മലമുകളിൽ നിന്നും വിമാനമിറങ്ങുന്നത് കാണാം, 2000 വർഷം പഴക്കമുള്ള ക്ഷേത്രം

വിവരണം – അജ്മൽ അലി പാലേരി.

വീട്ടിലെ മുകൽനിലയിലുള്ള എന്റെ മുറിയുടെ ജനാലയിലൂടെ നോക്കിയാൽ ദൂരെ ഊരകം മല കാണാം. സമുദ്രനിരപ്പിൽനിന്നും രണ്ടായിരത്തോളം അടി ഉയരത്തിലങ്ങിനെ തലയുയർത്തിനിൽക്കുന്ന ഊരകം മല മലപ്പുറം ജില്ലയിലെ ഉയരംകൂടിയ പ്രദേശങ്ങളിലൊന്നാണ്. ഊരകം മല ടൂറിസ്റ്റ് കേന്ദ്രമാക്കുന്നുവെന്ന പത്രവാർത്ത കണ്ടതിൽ പിന്നെ എന്റെ നാടും ലോകമാറിയുമെന്നും, ദിവസവും ആയിരക്കണക്കിനു സഞ്ചാരികൾ വരുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാവുമെന്നെല്ലാമുള്ള സപ്നങ്ങൾ കണ്ടിട്ടു വർഷങ്ങൾ കടന്നുപോയിരിക്കുന്നു.

സമയം അഞ്ചരയായതും എന്നെ ഉണർത്താമെന്നേറ്റ മൊബൈൽ അലാം സ്വപ്നത്തിൽ നിന്നും യാഥാർഥ്യത്തിലേക്ക് വളരെവേഗം എന്നെ കൂട്ടിക്കൊണ്ടുവന്നു. തൊണ്ണൂറുകളുടെ അവസാനത്തിൽ വന്ന പത്രവർത്തകളുടെ ഫലമായി ഞാനടക്കമുകള നാട്ടുകാർ സ്വപ്നങ്ങളിൽ നിന്നും യാഥാർഥ്യങ്ങളിലേക്ക് ദൂരമിനിയുമുണ്ടെങ്കിലും രാത്രിയിൽ ഞാൻ കണ്ട സ്വപ്നം യാഥാർഥ്യമാക്കാനുള്ള ദൂരം കുറക്കാൻ ഞാൻ തീരുമാനിച്ചു. പ്രഭാതകൃത്യങ്ങൾ വേഗത്തിലാക്കി ബൈക്കുമെടുത്തു സുഹൃത്തിനെയും കൂട്ടി ഊരകം മല ലക്ഷ്യമാക്കി നീങ്ങി.

അരിമ്പ്രമലയും ചെരുപ്പടിമലയും ഊരകം മലയും ഉൾപ്പെടുന്ന മലമ്പ്രദേശത്തെ ഉയരം കൂടിയ സ്‌ഥലമാണ് തിരുവോണമല. മലപ്പുറം – വേങ്ങര സംസ്ഥാനപാതയിൽ ഊരകം പൂളാപ്പീസ് എന്ന സ്ഥലത്തുനിന്നും നാലുകിലോമീറ്ററോളം യാത്ര ചെയ്താൽ മലമുകളിലെ ട്രെക്കിങ്ങ് പോയിന്റിലെത്താം. ഇതിനടുത്തായാണ് മിനിഊട്ടി വ്യൂപോയിന്റും, പ്രൈവറ്റ് പ്രോപ്പർട്ടിയുടെ ഭാഗമായുള്ള എരുമപ്പാറ വ്യൂപോയിന്റുമുള്ളത്. എന്റെ വീട്ടിൽ നിന്നും നോക്കിയാൽ കാണുന്ന എരുമപ്പാറ വ്യൂപോയിന്റിൽ നിന്നുള്ള പ്രഭാത കാഴ്ചകൾ വർണ്ണനകൾക്കതീതമാണ്. മഞ്ഞു മേഘങ്ങൾക്കുള്ളിൽ നിന്നും സൂര്യൻ പൊങ്ങിവരുന്നതിനു മുന്നേ തന്നെ മലയടിവാരത്തെ ക്ഷേത്രത്തിൽനിന്നുള്ള കീർത്തനങ്ങൾ കേൾക്കാം.

എരുമപ്പാറ വ്യൂപോയിന്റിൽ നിന്നും ഒരു കിലോമീറ്റർകൂടി മുന്നോട്ടപോയാൽ തിരുവോണമലയിലേക്കുള്ള ട്രെക്കിങ് ആരംഭിക്കുന്ന സ്ഥലത്തെത്താം. വാഹനം പാർക്ക് ചെയ്ത് മുന്നോട്ട് നീങ്ങുമ്പോൾ ഞങ്ങളെകൂടാതെ നിരവധി സഞ്ചാരികൾ അവിടെയുണ്ടായിരുന്നു. പക്ഷികളുടെ കാളകളാരവം കേട്ടുകൊണ്ട് ഇരുപത് മിനിറ്റെടുത് ചെങ്കുത്തായകയറ്റം കയറി മലമുകളിലെത്തുമ്പോൾ ഞങ്ങളെ സ്വാഗതം ചെയ്തത് പുരാതന ക്ഷേത്രമുറ്റത്തെ വാനരപ്പടയാണ്.

കേരളത്തിൽ ശബരിമല കഴിഞ്ഞാൽ ഏറ്റവും പഴക്കം കൂടിയ ക്ഷേത്രം സഞ്ചാരികൾക്കും വിശ്വാസികൾക്കും പുതിയകാഴ്ചയാണ്. ഏകദേശം 2000 വർഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ നിർമിതി തീർത്തും കരിങ്കല്ലുകൊണ്ടുള്ളതാണ്. ഇതിനോട് ചേർന്നു പുതുതായി പണികഴിപ്പിച്ച ഒരു ക്ഷേത്രവും കാണാം. എല്ലാവർഷവും തുലാം മാസത്തിലെ തിരുവോണനാളിൽ ഇവിടെ ഉത്സവം നടക്കുമ്പോൾ വിശ്വാസികൾ മല കയാറാറുണ്ട്, അതുകൊണ്ടാണ് ഊരകം മലയെ തിരുവോണമല എന്നറിയപ്പെടുന്നത്.

ക്ഷേത്രമുറ്റത്തെ കൽപ്പടവിൽ വിശ്രമിച്ചു ക്ഷീണം മാറ്റിയ ശേഷം അല്പം കൂടി മുകളിലേക്ക് കയറി പടിഞ്ഞാറോട്ട് നടന്നാൽ കരിപ്പൂർ വിമാനത്താവളത്തിൽ സിഗ്നൽ സ്ഥാപിച്ച സ്ഥലത്തെത്താം. കമ്പിവേലികൊണ്ടു സംരക്ഷിക്കുന്ന ഈ സിഗ്നലിൽ നിന്നുള്ള രാത്രിയിലെ ചുവന്ന പ്രകാശം വിമാനത്തിലെ പൈലറ്റുമാരെ സഹായിക്കാനുള്ളതാണ്. ഇവിടെ നിന്നും വടക്കുപടിഞ്ഞാറ് മാറി ദൂരെ കരിപ്പൂർ വിമാനത്താവളവും വിമനമിറങ്ങുന്നതും കാണാം.

സമയം എട്ടുമണികഴിഞ്ഞതും ചുറ്റുമുള്ള കാഴ്ചകൾ മറച്ചുകൊണ്ടു കോടമൂടിയത് ഞങ്ങൾ അടക്കമുള്ള സഞ്ചരികളെ സന്തോഷത്തിലാക്കി. താഴെ മലഞ്ചെരുവുകൾക്കിടയിലൂടെയുള്ള മഞ്ഞുമേഘങ്ങളുടെ യാത്ര മലകയറിവരുന്ന സഞ്ചാരികൾക്ക് പുതുതുമായുള്ളതാണ്. മലപ്പുറം നഗരത്തിന്റെ വിദൂര കാഴ്ചയോടൊപ്പം ചുറ്റിലുമുള്ള മലനിരകളിലെ പച്ചപ്പും സഞ്ചാരികൾക്ക് കാണാമെങ്കിലും അതിനെല്ലാം അഭംഗിയെന്നോണം നാട്ടുകാർക്ക് ഭീഷണിയാകുന്ന അനുമതി ഉള്ളതും ഇല്ലാത്തതുമായ നൂറുക്കണക്കിന് കരിങ്കൾകൊറികൾ ഈ മലകളിലായി പ്രവർത്തിക്കുന്നുണ്ട്. എല്ലാ പാർട്ടികളിലുമുള്ള രാഷ്ട്രീയ നേതാക്കന്മാർക്കും ഉദ്യോഗസ്ഥനമാർക്കും വേണ്ടുവോളം ക്യാഷ് കിട്ടുന്നത് കൊണ്ടുതന്നെ അവർ ഈ കോറി മാഫിയകൾക്കെതിരെ മനപ്പൂർവ്വം കണ്ണടക്കുമ്പോൾ മറ്റൊരു കവളപ്പറയും പെട്ടിമുടിയും ആവർത്തിച്ചാൽ പിന്നെ ഞാൻപോലും ഈ ലോകത്തു കാണില്ലെന്നതാണ് യാഥാർഥ്യം.

സാധാരണ വൈകുന്നേരങ്ങളിൽ വീട്ടിലിരിക്കുമ്പോൾ കേൾക്കാറുള്ള പാറപൊട്ടിക്കുന്ന ശബ്ദമായിരിക്കാം ഇന്നലെ രാത്രിയിലെ എന്റെ സ്വപ്നത്തിനിതിവൃത്തം. വടക്ക് ഊരകം മലയും തെക്ക് വെങ്കുളമെന്ന കുന്നിൻപ്രദേശവും ഉൾപ്പെടുന്ന എന്റെ ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റിയേക്കാവുന്ന സ്വപ്നം ഒരു റോപ്പ് വേയുടെ രൂപത്തിലായിരുന്നു. അതേ, വെങ്കുളത്തുനിന്നും ഊരകം മലയിലേക്കൊരു റോപ്പ് വെ. താഴെ തെങ്ങിൻതോപ്പുകളും വയലുകളും ഗ്രാമീണ ഭംഗിയുമെല്ലാം ആസ്വദിച്ചുകൊണ്ട് റോപ്പ്‌വേയിലൂടെ സഞ്ചരിക്കുന്ന വിനോദസഞ്ചാരികൾ! മലമുകളിൽ പൈതൃകടൂറിസത്തിന്റെ ഭാഗമായി സംരക്ഷിക്കുന്ന ക്ഷേത്രം, വാച്ച് ടവർ കൂടാതെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നല്കിക്കൊണ്ടെന്നവണ്ണം സഞ്ചാരികളെയും കാത്ത് സൈക്കിൾ സ്റ്റേഷൻ.

വർഷങ്ങൾക്കുമുമ്പ് “ഊരകം മല ടൂറിസ്റ്റ് കേന്ത്രമാക്കുന്നുവെന്ന” വാർത്ത ഞാൻ ഉൾപ്പെടുന്ന നാട്ടുകാർക്ക് സ്വപ്നങ്ങൾ നൽകിയെങ്കിൽ, ഇതും ഒരു സ്വപ്നം മാത്രമായി അവശേഷിക്കരുതെ എന്നു ആഗ്രഹിച്ചുകൊണ്ടു കൊണ്ടാമഞ്ഞിനിടയിലൂടെ ഞങ്ങൾ മലയിറങ്ങുമ്പോഴും സഞ്ചാരികളുടെ ചെറുസംഘങ്ങൾ മലകയറുന്നുണ്ടായിരുന്നു.