കുറഞ്ഞ ചിലവിൽ ലക്ഷദ്വീപിലേക്ക് ഒരു കപ്പൽ യാത്ര..!!

വിവരണം – Nazeem Sali.

സ്പോൺസർ ചെയ്യാൻ ആളുണ്ട് എങ്കിൽ ഏറ്റവും ചിലവ് കുറച്ചു കൂടുതൽ കാഴ്ച്ചകൾ കാണാൻ പോകാൻ പറ്റിയ ഒരു സ്ഥലമാണ് ലക്ഷദ്വീപ്. അതും കപ്പലിൽ. കടൽ കാറ്റും കടൽ കാഴ്ചകളും കണ്ടു കണ്ടു കാറ്റിനോട്ഉം ഓളങ്ങളോടും കഥ പറഞ്ഞു ഉദയവും അസ്തമയ കാഴ്ചകളും കണ്ടൊരു സുന്ദര യാത്ര എല്ലാവരുടെയും സ്വപ്നമാണ്. അതുപോലെ തന്നെ എന്റെയും വളരെ നാളത്തെ ആഗ്രഹം ആയിരുന്നു . പ്രിത്വിരാജ്ന്റെ അനാർക്കലി ഫിലിം കണ്ട ശേഷം ആഗ്രഹം കുറച്ചൂടെ കൂടി എന്നുവേണേൽ പറയാം….

ഒരിക്കൽ കോഴിക്കോട് നിന്നും തിരുവനന്തപുരത്തെക്കു ട്രെയിനിൽ യാത്ര ചെയ്യുമ്പോളാണ് ആ ലക്ഷ്ദ്വീപ്കാരനെ ഞാൻ പരിജയപ്പെടുന്നത്. അവൻ ദ്വീപ് കാരൻ എന്നറിഞ്ഞപ്പോൾ ഞാൻ അങ്ങോട്ട്‌ ഇടിച്ചു കയറി പരിജയപ്പെടുകയായിരുന്നു. പുള്ളി എറണാകുളം വരെ ഉണ്ടായിരുന്നുള്ളൂ. തിരൂർ മുതൽ എറണാകുളം വരെ ഓരോരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു. അവനു മലയാളം നന്നായി അറിയാം. കുറച്ചു നാളായി എറണാകുളം വർക്ക്‌ ചെയ്യുന്നു . കേരളമാണ് കൂടുതൽ ഇഷ്ടമെന്നും നാട്ടിൽ 3 മാസത്തിൽ ഒരിക്കൽ മാത്രേ പോകാറുള്ളൂന്നും പറഞ്ഞു. പോകാൻ നേരം നമ്പർ കൈമാറി പിന്നീട് അതൊരു വലിയ സൗഹൃദമായി വളർന്നു. ഒരു നാൾ എന്റെ ദ്വീപിൽ പോകാൻ ഉള്ള ആഗ്രഹം തുറന്നു പറഞ്ഞപ്പോൾ പുള്ളിക്ക് നൂറുവട്ടം സമ്മതം. പെർമിറ്റ്‌ എടുത്തു പോകാമെന്നു പറഞ്ഞു പെർമിറ്റ്‌ എടുക്കാനുള്ള കാര്യങ്ങൾ പറഞ്ഞു തന്നു.

ലക്ഷദ്വീപിലേക്ക് പോകാൻ നമുക്ക് ആദ്യം ചെയ്യേണ്ട കാര്യം police clearance certificate ( pcc ) എടുക്കുക എന്നുള്ളതാണ് . അതിനു നമ്മുടെ പരിധിയിൽ വരുന്ന സ്റ്റേഷൻ ൽ പോയി അപേക്ഷ കൊടുക്കണം കൂടെ 2 ഫോട്ടോയും ഒരു id പ്രൂഫ് ന്റെ കോപ്പിയും ചേർത്ത് കൊടുക്കണം. അപേക്ഷയുടെ താഴെ ഫോൺ നമ്പർ കൂടി ചേർക്കാൻ മറക്കരുത്. അപ്പൊ അവർ 2 ദിവസം കഴിഞ്ഞു വരാൻ പറയും . ചിലപ്പോൾ ഒരാഴ്ച എടുക്കും. അതൊക്കെ അവിടത്തെ പോലീസുകാരുടെ മിടുക്ക് പോലെയിരിക്കും. 2 ദിവസം കഴിഞ്ഞു വരാൻ പറയുന്നത് നമ്മളെ പറ്റി ഒന്ന് അന്വേഷിക്കാൻ വേണ്ടിയാണ് .നമ്മുടെ പേരിൽ കേസ് ഉണ്ടോ ക്രിമിനൽ ആണോ എന്നൊക്കെ അറിയാൻ. എനിക്കു 2 ദിവസം കൊണ്ട് തന്നെ pcc കിട്ടി കാരണം എന്റെ സ്റ്റേഷൻ വെഞ്ഞാറമൂട് ആണ്. അവിടത്തെഒരു പോലീസ് എന്റെ ബെസ്റ്റ് ഫ്രണ്ട് ആയത് കൊണ്ട് എനിക്കു pcc ബുദ്ധിമുട്ട് ഒന്നും ഉണ്ടാകാതെ പെട്ടന്ന് കിട്ടി. pcc കിട്ടുമ്പോൾ അതിന്റെ ഒരു കോപ്പി എടുത്തു സ്റ്റേഷനിൽ കൊടുക്കണം ഒറിജിനൽ pcc നമ്മുടെ കയ്യിലും വെയ്ക്കണം .

ഇനി വേണ്ടത് ദ്വീപ് ലേക്ക് പോകാൻ ഉള്ള പെർമിറ്റ്‌ ആണ് . അതിനു വേണ്ടത് നമ്മുടെ സ്റ്റേഷൻ ൽ നിന്നും കിട്ടിയ Pcc യും ആയി എറണാകുളം ലക്ഷദ്വീപ് മന്ത്രലയത്തിന്റെ ( lakshdweep administrative) ഓഫീസിൽ പോയി ഒരു ഫോം എടുക്കണം അതിനു 250 രൂപ കൊടുക്കണം. Heritage fees എന്ന് പറയും. ആ ഫോമിൽ നമ്മുടെ 2 ഫോട്ടോയും id പ്രൂഫ് ന്റെ കോപ്പി, നമ്മുടെ ശരീരത്തിലെ ഏതെങ്കിലും 2 അടയാളങ്ങൾ (കാക്കപുള്ളി), നമ്മുടെ ശരിയായ മേൽവിലാസവും കൂടാതെ വീടിന്റെ അടുത്തുള്ള 2 അയൽവാസി കളുടെ പേരും മേൽവിലാസവും പിന്നെ നമ്മുടെ പേരും ഒപ്പും ഫോൺ നമ്പറും പിന്നെ സ്പോൺസർടെ പേരും മേൽ വിലാസം ഒപ്പും എല്ലാം ചേർത്ത് എഴുതി അപേക്ഷ സമർപ്പിക്കണം.

15 ദിവസം അല്ലേൽ ഒരുമാസം ഇതാണ് പെർമിറ്റ്‌ അടിച്ചു തരാനുള്ള കാലാവധി . ഉടനെ തന്നെ പെർമിറ്റ്‌ prosessing വർക് അവർ തുടങ്ങും . ആദ്യം നമ്മൾ കൊടുത്ത pcc യെ അവർ നമ്മുടെ സ്റ്റേഷൻ ലേക്ക് atach ചെയ്തു മെയിൽ അയക്കും (. ഈ pcc ഒറിജിനൽ ആണോ എന്നറിയാൻ വേണ്ടിയാണു) അപ്പൊ നമ്മുടെ സ്റ്റേഷൻലെ പോലീസ് ഉദ്യോഗസ്ഥൻ അതിനു റിപ്ലൈ അയക്കണം. confrm msg എന്നാണ് പറയുന്നത്. അതു അവർ ചെയ്തു കൊള്ളും . റിപ്ലൈ കൊടുക്കാൻ താമസിച്ചാൽ നമ്മൾ സ്റ്റേഷൻ ലേക്ക് പോയി അവരോടു ഒന്ന് ഓർമിപ്പിച്ചാൽ മാത്രം മതി . എനിക്ക് പിന്നെ അതിന്റെ ആവശ്യം വന്നില്ല . കൂട്ടുകാരൻ സ്റ്റേഷൻ ൽ ഉള്ളത് കൊണ്ട് ജസ്റ്റ്‌ ഒരു ഫോൺ കാൾ ൽ ഒതുക്കി തീർത്തു.

പിന്നെ ലക്ഷദ്വീപ് ഓഫിസിൽ ഇടയ്ക്ക് ഇടെ പോകണം അല്ലേൽ നമ്മടെ pcc പൊടി അടിച്ചു ഒരു മൂലയിൽ ഇരിക്കും . അതിനു എന്റെ സ്പോൺസർ ഇടയ്ക്കിടെ പോകും. എനിക്ക് വേണ്ടി 5 തവണ ആ പാവം ലക്ഷദ്വീപ് ഓഫിസിൽ കേറി ഇറങ്ങി. 25 ദിവസം ആയപ്പോൾ എന്റെ പെർമിറ്റ്‌ റെഡി ആയി എന്ന് വിളിച്ചു പറഞ്ഞു. ആ സമയം റംസാൻ വ്രതം ആരംഭിച്ചു. പിന്നെ നോമ്പ് കഴിഞ്ഞു പോകാന്നു വിചാരിച്ചു . മെയ് 15 നു തന്നെ കാലവർഷം ശക്തി പ്രാപിച്ചു. പിന്നെ ജൂൺ ജൂലൈ ഇവിടത്തെ പോലെ തന്നെ അവിടേം മഴക്കാലം തന്നെ. പെരുന്നാൾ ആകട്ടെന്നു വിചാരിച്ചു കാത്തിരുന്നു. ആ സമയം ഓഖി വന്നു. പിന്നെയും യാത്ര നീട്ടിവച്ചു. ദുരന്തങ്ങൾ മാറിമാറി വന്നു. അവസാനം ഓണത്തിന്റെ അവധിക്കു പോകാൻ റെഡി ആയപ്പോൾ പ്രളയം വന്നു. സത്യത്തിൽ മനസ്സ് മരവിച്ചു പോയി. പോകണ്ടന്നു വരെ തോന്നിപോയി.

ഇതേ സമയം ഞാൻ പോകുന്നു എന്നറിഞ്ഞപ്പോൾ കാലിക്കറ്റ് ഉള്ള ഒരു ചങ്ങാതിയും തയാറായി വന്നു അവനും pcc റെഡിയാക്കി. അവസാനം ഒക്ടോബർ മാസം പോകാൻ വേണ്ടി ടിക്കറ്റ് എടുക്കാൻ കൊച്ചിയിലേക്ക് വരാൻ സ്പോൺസർ വിളിച്ചു പറഞ്ഞു . ഒക്ടോബർ 20 നാണു കപ്പൽ പുറപ്പെടുന്നതു. അതിനു 15 തിയതി മുതൽ ടിക്കറ്റ്‌ കൊടുത്തു തുടങ്ങും. എന്നോട് തലേ ദിവസം എറണാകുളം എത്താൻ പറഞ്ഞു. കാരണം ഇപ്പോൾ സീസൺ ആണ് ടിക്കറ്റ്‌ പെട്ടന്ന് തീരും. ഞാൻ തലേദിവസം തന്നെ എത്തി.

രാവിലെ 5. 30 നു ആദ്യ ബോട്ട് ഉണ്ട് മറൈൻ ഡ്രൈവ് നു അടുത്തുള്ള ബോട്ട് ജെട്ടിയിൽ നിന്നും . അതിൽ കയറി 6 മണിയോട് കൂടി willington ഐലൻഡ് ലെ ടിക്കറ്റ് കൌണ്ടർ ൽ എത്തിചേർന്നു. ചെന്നപ്പോൾ ടിക്കറ്റ് കൌണ്ടർ ൽ നിറഞ്ഞു കവിഞ്ഞു.എനിക്ക് മുന്നേ റെഡി ആയി വന്നവരാണ്. ഒരു വെള്ള പേപ്പറിൽ പോകേണ്ട സ്ഥലവും കപ്പലിന്റെ പേരും പെർമിറ്റ്‌ നമ്പറും ഫോൺ നമ്പറും എഴുതി ടിക്കറ്റ് കൌണ്ടറിന്റെ അടുത്ത് നമ്പർ ഇട്ടു വെയ്ക്കണം. ഞാൻ ചെന്നപ്പോൾ 22 പേപ്പർ വരെ ആയി. എന്റെ നമ്പർ 23. 10 മണി ആയപ്പോൾ ടിക്കറ്റ്‌ കൊടുത്തു തുടങ്ങി. എല്ലാവരും നമ്പർ അനുസരിച്ചു Q വിൽ നിന്നു.

നമ്പർ 18 ആയപ്പോൾ പറഞ്ഞു പെർമിറ്റ്‌ ക്വാട്ട കഴിഞ്ഞു ഇനി ഈ കപ്പലിനു പെർമിറ്റ്‌ ടിക്കറ്റ്‌ ഇല്ല എന്ന്. അതായത് ഒരു കപ്പലിൽ കുറച്ചു ശതമാനം മാത്രം നമ്മളെ പോലെ പെർമിറ്റ്‌ കിട്ടിയ യാത്രക്കാർക്കു ഉള്ളു. ബാക്കി ഉള്ളത് ദ്വീപ് നിവാസികൾക്കാണ്. അതിൽ ഹജ്ജ് ക്വാട്ട, ഹോസ്പിറ്റൽ എന്നിവ മുൻഗണന കൊടുക്കും. 21 നു കാലിക്കറ്റ് ബേപ്പൂർ നിന്നും ഒരു കപ്പൽ ഉണ്ടന്ന് പറഞ്ഞു അതിന്റെ ടികെറ്റ് 16 മുതലേ കൊടുത്തു തുടങ്ങുള്ളൂ ന്നു പറഞ്ഞു. ഞാനെന്റെ സ്പോൺസർനെ വിളിച്ചു കാര്യം പറഞ്ഞു. പുള്ളി പെട്ടന്ന് എന്റെ അടുത്തേക് വന്നു .എന്റെ കയ്യിൽ നിന്നും പെർമിറ്റ്‌ വാങ്ങി ടിക്കറ്റ്‌ ന്റെ ക്യാഷ്‌ ഏൽപ്പിച്ചു അവൻ നാളെ രാവിലെ ടിക്കറ്റ്‌ എടുത്തു തരാമെന്നു പറഞ്ഞു . ഞാൻ വീട്ടിലേക് തിരിച്ചു പോയി . പിറ്റേന്ന് രാവിലെ ടിക്കറ്റ്‌ കിട്ടി എന്ന് പറഞ്ഞു. ബേപ്പൂർന്നു പോകുമ്പോൾ സമയം കൂടുതൽ എടുക്കും. മാത്രമല്ല ടിക്കറ്റ്‌ റേറ്റ് കുറച്ചു കൂടുതൽ ആണ്. 21 നു പോകാൻ റെഡി ആയിക്കോന്നും കാലിക്കറ്റ് പോകുന്ന വഴി എറണാകുളം സ്റ്റേഷനിൽ ടിക്കറ്റ് കൊണ്ട് വരാമെന്നും പറഞ്ഞു. അങ്ങനെ എന്റെ സ്വപ്നത്തിലെ ആ യാത്രക്കു തുടക്കം ആയി.

21/10/2018 – പുലർച്ചെ 5 മണിയോടെ കൊച്ചുവേളി അന്ത്യദയ എക്സ്പ്രസ്സ്‌ൽ ഞാൻ കാലിക്കറ്റ് വന്നു ഇറങ്ങി. ഡോർമെറ്ററി എടുത്തു കുറച്ചു നേരം ഉറങ്ങി. 8 മണി ആയപ്പോൾ കുളിച്ചു ഫ്രഷ് ആയി. സ്റ്റേഷനിൽ എന്നെ കൂട്ടാൻ കാലിക്കറ്റിലെ യാത്രക്കാരൻ് Raneesh Azad Azeez വന്നു ചായയും സ്നാക്സ് ഉം വാങ്ങി തന്ന ശേഷം എന്നെ ബേപ്പൂർ പോർട്ട്‌ വരെ കൊണ്ടാക്കി. 11.30 ആയിരുന്നു കപ്പൽ പുറപ്പെടുന്ന സമയം. 10 മണിക്ക് റിപ്പോർട്ട്‌ ചെയ്യണം. അതെ സമയം കാലിക്കറ്റ്ലെ ചങ്ങാതി യും എത്തി . മീൻ അച്ചാർ ഒക്കെ വാങ്ങിക്കൊണ്ടു തരാമെന്നു പറഞ്ഞു മോഹന വാഗ്ദാനങ്ങൾ നൽകി റനീഷ്നെ ഞാൻ പറഞ്ഞു അയച്ചു.

10. 45 ആയപ്പോ കപ്പലിലേക്ക് ആളിനെ കയറ്റി തുടങ്ങി. കപ്പലിൽ കയറാൻ ഒറിജിനൽ ഐഡന്റിറ്റി കാർഡ്‌ അല്ലേൽ അധാർ കാർഡ്‌ നിർബന്ധം ആണ് . പെർമിറ്റ്‌ ന്റെ ഒരു കോപ്പി കൂടി എടുത്തു അവിടെ കൊടുക്കണം. 12 മണിയോടെ കപ്പൽ പുറപ്പെട്ടു. 150 പേർക്ക് ഇരിക്കാൻ ഉള്ള കപ്പൽ ആയിരുന്നു അത്. ആകെ 30 യാത്രക്കാർ മാത്രം. ബാക്കി സീറ്റ് മുഴുവനും കാലി. തലേ ദിവസത്തെ ഉറക്ക ക്ഷീണം ഉള്ളതിനാൽ നീണ്ടു നിവർന്നു കിടന്നു ഉറങ്ങി. 1 മണി ആയപ്പോൾ ലഞ്ച് റെഡി ആയി എന്നുള്ള അനൗൺസ്മെന്റ് മുഴങ്ങി. ചാടി എണീറ്റു കാന്റീൻ ലേക്ക് ഓടി. ചോറും ദാൽ കറിയും അച്ചാറും ചിക്കൻ പൊരിച്ചതും ചിക്കൻ കറിയും കൂടി 50 രൂപ. നമ്മുടെ നാട്ടിലെ കഴുത്തറപ്പൻ ഹോട്ടലിലെ ഭക്ഷണത്തിനേക്കാൾ നല്ല രുചിയുള്ള ആഹാരം . ആഹാരം കഴിഞ്ഞ ഉടനെ വീണ്ടും ഉറക്കം തുടങ്ങി.

4 മണിയുടെ ടീ ബ്രേക്ക് നു വീണ്ടും എണീറ്റു കപ്പലിലെ AC ക്കു ആണേൽ ഒടുക്കത്തെ തണുപ്പ്. ഒന്നല്ല 2 ചായ കുടിച്ചു. ചായ, ബട്ടർ കേക്ക് 10 രൂപ ഒൺലി. വെയിൽ മങ്ങിയ ശേഷം കപ്പൽന്റെ മുകളിൽ കയറി കടൽ കാഴ്ചകൾ ആസ്വദിച്ചു.. പേരറിയാത്ത കുറച്ചു കടൽ പക്ഷികൾ പറന്നു പോകുന്ന കാഴ്ചകൾ എങ്ങോട്ട് നോക്കിയാലും കടൽ മാത്രം പൊട്ടു പോലെ കടലിൽ മുങ്ങി താഴുന്ന അസ്തമയ സൂര്യന്റെ കാഴ്ച. അങ്ങ് ദൂരെ ചെറിയ വെട്ടം കാണാം. കപ്പലോ മീൻ പിടിത്തക്കാരുടെ ബോട്ടോ ആകാം. 8.30 ആയപ്പോൾ രാത്രി ഭക്ഷണവും കഴിഞ്ഞു സുഖമായി ഉറങ്ങി.

പിറ്റേന്ന് രാവിലെ എണീറ്റു ഒരു കപ്പ് കാപ്പിയും ആയി കപ്പലിന്റെ മുകൾ തട്ടിൽ പോയി ഇരുന്നു. ഉദിച്ചു വരുന്ന സൂര്യന്റെ പൊന്ന്കിരണങ്ങൾ കണ്ണ്കുളിർക്കെ കണ്ടു. കിഴക്ക് വെള്ള വീശുംബോൾ മേഘങ്ങൾക്ക് പൊന്നിന്റെ നിറമാണ്. അതിനേക്കാൾ സുന്ദരം ഡോൾഫിൻ മത്സ്യത്തിന്റെ വെള്ളത്തിലേക്കു ഉയർന്നു പൊങ്ങിയുള്ള ചാട്ടമാണ്. ഫ്ലൈയിങ്ങ് ഫിഷ്ഉം ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.
കപ്പിത്താൻ മലയാളി ആയിരുന്നു. പുള്ളി നല്ല കമ്പനി തന്നു . നല്ല കാലാവസ്ഥ ആയതു കൊണ്ട് ഇങ്ങനെ മുകളിൽ കയറി ഇരിക്കാവുന്നതു അല്ലേൽ ഛർദിച്ചു താഴെ എവിടേലും കിടന്നേനെ എന്ന് പറഞ്ഞു. കാരണം കാറ്റും മഴയും ഉള്ള സമയങ്ങളിൽ കപ്പൽ നന്നായി ഇളകും ഒരു തരം കടൽ ചൊരുക്കു ഉണ്ടാകും. അപ്പൊ സ്വാഭാവികമായും ആദ്യം പോകുന്ന യാത്രക്കാർക്കു മനം പിരട്ടൽ, ഛർദി എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട് .

വീണ്ടും വീണ്ടും ആവശ്യം ഇല്ലാത്തസംശയങ്ങൾ ചോദിച്ചു ഞാൻ അയാളെ വെറുപ്പിച്ചു കൊണ്ടേയിരുന്നു. ഇതിനിടയിൽ കപ്പൽ ജീവനക്കാർ ചൂണ്ട ഇട്ടു മീൻ പിടിക്കുന്നു . വലിയ വലിയ ചൂര മീൻ ഒക്കെ കിട്ടുന്നുണ്ട്. അതവരുടെ ഉച്ച ഭക്ഷണത്തിനു കറി വെയ്ക്കാൻ വേണ്ടി ആണെന്ന് പറഞ്ഞു. 8 മണിക്ക് ബ്രേക്ഫാസ്റ് റെഡി എന്നുള്ള അനൗൺസ് മെന്റ്. ഉപ്പുമാവ് ബ്രെഡ്‌ ചെറു പഴം ചായ 40 രൂപ. ഏകദേശം 9/മണിയോടെ കപ്പൽ തീരത്തു നങ്കുരം ഇട്ടു. മിനിക്കോയ് തീരത്തു ആഴം കുറവാണു. വാർഫിലേക്കു കപ്പൽ അടുപ്പിക്കാൻ കഴിയില്ല ഇനിയുള്ള യാത്ര ബോട്ടിൽ കൂടി . 9.15;ആയപ്പോൾ ബോട്ട് എത്തി കപ്പലിന്റെ വാതിൽക്കൽ നിർത്തി ഓരോരുത്തർ ആയി അതിലേക്കു കയറി. ചിലരുടെ കയ്യിൽ ഒരു വലിയ ബോക്സ്‌ ഉണ്ട് എല്ലാം പലചരക്കു സാധങ്ങൾ ആണ് . കൂടുതൽ പച്ചക്കറിയും പഴങ്ങളും ആണ്. ദ്വീപ്ൽ സുലഭമായി കിട്ടുന്നത് തേങ്ങയും മീനും മാത്രം ബാക്കി ഉള്ളത് ഒക്കെ നല്ല വിലകൊടുത്തു വാങ്ങണം. അതിനാണ് അവർ ഇടയ്ക്ക് ഇടെ കൊച്ചിയിലും കോഴിക്കോട്മൊക്കെ വന്നു സാധനങ്ങൾ വാങ്ങി പോകുന്നത്.

കപ്പലിൽ വന്ന യാത്രക്കാരെയും കയറ്റി നീല കടലിലൂടെ ബോട്ട് കുതിച്ചു പാഞ്ഞു. തടാകം പോലെ കടലിന്റെ അടിഭാഗം നല്ല വ്യക്തമായി കാണാം കണ്ണാടി പോലെ തെളിഞ്ഞ ജലം. 9.45 ഓടെ ബോട്ട് മിനിക്കോയ് തീരത്തു അണഞ്ഞു. പുറത്തേക്കു ഇറങ്ങുന്ന വഴിയിൽ നിറയെ പോലീസ് കാർ. അവർ നമ്മുടെ പെർമിറ്റ്‌ ഒക്കെ പരിശോധിച്ച ശേഷം മാത്രമേ റോഡിലേക്കു ഇറക്കി വിടുകയുള്ളൂ .അവിടത്തെ പോലീസ് ഉദ്യോഗസ്ഥർ് വളരെ സ്നേഹത്തോടെ ആണ് പെരുമാറുന്നത്. നമ്മുടെ നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥറും ഏമാൻ മാരും അവരെ കണ്ടു പഠിക്കണം. പെർമിറ്റ്‌ വാങ്ങി നോക്കിയ ശേഷം പോലീസ് പറഞ്ഞു 10.30 ആകുമ്പോൾ പോലീസ് സ്റ്റേഷനിൽ വന്നു റിപ്പോർട്ട്‌ ചെയ്യണം . റൂം ഉണ്ടോ ഇല്ലെങ്കിൽ ഞാൻ റൂം കിട്ടുന്ന സ്ഥലം പറഞ്ഞു തരാം, ഒരു ഓട്ടോ വിളിച്ചു പോയാൽ മതി. പോയി കുളിച്ചു ഫ്രഷ് ആയ ശേഷം സ്റ്റേഷനിൽ വന്നാൽ മതി എന്നൊക്കെ അവിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാഷയിൽ അല്ല അയാൾ സംസാരിച്ചത് ഒരു ടൂറിസ്റ്റ് ഗൈഡ് ന്റെ ലെവൽ ആയിരുന്നു. യാത്രക്കാരെ അഥിതി കളെ പോലെ ഇരു കൈ നീട്ടി സ്വീകരികുന്നത് ദ്വീപ് കാരുടെ മാത്രം പ്രത്യേകത യാണ് .

ദ്വീപിൽ ഇറങ്ങിയാൽ ഉടനെ നമ്മൾ ആദ്യം ചെയ്യേണ്ടത് നേരെ ടികെറ്റ് കൌണ്ടർലേക്ക് പോകുക എന്നതാണ്. പോർട്ട്‌ നു തൊട്ടു അടുത്ത് തന്നെയാണ് കൌണ്ടർ. അവിടെ പോയി ടിക്കറ്റ് ഫോം എടുത്തു ഇനി തിരിച്ചു കേരളത്തിലേക്ക് ഉള്ള കപ്പൽന്റെ ഷെഡ്യൂൾ ടൈം ചോദിക്കണം. 23 നും 24 നും കപ്പൽ ഉണ്ടന്ന് പറഞ്ഞൂ. MV കവരത്തി 23 നു 2 മണിക്ക് പുറപ്പെടുംന്നു പറഞ്ഞു. അപ്പോ തന്നെ ടിക്കറ്റ്‌ ഫോമിൽ ഡേറ്റ് ഉം പേരും പെർമിറ്റ്‌ നമ്പർ ഉം കപ്പലിന്റെ പേരുംമൊക്കെ എഴുതി അതുമായി പോലീസ് സ്റ്റേഷൻ ൽ പോകണം. അവിടത്തെ രജിസ്റ്റർ ൽ പേര് എഴുതി ഒപ്പ് ഇടണം. നമ്മുടെ കൈയിലെ പെർമിറ്റ്‌ പേപ്പർ അവർ അവിടെ വാങ്ങിച്ചു വെയ്ക്കും എന്നാണ് നമ്മൾ തിരിച്ചു പോകുന്നത് അന്ന് മാത്രമേ ആ പെർമിറ്റ്‌ പേപ്പർ നമ്മുടെ കയ്യിൽ തരുകയുള്ളൂ . ശേഷം നമ്മുടെ കയ്യിൽ ഉള്ള ടികെറ്റ് ഫോമിൽ അവർ സീൽ ചെയ്തു തരും. അതുമായി വീണ്ടും ടിക്കറ്റ്‌ കൌണ്ടർൽ പോയി ടിക്കറ്റ്‌ എടുക്കണം. ടിക്കറ്റ് ഫോമിൽ പോലീസ് ന്റെ സീൽ ഉണ്ടെങ്കിൽ മാത്രമേ അവർ ടിക്കറ്റ് അടിച്ചു കയ്യിൽ തരുകയുള്ളൂ. 23 ലേക്ക് ടിക്കറ്റും എടുത്തു.

തിരിച്ചു പോകാൻ ചിലപ്പോൾ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ ഇറങ്ങിയ ഉടനെ തിരിച്ചു പോകാൻ ഉള്ള ടിക്കറ്റ് എടുത്തു വെയ്ക്കുന്നതു ആണ് നല്ലത് കാരണം ചില ആഴ്ചകളിൽ കേരള തീരത്തെക്കു ഒരു കപ്പൽ മാത്രേ കാണുള്ളൂ അതിന്റെ ടികെറ്റ് പെട്ടന്ന് ഫുൾ ആകും. മാത്രമല്ല കപ്പൽ പുറപ്പെടുന്നതിനു 5 ദിവസങ്ങൾ മുന്നേ ടിക്കറ്റ്‌ കൊടുത്തു തുടങ്ങും . അതുകൊണ്ട് എന്ത് കൊണ്ടും നല്ലത് വന്ന അന്ന് തന്നെ റിട്ടേൺ ടിക്കറ്റ്‌ എടുക്കണം. വെറുതെ ടെൻഷൻ അടിക്കണ്ട അതോടു കൂടി ദ്വീപ് ലെ കാര്യങ്ങൾ കഴിഞ്ഞു . ഇനി നേരെ റൂമിലേക്ക്‌ . എന്റെ സ്പോൺസർ എനിക്ക് റൂം ബുക്ക്‌ ചെയ്തിരുന്നു .ഓട്ടോ പിടിച്ചു റൂമിലേക്ക്‌ പോയി . ഓട്ടോക്കു നല്ല ക്യാഷ്‌ ആകും . ഒന്നര കിലോമീറ്റർ നു 50 രൂപ യാണ് ചാർജ്. പെട്രോൾ നു അവിടെ 95.50 പൈസ ആയിരുന്നു അന്നത്തെ റേറ്റ്. ഓട്ടോ സ്റ്റാൻഡിൽ ചെന്ന് ഹുസൈൻ കാക്കാന്റെ വൈറ്റ് ഹൌസ് എന്നു പറഞ്ഞാൽ മതി റൂമിന്റെ താഴെ കൊണ്ട് വിടും . . 3 നില കെട്ടിടം ആണ് .ഏറ്റവും മുകളിലത്തെ നിലയിൽ ഹുസൈൻ കാക്ക താമസിക്കുന്നതു . രണ്ടാമത്തെ നില യാണ് ഗസ്റ്റ് കൾക്ക് താമസിക്കാൻ ഉള്ള റൂമുകൾ. ഡബിൾ റൂം വിത്ത്‌ അറ്റാച്ഡ് ബാത്ത്റൂം വെറും 150 രൂപ ഒൺലി . നമ്മുടെ നാട്ടിലെ 600 രൂപയുടെ റൂം . റൂമിലെ ജനാലയിലൂടെ നോക്കുമ്പോൾ കടലും കടൽ പാലവും കാണാം പെട്ടന്ന് തന്നെ ഫ്രഷ് ആയി പുറത്തേക്കു ഇറങ്ങി..

ലക്ഷ ദ്വീപിൽ പ്രധാനമായും കാണാൻ ഉള്ളത് കോടി ബീച്ച് ;തുണ്ടി ബീച്ച്’ കടൽ പാലം എന്നിവ യാണ് . ആകെ കൂടി 12 കിലോമീറ്റർ ഉള്ളു ദ്വീപ് ന്റെ വലുപ്പം അതിൽ 8 കിലോമീറ്റർ മാത്രം ജനങ്ങൾ അധി വസിക്കുന്ന സ്ഥലങ്ങൾ ഉള്ളു ബാക്കി മുഴുവനും കണ്ടൽ കാടുകളും ഒഴിഞ്ഞ ഏരിയ യും ആണ് . റോഡിന്റെ നീളം 7 കിലോമീറ്റർ ആണ് . ചുരുക്കം പറഞ്ഞാൽ ഒരു ദിവസം കൊണ്ട് നടന്നു ചുറ്റി കാണാൻ ഉള്ള കാഴ്ചകൾ മാത്രം ഉള്ളു ദ്വീപിൽ. അതുകൊണ്ട് ആണല്ലോ ഞാൻ 22 നു കപ്പൽ ഇറങ്ങി 23 നു തിരിച്ചു റിട്ടേൺ ടിക്കറ്റ്‌ എടുത്തു വെച്ചത്. ഉച്ചയ്ക്ക് ചോറ് കഴിക്കാൻ അബു ഹോട്ടലിലേക്ക് പോയി . അപ്പൊ അവർ പറയുകയാ ചോറ് ഒന്നും ഉണ്ടാകുക യില്ല ആരെങ്കിലും അവശ്യപെട്ടാൽ മാത്രം ചോറ് ഉണ്ടാകും അല്ലേൽ രാവിലെ ബ്രേക്ക്‌ ഫാസ്റ്റ്ഉം ചായയും കടിയും മാത്രമേ ഉണ്ടാകാറുള്ളൂ. പതിനായിരത്തോളം ജനങ്ങൾ അവിടെ തിങ്ങി പാർക്കുന്നു പക്ഷെ അവർ ആരും ഹോട്ടലിൽ വന്നു ഫുഡ്‌ കഴിക്കാറില്ല ന്നാണ് ഹോട്ടൽ ഉടമ പറയുന്നത്.

രാവിലെ പോർട്ട്‌ലെ ജീവനക്കാർ കപ്പൽ ഇറങ്ങുന്ന യാത്രക്കാർ എന്നിവർക്ക് വേണ്ടി മാത്രം രാവിലെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നത് . അതൊക്കെ കൊണ്ടാകും ദ്വീപ് ലെ ജനങ്ങൾക്ക്‌ വലിയ രോഗങ്ങൾ ഒന്നും ഉണ്ടാകാതെ ആരോഗ്യത്തോടെ ഇരിക്കുന്നത്. ഞാൻ നോക്കിയിട്ട് അവിടത്തെ സർക്കാർ ആശുപത്രിയിൽ ഇവിടത്തെ പോലെ വലിയ തിരക്കൊന്നുമില്ല എനിക്ക് ആണേൽ നന്നായി വിശക്കുന്നുണ്ട് . രാവിലെ ഉണ്ടാക്കിയതിൽ എന്തേലും ബാക്കി യുണ്ടോ എന്ന് ചോദിച്ചു. പെറോട്ട ഉണ്ടന്ന് പറഞ്ഞു . പോരട്ടെ 2 പ്ലേറ്റ് ഞാനും പറഞ്ഞു . കൂടെ ബീഫ് കറി നല്ല ചുമന്ന കളർ ആണ്. കറികൾക്ക് എരിവ് കുറവാണു. നാളെ ഉച്ചക്കു ഉള്ള ഊണിനു നും കൂടി ഓർഡർ കൊടുത്തു. നിങ്ങൾ വരുമല്ലോ അല്ലെ ഹോട്ടൽ ഉടമ സംശയത്തോടെ ചോദിച്ചു. കാരണം നിങ്ങൾക്ക് വേണ്ടി ആണ് ചോറ് വെയ്ക്കുന്നതു എന്ന് . ഞങ്ങൾ 100% ഉറപ്പ് നൽകി കാരണം ആഹാരം കഴിക്കാൻ വേറെ ഹോട്ടൽ ഇല്ല . .

രാത്രി അത്താഴം കഴിക്കാൻ ബിസ്മി എന്ന് പേരുള്ള ഒരു ഹോട്ടൽ ഉണ്ടന്നും വൈകുന്നേരം മാത്രം തുറക്കുന്ന ഒരു ഹോട്ടൽ ആണെന്നും നിങ്ങൾ അങ്ങോട്ട്‌ പൊയ്ക്കോ ന്നു അബു ഹോട്ടൽ ഉടമ പറഞ്ഞു. ആഹാരം കഴിച്ച ശേഷം തുണ്ടി ബീച്ചിലേക്ക് പോയി. ആഴം തീരെ ഇല്ലാത്ത ബീച്ച് ആണ് ഇത് . തുണ്ടി ബീച്ചിൽ scooba daiving ഉണ്ട്. 2360 രൂപ ആണ് ഇപ്പോളത്തെ റേറ്റ്. Gst ക്കു മുന്നേ 2000 രൂപയെ ഉണ്ടായിരുന്നുള്ളൂ . കടലിൽലേക്ക് കിലോമീറ്ററുകൾ വരെ നമുക്ക് നടന്നു പോകാം. തിര തീരെ ഇല്ല മുട്ടോളം മാത്രം ആഴം ഉള്ളു കടലിന്റെ അടി തട്ട് നല്ല വ്യക്തമായി കാണാം. മേഖലയിലെ dawki തടാകം പോലെ . പലതരം വർണ്ണങ്ങളിലുള്ള ധാരാളം മീനുകൾ കടലിൽ നിറയെ പവിഴ പുറ്റുകൾ ഇതൊക്കെ കാണുമ്പോൾ വേറെ ഏതോ വിദേശ രാജ്യത്തെ ബീച്ചിൽ നിൽക്കുന്ന ഒരു പ്രതീതിയാണ് . ആകാശം ആണേൽ നീലനിറത്തിൽ തിളങ്ങുന്നു .

ആഴം ഇല്ലാത്തതു കൊണ്ട് കടലും ഇളം പച്ച നിറത്തിൽ കാണുന്നുണ്ട് . ദൂരെ നിന്നും നോക്കിയാൽ ഓളങ്ങൾ തീരെ ഇല്ലാതെ ഒരു നീല തടാകം പോലെ തോന്നും. കുറച്ചു നേരം അവിടെ കിടന്നു നീന്തി തുടിച്ചു. സ്കൂബ ചെയ്തു കടലിന്റെ അടിയിലെ കാഴ്ച്ചകകളും പവിഴ പുറ്റുകളും കണ്ടു. മീനുകൾ നമ്മുടെ കയ്യിൽ വന്ന് മുത്തമിട് പോകും. കുറച്ചു ഫിഷ് ഫുഡ്‌ കയ്യിൽ കരുതണം. അതവർ ഇറങ്ങാൻ നേരത് തരും ഫുഡ്‌ കയ്യിൽ മുറുകെ പിടിക്കണം താഴെ കടലിനു അടിത്തട്ടിൽ എത്തുമ്പോൾ കൈ തുറന്നു പിടിക്കണം ആ സമയത്ത് മീനുകൾ കൂട്ടമായി വന്നു കയ്യിൽ മുത്തമിടും. അതിനു ശേഷം പോയത് മിനിക്കോയ് ലൈറ്റ് ഹൌസിലേക്ക് ആയിരുന്നു . സ്റ്റെപ് കയറി ഏറ്റവും മുകളിൽ എത്തിയാൽ മിനിക്കോയ് ദ്വീപ് മുഴുവനായും കാണാം. ബ്രിട്ടീഷ് ഭരണ കാലത്തു 1885 ൽ നിർമിച്ച ലൈറ്റ് ഹൌസ് ആണിത്. 6 മണി വരെ പ്രവേശനം ഉള്ളു. 7 മണിക്ക് ശേഷം ബിസ്മി ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു റൂമിലേക്ക്‌ പോയി.

പിറ്റേന്ന് രാവിലെ പോയത് കടൽ പാലത്തിലും കോടി ബീച്ച് ലേക്കും ആണ് . റൂമിൽ നിന്നും നടന്നു പോകുന്ന ദൂരമേ ഉള്ളു അവിടേക്ക്. കടൽ തീരത്തു പലരും മീൻ പിടിക്കുന്നുണ്ട്. സ്വന്തം ആവശ്യത്തിന് മീൻ പിടിക്കുന്നവരാണ് അവരുടെ ആവശ്യത്തിന് മീൻ കിട്ടിയാൽ അപ്പൊ തന്നെ മതിയാക്കി വീട്ടിലേക് പോകും 5 മിനിറ്റ് കൊണ്ട് 3 മീനിനെവരെ അവർ ചൂണ്ടയിൽ പിടിക്കുന്നുണ്ട് .അവരുമായി ചങ്ങാത്തം കൂടിയാൽ നമുക്ക് വേണേൽ ഫ്രീ ആയി മീൻ തരും. വലിയ വലിയ മീനുകൾ ഓടുന്ന കാഴ്ചകൾ കടൽ പാലത്തിൽ നിൽകുമ്പോൾ കാണാം.

കോടി ബീച്ചിൽ ചെറിയ തിര ഉണ്ട് എങ്കിലും കുളിക്കാൻ പ്രശ്നം ഒന്നുമില്ല . മിനിക്കോയ് ഫെസ്റ്റ് ഡിസംബർ ലാണ് ആ സമയം കോടി ബീച്ച് ലൈറ്റും അലങ്കാരങ്ങളും കൊണ്ട് നിറയും . 12 മണി ആയപ്പോൾ പോലീസ് സ്റ്റേഷനിൽ പോയി പെർമിറ്റ്‌ വാങ്ങി.. പെർമിറ്റ്‌ ൽ പോലീസ് ഓഫീസർ റിട്ടേൺ സീൽ ചെയ്തു ഡേറ്റ് ഉം എഴുതി തരും. സ്റ്റേഷൻ ൽ ഒരു 10 മിനിറ്റ് താമസം ഉണ്ടാകും. വളരെ സമാധാനപരമായ അന്തരീക്ഷം ആണ് അവിടെ കണ്ടത്. അവിടെ കേസ് കൾ ഒന്നും ഉണ്ടാകാറില്ല . ലൈസൻസ് ഇല്ലാതെ വണ്ടി ഓടിക്കുന്നതിനു ചെറിയ ചെറിയ പെറ്റി കേസുകൾ അത്രേ ഉള്ളു. പെട്ടന്ന് തന്നെ പെർമിറ്റ്‌ പേപ്പർ കയ്യിൽ കിട്ടി അവിടത്തെ രജിസ്റ്റർ ൽ പെർമിറ്റ്‌ received എന്ന് എഴുതി ഒപ്പു വെച്ച് പുറത്തിറങ്ങി . ശ്രദ്ധിക്കുക : ഈ പെർമിറ്റ്‌ പേപ്പർ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് കപ്പലിൽ കയറി തിരിച്ചു നാട്ടിലേക്കു പോകാൻ പറ്റുള്ളൂ…

ഇനി ലക്ഷ ദ്വീപ് നെ കുറിച്ച് പറയാം..അറബി കടലിൽ ചിതറി കിടക്കുന്ന 36 ദ്വീപ് കളിൽ ആകെ 10 ദ്വീപ് കളിൽ മാത്രമേ ആൾ താമസം ഉള്ളു. അതിൽ ഏറ്റവും ഭംഗിയുള്ള രണ്ടാമത്തെ ദ്വീപ് ആണ് മിനിക്കോയ്. ബാക്കി ദ്വീപ് കൾ അഗത്തി ‘ കവരത്തി ‘ കൽ പേനി . ആൻഡ്രോതു . അമിനി, കടമതു ‘ ഖിൽതാൻ’ ചെത്ത്‌ലത് ‘ ബിത്ര എന്നീ ദ്വീപ് കൾ ആണ്. ഇതിൽ എയർപോർട്ട് സൗകര്യം ഉള്ളത് അഗത്തി ദ്വീപ് മാത്രം . ലക്ഷദ്വീപ് ഒരു മദ്യ നിരോധിത മേഖല യാണ്. ഡ്രൈ ലാൻഡ് . ഏതൊരു അവശ്യ വസ്തുക്കളും കേരളത്തിൽ നിന്നു കൊണ്ട് പോകുന്നത് കൊണ്ട് വില കൂടുതൽ ആണ്. മീനും നാളികേരവും ഒഴിച്ച് . ഇവ രണ്ടും ആരും ക്യാഷ്‌ കൊടുത്തു വാങ്ങാറില്ല . പ്രധാന വിനോദം കടൽ തന്നെ മാലി ദ്വീപ് കളോട് കിടപിടിക്കുന്ന തെളിമയാർന്ന വെള്ളത്തിൽ മതി മറന്നു കുളിക്കാം .. സ്കൂബാ ചെയ്യാം പലതരം വാട്ടർ സ്പോർട്സ് ‘ അടുത്തുള്ള ആൾ താമസം ഇല്ലാത്ത ചെറിയ ചെറിയ ദ്വീപ് കളിലേക്കു നെഞ്ചോളം വെള്ളത്തിൽ നടന്നു പോകാം ഇതൊക്കെ യാണ് അവിടെ പോയാൽ ചെയ്യാവുന്ന കാര്യങ്ങൾ.

പ്രൈവറ്റ് ടൂറിസം അവിടത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ല. തുണ്ടി ബീച്ച് നു കരയിൽആയി നിരവധി ഗവണ്മെന്റ് റിസോർട് കൾ ഉണ്ട് . 6000 രൂപ മുതലാണ് റേറ്റ്. ഒക്ടോബർ മുതൽ മെയ് പകുതി വരെ ആണ് ഇവിടത്തെ സീസൺ. വെള്ളിയാഴ്ച ഇവിടെ പൊതു അവധിയാണ് ഞായർ ആഴ്ച കൾ പൊതുവെ പ്രവർത്തി ദിവസം ആയിരിക്കും. ഇവിടെ ഉള്ളവർ പൊതുവെ സ്നേഹ സമ്പന്നരും നിഷ്കളങ്ക രും ആണ്. കൂടുതലും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും മത്സ്യ തൊഴിലാളികളുമാണ് . മറ്റു 9 ദ്വീപ് കളെ അപേക്ഷിച്ചു മിനിക്കോയി ദ്വീപ് വളരെ വ്യത്യസ്ത മാണ്. മഹൽ ഭാഷയാണ് അവർ സംസാരിക്കുന്നത്. മലയാളം കുറച്ചൊക്കെ അറിയാം. ഇവിടത്തെ സംസ്കാരം മാലി ദ്വീപ് കാരുടെ സംസ്‍കാരം പോലെയാണ്. ഇവിടെ നിന്നു ജല മാർഗ്ഗം മാലി ദ്വീപ് ലേക്ക് 100 കിലോമീറ്റർ മാത്രേ ഉള്ളു. അതൊക്കെ കൊണ്ടാവും സംസ്‍കാരം മാലി ദ്വീപ് കാരെ പോലെ ആകുന്നത്. വീട്ടിൽ മഹൽ ഭാഷയാണ് പൊതുവെ സംസാരിക്കുന്നത്

ദ്വീപ് കാർക്ക് അവരുടേതായ വിഭവങ്ങളും പലഹാരങ്ങളും ഉണ്ട് . ട്യൂണ മത്സ്യമാണ് കറി കൾക്ക് കൂടുതൽ ഉപയോഗിക്കുന്നതു. അതിന്റെ പൊടി ഉപയോഗിച്ച് നാട്ടിലെ സമൂസ പോലെ ഒരു പലഹാരം ഉണ്ടാക്കും. സൂപ്പർ ടേസ്റ്റ് ആണ്. മാസ്സ് എന്ന് പേരുള്ള ഒരു ടേസ്റ്റി ഫുഡ്‌ ഉണ്ട്. പിന്നെ ചില വിശേഷ ദിവസങ്ങളിൽ ഹറഫ് എന്നൊരു വിഭവവും ഉണ്ടാക്കുന്നു. ബാക്കി ദ്വീപ് കൾ തനി കേരള സംസ്‍കാരം ആണ്. മലയാളം അവർ നന്നായി സംസാരിക്കും. കേരള തീരത്തിന് ഏറ്റവും അടുത്ത ദ്വീപ് കൽപേനി ആണ് 10 . 12 മണിക്കൂർ കൊണ്ട് എത്താം. ഏറ്റവും അകലെ ഉള്ളത് മിനിക്കോയ് ദ്വീപ് ആണ്. 24 മണിക്കൂർ ആണ് കേരളത്തിൽ നിന്നും കപ്പൽ മാർഗം ഇവിടേക്ക് . കറങ്ങി ചുറ്റി പോകുന്ന കപ്പൽ ആണെങ്കിൽ 3ദിവസം വരെ സമയം എടുക്കാം. പോളിത്തീൻ കവറുകൾ അവർ പ്രോത്സാഹിപ്പിക്കാറില്ല.

ആകെയുള്ള മൊബൈൽ കവറേജ് bsnl ആണ്.കവരത്തി ദ്വീപിൽ എയർടെൽ സൗകര്യം ലഭ്യമാണ് എന്ന്കേട്ടിട്ടുണ്ട്. പക്ഷെ ഇന്റർനെറ്റ്‌ വളരെ ബുദ്ധിമുട്ടാണ് തീരെ ഇല്ലാന്ന് വേണേൽ പറയാം. Bsnl wifi ചിലയിടത്തു കിട്ടുന്നുണ്ട് എന്ന് പറയുന്നു .വാഹനം വളരെ കുറവാണു. ഗതാഗത സൗകര്യം വളരെ കുറവാ യ തുകൊണ്ട് എല്ലാവരും സൈക്കിൾ ബൈക് എന്നിവ യാണ് യാത്രക്കായി ഉപയോഗിക്കുന്നതു. പെട്രോൾ വലിയ വിലയാണ്. പിന്നെ ഉള്ളത് ഓട്ടോ സർവീസ് ആണ് . സ്റ്റാൻഡിൽ 22 പെർമിറ്റ്‌ ഉള്ള ഓട്ടോ ഉണ്ട് . 6 മണിമുതൽ രാത്രി 11 വരെ സർവീസ് ഉണ്ടാകും. ദ്വീപിന്റെ ഏതു മൂലയിൽ നിന്നു വിളിച്ചാലും ഉടനെ എത്തിക്കോളും അവർ. ലൊക്കേഷൻ പറഞ്ഞു കൊടുത്താൽ മതി . അതിനു ഓട്ടോ സ്റ്റാൻഡിൽ ഒരു നമ്പർ ഉണ്ട് അതിൽ വിളിക്കണം. അല്ലാതെ ഓട്ടോ ഡ്രൈവർടെ പേർസണൽ മൊബൈൽ നമ്പറിൽ വിളിച്ചാൽ വരില്ല അതിനുള്ള അനുവാദം ഇല്ല.

കൊച്ചു കുട്ടികൾ രാവിലെ സ്കൂൾ യൂണിഫോം ഒക്കെ ഇട്ടു ഒരുമിച്ച് സൈക്കിൾ ൽ വരുന്ന ഒരു കാഴ്ചയുണ്ട് കൂട്ടത്തോടെ ചിത്രശല ഭങ്ങൾ പാറി പറന്നു പോകുന്ന പോലെ. ഇവിടത്തെ പോലെ സ്കൂൾ കലോത്സവങ്ങൾ അവിടേം ഉണ്ട്. പക്ഷെ വാശി ഏറിയ കടുത്ത മത്സരത്തിന് ഒന്നും അവർക്ക് താല്പര്യം ഇല്ല അതുകൊണ്ട് തന്നെ അതിനു വേണ്ടിയുള്ള വലിയ തയാറെടുപ്പ് ഒന്നുമില്ല . പ്രാഥമിക വിദ്യാഭ്യാസം പ്ലസ് 2 വരെ ഉള്ളു. ഹയർ സ്റ്റഡീസ് ഒക്കെ അവർ കേരളത്തിലേക്ക് വന്നാണ് പഠിക്കുന്നത് . വലിയ വലിയ ഹോസ്പിറ്റൽ ഒന്നുമില്ല. പെട്ടന്ന് ഹോസ്പിറ്റൽ പോകേണ്ടി വന്നാൽ സീരിയെസ് കേസ്കൾക്ക് ഹെലികോപ്റ്റർ സൗകര്യം ഏർപ്പെടുതാറുണ്ട്.

സ്ത്രീകൾക്ക് ഏതു സമയത്തും ഇറങ്ങി നടക്കാം. അത്ര ഏറെ സ്ത്രീകൾക് ബഹുമാനം കൊടുക്കുന്ന ഒരു നാടാണ് ലക്ഷദ്വീപ്. ഇവിടത്തെ പോലെ സ്ത്രീധന സമ്പ്രദായം അവിടെ ഇല്ല. പെണ്ണ് കെട്ടണം എങ്കിൽ പുരുഷൻ പെണ്ണിനു അങ്ങോട്ട്‌ പണം കൊടുക്കണം . അതുപോലെ തന്നെ വിവാഹം വളരെ ലളിതമായ ചടങ്ങിൽ ഒതുക്കി തീർക്കും. മിനിക്കോയ് ദ്വീപിൽ 10 വില്ലേജ് ഉണ്ട്. പണ്ടൊക്കെ തൊട്ടു അടുത്ത വില്ലേജിൽ നിന്നു മാത്രമേ അവർ വിവാഹം കഴിക്കാറുള്ളു . ഇപ്പോൾ ഏറെക്കുറെ മാറി . തൊട്ടടുത്ത ദ്വീപിൽ നിന്നും വിവാഹം കഴിക്കാറുണ്ട്. ഇപ്പോൾ കേരളത്തിൽ എറണാകുളം’ കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും ചിലർ ലക്ഷ ദ്വീപ് ലെ പെൺകുട്ടികളെ വിവാഹം ചെയ്യാറുണ്ട് ന്നു പറയുന്നു. ഇവിടത്തെ വീടുകൾ ഷീറ്റ് മേഞ്ഞതും കോൺഗ്രീറ് ഉം ആണ്.കൂടുതലും ചെറിയ വീടുകൾ. നമ്മുടെ നാട്ടിൽ ഉള്ളപോലെ മണി മാളിക ഒന്നുമില്ല വലിയ കൊത്തുപണികളോ മോഡലോ ഒന്നുമില്ല.ചെറിയ ചെറിയ വീടുകൾ അതിൽ കൂടുതലും ഷീറ്റ് മേഞ്ഞത് തന്നെയാണ്. നമ്മളെ പോലെ വീട്ടു മുറ്റത്തു പൂന്തോട്ടം ഒന്നും ഒരുക്കാറി്ല്ല. പാലിന് വേണ്ടി അവർ ആടുകളെ യും ചെറിയ കുള്ളൻ പശുക്കളെ യും വളർത്തുന്നുണ്ട്.

ലക്ഷദ്വീപ്കാർക് പെർമിറ്റ്‌ ഇല്ലാതെ ഏതു ദ്വീപിലേക്കും പോകാം . കേരളത്തിൽ വരുമ്പോൾ കപ്പലിൽ അവർക്ക് ഒരുപാട് ഇളവുകൾ ഉണ്ട്. നമുക്ക് ആകുന്നതിന്റെ പകുതി ടികെറ്റ് ന്റെ ക്യാഷ്‌ മാത്രമേ അവരിൽ നിന്നു ഈടാക്കുന്നുള്ളൂ അതൊക്കെ കൊണ്ട് മാസത്തിൽ ഒരികൽ അവർ കേരളത്തിൽ വന്നു സാധനങ്ങൾ വാങ്ങി കൊണ്ട് പോകാറുണ്ട് . കൂടുതൽ കാലിക്കറ്റ് മാർക്കറ്റ് എറണാകുളം മാർക്കറ്റ് എന്നിവിടങ്ങളിൽ ആണ് അവരുടെ പർച്ചെയ്‌സ്. അപ്പൊ ഇനി നിങ്ങളും പോകാനായി തയ്യാറായിക്കോ . ദ്വീപിലെ ഒരു താമസക്കാരനും ( സ്പോൺസർ ) കാത്തിരിക്കാൻ കുറച്ച് ക്ഷമയും ഉണ്ടെകിൽ എന്നെപോലെ നിങ്ങൾക്കും കുറഞ്ഞ ചിലവിൽ തായ്‌ലൻഡ് പോലെ മനോഹരമായ ഈ ദ്വീപിലെ കാഴ്ചകൾ കാണാം..

2 മണിയ്ക്കു ഉള്ള കപ്പലിൽ കയറാൻ ഒന്നരയോടെ പോർട്ട്‌ ൽ എത്തി . പെർമിറ്റ്‌ പേപ്പർ ചെക്ക് ചെയ്ത ശേഷം പോലീസ് ബോട്ടിലേക് കയറ്റി വിട്ടു . ദൂരെ ഒരു ചെറിയ വള്ളം പോലെ നമുക്ക് പോകാൻ ഉള്ള mv കവരത്തി കപ്പൽ നങ്കൂരം ഇട്ടു നില്കുന്നു. ബോട്ടിൽ നിറയെ യാത്രക്കാർ . ഗൾഫിൽ പോകുന്നവർ . പഠിക്കാൻ പോകുന്നവർ. ഹോസ്പിറ്റൽ പോകുന്ന വർ.,ടൂറിസ്റ്റ് കൾ അങ്ങനെ ഒത്തിരി പേരുണ്ട്. Mv കവരത്തി കപ്പലിൽ യാത്ര ചെയ്യാൻ സാധിച്ചത് എന്റെ ഭാഗ്യം ആണ്. 7;നിലയിൽ 700 യാത്രക്കാർക് പോകാൻ ഉള്ള സൗകര്യം ഉണ്ട് .ഏറ്റവും മുകളിൽ സ്വിമ്മിംഗ് പൂള് വരെ ഉണ്ട് ഫസ്റ്റ് ക്ലാസ്സ്‌ . സെക്കന്റ്‌ ക്ലാസ്സ്‌ ബങ്ക് എല്ലാം ഉൾപെടും . ഞാൻ എടുത്തത് ബങ്ക് ക്ലാസ്സ്‌ ആണ് 480 രൂപ മാത്രം . ബങ്ക് എന്നാൽ ട്രയിനിലെ ബർത്ത് ന്റെ മോഡൽ . പക്ഷെ അതിനേക്കാൾ കട്ടിയുള്ള കുഷൻ മെത്ത യാണ് മാത്രമല്ല ac യും ഉണ്ട് ബങ്ക് ക്ലാസ്സിൽ. രാത്രി ബങ്ക് ക്ലാസ്സിൽ ലൈറ്റ് അണയ്ക്കാറില്ല എന്നൊരു ബുദ്ധിമുട്ട് മാത്രമേ ഉള്ളു . 70 രൂപക്ക് നല്ല സൂപ്പർ ചിക്കൻ ബിരിയാണി കിട്ടും ക്യാന്റീനിൽ. സൗകര്യം കൂടുതൽ ആണെങ്കിലും ഫുഡ്‌ ന്റെ കാര്യത്തിൽ സെയിം റേറ്റ് ആണ് . ലക്ഷദീപ് ലേക്ക് പോകുന്നതിൽ ഏറ്റവും വലിയ കപ്പലും എല്ലാവിധ സൗകര്യങ്ങളും ഉള്ളത് mv കവരത്തി ലഗൂൺ എന്നീ കപ്പലുകൾക്കു ആണ്.

രാത്രി കുറെ നേരം മുകളിൽ പോയി നക്ഷതങ്ങളെ നോക്കി കിടന്നു . മുകളിലെ ഡക്കിൽ നിറയെ യാത്രക്കാർ . ടൂറിസം കമ്പനി യുടെ പാക്കേജിൽ വന്നവരാണ് ഇവരിൽ ചിലർ. 5 ദ്വീപ്കളിലേക്കും കൂടി ഒരാൾക്ക് 25000 രൂപയാണ് അവർക്ക് ഈടാക്കിയി രിക്കുന്നത് എന്ന് പറഞ്ഞു. രാവിലെ 9.30 നു കപ്പൽ കൊച്ചിയിലേക്കു എത്തി . നേരെ വീട്ടിലേക് തിരിച്ചു. വീട്ടിൽ എത്തുമ്പോൾ വീട്ടുകാർക്കും നാട്ടുകാർക്കും പുച്ഛമാണ് വേറെ പണിയൊന്നും ഇല്ലല്ലോ ജോലിക് പോകണ്ടല്ലോ ഒറ്റ തടിയല്ലേ പെണ്ണും കെട്ടാതെ ഇങ്ങനെ തെണ്ടി തിരിഞ്ഞു നടന്നോ.. അതൊക്കെ കേൾക്കുമ്പോൾ എന്താന്ന് അറിയില്ല അടുത്ത ടൂർ പോകാനുള്ള പ്ലാനിങ് അങ്ങ് തുടങ്ങും..

ദ്വീപിലേക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കപ്പൽ യാത്രയിൽ ചിലർക്ക് കടൽ ചൊരിക്ക്‌ കാരണം ഛർദിൽ അനുഭവപെടാൻ സാധ്യത ഉണ്ട് . മുൻകരുതൽ എന്ന വണ്ണം ഗുളിക കഴിച്ചു കയറണം. അത്യാവശ്യം സ്വീറ്സ് ബ്രെഡ്, ജാമ്, ഉണക്ക മുന്തിരി എന്നിവ കയ്യിൽ കരുതുക 2 നേരം ഒക്കെ ഇതുകൊണ്ട് നിന്നു പറ്റാവുന്നതേയുള്ളൂ. ദ്വീപിൽ ചെന്ന് ഇതൊക്കെ വാങ്ങാൻ നിന്നാൽ പോക്കറ്റ് കാലി ആകും. യാത്ര ചെയുമ്പോൾ ഒരേ മനസുള്ള യാത്രക്കാരെ ഒപ്പം കൊണ്ടുപോകാൻ ശ്രമിക്കണം. ഒന്ന് രണ്ടു യാത്രകൾ നമ്മുടെ കൂടെ നടത്തിയവർ ആണെങ്കിൽ കൂടുതൽ ബെറ്റർ. അല്ലാതെ ഞാൻ എന്തോ വലിയ മറ്റവൻ ആണെന്ന് പറഞ്ഞു ഈഗോ കാണിക്കുന്നവരെ കൊണ്ട് പോയാൽ അതൊരു ദുരിത യാത്ര ആകും എന്നതിൽ സംശയം വേണ്ട. എനിക്ക് പറ്റിയത് നിങ്ങൾക്ക് പറ്റാതിരിക്കട്ടെ.