എന്താണ് ഓറഞ്ച് അലർട്ട്? എന്താണ് റെഡ് അലർട്ട്? നിങ്ങളുടെ സംശയങ്ങൾക്കിതാ ഉത്തരം..

കേരളത്തിൽ ഡാമുകൾ തുറന്നു വിടുന്ന സാഹചര്യം ഉണ്ടായപ്പോഴും പ്രളയം ദുരിതങ്ങൾ വിതച്ചു നിൽക്കുന്ന സമയത്തും, മഴ കനക്കുന്ന അവസരത്തിലും നാം മാധ്യമങ്ങളിലൂടെ കേട്ട/കേട്ടുകൊണ്ടിരിക്കുന്ന വാക്കുകളാണ് യെല്ലോ അലർട്ട്, ഓറഞ്ച് അലർട്ട്, റെഡ് അലർട്ട് എന്നിവ. ശരിക്കും എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് എന്ന് ഇപ്പോഴും ചില ആളുകൾക്ക് അറിയില്ല. മിക്കയാളുകളും ഞങ്ങളോട് അതിനെക്കുറിച്ച് ഇന്നും സംശയങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ലേഖനം തയ്യാറാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്.

കാലാവസ്ഥയില്‍, പ്രത്യേകിച്ച് മഴയുടെ ലഭ്യതയില്‍ വരുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ചും, കരുതിയിരിക്കേണ്ട പ്രശ്നങ്ങള്‍ക്കും മുന്നോടിയായി അത് ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശത്തെ ജനങ്ങള്‍ക്ക് നല്കുന്ന മുന്നറിയിപ്പുകളാണ് ഈ അലർട്ടുകൾ. മുന്നറിയിപ്പുകളില്‍ ഏറ്റവും ആദ്യത്തെതാണു യെല്ലോ അലര്‍ട്ട്. ‘കാലാവസ്ഥ പ്രതികൂലമായിരിക്കുന്നു തയാറായിരിക്കണം’ എന്ന സന്ദേശമാണ് യെല്ലോ അലര്‍ട്ടിലൂടെ നല്‍കുന്നത്. പ്രതികൂല കാലാവസ്ഥയുമായി ബന്ധപ്പെട്ട് നല്‍കുന്ന രണ്ടാംഘട്ട മുന്നറിയിപ്പാണ് ഓറഞ്ച് അലര്‍ട്ട്. ആദ്യത്തേത് യെല്ലോ അലര്‍ട്ട്. ഏറ്റവും അപകടകരമായ അവസ്ഥയില്‍ ഒടുവിലായാണു റെഡ് അലര്‍ട്ട് നല്‍കുക.

ദുരിതബാധിത മേഖലകളിലെ ആളുകള്‍ക്കു സ്വയം തയാറായിരിക്കാനായി പുറപ്പെടുവിക്കുന്ന രണ്ടാംഘട്ട മുന്നറിയിപ്പാണു ഓറഞ്ച് അലര്‍ട്ട്. ‘അവസ്ഥ വളരെ മോശമാണ് ഏതുസമയത്തും പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാമെന്ന’ മുന്നറിയിപ്പാണ് ഓറഞ്ച് അലര്‍ട്ട് നല്‍കുന്നത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ ഏതു സമയവും പ്രദേശം വിട്ടുപോകാന്‍ ആളുകള്‍ തയാറായിരിക്കണം. കാലാവസ്ഥ പ്രതികൂലമായിരിക്കുമ്പോള്‍ നല്‍കുന്ന മുന്നറിയിപ്പുകളില്‍ ഏറ്റവും ഒടുവിലത്തെതാണു റെഡ് അലര്‍ട്ട്. ഇതു ലഭിച്ചാല്‍ ഉടന്‍ ദുരിതബാധിത മേഖലയില്‍ നിന്ന് നിര്‍ദ്ദേശിക്കപ്പെട്ട സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് ആളുകള്‍ മാറേണ്ടതാണ്. 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ഈ മേഖലകളിൽ ഉണ്ടാകും.

244.4 മില്ലിമീറ്ററിന് മുകളിൽ മഴ ലഭിക്കുന്ന മേഖലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. 124.5 മുതൽ 244.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. മഴ ശക്തി പ്രാപിച്ചു വരുമ്പോൾ തന്നെ നൽകുന്ന ജാഗ്രതാ നിർദേശമാണ് യെല്ലോ അലർട്ട്. 64.4 മുതൽ 124.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമ്പോഴാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുക. യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. എന്നാൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു.

കാലാവസ്ഥ, മറ്റ് കരുതിയിരിക്കേണ്ട കാര്യങ്ങള്‍ എന്നിവയ്ക്ക് മുന്‍പ് അത് ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശത്തിന് മൂന്ന് തരത്തിലുള്ള അലര്‍ട്ടുകളാണ് നല്‍കുന്നത്. യെല്ലോ, ഓറഞ്ച്, റെഡ് എന്നീ നിലയിലാണ് അലര്‍ട്ടുകള്‍. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടി കടന്നപ്പോഴാണ് 2018 ആഗസ്റ്റിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒരു ജാഗ്രതാ മുന്നറിയിപ്പ് മാത്രമാണ് ഓറഞ്ച് അലര്‍ട്ട്. 2399 അടിയിലെത്തിയ സമയത്ത് റെഡ് അലേർട്ടും പ്രഖ്യാപിച്ചു. സാധാരണ 2340 അടിയിലെത്തുമ്പോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് അന്ന് റെഡ് അലര്‍ട്ട് നേരത്തേ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.