മക്ഖലിപുത്ര ഗോശാലന്‍: കാലിത്തൊഴുത്തില്‍ പിറന്ന ആത്മീയ ആചാര്യന്‍

ലേഖകൻ – വിപിൻ കുമാർ.

പൗരാണിക ഇന്ത്യയിൽ മക്ഖലിപുത്ര ഗോശാലൻ എന്ന ആചാര്യന്‍ തുടങ്ങിയ മതമാണ് ആജീവകമതം. ബി.സി ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗോശാലൻ മഹാവീരന്റെയും ബുദ്ധന്റെയും സമകാലീനനായിരുന്നു. ഇദ്ദേഹത്തിന്റെ അനുയായികൾ ആജീവകന്മാർ എന്നറിയപ്പെട്ടു. ജൈന-ബുദ്ധ മതങ്ങളെ പോലെ ഇതും നാസ്തികമായിരുന്നു. (നാസ്തികം – വേദങ്ങളുടെ പ്രാമാണികതയെ നിഷേധിക്കുന്ന)

അനേകലക്ഷം ജന്മങ്ങൾക്കു ശേഷം ആത്മാവ് സ്വയം മോക്ഷപ്രാപ്തി നേടുമെന്നും മനുഷ്യരുടെ ഭാഗധേയം നിയന്ത്രിക്കുന്നത് സ്വപ്രയത്നവും കർമ്മങ്ങളുമല്ല നിയതി ആണെന്നും അവർ വിശ്വസിച്ചുപോന്നു. ദീർഘകാലം തപസ്സനുഷ്ഠിക്കുകയെന്നത് അവരുടെ പതിവായിരുന്നു. ഇക്കൂട്ടരേപ്പറ്റി സംഘം കവിതകളിലും പരാമർശമുണ്ട്. ആജീവകമതം ഗോശാലനുമുമ്പും ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആജീവകരുടെ നേതാക്കളിൽ പ്രധാനപ്പെട്ട ഒരാളായിരുന്നു എന്നും ഒരു നിരീക്ഷണമുണ്ട്.

ആജീവകമതം ഇന്നു നിലവില്‍ ഇല്ലാത്തതുകാരണം കൂടുതല്‍ വിവരങ്ങള്‍ക്ക് നമുക്ക് ആശ്രയിക്കാനുള്ളത് ജൈന-ബുദ്ധ രചനകളില്‍ ഇതിനെപറ്റിയുള്ള വിമര്‍ശനങ്ങളെയാണ്. പ്രതിയോഗികളെ കുറിച്ച് ബുദ്ധ-ജൈനലിഖിതങ്ങളിലുള്ള പരാമർശങ്ങളുടെ വിശ്വസനീയത ഉറപ്പില്ല.

ജൈനരുടെ ഭഗവതിസൂത്രത്തിൽ ഗോശാലന്റെ ജീവിതകഥ വിവരിക്കുന്നുണ്ട്. ഒരു തെരുക്കൂത്തുകാരന്റെ മകനായ ഗോശാലന്റെ ജനനം ഏതോ കാലിത്തൊഴുത്തിൽ ആയിരുന്നു. ‘ഗോശാലൻ’ എന്ന പേരു തന്നെ ഈ ജനനപശ്ചാത്തലത്തെ ആശ്രയിച്ചുള്ളതാണ്. തുടക്കത്തിൽ ഗോശാലന്റേയും മഹാവീരന്റേയും തത്ത്വാന്വേഷണം ഒരുമിച്ചായിരുന്നു എന്നതിനു സൂചനകളുണ്ട് ( പാർശ്വനാഥൻ സ്ഥാപിച്ച സന്ന്യാസ വഴിയിൽ ആയിരുന്നിരിക്കണം). തൻകാര്യം നേടാനായി മഹാവീരനൊപ്പം കൂടി പിന്നീടു പിരിഞ്ഞുപോയ ശിഷ്യനായാണ് ജൈനരേഖകൾ ഗോശാലനെ അവതരിപ്പിക്കുന്നത്. എന്നാൽ ഗോശാലൻ മഹാവീരന്റെ ശിഷ്യനായിരുന്നു എന്ന നിലപാട് ആജീവകർ അംഗീകരിക്കുന്നില്ല. ജൈനലിഖിതങ്ങളിലെ ഗോശാലൻ ഒരു കോമാളിയും ആഭിചാരിയുമാണ്. മഹാവീരനുമായുള്ള വാഗ്വാദത്തെ തുടർന്ന് അദ്ദേഹത്തെ ഗോശാലൻ ശപിച്ചെന്നും ആ ശാപം തിരിഞ്ഞ് ഗോശാലനു തന്നെ ഫലിച്ചാണ് ഗോശാലൻ മരിച്ചതെന്നുമാണ് ജൈനഭാഷ്യം.

ഏതോ അടികലശലിൽ നിന്നു രക്ഷപെട്ട് ഓടുന്നതിനിടെ ഉടുവസ്ത്രം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഗോശാലൻ നഗ്നസന്യാസിയാകാൻ തീരുമാനിച്ചതെന്നും മറ്റുമുള്ള കഥകൾ ബുദ്ധമതരേഖകളിലും കാണാം. തന്റെ കാലത്തെ ചിന്താവ്യവസ്ഥകളെ വിമർശിച്ച ബുദ്ധന്റെ വിമർശനങ്ങളിൽ ഏറ്റവും നിശിതമായത് ഗോശാലനെ ലക്ഷ്യമാക്കി ആയിരുന്നു. ക്ഷത്രിയ കുലജാതരായ ബുദ്ധനിൽ നിന്നും മഹാവീരനിൽ നിന്നും ഭിന്നനായി, സമൂഹത്തിലെ താഴേക്കിടയിൽ നിന്നുള്ളവനായിരുന്നു അദ്ദേഹം. അതിനാൽ ഈ വിമർശനത്തിൽ വർഗ്ഗപരമായ മുൻവിധികളും ഉണ്ടായിരിക്കാം. വിമർശനത്തിലെ കാലുഷ്യം, ഇതരമതങ്ങള്‍ക്ക് ആജീവികമതം ഉയർത്തിയ വെല്ലുവിളിയുടെ തീവ്രത സൂചിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

ആജീവകമതം ഭാരതത്തിൽ ഒരു സഹസ്രാബ്ധത്തിലേറെക്കാലം സജീവമായിരുന്നു. നൂറ്റാണ്ടുകളോളം അത് ബുദ്ധജൈനധർമ്മങ്ങളെപ്പോലെ, വ്യവസ്ഥാപിതവും ബഹുമാനിതവുമായ ഒരു മതപ്രസ്ഥാനമായിരുന്നു. രാജാക്കന്മാർ ഗോശാലനും മറ്റ് ആജീവകസന്യാസികൾക്കും സമ്മാനങ്ങൾ കൊടുത്തയക്കുയും ഭൂസ്വത്ത് ദാനം ചെയ്യുകയും ചെയ്തതിനു രേഖകളുണ്ട്. മൗര്യ സാമ്രാജ്യത്തിലെ രണ്ടാമത്തെ ചക്രവര്‍ത്തി ബിന്ദുസാരന്‍ ആജീവകമതവിശ്വാസിയായിരുന്നു. ബിന്ദുസാരന്റ്റെ മകന്‍ അശോകന്‍ ബുദ്ധമത അനുഭാവിയായിരുന്നു. എ.ഡി.രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട അശോകാവദാന എന്ന ബൗദ്ധകൃതി പ്രകാരം അശോകൻ പുണ്ട്രവര്‍ധനയിലുള്ള (now in Bangladesh) 18,000 ആജീവകന്മാരെ കൊല്ലാന്‍ ഉത്തരവിട്ടതായി പറയുന്നു (The Legend of King Aśoka: A Study and Translation of the Aśokāvadāna By John S. Strong). (അശോകാവദാനയെ ചരിത്രഗ്രന്ഥമെന്ന നിലയില്‍ പരിഗണിക്കാനാവില്ല)

ആജീവികൻമാർ ഭാവിഫലം പ്രവചിച്ചും ഹസ്തരേഖ നോക്കിയും ജീവിതവൃത്തി കഴിച്ചുവന്നു. ഹസ്തരേഖാശാസ്ത്രം ഉപജീവനത്തിന് ഉപയുക്തമായിരുന്നു എന്ന് ദിവ്യാവതാരം തെളിവു നല്കുന്നു. സന്ന്യാസവും ഗോമൂത്രപാനവും ഇവർക്ക് നിർബന്ധമായ ചടങ്ങുകളായിരുന്നു. നാടോടിക്കവികളായിരുന്നു ഇവരിൽ ഭൂരിഭാഗവും. വേശ്യകളുമായി ബന്ധപ്പെട്ട നിലയിൽ അവരെ കണ്ടിരുന്നതായി പ്രസ്താവമുണ്ട്. ഗോശാലൻ തുടക്കമിട്ട ഈ പ്രസ്ഥാനം കാലക്രമത്തിൽ അസ്തമിച്ചു. ഗോശാലന്റെ ശിഷ്യൻമാരിൽ പ്രമുഖൻമാരായ പൂർണകശ്യപനും പകുധകഛായനനും (കാത്യായനൻ) അധഃപതനത്തിൽനിന്നും ആജീവികൻമാരെ രക്ഷിക്കാൻ ശ്രമിച്ചു. ബുദ്ധ-ജൈനമതവിഭാഗങ്ങളുടെ മുന്നേറ്റത്തോടെ ആജീവികസമൂഹം ക്ഷയോൻമുഖമായി. ക്രമേണ ക്ഷയിച്ച് ഇല്ലാതായ അജീവകധർമ്മം തീർത്തും അസ്തമിച്ചത് പതിനാലാം നൂറ്റാണ്ടിലായിരുന്നു.

ജീവാത്മാക്കളുടെ മുക്തി നിയതിയുടെ വഴി പിന്തുടരുന്നെന്നും കർമ്മങ്ങൾ നിഷ്‌പ്രയോജനമാണെന്നും വാദിച്ച ഗോശാലൻ മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യത്തിൽ (free will) വിശ്വസിച്ചില്ല. പാപപുണ്യങ്ങൾ അലംഘനീയമായ പ്രപഞ്ചതത്ത്വത്തെ പിന്തുടരുന്നു എന്നു കരുതിയ അദ്ദേഹം വ്യക്തികൾക്ക് അവരുടെ ഭാഗധേയങ്ങളുടെ കാര്യത്തിലുള്ള ഉത്തരവാദിത്വം അംഗീകരിച്ചില്ല. സ്വതന്ത്രമാക്കപ്പെട്ട നൂൽപ്പന്ത് അഴിഞ്ഞു തീരുവോളം ഉരുണ്ടു പോകുന്നതുപോലെ ആത്മാക്കളുടെ മുക്തിമാർഗ്ഗം നിയതിയെ പിന്തുടരുന്നെന്ന് ഗോശാലൻ പഠിപ്പിച്ചു. എല്ലാ ജീവികൾക്കും ഈ വികാസത്തിനു വേണ്ടത് ഒരേ കാലദൈർഘ്യമാണെന്നു അദ്ദേഹം കരുതി. ചിന്തയിലൊതുങ്ങാത്ത ആ ദൈർഘ്യത്തെ വിചിത്രമായ വഴിയിൽ ഗോശാലൻ നിർവചിച്ചു. 117,649 ഗംഗാനദികൾ ചേർന്ന ഒരു നദിയിൽ നിന്ന് നൂറു വർഷത്തിലൊരിക്കൽ ഒരു മണൽത്തരി എന്ന കണക്കിൽ നീക്കം ചെയ്താൽ, നദിയിലെ മുഴുവൻ മണലും നീക്കാൻ വേണ്ട സമയം ഒരു സരസ്ക്കാലമാണ്; ആവിധമുള്ള മൂന്നു ലക്ഷം സരസ്കാലങ്ങൾ ചേരുമ്പോൾ ഒരു മഹാകല്പമാകുന്നു; ഒരു ജീവിയുടെയും മുക്തിമാർഗ്ഗത്തിന്റെ കാലദൈർഘ്യമാകട്ടെ 84 ലക്ഷം മാഹാകല്പങ്ങളും.

ശിവജ്ഞാന ശിത്തിയാറിന്റെ കർത്താവ് ആജീവികൻമാരെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ആജീവികൻമാർ അശോകവൃക്ഷത്തെ ദൈവമായി ആരാധിക്കുന്നുവെന്നും വേദങ്ങളുടെ ആധികാരികതയെ നിഷേധിക്കുന്നുവെന്നും കർക്കശമായ സന്ന്യാസം അനുഷ്ഠിക്കുന്നുവെന്നും അവരുടെ ശരീരം വൃത്തികേടായി സൂക്ഷിച്ചിരിക്കുന്നുവെന്നും (ദിവസംതോറുമുള്ള കുളിയുടെ അഭാവം മൂലം) ഗൃഹസ്ഥജീവിതം പരിത്യജിച്ചിരിക്കുന്നവരാണെന്നും ഒരുതരം പായകൊണ്ട് അവർ നഗ്നത മറച്ചിരിക്കുമെന്നും അവരുടെ കൈയിൽ ഒരു കെട്ട് മയിൽപ്പീലി കൊണ്ടുനടക്കുമെന്നും ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. അഞ്ചുതരം ഫലങ്ങളും വേരുകളും അവർ ഭക്ഷിക്കാറില്ല എന്നു ജൈനകൃതി ഭഗവതിസൂത്രത്തിൽ പറയുന്നു.

ഭൂതകാലം വർത്തമാനകാലത്തെ സ്വാധീനിക്കുമെന്ന് ആജീവകന്മാർ കരുതിയില്ല. ഭൂതം മൃതവും എന്നേക്കുമായി ഇല്ലാതായതുമാണെന്നായിരുന്നു അതിന് അവർ പറഞ്ഞ ന്യായം. മനുഷ്യരുടെ അതിനിസ്സാരകർമ്മങ്ങൾ പോലും നിയതിയാൽ നിശ്ചിതമാണെന്നും അതിനെ മാറ്റനോ സ്വാധീനിക്കാനോ ആർക്കും സാദ്ധ്യമല്ലെന്നും അവർ വിശ്വസിച്ചു. എങ്കിലും സന്യാസജീവിതം പിന്തുടരുന്നവരും തപോവൃത്തി അനുഷ്ഠിക്കുന്നവരും ആജീവകന്മാർക്കിടയിൽ ഉണ്ടായിരുന്നു. സന്യാസികളാകുന്നവർ, അതാണ് അവർക്കു വിധിച്ച വഴി എന്നു വിശ്വസിച്ചു. ആജീവകന്മാരുടെ തപശ്ചര്യകൾ അതികഠിനമായിരുന്നു. സാന്യാസത്തിലേക്കുള്ള പ്രവേശനച്ചടങ്ങിൽ തന്നെ കടുത്ത സ്വയംപീഡനം ഉൾപ്പെട്ടിരുന്നു. നവസന്യാസിയുടെ തലമുടി ഒന്നൊന്നായി പിഴുതെടുക്കുന്നതും അതിന്റെ ഭാഗമായിരുന്നു.

ഒന്നിനും അടിസ്ഥാനകാരണമില്ലെന്ന് വിശ്വസിക്കുന്നവരാണ് ആജീവികൻമാർ. എല്ലാ വസ്തുക്കളും ജീവികളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് യാതൊരു കാരണവും കൂടാതെയാണെന്ന് അവർ സിദ്ധാന്തിക്കുന്നു. നേട്ടം, നഷ്ടം, സുഖം, ദുഃഖം, ജീവിതം, മരണം എന്നിങ്ങനെ ആറ് അനിവാര്യതകളുണ്ടെന്നാണ് അവരുടെ വിശ്വാസം. എല്ലാ പ്രവർത്തനങ്ങളും നിർണയിക്കുന്നതും നിയന്ത്രിക്കുന്നതും വിധിയാണ്; മനുഷ്യപ്രയത്നത്തിന് അതിൽ പങ്കില്ലെന്നാണവരുടെ മതം. കർമസിദ്ധാന്തത്തിനെതിരാണവർ. ഭൂമി, ജലം, അഗ്നി, വായു, ജീവൻ എന്നിങ്ങനെ പഞ്ചഭൂതങ്ങൾ ഉണ്ടെന്ന സിദ്ധാന്തം അവർക്കുണ്ട്. എല്ലാ ചേതനാചേതനവസ്തുക്കളും നിർമിതമായിരിക്കുന്നത് അവകൊണ്ടാണെന്ന് ഇക്കൂട്ടർ പ്രഖ്യാപിക്കുന്നു.

ബീഹാരിലെ ഗയ ജില്ലയിലുള്ള ബരാബര്‍ ഗുഹകള്‍ ആജീവകന്മാരായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ഹിന്ദു-ബുദ്ധ ശില്പങ്ങളുമുണ്ട്. ഇന്ത്യയിൽ പാറ തുരന്ന് നിർമ്മിക്കപ്പെട്ട ഏറ്റവും പഴക്കമേറിയ ഗുഹാ നിർമ്മിതികൾ ബരാബർ ഗുഹകളിലേതാണ്.