ലോക്ക്ഡൗൺ ഇന്ന് കൂടുതൽ ഇളവുകൾ; 12, 13 കർശന നിയന്ത്രണം

കേരളത്തിൽ ലോക്ക്ഡൌൺ ജൂൺ 16 വരെ നീട്ടിയെങ്കിലും പൊതുജനതാല്പര്യാർത്ഥം ജൂൺ 11 വെള്ളിയാഴ്ച ലോക്ക്ഡൗണിനു ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസത്തെ പ്രധാന ഇളവുകൾ ഇനി പറയും വിധമാണ്.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജൂൺ 11 നു പ്രവർത്തിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു പുറമേ സ്‌റ്റേഷ‍നറി, ജ്വല്ലറി, ചെരിപ്പ് ഷോറൂം, തുണിക്കടകൾ, കണ്ണടക്കടകൾ, ശ്രവണ സഹായികൾ, ബുക്ക് സ്റ്റാളുകൾ തുടങ്ങിയവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കും. ഇതോടൊപ്പം മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടകൾ ഉൾപ്പെടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങൾ തുറക്കാം. പക്ഷേ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയായിരിക്കും ഇവയുടെ പ്രവര്‍ത്തന സമയം.

വാഹന ഷോറൂമുകളിൽ 7 മുതൽ ഉച്ചയ്ക്ക് 2 വരെ മെയിന്റനൻസ്‌ ജോലിയാകാം. മറ്റു പ്രവർത്തനങ്ങളും വിൽപനയും പറ്റില്ല. നിർമാണ മേഖലയിലുള്ള സൈറ്റ് എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും തിരിച്ചറിയൽ കാർഡ്/ രേഖ കാട്ടി യാത്ര ചെയ്യാം.

അതേസമയം ജൂൺ 12, 13 തീയതികളിൽ ലോക്ക്ഡൗൺ കർശനമായിരിക്കും. ട്രിപ്പിൾ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളായിരിക്കും ഈ രണ്ടു ദിവസങ്ങളിൽ ഉണ്ടാകുക. ഈ ദിവസങ്ങളിലെ ഇളവുകളും വ്യവസ്ഥകളും ഇങ്ങനെ: അവശ്യ സേവന വിഭാഗ‍ത്തിൽപെട്ട കേന്ദ്ര–സംസ്ഥാന ഓഫിസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർ‍പറേഷൻ, ടെലികോം സ്ഥാപനങ്ങൾ, ഇന്റർനെറ്റ് സേവനദാതാക്കൾ എന്നിവ തുറക്കാം. ഭക്ഷ്യോ‍ൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളുടെയും കള്ളു ഷാപ്പുകളുടെയും പ്രവർത്തനം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ.

റസ്റ്ററന്റുകളും ബേക്കറികളും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ. ഹോട്ടലുകളിൽനിന്നും റസ്റ്ററന്റുകളിൽനിന്നും ഹോം ഡെലിവറി മാത്രമായിരിക്കും. ദീർഘദൂര ബസുകൾക്കും ട്രെയിൻ–വിമാന സർവീസുകൾക്കും അനുമതിയുണ്ട്. എന്നാൽ KSRTC ബസ്സുകൾ സർവ്വീസ് നടത്തുമോയെന്ന കാര്യം സംശയമാണ്. എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽനിന്നു യാത്രക്കാരെ വീടുകളി‍ൽ എത്തിക്കാൻ സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ, പൊതു വാഹനങ്ങൾ എന്നിവ ഉപയോഗിക്കാം. പക്ഷേ ചെക്കിംഗ് സമയത്ത് യാത്രാ രേഖകൾ ഹാജരാക്കണം.

വിവാഹവും ഗൃഹപ്രവേശവും കോവിഡ് ജാഗ്രതാ പോർട്ടലിൽ ‍റജിസ്റ്റർ ചെയ്യണം. കോവിഡ് പ്രോ‍ട്ടോക്കോൾ പാലിച്ച്, കുറച്ചുപേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. അടിയന്തര സേവന വിഭാഗത്തിലെ വ്യവസായങ്ങൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കാം. ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിക്കണം. രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സീൻ സ്വീകരിക്കുന്നവർ എന്നിവർ യാത്രയ്ക്ക് തിരിച്ചറിയൽ കാർ‍ഡ് കരുതണം.

നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ ആകുന്നതുവരെ നിയന്ത്രണങ്ങൾ തുടരും.