അനാഥാലയത്തിൽ നിന്നും കളക്ടർ പദവിയിലേക്ക് – മുഹമ്മദലി ശിഹാബ് IAS

ലേഖകൻ – Mansoor Kunchirayil Panampad.

അസാധാരണമായ നിശ്ചയദാർഡ്യം കൊണ്ട് അനാഥാലയത്തിൽ നിന്ന് നാഗാലാന്റിലെ കിഫിരെ ജില്ലാ കലക്ടറായി ഉയരങ്ങളിലേക്ക് നടന്നു പോയ മലപ്പുറത്തുകാരനായ മുഹമ്മദലി ശിഹാബിന്റെ (Mohammed Ali Shihab IAS) ജീവിത കഥയാണ് ഇന്ന് പറയാൻ പോകുന്നത്. ശിഹാബിന്റെ ജീവിത കഥകൾ കേൾക്കുമ്പോൾ രോമം പോലും അഭിമാനം കൊണ്ട്‌ എഴുന്നേറ്റു പോകും ! ഈറനണിഞ്ഞ മിഴികളോടെയല്ലാതെ നിങ്ങൾക്ക് ഇത് പുർത്തിയാക്കാനാവില്ല.

അനാഥാലയത്തിൽ പഠിച്ചു വളർന്ന, റഗുലർ കോളജിന്റെ പടി ചവിട്ടാത്ത, 22–ാം വയസ്സിൽ മാത്രം സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചു കേട്ട ഒരു ചെറുപ്പക്കാരൻ ആദ്യശ്രമത്തിൽ തന്നെ 226–ാം റാങ്കിന് ഉടമയാവുക അവിശ്വസനീയമായ ഈ കഥയിലെ നായകൻ മലപ്പുറം എടവണ്ണപ്പാറ ചെറുവായൂർ കോറോത്ത് മുഹമ്മദ് അലി ശിഹാബ് ഐ.എ.എസ് ആണ്.

മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ കോറോത്ത് അലിയുടെയും ഫാത്തിമയുടേയും മകനാണ് ശിഹാബ്. വീടുകള്‍ തോറും കയറിയിറങ്ങി മുറവും കൊട്ടയും വില്‍ക്കലായിരുന്നു. നാട്ടുകാര്‍ ആല്യാപ്പു എന്നു വിളിച്ചിരുന്ന ശിഹാബിന്റെ വാപ്പച്ചിക്കു പണി. പിന്നീട് എവടണ്ണപ്പാറ അങ്ങാടിയിലെ റോഡു വക്കില്‍ ഒരു ഉന്തുവണ്ടിയിലായി കച്ചവടം. അവിടെ കൃസൃതിയും വികൃതിയും പൊട്ടിത്തെറിപ്പുകളുമായി വാപ്പച്ചിക്കൊപ്പം ശിഹാബുമുണ്ടാകും ഏതു നേരത്തും. പക്ഷേ, ശിഹാബ് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍, ആസ്ത്മ രോഗിയായ വാപ്പച്ചി പെട്ടെന്നൊരു ദിവസം എല്ലാവരേയും വിട്ടു യാത്രയായി. ഉമ്മയും പറക്കമുറ്റാത്ത കുട്ടികളുമടങ്ങുന്ന ആ കുടുംബം നടുക്കടലില്‍ പെട്ടു. ചാലിയാറില്‍ നിന്നു വായിച്ചി പഠിപ്പിച്ചു കൊടുത്ത അറിവു പോരായിരുന്നു ശിഹാബിനു ജീവിതത്തിന്റെ മഹാസമുദ്രം നീന്തിക്കടക്കാൻ…

മുഹമ്മദ് അലി ശിഹാബ് ഐ.എ.എസുമായി ഒരു അഭിമുഖം – ജോലിയുടെ ഭാഗമായി സേവനങ്ങൾ ചെയ്യുമ്പോൾ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് അവർ പറഞ്ഞു മറുവടി ഇങ്ങനെയാണ്…? അവരുടെ കൂടെ ചിലവഴിക്കുന്ന സമയം ഞാനും അവരിലൊരാളാണ് , വേദനിക്കുന്നവരുടെ കൂടെ കഴിയുമ്പോൾ ആ വേദന ഞാനും അനുഭവിക്കുന്നു. എന്റെ ഈ ശൂന്യമായ കൈകൾ ചേർത്ത് വെച്ച് എന്നാലാവുന്ന സാന്ത്വനം ഞാൻ നൽകും.

1. സ്കൂൾ വിദ്യാഭ്യാസത്തെ കുറിച്ച് ഒന്ന് വിവരിക്കാമോ…? – അംഗനവാടിയിൽ നിന്ന് ഇറങ്ങിയോടിയ സ്വന്തം ലോകത്ത് സ്വന്തം ഇഷ്ടത്തിനു മാത്രം ജീവിക്കാൻ കൊതിച്ച പയ്യനായിരുന്നു ഞാൻ. സ്കൂളിലേക്ക് എന്ന ചെറിയൊരു സൂചന പോലും നൽകാതെ ഇറച്ചി വാങ്ങാൻ പോവുകയാണെന്ന് വിശ്വസിപ്പിച്ചാണ് ആറാം വയസ്സിൽ പ്രാഥമിക വിദ്യാലയത്തിൽ വീട്ടുകാർ ശിഹാബിനെ എത്തിച്ചത്. പഠന കാലഘട്ടങ്ങളിലൊക്കെ ഒരു ആവറേജ് വിദ്യാർഥിയായിരുന്നു ഈ ഞാൻ. ശിഹാബിനെ ഒന്നു സ്കൂളിൽ എത്തിക്കാൻ തല്ലിയും തലോടിയും വീട്ടുകാർ പെടാപാടുപെട്ടു. എങ്ങനെയും ഉന്തിതള്ളി പത്താംക്ലാസ് വരെ എത്തിക്കണം അത്രയേ വീട്ടുകാർ കരുതിയുള്ളു.

2. അനാഥാലയത്തിൽ എങ്ങിനെയായിരുന്നു എത്തപ്പെട്ടത്…? പിതാവിന്റെ പീഠികയില്‍ പിതാവിനൊപ്പം സമയം ചിലവിടാനായിരുന്നു ബാല്യത്തിൽ ശിഹാബിനിഷ്ടം. പെട്ടെന്നായിരുന്നു പിതാവിന്റെ മരണം. അതോടെ അമ്മയും അഞ്ചുമക്കളും ഒറ്റയ്ക്കായി. വരുമാനമാർഗങ്ങളൊന്നുമില്ലാത്ത ആ ഉമ്മയുടെ മുന്നിൽ അന്നുണ്ടായിരുന്ന ഏക വഴി മക്കളെ അനാഥാലയത്തിലാക്കുക എന്നതായിരുന്നു. അങ്ങനെ പിതാവിന്റെ വേർപാടിനൊപ്പം മറ്റൊരു വേദനകൂടി കുഞ്ഞു ശിഹാബിനെ തേടിയെത്തി. സ്വന്തം നാട്ടിലും വീട്ടിലും ഉറച്ചു തുടങ്ങിയ വേരറുത്ത് അനാഥാലയത്തിലേക്കുള്ള ഒരു പറിച്ചു നടൽ. പതിനൊന്നു വയസ്സു മുതൽ ഇരുപത്തൊന്നു വയസ്സുവരെ പിന്നെയുള്ള ജീവിതം അനാഥാലയത്തിൽ.

3. യതീംഖാന പഠനകാലത്തെ കുറിച്ച് ഒന്ന് വിവരിക്കാമോ…? യതീംഖാന പഠനകാലത്തെ കടുത്ത ഒറ്റപ്പെടലിനെ മറികടക്കാൻ ശിഹാബ് കൂട്ടു പിടിച്ചത് പുസ്തകങ്ങളെയായിരുന്നു. ആ കൂട്ടാണ് ജീവിതം മാറ്റിമറിച്ചതെന്ന് ശിഹാബ് കരുതുന്നു. കയ്യിൽ കിട്ടുന്നതെന്തും വായിച്ച കാലം. അങ്ങനെ ആർജിച്ച അറിവ് ക്വിസ് മൽസരങ്ങളിലെ വിജയത്തിലേക്കു വഴി തുറന്നു. ജീവിതത്തെ മൽസരമായി കാണാനും ആത്മവിശ്വാസത്തോടെ പൊരുതാനും പഠിച്ചു. പ്രീഡിഗ്രിയും ടിടിസിയും പൂർത്തിയാക്കിയാണ് ശിഹാബ് യതീംഖാനയുടെ പടിയിറങ്ങിത്. ഇനിയെന്ത് എന്ന ചോദ്യം അപ്പോഴും മുന്നിലുണ്ടായിരുന്നു. തുടർന്നു പഠിക്കാൻ ആഗ്രഹം മാത്രമ പോര, പണവും വേണമെന്ന തിരിച്ച റിവിൽ വളവന്നൂർ ബാഫഖി തങ്ങൾ യതീംഖാനയിൽ അധ്യാപകനായി

4. എന്ത് കൊണ്ടാണ് പി.എസ്.ഇ റാങ്കുകളുടെ കൂട്ടുകാൻ എന്ന് അറിയപ്പെടുന്നത്…? പിടിച്ചു നിൽക്കാമെന്നായതോടെ സർക്കാർ ജോലി എന്ന സ്വപ്നം മനസ്സിൽ നിറഞ്ഞു. പിഎസ് സിയുടെ കൂട്ടാകുന്നത് അക്കാലത്താണ്. സ്കൂളിൽ എല്ലാ അധ്യാപകരും താൽക്കാലി കക്കാരായിരുന്നു. പിഎസ് സിയുടെ സ്ഥിരം അപേക്ഷകർ. ശിഹാബും അവരിലൊരാളായി. ഇതിനിടെയാണ് സിവിൽ സർവീസ് മോഹമുദിക്കുന്നത്. ബിരുദമാണ് കുറഞ്ഞ യോഗ്യതയെന്നതറിഞ്ഞതോടെ നിരാശയായി. ജോലി കള‍ഞ്ഞ് ബിരുദത്തിനു പോകാൻ കഴിയാത്ത സാഹചര്യമായിരുന്നതിനാൽ ബിഎ ഹിസ്റ്ററിക്ക് പ്രൈവറ്റായി റജിസ്റ്റർ ചെയ്തു. പഠനത്തിനിടെ പിഎസ് സി പരീക്ഷകൾ എഴുതിക്കൊണ്ടേയിരുന്നു. 2004 ൽ ജലവിഭവ വകുപ്പിൽ ലാസ്റ്റ് ഗ്രേഡായി ആദ്യ ജോലി. പിന്നീട് 20 പരീക്ഷകൾ കൂടി. എഴുതിയ എല്ലാ പരീക്ഷകളിലും നിയമനം. ഫോറസ്റ്റർ, റെയിൽവേ ടിക്കറ്റ് കലക്ടർ, ഫോറസ്റ്റ് ഗാർഡ്, യുപിഎസ്എ, എൽപിഎസ്എ തുടങ്ങി ലഭിച്ച ജോലികളുടെ പട്ടിക നീളുന്നു….Etc..

5. കല്ലുവെട്ടും ജോലിക്കും കൂലിപ്പണിക്കും പോയിറ്റുണ്ട് എന്ന് എവിടെയോ വായിച്ചുറ്റുണ്ട് അതിനെ കുറിച്ച് എന്തെങ്കിലും പറയാൻ കഴിയുമോ….? അനാഥാലയത്തിൽ നിന്ന് പത്താം ക്ലാസിനു ശേഷം തിരിച്ചെത്തി. കുറച്ചു കാലം വീടിനടുത്തുള്ള കല്ലുവെട്ടുന്ന കുഴിയിൽ പണിക്കുപോയി. സ്വന്തമായി വരുമാനം കണ്ടെത്താനായി ചെറിയ ചെറിയ കൂലിപ്പണികൾ ഒക്കെയായി കുറച്ചു നാളുകൾ. ശേഷം അനാഥലയത്തിന്റെ കീഴിൽ തന്നെ നിന്ന് പ്രീ–ഡിഗ്രി പഠനവും, ടിടിസി പഠനവും പൂർത്തിയാക്കി. ഇത്രയുമാണ് ഔദ്യോഗിക വിദ്യാഭ്യാസം.

മനസില്ലാമനസ്സോടെയാണ് ഞാന്‍ അനാഥാലയത്തിലേക്ക് പോകുന്നത്. ഇഷ്ടത്തോടെ അനാഥാലയത്തിലെത്തുന്ന ആരും ഉണ്ടാകാൻ സാധ്യതയില്ല. പക്ഷേ, പത്തുവർഷത്തെ അനാഥാലയ ജീവിതത്തിനുശേഷം തിരിച്ചെത്തിയപ്പോഴാണ് എനിക്ക് സ്വന്തമായൊരാഗ്രഹമുണ്ടാകുന്നത്. ഫിസിക്സിൽ ഡിഗ്രി ചെയ്യണം. എന്നാൽ അന്നത്തെ സാഹചര്യം അതിന് അനുവദിച്ചില്ല. അങ്ങനെ ഒരു പ്രൈവറ്റ് സ്കൂളിൽ അധ്യാപകനായി ജോലി ആരംഭിച്ചു. മൂന്നു വർഷത്തോളം അവിടെ ജോലി ചെയ്തു. ജോലിക്കിടയിൽ ഡിഗ്രി എഴുതിയെടുത്തു. പിഎസ്ഇ പരീക്ഷകൾ വിജയിച്ചു. വളരെ വൈകിയാണ് ഐഎഎസ് എന്ന മോഹം എന്നിൽ മുളയിടുന്നത്.

6. ഫുട്ബോൾ കളിയോട് ഒരുപാട് ഇഷ്ടം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് അതിനെ കുറിച്ച്…? കാൽപന്തുകളിയോട് എനിക്ക് വല്ലാത്തൊരു താൽപര്യമാണ്. അനാഥാലയത്തിൽ നിന്ന് വർഷത്തിൽ രണ്ടു തവണയെ നാട്ടിൽ വരാറുള്ളു. ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും. വീട്ടിൽ വന്നാൽ പിന്നെ തിരിച്ചു പോകാൻ മടിയാണ്. ഒരു തവണ നാട്ടിൽവരുമ്പോൾ സെവൻസ് ഒക്കെ നടക്കുന്ന സമയമാണ്. തിരിച്ച് അനാഥാലയത്തിലേക്ക് പോകാനായി ഉമ്മയുടെയും സഹോദരിമാരുടെയും കൂടെ ബസിൽ കയറി. ഉമ്മയും രണ്ടു സഹോദരിമാരും ബസിന്റെ മുന്നിൽ. ഞാൻ പിന്നിൽ. രണ്ട് സ്റ്റോപ്പ് കഴിഞ്ഞപ്പോൾ ഉമ്മകാണാതെ ഇറങ്ങി തിരിച്ച് വീട്ടിലെത്തി പന്തുകളി കാണാൻ പോയി. ഉമ്മ അനാഥാലയത്തിനു മുമ്പിൽ ഇറങ്ങാൻ നോക്കിയപ്പോൾ ഞാൻ വണ്ടിയിലില്ല. വീണ്ടും അഞ്ചു കിലോമീറ്റർ കൂടി സഞ്ചരിച്ചുവേണം സഹോദരിമാരെ അവർ താമസിക്കുന്ന അനാഥാലയത്തിലെത്തിക്കാൻ. അന്ന് ഉമ്മ അനുഭവിച്ച വിഷമം ഓർക്കുമ്പോൾ ഇപ്പോൾ എനിക്ക് സങ്കടമുണ്ട്. അടങ്ങാത്ത കളി ആവേശമായിരുന്നു അന്നെനിക്ക്.

7. കുടുംബം,സഹോദരങ്ങൾ എന്നിവരെ കുറിച്ച് ഒന്ന് വിശദീകരികുമോ…? സർവവിധ പിന്തുണയും നൽകി ടീച്ചറായ ഭാര്യ ആയിശ ഫെമിനയും മക്കൾ ലിയ നവൽ, ലാസിൻ അഹ്മദ്, എന്നിവരും പിന്നെ മുത്ത സഹോദരൻ ഡോ. അബ്ദുൽ ഗഫൂർ, സഹോദരി മൈമൂന ടീച്ചറാണ്, നസീബ ടീച്ചറാണ്, സുഹറാബി എൽപിഎസ്എ പോസ്റ്റിങ്ങിനായി കിത്തീരികുന്നു…

8. ആ പത്രപ്രവർത്തകനും എന്റെ ഐഎഎസ് മോഹവും അങ്ങിനെ ഒരു കഥയിലെ…ശെരിക്കും അത് എന്താണ്…? സ്കൂളിൽ ജോലിയായി. കുറെ മത്സരപരീക്ഷകളൊക്കെ എഴുതി വിജയിച്ചു. 2009 ൽ മലപ്പുറത്ത് മലയാള മനോരമയുടെ ഒരു പേജിൽ ‘വിജയി’ എന്ന പേരിൽ എന്നെകുറിച്ച് ഒരു റിപ്പോർട്ട് വന്നു. ഇരുപത്തൊന്ന് പിഎസ്ഇ പരീക്ഷകൾ എഴുതി ഇരുപത്തൊന്നും പാസായി എന്നായിരുന്നു റിപ്പോർട്ട്. അന്ന് ആ പത്രപ്രവർത്തകൻ എന്നോട് ചോദിച്ചു. ഇനി എന്തെങ്കിലും ആഗ്രഹമുണ്ടോ? ഞാൻ ആദ്യം പറഞ്ഞു. ഇല്ല. മത്സരപരീക്ഷകൾ എനിക്കിഷ്ടമാണ്. അത്രേയുള്ളു.. പിന്നെയും റിപ്പോർട്ടർ ചോദ്യം ആവർത്തിച്ചപ്പോൾ ഞാൻ പറഞ്ഞു. അങ്ങനെയെങ്കിൽ സിവിൽ സർവീസ് എഴുതണമെന്നുണ്ട്.

അന്നത് കുറെ ചോദ്യങ്ങൾക്കുള്ള വെറുമൊരു ഉത്തരം മാത്രമായിരുന്നു. എന്നാൽ പത്രത്തിൽ വന്നത് സിവിൽ സർവീസിനായി തീവ്രമായി ആഗ്രഹിക്കുന്ന മുഹമ്മദ് അലി ശിഹാബ് എന്നായിരുന്നു. ആ വാർത്ത ശ്രദ്ധിക്കപ്പെട്ടു. ഞാൻ വളർന്ന അനാഥാലയത്തിലുള്ളവരും നാട്ടുകാരും ഒക്കെ വാർത്ത കാണുന്നു. അനാഥലയത്തിൽ നിന്ന് ഞാൻ പോന്നതിനുശേഷം അവരു കാണുന്നത് ഈ റിപ്പോർട്ടാണ്. ശിഹാബിന് അത്ര തീവ്രമായി ഒരാഗ്രഹമുണ്ടെങ്കിൽ ഞങ്ങളും കൂടെ നിൽക്കുമെന്നായി അവർ. ഞങ്ങളുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് അവർ പത്രസമ്മേളനം നടത്തി പറയുന്നു. നാട്ടുകാരെല്ലാം അറിയുന്നു. ഞാൻ എന്താണ് ചെയ്യേണ്ടതെന്നറിയാതെ എല്ലാത്തിനും മൂക സാക്ഷിയായി നിൽക്കുകയാണ്. അതിനുശേഷമാണ് സ്കോളർഷിപ്പ് കിട്ടി ഡൽഹിയിൽ എത്തുന്നതും സിവിൽ സർവീസിനെകുറിച്ച് കൂടുതൽ അറിയുന്നതും. അനാഥാലയത്തിൽ നിന്നു കിട്ടിയ പൊതുവിജ്ഞാനത്തിന്റെയും, മത്സരപരീക്ഷകളുടെയും പിൻബലത്തിൽ സിവിൽ സർവീസിനായി ഒരുങ്ങാൻ തുടങ്ങി. ആദ്യ ശ്രമത്തിൽ തന്നെ പാസായി.

9. ഐ.എ.എസിലേക്കുളള ശിഹാബിന്റെ വഴികൾ എന്തെല്ലാം ആയിരുന്നു…? ഒരു കുട്ടിക്ക് ഏറ്റവും നന്നായി തിളങ്ങാൻ കഴിയുന്ന, ചെയ്യാൻ കഴിയുന്ന മേഖല തിരിച്ചറിയണം. ഇത് സ്വയമോ അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ സഹായത്തോടെയോ ആകാം. ഇത് ഏതു സന്ദർഭത്തിലുമാകാം. ഇതിനനുസരി ച്ചായിരിക്കണം കുട്ടിയുടെ കരിയര്‍ ആസൂത്രണം ചെയ്യേണ്ടത്. സിവിൽ സർവീസ് ആദ്യലക്ഷ്യമാക്കേണ്ടതില്ല. എൻജിനീയറോ ഡോക്ടറോ അധ്യാപകനോ ആവുകയെന്ന കുട്ടിയുടെ ആദ്യലക്ഷ്യത്തിനു ശേഷമുള്ള ലക്ഷ്യമായിരിക്കട്ടെ സിവിൽ സർവീസ്.

ഹൈസ്കൂൾ ക്ലാസുകൾ മുതൽ സിവിൽ സർവീസിനെക്കു റിച്ച് മനസ്സിലാക്കാൻ ശ്രമം തുടങ്ങാം. 21 വയസ്സാണ് പരീക്ഷ യെഴുതാനുള്ള പ്രായം. അതിന് എട്ടു വർഷം മുൻപു വരെ പ്ലാനിങ് തുടങ്ങാം. ഹൈസ്കൂൾ തലം മുതൽ തന്നെ സ്വാഭാവിക പരിശീലനം നൽകുന്ന വിവരമാണ് സിവിൽ സർവീസ് പഠനത്തിന്റെ അടിസ്ഥാനം. ആഴത്തിൽ വിവരങ്ങൾ ശേഖരിക്കേണ്ടത് ഭാവിയി ലേക്കു മുതൽക്കൂട്ടാകും. ഷോർട്ട് നോട്ടുകൾ എടുത്തു വയ്ക്കാം. പഠിക്കുന്ന കാര്യങ്ങൾ ഭംഗിയായി പഠിക്കുക. പ്രബന്ധ രചനയിൽ പരിശീലനവും നേടണം.

പ്രിലിമിനറിയുടെ ആദ്യ ചോദ്യം മഴയുടെയും ഊഷ്മാവിന്റെയും അടിസ്ഥാനത്തിൽ വനങ്ങളെ തരംതിരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ഹൈസ്കൂൾ ക്ലാസിൽ പഠിച്ച കാര്യങ്ങളാണ് ഈ ഉത്തരം എഴുതാന്‍ എനിക്കു സഹായകമായത്. ഇതേ പ്രായത്തിൽ തന്നെ സോഫ്റ്റ് സ്കിൻ പരിശീലനവും തുടങ്ങണം. ഇംഗ്ലീഷ് ഭാഷ വളരെ പ്രധാനമാണ്. എഴുതാനും ആശയവിനിമയത്തിനും ഇംഗ്ലീഷ് സുപ്രധാനമാണ്. നേതൃഗുണം, സാമൂഹികസേവന മനോഭാവം എന്നിവ വളർത്തിയെടുക്കണം. ഒപ്പം മൂല്യബോധവും. സിവിൽ സർവീസ് തിരഞ്ഞെടുപ്പിൽ ഇവയെല്ലാം അറിഞ്ഞോ അറിയാതെയോ മാനദണ്ഡമാകുന്നുണ്ട്.

ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ അറിയാനും വിലയിരുത്താ നുമുള്ള താൽപ്പര്യം സ്വയം വളർത്തിയെടുക്കണം. ന്യൂമെറിക്കൽ, റീസണിങ് എബിലിറ്റി വളർത്തേണ്ടതും ഈ പ്രായത്തിലാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഉത്തരം കണ്ടെത്താനുള്ള ലോജിക്കൽ തിങ്കിങ് രീതി വളർത്തിയെടുക്കണം. ബിരുദതലത്തിലെത്തുന്നതോടെ ലക്ഷ്യം ഗൗരവമാകണം. സിവിൽ സർവീസ് ഒരുക്കങ്ങൾക്ക് പ്രത്യേക സമയം മാറ്റി വയ്ക്കണം. ഓരോ സബ്ജക്ടിലും ഏറ്റവും മികച്ച പുസ്തകം തിരഞ്ഞെടുത്ത് വായിക്കണം.‌ സിവിൽ സർവീസ് സിലബസ് കേന്ദ്രീകരിച്ചു മാത്രം നടത്തുന്ന പരീക്ഷയാണ്. സിലബസിനെക്കുറിച്ചു കൃത്യമായും ആഴ ത്തിലുമുള്ള ധാരണ ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്.

ഹൈസ്കൂൾ തലം മുതൽ തന്നെ സ്വാഭാവിക പരിശീലനം തുടങ്ങുക. ഏതു വിഷയത്തിലും അടിസ്ഥാനപരമായ അറിവു ണ്ടായാൽ മാത്രമേ സിവിൽ സർവീസ് എത്തിപ്പിടിക്കാൻ കഴിയൂ. ഇതിന് താഴ്ന്ന ക്ലാസുകളിൽ നിന്നു തന്നെ പരിശ്രമം തുടങ്ങണം. കാണാപ്പാഠം പഠിക്കുന്നവർക്ക് പറ്റിയ വേദിയല്ല സിവിൽ സർവീസ്. വായനയ്ക്ക് സിലബസ് പാടില്ല. കയ്യിൽ കിട്ടുന്നതെന്തും വായിക്കുക. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പൊതുധാരണയുണ്ടാകാനും തെറ്റും ശരിയും തിരിച്ചറിയാനും പരന്ന വായന സഹായിക്കും.

പത്രങ്ങളും ആനുകാലികളും നിർബന്ധശീലമാക്കുക. വാർത്തകൾ അറിയുകയും വിലയിരുത്തുകയും ചെയ്യാതെ സിവിൽ സർവീസ് കടമ്പയിൽ നിങ്ങൾക്ക് മുന്നോട്ടു പോകാനാവില്ല. ഒരു സംഭവത്തിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ചറിയാൻ പത്രങ്ങളും ആനുകാലികങ്ങളും ടെലിവിഷനും സഹായിക്കും. പത്താം ക്ലാസിനു ശേഷം താൽപ്പര്യമുള്ള വിഷയങ്ങളിൽ മാത്രമായി പഠനം ചുരുങ്ങും. ആ ഘട്ടത്തിലും എല്ലാ വിഷയ ങ്ങളിലും പൊതുധാരണ നേടാൻ ശ്രമം വേണം. ധാരണ മാത്രം പോര. എല്ലാ കാര്യങ്ങളിലും സ്വന്തം അഭിപ്രായം രൂപപ്പെടുത്തിയെടുക്കുകയും വേണം.

വായിക്കുന്നതിനൊപ്പം കുറിപ്പ് തയാറാക്കി ശീലിക്കുക. ഇടയ്ക്ക് ചില വിഷയങ്ങളിൽ വലിയ കുറിപ്പുകൾ എഴുതി നോക്കുക. അറിവ് മാത്രം പോരാ. എഴുതി ഫലിപ്പിക്കാനുള്ള കഴിവും വേണം. ജനറൽ സ്റ്റഡീസ് റഫറൻസിന് എൻസിഇആർടിയുടെ പഴയ പാഠപുസ്തകങ്ങൾ ഉപയോഗിക്കുക. ഏറ്റവും വിശ്വസിക്കാവുന്ന സ്റ്റഡി മെറ്റീരിയലുകളാണിവ. ഓപ്ഷനൽ വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് അതിപ്രധാനം. താല്‍പ്പര്യമാണു പ്രധാന മാനദണ്ഡം. പുസ്തകങ്ങളുടെ ലഭ്യത, മാർക്ക് നേടുന്നതിനുള്ള സാധ്യത എന്നിവയും പരിഗണിക്കാം. ജ്യോഗ്രഫിയിൽ നിന്ന് ഞാൻ മലയാളത്തിലേക്കു മാറിയത് നന്നായി ചെയ്യാനാകും എന്ന ആത്മവിശ്വാസമുള്ള തുകൊണ്ടുകൂടിയാണ്.

റഫറൻസിനായി ഇന്റർനെറ്റ് ഉപയോഗിക്കാം. പക്ഷേ, ലഭിക്കുന്ന വിവരങ്ങൾ മുഴുവൻ ശരിയായിക്കൊള്ളണമെന്നില്ല. വിശ്വസിക്കാനാവുന്ന സൈറ്റുകൾ ഏതൊക്കെയെന്ന് തിരഞ്ഞു കണ്ടെത്തണം. അമിതമായാൽ ഇന്റർനെറ്റും വിഷം. മുന്‍കാലങ്ങളിലെ ചോദ്യപേപ്പറുകൾ പരിശീലനത്തിനു ഉപയോഗിക്കുക. ഇത് ചോദ്യപേപ്പർ കാണുമ്പോഴുള്ള ആശങ്ക അകറ്റും. ഒപ്പം സമയം ചിട്ടപ്പെടുത്താനും ഈ രീതി ഉപകരി ക്കും. സ്വയം പഠനം തുടങ്ങുക; ഫിനിഷിങ്ങിനു മാത്രം കോച്ചിങ് സെന്ററുകളെ ആശ്രയിക്കുക. ഇത് എല്ലാവർക്കും സാധ്യമാണോ എന്ന സംശയമുണ്ടെങ്കിലും എന്റെ അനുഭവത്തിൽ ഫലപ്രദമായി. ജീവിതത്തിലും പഠനത്തിലും അടുക്കും ചിട്ടയും ശീലിക്കുക. കഠിനാധ്വാനം, സമർപ്പണം തുടങ്ങിയ വാക്കുകൾ ചതുർഥിയായവർ ദയവായി ഈ സ്വപ്നം ഉപേക്ഷിക്കുക. ലക്ഷ്യം യാഥാർഥ്യമാക്കാനുള്ള തീവ്രാഭിലാഷം, ആത്മവിശ്വാസം എന്നിവയെ പിരിയാത്ത കൂട്ടുകാരാക്കുക.

തോൽവികളിൽ തളരാതിരിക്കുക. അടുത്ത തവണ നേടാം എന്നു മനസ്സിലുറപ്പിക്കുക. ഓരോ പരാജയവും പുതിയ കണ്ടു പിടിത്തമാണെന്ന എഡിസന്റെ വാക്കുകൾ പ്രചോദനമാക്കുക. മെയിൻ പരീക്ഷയിൽ എനിക്ക് ഏറ്റവും നന്നായി ഉത്തരമെഴുതാൻ കഴിഞ്ഞ ഒരു ചോദ്യം ആ വർഷത്തെ ആദ്യപാദത്തിലെ ഇന്ത്യയിലെ സാമ്പത്തിക വളർച്ചെയെക്കുറിച്ചുള്ളതായിരുന്നു. സാധാരണ ഗതിയിൽ ആദ്യപാദത്തിലെ വിവരങ്ങളൊന്നും കാര്യമായി ആരും ശ്രദ്ധിക്കാറില്ല. പക്ഷേ, ആ ഉത്തരമെഴുതാൻ എന്നെ സഹായിച്ചത് ഫാറൂഖ് കോളജിൽ പഠിക്കുമ്പോൾ ആഷിഖ് സർ തന്ന ഒരു പേപ്പർ കട്ടിങ് ആയിരുന്നു. അതു വായിച്ചതുകൊണ്ട് കൃത്യം കണക്കുകളൊക്കെ വച്ച് ഉത്തരമെഴുതാൻ കഴിഞ്ഞു. ഞാൻ പറഞ്ഞുവന്നത് നിസ്സാരമായി നമ്മൾ തള്ളിക്കളയുന്ന വിവരങ്ങൾ പോലും നമുക്ക് വലിയ നേട്ടങ്ങളുണ്ടാക്കിത്തരും.

10. കിഫ്റേയിലെ ജില്ലാ കളക്ടർ എന്ന ജോലിയെ കുറിച്ച്…? നാഗാലാണ്ട് കേഡറിൽ ദിമാപുർ ജില്ലായുടെ അസിസ്റ്റന്റ് കളക്ടറായി 2012 ജൂലൈ മാസത്തിൽ ആദ്യ നിയമനം. തുടർന്ന് സബ് കളക്ടറായി കോഹിമയിൽ. പിന്നീട് വിവിധ തസ്തികകളിൽ. ഒടുവിൽ 2017 ൽ നവംബർ 24 മുതൽ നഗാലാൻഡിലെ അതിർത്തിയിലെ കീഫ്റെ ജില്ലായുടെ ജില്ലാ കളക്ടർ. അഞ്ചു ഗോത്ര വിഭാഗങ്ങൾ താമസിക്കുന്ന, ഇന്ത്യയിലെ എറ്റവും പിന്നോക്ക ജില്ലായായി പ്രധാന മന്ത്രി തെരഞ്ഞെടുത്ത അഞ്ച് ജില്ലയിൽ ഒന്നാണിത്…

11. വിരലറ്റം എന്ന ആത്മകഥയെ കുറിച്ച് എന്തെങ്കിലും…..? ഐഎഎസ് പരീക്ഷ പാസായി എന്നതു തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ അതിശയമായിരുന്നു. പരീക്ഷയ്ക്കു പരിശ്രമിക്കുമ്പോഴും എഴുതുമ്പോഴുമൊന്നും എനിക്ക് ഇതു കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. സിവിൽ സർവീസ് വിജയകഥകളൊക്കെ വായിക്കുമ്പോൾ തോന്നുന്ന ഒരു പ്രശ്നം അവർ പറഞ്ഞതും നമ്മൾ വായിച്ചെടുക്കുന്നതുമായി ഒരുപാട് അന്തരമുണ്ടാകാറുണ്ട്. ഐഎഎസിനും പാവപ്പെട്ടവർക്കും ഇടയിൽ ഇപ്പോഴും ഒരു മറ അവശേഷിക്കുന്നുണ്ട്. അങ്ങനൊന്നില്ല ആർക്കും പ്രാപ്തമായതാണ് സിവിൽ സർവീസ് എന്നു വിളിച്ചു പറയേണ്ടതുണ്ട്.

12. വളർന്നു വരുന്ന യുവജനതയോടും അവരുടെ രക്ഷിതാക്കളോടും എന്താണ് പറയാനുള്ളത്…? മക്കളുടെ കഴിവില്ലായ്മകളെ ഓർത്ത്‌ നിരാശപ്പെടാതെയും അവരെ കുറ്റപ്പെടുത്താതെയും കൂടെ നിൽക്കാൻ നമുക്ക്‌ കഴിയണം. ഉള്ള കഴിവുകളെ കണ്ടെത്താൻ അവരെ സഹായിക്കണം. കുട്ടികൾക്ക് ആവശ്യമായ നന്മയുടെ പ്രോത്സാഹനം നൽകി അവരുടെ കൂടെ നിൽക്കാൻ മാതാപിതാക്കൾ തയാറാകണം. രണ്ട് പേരോടും കൂടെ ഒരുമിച്ച് പറയുകയാണെക്കീൽ വായനാശീലം നിലനിർത്തുക സേവനങ്ങളും നന്മകളും ഏറെ ചെയുന്നവരായിരിക്കുക. പരസ്പരം സ്നേഹിക്കുന്നവരാക്കുക. ജീവിതത്തിൽ വിജയിക്കാൻ വേണ്ടി കഠിനാധ്വാനം ചെയ്യുക.

13. വായനക്കാരോട് എന്താണ് പറയാനുള്ളത്….? പതിനൊന്നു വയസ്സുവരെ ഒരില പോലെ അല്ലെങ്കിൽ വെള്ളത്തിലൊഴുകുന്ന പൊങ്ങു തടി പോലെ ഒഴുകി നടന്നിരുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. എനിക്കു തോന്നിയ പോലെ മാത്രം ജീവിച്ചു. പന്തുകളിക്കാൻ തോന്നുമ്പോൾ പന്തുകളിക്കാൻ പോകും. മീൻ പിടിക്കണമെന്ന് തോന്നുമ്പോൾ അതിനു പോകും. സ്കൂളിൽ പോകണ്ട എന്നു തോന്നിയാൽ പോകില്ല. ജീവിതത്തിൽ ചെയ്തതെന്തും ഞാൻ നന്നായി ആസ്വദിച്ചു. എന്നാൽ അനാഥാലയത്തിൽ െചന്നതോടെ എന്റെ താൽപര്യങ്ങൾക്കൊന്നും ഒരു പ്രാധാന്യവും ഇല്ലാതായി.

എന്താണോ അവിടെ ഉള്ളത് അതുമായി താദാത്മ്യപ്പെട്ടു പോകേണ്ടി വന്ന ജീവിതത്തിലെ മറ്റൊരു കാലം. സ്വന്തം ഇഷ്ടത്തിനു മാത്രം ജീവിച്ച പത്തു വർഷവും, സ്വന്തം ഇഷ്ടങ്ങളൊന്നും നിറവേറ്റാൻ സാധ്യതയില്ലാത്ത പത്തുവർഷവും. ഇരുപത്തൊന്ന് വയസ്സിനുള്ളിൽ ഇതു രണ്ടും അനുഭവിക്കാൻ കഴിഞ്ഞു എന്നതാണ് എന്റെ ജീവിതവിജയം. ഇതു രണ്ടും നമ്മുക്ക് ആവശ്യമാണ്. ഇതിന്റെ മധ്യത്തിലെവിടെയോ ആണ് ജീവിതം. അരക്ഷിതത്വങ്ങൾക്കും അച്ചടക്കങ്ങൾക്കും ഇടയിലാണ് ജീവിത വിജയം.

അനാഥാലയം പഠിപ്പിച്ച ഒരു പാഠമുണ്ട് നമ്മുക്ക് കിട്ടാത്തതിനെ കുറിച്ച് ചിന്തിക്കാതെ കിട്ടയതിൽ നിന്ന് ജീവിതത്തിൽ എന്തു ചെയ്യാൻ സാധിക്കുമോ അതു ചെയ്യുക.