കെഎസ്ആർടിസി ഫ്രഷ് മാർട്ട് – ആനവണ്ടിയിൽ ഇനി സഞ്ചരിക്കുന്ന കടകൾ

വീട്ടിലേക്ക് മടങ്ങും മുൻപ് കുറച്ച് ഷോപ്പിംഗ് ആയാലോ? കെ.എസ്.ആർ.ടി.സി-യെ ദിനംപ്രതി 30 ലക്ഷത്തോളം യാത്രക്കാരാണ് ആശ്രയിക്കുന്നത്. അതിൽ തന്നെ സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ മേഖലയിൽ ജോലിക്കു പോകുന്നവരുമായ യാത്രക്കാരാണ്. സ്ത്രീ യാത്രക്കാരാണ് അതിൽ നല്ലൊരു പങ്ക്. മിക്കപ്പോഴും യാത്രയ്ക്കായി ആശ്രയിക്കുന്ന ബസ് സ്‌റ്റാൻഡുകളിൽ ചെലവഴിക്കുന്ന സമയത്ത് അലച്ചിൽ ഇല്ലാതെ വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ വാങ്ങിപ്പോകാൻ കഴിഞ്ഞെങ്കിൽ എന്ന് കരുതുന്നവരും ധാരാളം ഉണ്ട്.

ഇത്തരം യാത്രക്കാരുടെ ആവശ്യങ്ങൾ കൂടെ സൗകര്യപ്രദമായി ഒരുക്കിക്കൊടുക്കുന്നത് ബസ് സ്‌റ്റാൻഡുകളെ ഒരു ഷോപ്പിംഗ് സെന്ററാക്കി മാറ്റാനും സഹായിക്കും. ഷോപ്പിംഗ് കോംപ്ലക്സുകൾ പണിയുക എന്നത് വളരെയധികം ധനച്ചെലവും സമയവും എടുക്കുന്ന ഒന്നുമാണ്. ഇതിനൊരു പരിഹാരമായി ബസുകളെ ചെറിയ കടകളാക്കി മാറ്റുന്ന “കെ.എസ്.ആർ.ടി.സി ഫ്രഷ് മാർട്ട് ” എന്ന ഒരു നൂതന സംരംഭത്തിന് കെ.എസ്.ആർ.ടി.സി തുടക്കം കുറിക്കുകയാണ്.

ഗുണനിലവാരവും ശുചിത്വവും വിഷരഹിതവുമായ ഭക്ഷ്യ ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ വിൽക്കുന്ന ചെറിയ കടകളാണ് ഉദ്ദേശിക്കുന്നത്. മത്സ്യഫെഡ്, മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ, കെപ്കോ, കൺസ്യൂമർ ഫെഡ്, സപ്ലൈകോ, കുടുംബശ്രീ, ഹോർട്ടികോർപ്പ് തുടങ്ങിയ സർക്കാർ – സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിതരണമാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ സാധ്യതയുള്ള എല്ലാ ബസ് സ്റ്റാൻഡുകളിലും ഇത് ആരംഭിക്കും. നിലവിൽ 15 വർഷം കഴിഞ്ഞ കാലഹരണപ്പെട്ട സർവ്വീസ് നടത്താൻ കഴിയാത്ത ബസുകളെയാണ് സ്റ്റേഷനറി ഷോപ്പ് മാതൃകയിൽ “കെ.എസ്.ആർ.ടി.സി ഫ്രഷ് മാർട്ട്” -കളായി മാറ്റുന്നത്.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഡീസൽ മൈലേജ് കുറഞ്ഞതും ഡ്രൈവിംഗ് ശ്രമകരമായതും സ്ഥിരമായി അറ്റകുറ്റപ്പണി വേണ്ടതും എന്നാൽ കുറഞ്ഞ ദൂരങ്ങളിൽ സർവ്വീസ് നടത്താവുന്നതുമായ ബസുകളെ സഞ്ചരിക്കുന്ന “കെ.എസ്.ആർ.ടി.സി ഫ്രഷ് മാർട്ട്” ആയി സംരംഭകരുടെ ആവശ്യാർത്ഥം പരിഷ്ക്കരിച്ച് നൽകും. “Safe to Eat” എന്ന പദ്ധതിയുടെ ഭാഗമായാണ് “കെ.എസ്.ആർ.ടി.സി ഫ്രഷ് മാർട്ട്” ആരംഭിക്കുന്നത്. തിരുവനന്തപുരം, കിഴക്കേകോട്ട എന്നിവിടങ്ങളിൽ “കെ.എസ്.ആർ.ടി.സി ഫ്രഷ് മാർട്ട്” സംരംഭത്തിന്റെ പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു.

അങ്ങനെ നമ്മുടെ കെഎസ്ആർടിസിയിൽ വീണ്ടും നല്ല മാറ്റത്തിന്റെ തുടക്കങ്ങൾ കണ്ടു തുടങ്ങി. അപ്പോ എങ്ങനാ… കെഎസ്ആർടിസിയിൽ ഷോപ്പിംഗ് നടത്തിയല്ലേ മടക്കയാത്ര?

വിവരങ്ങൾക്ക് കടപ്പാട് – കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ.