എരുമേലിയിൽ പരസ്യ മൂത്രം ഒഴിക്കലിന് ‘പരസ്യശിക്ഷ’

എരുമേലി ബസ് സ്റ്റാൻഡ് – അയ്യപ്പ സ്വാമിയേയും വാവരു സ്വാമിയേയും കാണാന്‍ തീര്‍ത്ഥാടക ലക്ഷങ്ങള്‍ എത്തുന്ന സഥലം.. ആയിരകണക്കിന് വിദൃാര്‍ത്ഥികളുടെ
ഇടത്താവളം.. യാത്രക്കാരും അത്രതന്നെ… നൂറിലധികം ബസുകള്‍ സര്‍വ്വീസ് നടത്തുന്ന സ്റ്റാന്റ്… ശരണൃ ,കൊമ്രേഡ് ,റോബിന്‍ LMS, KMS ,അറഫ തുടങ്ങിയ വീരകേസരികളുടെ ഇടത്താവളം.. കാര്യം ഇതൊക്കെയായിരുന്നുവെങ്കിലും ഇവിടെ ഒരു മൂത്രപ്പുര ഉണ്ടായിരുന്നില്ല. യാത്രക്കാരുടെയും മറ്റും പ്രതിഷേധം മൂലം പിന്നീട് ഇവിടെ പൊതു ശൗചാലയം വരികയും ചെയ്തു.

കാര്യങ്ങളെല്ലാം ഇതോടെ ക്ലിയറായി എന്നു കരുതിയിരിക്കുമ്പോഴായിരുന്നു അടുത്ത പ്രശ്നം വരുന്നത്. നിരന്തര പരിശ്രമത്തിനൊടുവിൽ വന്ന മൂത്രപ്പുരയിൽ കാര്യം സാധിക്കാൻ മിക്കയാളുകൾക്കും ഒരു മടി. നിർത്തിയിടുന്ന ബസ്സിന്റെ പിന്നിലും മറ്റുമായി മൂത്രശങ്ക തീർത്തുകൊണ്ട് എല്ലാവരും സംതൃപ്തിയടഞ്ഞു. അവസാനം ഈ പരിപാടി ഇല്ലാതാക്കുവാനായി എരുമേലിയിലെ പൗരസമിതി തന്നെ മുന്നിട്ടിറങ്ങേണ്ടി വന്നു. ബസ്സുകൾക്ക് പിന്നിൽ ഒളിച്ചു നിന്ന് മൂത്രമൊഴിക്കുന്നവരുടെ ചിത്രം എടുക്കുകയും അത് പരസ്യപ്പെടുത്തുമെന്നുമായിരുന്നു പൗരസമിതി കൈക്കൊണ്ട നടപടി. ഈ വിവരം ഫ്ലെക്സ് അടിച്ചു പരസ്യമായി വെക്കുകയും ചെയ്തു.

 

സംഭവം ഇത്രയുമായതോടെ എല്ലാം അവസാനിച്ചു എന്നു കരുതിയവർ വീണ്ടും മൂക്കു ചുളിക്കേണ്ടി വന്നു എന്നതാണ് യാഥാർഥ്യം. മുന്നറിയിപ്പിനെയും ഫ്ളക്സിനെയും കാറ്റിൽപ്പറത്തി മൂത്രമൊഴിക്കൽ കലാപരിപാടി വീണ്ടും തുടർന്നു. എന്നാൽ അവർ പണിപാളിയെന്നു മനസ്സിലാക്കിയത് പൗരസമിതിയുടെ പിന്നീടുള്ള ഇടപെടൽ കണ്ടതോടെയാണ്. മൂത്രമൊഴിക്കരുതെന്ന മുന്നറിപ്പ് ബോർഡ് വെച്ചിട്ടും പരസ്യമായി ധിക്കരിച്ച് മൂത്രമൊഴിച്ച ബസ് ജീവനക്കാരന്റെ ചിത്രം എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇതോടെ ഇയാൾക്കെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ഉയർന്നത്.

സംഭവം വൈറൽ ആയതോടെ ബസ് സ്റ്റാൻഡിൽ പരസ്യമായി മൂത്രമൊഴിക്കാൻ എല്ലാവര്ക്കും പേടിയായി. ഇപ്പോൾ എല്ലാവരും തൊട്ടടുത്തുള്ള മൂത്രപ്പുരയിലാണത്രേ കാര്യം സാധിക്കുന്നത്. ബസ് സ്റ്റാന്റ് പരിസരം മലിനമായി കിടക്കുന്നു എന്ന എരുമേലി നിവാസികളുടെ പരാതി കാലങ്ങളായി നിലവിലുള്ളതാണ്. നിലവിൽ മാലിന്യകൂമ്പാരങ്ങൾക്കൊപ്പം മനുഷ്യവിസർജനം കൂടി എത്തുമ്പോൾ യാത്രക്കാർ ഏറെ ബുദ്ധുമുട്ട് അനുഭവിക്കുന്നതിനായി ആരോപണമുണ്ട്. ഏരുമേലി കൂടാതെ കേരളത്തിലെ മിക്ക ബസ് സ്റ്റാന്റുകളിലും ഇത്തരത്തിൽ പരസ്യമായി മൂത്രമൊഴിക്കുന്നത് പതിവാണ്.

വിവരങ്ങൾക്ക് കടപ്പാട് – naradanews.