങള്‍ ഒഴിവാക്കുവാന്‍ ഒരു അനുജനെ പോലെ പല തവണ അഭ്യര്‍ത്ഥിച്ചു, ശീലങ്ങളും, ഇപ്പോഴത്തെ അസുഖവും മാറുമെന്ന പ്രതീക്ഷകളോടെ.