ബസ്സുകളിൽ ഇനിമുതൽ ഭയപ്പെടാതെ യാത്ര ചെയ്യാം; പുതിയ നിബന്ധനകൾ ഇങ്ങനെ…

ബസ്സുകളിൽ ഇനിമുതൽ ഭയപ്പെടാതെ യാത്ര ചെയ്യാം. അന്തർ സംസ്ഥാന സ്വകാര്യ ബസ്സ് മുതലാളിമാരെ വരിഞ്ഞുകെട്ടിയുള്ള സർക്കാരിന്റെ പുതിയ ഉത്തരവ്. ബസ് മുതലാളിമാരുടെ കുതന്ത്രങ്ങള്‍ക്ക് കടിഞ്ഞാണിടുന്ന ആ നിബന്ധനകൾ എന്തൊക്കെയെന്ന് യാത്രക്കാരും വ്യക്തമായി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. അവ എന്തൊക്കെയാണെന്ന് വിശദമായി മനസിലാക്കാം.

നിയമങ്ങൾ ഇങ്ങനെ : യാത്രാവഴിയിൽ 50 കിലോമീറ്റർ ഇടവിട്ടുള്ള സ്ഥലങ്ങളിലെ ടോയിലറ്റ്, റിഫ്രഷ്‌മെന്റ് സൗകര്യത്തെക്കുറിച്ചുള്ള വിവരം യാത്രക്കാർക്ക് ലഭ്യമാക്കണം. ബസ് യാത്ര പുറപ്പെട്ടാല്‍ ഓരോ 50 കിലോമീറ്റർ കഴിയുമ്പോഴും പ്രാഥമിക സൗകര്യങ്ങള്‍ക്ക് വാഹനം നിർത്തണം. വാഹനം ബ്രേക്ക്ഡൗൺ ആയാൽ പകരം ഏർപ്പെടുത്താനുള്ള സംവിധാനം ലൈസൻസിക്കോ ഓപ്പറേറ്റർക്കോ ഉണ്ടായിരിക്കണം.

യാത്ര ആരംഭിക്കുന്നതിന് മുമ്പ് വാഹനത്തിലെ ജീവനക്കാരുടെ പേരും നമ്പരും നൽകണം. യാത്രക്കാര്‍ക്ക് നല്‍കുന്ന ടിക്കറ്റിൽ വാഹനം, യാത്രക്കാർ,  ജീവനക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ ഉൾപ്പെടുത്തണം. വാഹനങ്ങളുടെ സമയക്രമം യാത്രക്കാർക്ക് കാണാനാവും വിധം എഴുതിപ്രദർശിപ്പിക്കണം. വാഹനങ്ങൾ എവിടെയെത്തിയെന്നത് ഡിജിറ്റൽ സംവിധാനത്തിലൂടെ കാണിക്കണം.

അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഏജൻസികൾക്ക് ലൈസൻസ് നൽകുന്നതിന് പ്രത്യേക മാനദണ്ഡങ്ങളാണ് സർക്കാർ പുറത്തിറക്കിയത്. എൽ. എ. പി. ടി (ലൈസൻസ്ഡ് ഏജന്റ് ഫോർ പബ്‌ളിക് ട്രാൻസ്‌പോർട്ട്) പുതുക്കുമ്പോഴും പുതിയത് നൽകുമ്പോഴും ഈ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി.

ബുക്കിംഗ് ഓഫീസിന് കുറഞ്ഞത് 150 ചതുരശ്രഅടി വിസ്തീർണം ഉണ്ടാവണം. സ്ത്രീകൾ ഉൾപ്പെടെ പത്ത് യാത്രക്കാർക്കെങ്കിലും ഇരിക്കുന്നതിനുള്ള സ്ഥലം, ടോയിലറ്റ് സൗകര്യം, ലോക്കർ സംവിധാനത്തോടെയുള്ള ക്‌ളോക്ക് റൂം, ആറു മാസം ബാക്കപ്പുള്ള സി. സി. ടി. വി, കുടിവെള്ളം, അഗ്‌നിശമന സംവിധാനങ്ങൾ എന്നിവ ഓഫീസിൽ ഉണ്ടായിരിക്കണം.

മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ ബസുകൾ നിറുത്തുന്നതിന് മതിയായ സ്ഥലം ഉറപ്പ് വരുത്തണം. അഞ്ച് കിലോമീറ്റർ പരിധിയിൽ വലിയ മൂന്ന് പാസഞ്ചർ വാഹനങ്ങൾ നിർത്തുന്നതിനുള്ള സ്ഥലസൗകര്യം ഉണ്ടാവണം. കെ. എസ്. ആർ. ടി. സി ബസ് സ്റ്റാൻഡിന്റെ 500 മീറ്റർ പരിധിയിൽ ബുക്കിംഗ് ഓഫീസോ പാർക്കിംഗ് സ്ഥലമോ പാടില്ല.

കേരള പോലീസിന്റെയും ആർ. ടി. ഒയുടെയും പരാതി അറിയിക്കാനുള്ള ഫോൺ നമ്പറുകളും വിമൻ ഹെൽപ് ലൈൻ നമ്പറും ഓഫീസിൽ പ്രദർശിപ്പിക്കണം. എൽ. എ. പി. ടി ലൈസൻസ് ഓഫീസിൽ വ്യക്തമായി പ്രദർശിപ്പിച്ചിരിക്കണം. ബുക്കിംഗ് ഓഫീസിന്റെ പേരും ലൈസൻസ് നമ്പരും മുൻവശത്ത് കാണാനാവും വിധം സ്ഥാപിക്കണം. ബസ് ഓപ്പറേറ്റർമാരുടെ പേരും ഫോൺ നമ്പരുകളും പ്രദർശിപ്പിക്കണം.

ആർ. ടി. എ സെക്രട്ടറിക്ക് ത്രൈമാസ റിട്ടേൺ ബുക്കിംഗ് ഓഫീസ് ഉടമ സമർപ്പിക്കണം. യാത്രക്കാരുടെ വിവരം നിശ്ചിത ഫോമിൽ സൂക്ഷിക്കണം. ഒരു വർഷം വരെ ഈ ലിസ്റ്റ് സൂക്ഷിച്ചിരിക്കണം. യാത്രക്കാരുടെ ലഗേജ് അല്ലാതെയുള്ള സാധനങ്ങളും നിയമവിരുദ്ധമായ വസ്തുക്കളും വാഹനത്തിൽ കൊണ്ടുപോകരുത്.

വാഹനം, ജീവനക്കാർ, യാത്രക്കാർ, ഹെൽപ്‌ലൈൻ നമ്പറുകൾ, പോലീസ്, മോട്ടോർവാഹന, വിമൻ ഹെൽപ് ലൈനുകൾ എന്നിവയുടെ വിവരം ടിക്കറ്റിലുണ്ടാവണം. ലൈസൻസ് എടുക്കുന്നയാൾക്ക് 18 വയസ് പൂർത്തിയായിരിക്കണം. ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്നതിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിബന്ധനയിൽ നിഷ്‌കർഷിച്ചിട്ടുണ്ട്.

സംഭവങ്ങളുടെ ചൂടൊന്ന് അടങ്ങുമ്പോള്‍ പഴയരീതി തന്നെ തുടരാമെന്ന ബസ് മുതലാളിമാരുടെ വ്യാമോഹം ഇനി നടക്കില്ലെന്ന് ഗതാഗത സെക്രട്ടറി പുറത്തിറക്കിയ ഈ സർക്കുലറിലെ നിബന്ധനകള്‍ വ്യക്തമാക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട് – അഡ്വ. ശ്രീജിത്ത് പെരുമന.