കടലിൽ നടന്ന രക്തരൂക്ഷിതമായ ഒരു അടിമക്കലാപത്തിൻ്റെ കഥ

എഴുത്ത് – ജെയിംസ് സേവ്യർ (നിഷ്കാസിതന്റെ വിലാപം).

ഇതൊരു അടിമക്കലാപത്തിന്റെ കഥയാണ്. കടലിൽ നടന്ന രക്തരൂക്ഷിതമായ ഒരു കലാപം. ഒരു അടിമക്കപ്പലാണ് അതിന്റെ കേന്ദ്ര ബിന്ദു. മീർമിൻ എന്നായിരുന്നു ആ കപ്പലിന്റെ പേര്. ഡച്ച് ഭാക്ഷയിൽ മത്സ്യകന്യക എന്നർത്ഥം. ആ കപ്പലിനെ കുറിച്ച് പല അഭിപ്രായമാണുള്ളത്. Archaeologist Jaco Boshoff ന്റെ അഭിപ്രായത്തിൽ ഓക്ക് മരത്തിൽ തീർത്ത 3 പായ്മരങ്ങൾ ഉള്ള 480 ടണ്‍ ഭാരമുള്ള ഒരു കപ്പലായിരുന്നു മീർമിൻ. ആംസ്റ്റർഡാമിലെ Nederlands Scheepvaart museum ൽ ആ കപ്പലിന്റെ പ്ലാൻ ഉണ്ട്. ആ കപ്പൽ ഒരു “Hoeker” ടൈപ്പായിരുന്നു. ചൂണ്ടയിൽ ഇര കോർത്ത് മീൻപിടിക്കുന്ന തരം .110 വോയറ്റ് (voet =11.15 inches ) ആയിരുന്നു അതിന്റെ നീളം.

ആ കപ്പലിലെ ക്രൂവിന്റെ എണ്ണത്തേക്കുറിച്ചോ അടിമകളുടെ എണ്ണത്തേക്കുറിച്ചോ വ്യക്തമായ വിവരമില്ല . Captain Gerrit Muller ഉം 56 ക്രൂവും 140 മലഗാസികളും ( മടഗാസ്കർ അടിമകൾ ) യാത്രക്കാരായി ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ( Dutch East India Company (Vereenigde Oost-Indische Compagnie, abbreviated to “VOC”) വകയായിരുന്നു ആ കപ്പൽ. 1759 ൽ പണിപൂർത്തിയായ കപ്പലാണത്‌. മഡഗാസ്കറിന്റെ വടക്ക് പടിഞ്ഞാറൻ തീരത്തുള്ള ബെറ്റിസ്‌ബോകയിൽ നിന്ന് 1766 ജനുവരി 26 നു മീർമിൻ യാത്ര തിരിച്ചു. സൌത്ത് ആഫ്രിക്കയിലെ ഡച്ച് കോളനിയായ കേപ് കോളനി ആയിരുന്നു ആ കപ്പലിന്റെ ലക്‌ഷ്യം.

യാത്രയുടെ രണ്ടാം ദിവസം കപ്പലിലെ പ്രധാന വ്യാപാരിയായ ജോഹാൻ (Johann Godfried Krause ) ക്യാപ്റ്റനായ മുള്ളറോഡ്‌ (Gerrit Cristoffel Muller ) മലഗാസികളുടെ ചങ്ങലകൾ നീക്കം ചെയ്യാൻ അപേക്ഷിച്ചു. തിങ്ങി നിറഞ്ഞ അവസ്ഥയിൽ കഴിയുന്ന മലഗാസികൾക്ക് അസുഖം വരാനുള്ള സാധ്യത മുന്നിൽ കണ്ടാണ്‌ ജോഹാൻ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്. മലഗാസികൾ കപ്പലിലെ പണികളിൽ ഏർപ്പെട്ടു തുടങ്ങി. കപ്പൽ ക്രൂവിനെ രസിപ്പിക്കുക തുടങ്ങിയ പണിയും അവർക്കുണ്ടായിരുന്നു.

കപ്പലിന്റെ ഡക്കിനു താഴെയുള്ള അറകളിൽ താമസിപ്പിച്ചിരുന്ന മലഗാസികളുടെ ആരോഗ്യനില മോശമാണെന്ന് സർജൻ ജോഹാനെ അറിയിച്ചിരുന്നു. എന്നാൽ ചികിത്സക്കുള്ള അനുയോജ്യമായ മരുന്നുകളുടെ അഭാവം കപ്പലിലുണ്ടായിരുന്നു. ചങ്ങലകളിൽ ശരീരം ഉരഞ്ഞുപൊട്ടി അസുഖം വരാനുള്ള സാധ്യതയും ഉണ്ടായിരുന്നു. ഒരു മലഗാസിയുടെ ജീവൻ നഷ്ടപ്പെട്ടാൽ അത് ലാഭത്തിൽ കുറവുവരുത്തുമെന്നു ജോഹാന് അറിയാമായിരുന്നു. സാധാരണ യൂറോപ്പിയൻ കപ്പലുകളിൽ അടിമകളെ സുരക്ഷിത മേഖലകളിൽ പണി ചെയ്യാൻ അനുവദിക്കുക അക്കാലത്ത് സർവ്വസാധാരണമായിരുന്നു.

പക്ഷെ 1753 ൽ VOC ship Drie Heuvelen ൽ ഉണ്ടായ ഒരു കലാപം പെട്ടെന്ന് തന്നെ അടിച്ചമർത്തിയിരുന്നു. അതിനാൽ ക്യാപ്റ്റനായ മുള്ളറിനു ആ നിർദേശത്തോട് താല്പ്പര്യം ഇല്ലായിരുന്നു. ജോഹാൻ മുള്ളറെ കാര്യത്തിന്റെ ഗൌരവം പറഞ്ഞ മനസ്സിലാക്കി. അങ്ങനെയാണ് നല്ലൊരു ശതമാനം മലഗാസികൾ ചങ്ങലയിൽ നിന്നും മോചിതരായി കപ്പൽ ജോലികളിൽ ഏർപ്പെടാൻ തുടങ്ങിയത്. ജോഹാന്റെ നിർദേശത്തോട് മുള്ളർ യോജിച്ചു. അത് വരാൻ പോകുന്ന ഒരു കൊടിയ വിപത്തിന്റെ മുന്നോടിയായിരുന്നെന്നു ആരും അറിഞ്ഞില്ല.

ഒരുപജാപം താഴെ അറകളിൽ കഴിയുന്ന മലഗാസികളിൽ നേരത്തെ രൂപം പൂണ്ടിരുന്നു. 3 പേരുടെ നേതൃത്വത്തിലാണ് അത് വളര്ന്നു പന്തലിച്ചത്. അതിലൊരാളുടെ പേര് അജ്ഞാതമാണ്. മറ്റ് രണ്ടുപേരുടെ പേരുകൾ മസ്സാവന എന്നും കൂസൈജ് എന്നും ആയിരുന്നു. മസ്സാവന 26 വയസ്സുള്ള ഒരു യുവാവ് ആയിരുന്നു. ജോഹാൻ അതിഭയങ്കരമായ ഒരു വിഡ്ഢിത്വം കാണിച്ചു. 1766 ഫെബ്രുവരി 18 നു ജോഹാൻ ഒരു കപ്പൽ ക്രൂവായ ഹാർമൻ ക്രൂപ്സിനോട് കുറച്ച് അസ്സെഗൈസ് (അഗ്രഭാഗത്ത് ഇരുമ്പ് മുനയൻ പിടിപ്പിച്ച ഭാരം കുറഞ്ഞ നീളമുള്ള ഒരു തരം ആഫ്രിക്കൻ കുന്തം ), കുറച്ച് വാളുകൾ എന്നിവ ഡക്കിലേക്ക് കൊണ്ടുവരാൻ നിർദ്ദേശിച്ചു. അത് വൃത്തിയാക്കാൻ മലഗാസികളെ ഏൽപ്പിച്ചു.

തന്റെ ബുദ്ധിയിൽ മറ്റുള്ളവർ സംശയിക്കുമെന്നുകരുതി ചിരിച്ചുകൊണ്ടാണ് ജോഹാൻ ആ നിർദ്ദേശം നല്കിയത്. പിന്നീട് ഭക്ഷണത്തിനായി ജോഹാൻ താഴത്തേക്ക് പോയി. പക്ഷെ മലഗാസികളിൽ ചിലർക്ക് ആ ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ പരിചയം ഉണ്ടായിരുന്നു. വൃത്തിയാക്കിയ ആയുധങ്ങൾ ഡക്കിലേക്ക് തിരികെവന്ന ജോഹാൻ ആവശ്യപ്പെട്ടു. ആ നിമിക്ഷം മലഗാസികൾ ആക്രമണം അഴിച്ചുവിട്ടു!. ആദ്യം തന്നെ അവർ ജോഹാന്റെ ജീവനെടുത്തു. ഡക്കിലുള്ള മറ്റുള്ളവർക്ക് നേരെയും അവർ തിരിഞ്ഞു. ഷിപ്‌മേറ്റുകളായ ബണ്ടറും ആൽബെർട്ടും ജോഹാനോടൊപ്പം കൊല്ലപ്പെട്ടു. ഡക്കിലുള്ള മറ്റ് കപ്പൽ ക്രൂ പായ്മരത്തിലെക്ക് വലിഞ്ഞുകയറി. ഗുളിക് ഹാർമൻ ക്രൂപ്സ്, ജാൻ ഡീ ലീയുവ് , ജോഹാന്റെ സഹായിയായ ഒലോഫ് ലീജ് എന്നിവർ ഡക്കിന് താഴെയുള്ള Constapelskamer, or gunroom (വെടിപ്പുര) യിലേക്ക് പിൻവലിഞ്ഞു.

ആ ആക്രമണത്തിന്റെ സമയത്ത് ക്യാപ്റ്റൻ മുള്ളർ പുറത്തേക്ക് നോക്കി ചുക്കാൻ നിയന്ത്രിക്കുകയായിരുന്നു. മസ്സാവന 3 പ്രാവശ്യം മുള്ളറെ കുത്തി മുറിവേൽപ്പിച്ചു. മുള്ളർ തന്റെ ക്യാബിനിലേക്ക് രക്ഷപെട്ട് ഒരു ജനാല വഴി താഴേക്കിറങ്ങി വെടിപ്പുരയിലെത്തി. ക്രൂവായ റിജ്ക് മേയെരും മറ്റുള്ളവരും പായ്മരത്തിൽ നിന്നും വലിച്ചെറിയപ്പെട്ടു. റിജ്ക് കപ്പലിനു ചുറ്റും നീന്തി വെടിപ്പുരയുടെ ജനാലയിലൂടെ ഇട്ടുകൊടുത്ത കയറിൽ പിടിച്ചു. കപ്പൽ ജോലിക്കാർ റിജ്കിനെ ജനാലയിലൂടെ വലിച്ചുകയറ്റി രക്ഷപെടുത്തി. ക്യാപ്റ്റനായ മുള്ളറിനു മുറിവേറ്റതു കാരണം ഡക്കിന് താഴെയുള്ള മറ്റ് ജോലിക്കാരുടെ നിയന്ത്രണം ഒലോഫ് ലീജിനായി.

കപ്പലിലുള്ള എല്ലാ യൂറോപ്പിയൻമാരെയും കൊലപ്പെടുത്തി ജന്മനാടായ മഡഗാസ്കറിനു തിരിക്കുകയായിരുന്നു അടിമകളുടെ ലക്‌ഷ്യം. പക്ഷെ മലഗാസികൾക്ക് മീർമിൻ നിയന്ത്രിക്കാനുള്ള നാവികപരിചയം ഇല്ലായിരുന്നു. മീർമിൻ 3 ദിവസം നിയന്ത്രിക്കാൻ ആരുമില്ലാതെ ഒഴുകിനടന്നു. പായ്മരത്തിൽ കയറി രക്ഷപെട്ട ജോലിക്കാരും മലഗാസികളും ഒടുവിൽ ഒരു നിബന്ധനക്ക്‌ തയ്യാറായി. ജോലിക്കാർ മീർമിൻ തിരികെ മഡഗാസ്കറിൽ എത്തിക്കുമെന്നും അവരുടെ ജീവന് ഒരു ഭീക്ഷണിയും ഉണ്ടാവരുതെന്നും ആയിരുന്നു ആ നിബന്ധന.

എന്നാൽ ആ ഉടമ്പടി എങ്ങനെയോ തകർന്നു. പായ്മരത്തിൽ നിന്ന് ജോലിക്കാർ കപ്പലിലേക്ക് വലിച്ചെറിയപ്പെട്ടു. ജോലിക്കാരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടു. വെടിപ്പുരയിലെക്ക് വലിഞ്ഞ ജോലിക്കാർക്ക് ഭക്ഷണവും വെള്ളവും ആവശ്യത്തിനു ഉണ്ടായിരുന്നില്ല. മുറിവേറ്റിരുന്നെങ്കിലും ക്യാപ്റ്റനായ മുള്ളർ കപ്പലിന്റെ നിയന്ത്രണം എങ്ങനെയും കൈക്കലാക്കണമെന്ന് നിശ്ചയിച്ചു. മുള്ളറോ ഗുലിക്കോ മുറിവേറ്റിരുന്നതിനാൽ ആ ആക്രമണത്തിൽ പങ്കുചേർന്നില്ല. ബോസണായ (A ship’s officer in charge of equipment and the crew) ലോറന്സ് പീറ്റേർസിന്റെ നേതൃത്വത്തിൽ 12 ജോലിക്കാർ വെടിയുതിർത്ത് ഡക്കിലേക്ക് മുന്നേറി.

പീറ്റേഴ്സും ഒരു ജോലിക്കാരനും ഡക്കിൽ കൊലചെയ്യപ്പെട്ടു. ബാക്കിയുള്ളവർ വെടിപ്പുരയിലെക്ക് പിൻവാങ്ങി. അതിൽ നന്നായി മുറിവേറ്റ ഒരാൾ പിന്നീട് മരണത്തിന്റെ പിടിയിലമർന്നു. മൂന്നാം ദിവസം വെടിപ്പുരയിൽ കുടുങ്ങിയ ജോലിക്കാർ വെടിമരുന്നിന്റെ സഹായത്തോടെ കുറച്ച് പുറമെയായി ഒരു സ്ഫോടനം നടത്തി. ആ സ്ഫോടനത്തിൽ വീണ്ടും ഗുളിക്കിനു പരിക്കേറ്റു. അവരുടെ പ്രതീക്ഷ മലഗാസികളെ ഭയപ്പെടുത്തി വരുതിയിലാക്കുക എന്നുള്ളതായിരുന്നു.

വെടിപ്പുരയിൽ ഒരു മലഗാസി പെണ്ണിനെ അവർ തടവിൽ വച്ചിരുന്നു. അവളോട് മലഗാസികൾ കീഴടങ്ങിയില്ലെങ്കിൽ കപ്പൽ വെടിമരുന്നു കൊണ്ട് തകർക്കുമെന്ന് പറഞ്ഞു മലഗാസികളുടെ നേരെ പറഞ്ഞു വിട്ടു. എന്നാൽ മലഗാസികൾ ആ ഭീക്ഷണിക്ക് വഴങ്ങിയില്ല. വീണ്ടും മടഗാസ്കറിനു അവരെ തിരികെയെത്തിക്കണമെന്നു അവർ വാശിപിടിച്ചു. ഒലോഫ് ലീജ് അത് സമ്മതിച്ചു. എന്നാൽ മുള്ളർ ജോലിക്കാരോട് കപ്പൽ ആഫ്രിക്കയുടെ തെക്കുള്ള കേപ് അഗുതാസിലെക്ക് വിടാൻ കൽപ്പിച്ചു. നാവിക പരിചയമില്ലാത്ത മലഗാസികൾ ആ ചതി മനസ്സിലാക്കുകയില്ലെന്നും ആയിരുന്നു മുള്ളറുടെ കണക്കുകൂട്ടൽ.

മൂന്നോ നാലോ ദിവസത്തെ യാത്രക്കൊടുവിൽ അവർ കര കണ്ടു. ഡച്ച് സെറ്റിൽമെന്റ് പ്രദേശമായ സ്ട്രൂയിസ്ബായി (Struisbaai) ആയിരുന്നു ആ സ്ഥലം. എന്നാൽ കലാപകാരികളുടെ നേതാവിന് ആ സ്ഥലം കണ്ട് എന്തോ സംശയം തോന്നി. സൂര്യോദയത്തിലും കടൽത്തീരത്ത് കണ്ട പക്ഷികളിലും തന്റെ ജന്മനാടുമായി ഒരു സാമ്യവും നേതാവ് കണ്ടില്ല. അയാള് തന്റെ സംശയം ഒലോഫ് ലീജിനോട് പറഞ്ഞു. അത്ത്യാവശ്യം മലഗാസി ഭാക്ഷ അറിയാവുന്ന ഒലോഫ് ആ സ്ഥലം മഡഗാസ്കറിന്റെ മറ്റൊരു ഭാഗമാണെന്നു പറഞ്ഞു. അവർ കരയിൽ നിന്ന് ഒരു മൈലകലെയായി കപ്പൽ നങ്കൂരമുറപ്പിച്ചു. കലാപകാരികളുടെ നേതാവും 50 നു മുകളിലുള്ള മലഗാസികളും നീളമുള്ള വഞ്ചികളിലും മറ്റുമായി കരക്ക് തിരിച്ചു. കരക്ക് എത്തി സുരക്ഷിതമാണെന്ന് കണ്ടാൽ വഞ്ചികൾ തിരിച്ചുവിടാമെന്നും തീ കത്തിച്ച് കപ്പലിൽ ഉള്ളവർക്ക് അടയാളം നൽകാമെന്നും അവർ വാഗ്ദാനം ചെയ്തു.

ഡച്ച് കർഷകർ ആ കപ്പൽ കണ്ടിരുന്നു. എന്നാൽ അതിൽ കൊടി കെട്ടാതിരുന്നതുകൊണ്ട് എന്തോകുഴപ്പമുണ്ടെന്നു അവർ മനസ്സിലാക്കി. കരയോടടുത്ത കലാപകാരികൾ മാത്തിജ്സ് റോസ്ടോക് എന്നയാളുടെ ഫാമിനരുകിലെത്തി. കപ്പൽ ജോലിക്കാരാൽ അവർ വഞ്ചിക്കപ്പെട്ടുവെന്നു മനസ്സിലാക്കി. കാരണം അവരെ എതിരേല്ക്കാൻ ഒരു പ്രാദേശിക സൈന്യം ഒരുങ്ങി നിൽക്കുന്നുണ്ടായിരുന്നു. കുറച്ച് മലഗാസികൾ വെടിയേറ്റ് മരിച്ചു. ബാക്കിയുള്ളവർ തടവിലുമായി.

ഫെബ്രുവരി 27 നു ഒരു പ്രാദേശിക പ്രതിനിധി സ്റ്റെല്ലൻ ബോഷിലുള്ള VOC മജിസ്ട്രേട്ടായ ജോഹാന്നെസ് ലെ സുയുർ നു സംഭവങ്ങൾ വിവരിച്ച് കത്തെഴുതി. രണ്ടുദിവസം കഴിഞ്ഞ് ലെ സുയുർ തടവുപുള്ളികളെ പാർപ്പിച്ചിരിക്കുന്ന Wesselsen’s property യിൽ എത്തി 18 മലഗാസി ആണുങ്ങളെ മീർമിൻ കപ്പലിലെ അവസ്ഥ എന്താണെന്ന് അറിയാൻ ചോദ്യം ചെയ്തു. മാർച്ച് 3 നു ലെ സുയുർ മാത്തിജ്സ് റോസ്റ്റൊകിന്റെ ഫാമിലെത്തി. കേപ് കോളനി ഗവർമെന്റുമായി കത്തിടപാടുകൾ തുടങ്ങി. രക്ഷപെടാൻ ശ്രമിച്ച ഒരു കപ്പൽ ജോലിക്കാരാൻ പിന്നീട് പിടിയിലായിരുന്നു. അയാളെ ലെ സുയുർ കേപ് ടൌണിലേക്ക് കാര്യങ്ങൾ അവതരിപ്പിക്കാൻ അയച്ചു. അതെ സമയം അതെ സമയം കർഷകരും ബൂർഷകളും മലഗാസികളെ പിടിക്കാൻ ശ്രമിച്ചു.

കേപ് ടൌണ്‍ അധികാരികൾ നെപ്റ്റുനസ്, സ്നെൽഹീഡ് എന്നീ രണ്ടു Hoekers കപ്പലുകൾ മീർമിൻ വീണ്ടെടുക്കാനായി രണ്ടു കോർപ്പറലുകളും ഒരു സർജന്റും അടങ്ങുന്ന സൈന്യത്തെ അയച്ചു. എന്നാൽ ആ രണ്ടു കപ്പലുകളും എത്തിച്ചേരാൻ വൈകി. ഏകദേശം 90 മലഗാസികൾ മീർമിനിൽ ആ ആഴ്ച്ച മുഴുവൻ സഹകലാപകാരികളിൽ നിന്നുള്ള തീ അടയാളം കാത്ത്‌ കപ്പലിൽ കഴിഞ്ഞു. കുറച്ച് കലാപകാരികൾ ഒരു ചങ്ങാടം ഉണ്ടാക്കി രക്ഷപെടാൻ ശ്രമിച്ചു. കരയിലെത്തിയ അവർ ഒരു കറുമ്പൻ ആട്ടിടയനെ കണ്ടു. നിർഭാഗ്യവശാൽ അവർ സംസാരിക്കുന്നതിനു മുമ്പ് കറുമ്പൻ ഓടി മറഞ്ഞു. അവർ മടഗാസ്കാറിൽ തന്നെയാണ് എത്തിയതെന്ന് കരുതി കപ്പലിലേക്ക് തിരിച്ചുപോയി.

അതെ സമയം കപ്പലിലുള്ള രക്ഷപെട്ട ജോലിക്കാർ നിരാശരായി. കലാപകാരികളുടെ തീ അടയാളത്തെ കുറിച്ച് അറിയാമായിരുന്ന കപ്പൽ ജോലിക്കാർ രഹസ്യമായി കുപ്പികളിൽ സീൽ ചെയ്ത് സന്ദേശം അയച്ചു. കരയിൽ മൂന്നിടത്തായി തീ കൂട്ടണമെന്നായിരുന്നു അതിലെ നിർദ്ദേശം. ആ വഞ്ചനയിലൂടെ മലഗാസികൾ ജന്മനാട്ടിൽ എത്തിയെന്ന് വിചാരിച്ചോളും എന്ന് അവർ കരുതി.

മാർച്ച് 6 നു കേപ് ടൌണിൽ നിന്നുള്ള സൈന്യം എത്തി. ഒലോഫ് ലീജും ജാൻ ഡീലീഉവും ഒപ്പിട്ട കുപ്പികളിലെ സന്ദേശം കണ്ടെത്തി. ലെ സുയുരിനെ എല്പ്പിക്കപ്പെട്ടു (ഒരു സന്ദേശം Cape Archives Repository ൽ സൂക്ഷിച്ചിട്ടുണ്ട്). മാർച്ച് ഏഴിന് കരയിൽ തീ അടയാളം ഒരുക്കി. മീർമിനിലെ അടിമകൾ തീ അടയാളം കണ്ടു. അവർ നങ്കൂരം സ്വതന്ത്രമാക്കി കരയിലേക്ക് തിരിച്ചു. എന്നാൽ ആഴം കുറഞ്ഞയിടത്ത് അത് ഉറച്ചപ്പോൾ റിജ്ക് മെയെർ കപ്പലിൽ നിന്ന് ചാടി നീന്തി കരയിലെത്തി.

ലെ സുയുരിനു മുന്നിൽ റിജ്കിനെ ഹാജരാക്കി. 6 മലഗാസികളും മറ്റൊരു ക്രൂവും ഒരു വഞ്ചിയിൽ കരയിലേക്ക് വരുന്നുണ്ടായിരുന്നു. അവർ കരയിലെത്തിയ സമയം ഒരു സൈന്യം വളഞ്ഞു. ഒരാൾ വെടിയേറ്റ് കൊല്ലപ്പെട്ടു. അയാളാണ് ആ കലാപത്തിന്റെ മുഖ്യ കാരണക്കാരൻ എന്ന് പറയപ്പെടുന്നു. പക്ഷെ അയാളുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. 3 പേര് തടവുകാരായി പിടിക്കപ്പെട്ടു. ഒരാൾ അകലേക്ക് നീന്തി മറഞ്ഞു. മറ്റൊരാൾ നീന്തി കപ്പലിൽ എത്തിയെന്നോ അതോ ആ ശ്രമത്തിൽ കടലിൽ മുങ്ങിപ്പോയോ എന്നും പറയപ്പെടുന്നു. വഞ്ചന തിരിച്ചറിഞ്ഞ മീർമിനിലെ മലഗാസികൾ കപ്പൽ ക്രൂവിന് നേരെ ഒരു ആക്രമണം അഴിച്ചുവിട്ടു. അത് 3 മണിക്കൂറിൽ കൂടുതൽ നീണ്ടുനിന്നില്ല. കാരണം കപ്പൽ ക്രൂ സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ആ സമയം നേടിയിരുന്നു.

ഒലോഫ് ലീജ് മലഗാസികളോട് കീഴടങ്ങാൻ പ്രേരിപ്പിച്ചു. അവർ സ്വയം ചങ്ങലയിൽ ബന്ധിതരാവുകയാനെങ്കിൽ ശിക്ഷിക്കപ്പെടുകയില്ല എന്ന ഒലോഫ് ലീജ് ഉറപ്പുകൊടുത്തു. ഒരു വഞ്ചിയിൽ ഒലോഫ് ലീജും ദാനിയൽ ഗുളിക്കും ഒരു ഷിപ്‌ ബോയിയും കരക്കെത്തി. മീർമിനിൽ നിന്ന് കരക്കെത്തിയ രണ്ടു വഞ്ചികളിൽ ഒന്ന് കോപ ടൌണിൽ നിന്ന് വന്ന ആശാരികൾ മാർച്ച് 9 നു ശരിയാക്കിയിരുന്നു. ആ വഞ്ചികളിൽ അവശേഷിക്കുന്ന മലഗാസികളെ കരക്കെത്തിക്കാൻ മാത്രം ബലവത്തായിരുന്നില്ല. കാലാവസ്ഥയും മോശമാകാൻ തുടങ്ങി.

ഒരു കയറിന്റെ ഒരറ്റം കരയിൽ ഉറപ്പിച്ചു. മറ്റേയറ്റവുമായി കുറച്ചുപേർ മീർമിനിലെക്ക് നീന്തി. കപ്പലിൽ ഉണ്ടായിരുന്ന ക്രൂവിന് കയറിന്റെ അറ്റം കൈമാറി. അവശേക്ഷിച്ച 53 മലഗാസികളെ കപ്പലിൽ നിന്നും താഴെയിറങ്ങാൻ ക്രൂ സഹായിച്ചു. ഡച്ച് വോളന്ടിയർമാരുടെ സഹായത്താൽ അവർ കരയിലെത്തി. ചിലര് കുട്ടികളെ മുതുകിൽ ചുമന്നാണ് കരക്കെത്തിയത്!. വെള്ളത്തിൽ കിടന്നു തണുത്ത് വിറങ്ങലിച്ചുവന്ന അവര്ക്കായി ഡച്ചുകാർ തീ കൂട്ടി!. അവർക്ക് ഭക്ഷണം നല്കി. 3 വാഗണുകളിലായി മാർച്ച് 12 നു അവരെ കേപ് ടൌണിലേക്ക് അയച്ചു. അങ്ങനെ മലഗാസികളിൽ 112 പേര് അടിമകളായി കേപ് കോളനിയിലെത്തി.

VOC അധികൃതർ മീർമിനിലുള്ള സാധനങ്ങൾ കണ്ടുകെട്ടി. 286 മസ്കറ്റുകൽ (നീളമുള്ള ബാരലുള്ള തോക്ക് ) , 12 പിസ്റ്റളുകൾ, 5 ബയണറ്റ്, മസ്കറ്റ് വെടിയുണ്ടകൾ, വെടിമരുന്ന്, വടക്കുനോക്കിയന്ത്രങ്ങൾ, കയറ്‌ എന്നിവ കരയിൽ ലേലം ചെയ്തു വിറ്റു. കപ്പലിലെ ലോഗ് ബുക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. കുറ്റകരമായ വീഴ്ച വരുത്തലിന്റെ ഭാഗമായി 1766 ഒക്ടോബർ 30 നു VOC’s Council of Justice മുള്ളറേയും ഗുളിക്കിനെയും തരം താഴ്ത്തി ജോലിയിൽ നിന്ന് പറഞ്ഞു വിട്ടു. ഒലോഫ് ലീജിനെയും VOC ഡിസ്മിസ് ചെയ്തു.

ഒരു അടിമ യജമാനന് നേരെ ആക്രമണം നടത്തിയാൽ VOC യുടെ സാധാരണ ശിക്ഷ ഡ്രാക്കൂളയുടെ പരിപാടിയായിരുന്നു (ആസനത്തിലൂടെ കുന്തം അടിച്ചു കയറ്റൽ). എന്നാൽ കലാപകാരികൾക്ക്‌ ആർക്കും ആ ഗതിയുണ്ടായില്ല. മസ്സാവനയും കൂസൈജും റോബൻ ഐലൻഡിൽ തടവിലായി. 1769 ഡിസംബർ 20 നു മസ്സാവന മരിച്ചു. കൂസൈജ് പിന്നെയും 20 വർഷം കൂടി ജീവിച്ചു.