കോവിഡിനിടയിൽ പാക്കിസ്ഥാനിൽ നടന്ന വലിയൊരു വിമാനദുരന്തം

ലോകം മുഴുവനും കോവിഡ് എന്ന മഹാമാരിയ്ക്ക് മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന സമയത്ത് ഏവരെയും ഞെട്ടിച്ചു കൊണ്ടൊരു വിമാനാപകടം. 2020 മെയ് 22നു പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ 8303 എന്ന വിമാനം കറാച്ചി എയർപോർട്ടിനു സമീപത്തായി ജനവാസ മേഖലയിൽ തകർന്നു വീണുണ്ടായ ആ അപകടത്തിൽ 97 പേരായിരുന്നു മരിച്ചത്. ആ വിമാനാപകടം നടന്നത് ഇങ്ങനെ.

2020 മെയ് 22, പാക് സമയം ഉച്ചയ്ക്ക് ഒരു മണി. ലാഹോറിലെ അല്ലാമ ഇഖ്ബാൽ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും കറാച്ചിയിലേക്ക് പുറപ്പെടാൻ തയ്യാറായി നിൽക്കുകയായിരുന്നു പാക്കിസ്ഥാന്റെ ഫ്‌ളാഗ് കാരിയറായ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ PK8303 എന്ന എയർബസ് A320 വിമാനം. പതിനെണ്ണായിരത്തോളം മണിക്കൂറുകൾ ഫ്ലയിങ് എക്സ്പീരിയൻസുള്ള പാകിസ്ഥാൻ എയർലൈൻസിന്റെ ഏറ്റവും സീനിയർ പൈലറ്റായ ക്യാപ്റ്റൻ സജ്ജാദ് ഗുൽ, ഫസ്റ്റ് ഓഫീസർ ഉസ്മാൻ അസം എന്നിവരുൾപ്പെടെ വിമാനത്തിൽ ആകെ 99 പേരായിരുന്നു ഉണ്ടായിരുന്നത്.

എല്ലാ ക്ലിയറൻസുകളും പൂർത്തിയാക്കി ഉച്ചയ്ക്ക് 1.05 നു PK8303 ലാഹോറിൽ നിന്നും കറാച്ചിയിലേക്ക് പറന്നുയർന്നു. ലാഹോർ ടു കറാച്ചി ഫ്ളയിങ് ടൈം ഒന്നേമുക്കാൽ മണിക്കൂറോളമാണ്. ലാൻഡ് ചെയ്യുവാൻ ഏതാണ്ട് 20 ഓളം മിനിറ്റുകൾ ബാക്കി നിൽക്കെ കറാച്ചി ജിന്ന എയർപോർട്ടിലെ എയർ ട്രാഫിക്കോൺട്രോളറിൽ നിന്നും വിമാനത്തിന്റെ ക്യാപ്റ്റന് ഒരു മുന്നറിയിപ്പ് ലഭിച്ചു. ലാൻഡ് ചെയ്യേണ്ട എയർപോർട്ടിന് 15 നോട്ടിക്കൽ മൈൽ ദൂരത്തിലെത്തിയ ഈ വിമാനം 7000 അടി ഉയരത്തിൽ പറക്കേണ്ടതിനു പകരം 10,000 അടി ഉയരത്തിലായിരുന്നു പറന്നിരുന്നത്. വിമാനത്തിന്റെ ഉയരം കുറച്ചുകൊണ്ട് ആവശ്യമായ ഉയരത്തിൽ പറക്കാൻ ആയിരുന്നു ATC യിൽ നിന്നുള്ള നിർദേശം. എന്നാൽ വിമാനം താഴ്ത്തുന്നതിനു പകരം ഈ ഉയരത്തിൽ താൻ ഓക്കേ ആണ് എന്നുള്ള രീതിയിലായിരുന്നു ക്യാപ്റ്റൻ്റെ പ്രതികരണം.

വിമാനം എയർപോർട്ടിന് ഏകദേശം 10 നോട്ടിക്കൽ മൈൽ ദൂരത്തിൽ എത്തിയപ്പോൾ 3000 അടി ഉയരത്തിൽ പറക്കേണ്ടതിന് പകരം 7000 അടി ഉയരത്തിലായിരുന്നു ഈ ഫ്ലൈറ്റ്. ഉടൻ തന്നെ ഫ്ലൈറ്റ് താഴ്ന്നു പറക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ATC യിൽ നിന്നുള്ള രണ്ടാമത്തെ അറിയിപ്പും ക്യാപ്റ്റന് ലഭിച്ചു. എന്നാൽ ഈ അവസ്ഥ തങ്ങൾക്ക് കൈകാര്യം ചെയ്യാനാവുമെന്നും മറ്റു പ്രശ്നങ്ങൾ ഇല്ല എന്നുമായിരുന്നു ക്യാപ്റ്റൻ്റെ മറുപടി.

ഇതിനുശേഷം ഏകദേശം 5 നോട്ടിക്കൽ മൈൽ ദൂരം അടുത്തെത്തിയപ്പോഴും വിമാനത്തിൻ്റെ ഉയരവും വേഗതയും കൂടുതലായിരുന്നു. ഇതോടെ വിമാനം ലാൻഡ് ചെയ്യാതെ മറ്റൊരു റൗണ്ട് കുടി കറങ്ങി ഉയരം കുറച്ചുകൊണ്ടുവരാൻ എയർട്രാഫിക് കൺട്രോളർ ക്യാപ്റ്റന് നിർദേശം നൽകി. എന്നാൽ “ഞങ്ങൾ ലാൻഡ് ചെയ്യാൻ തയ്യാറാണ്. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്” എന്നായിരുന്നു ക്യാപ്റ്റൻ മറുപടി പറഞ്ഞത്. ക്യാപ്റ്റൻ്റെ ആത്മവിശ്വാസം നിറഞ്ഞ മറുപടി കേട്ടതോടെ ATC ഫ്ലൈറ്റിനു ലാൻഡ് ചെയ്യാനുള്ള അനുമതി നൽകി.

എന്നാൽ പരിധിയിൽ കവിഞ്ഞ വേഗതയിലായിരുന്നതിനാൽ വിമാനത്തിൻ്റെ ലാൻഡിംഗ് ഗിയർ പ്രവർത്തിക്കുവാൻ സാധിക്കാതെ വന്നു. തൽഫലമായി വിമാനത്തിന്റെ എഞ്ചിനുകൾ റൺവേയിൽ ഉരസുകയും ചെയ്തു. സുഗമമായ ലാൻഡിംഗ് നടക്കില്ലെന്നു മനസ്സിലാക്കിയ ക്യാപ്റ്റൻ വിമാനം ഉയർത്തുകയും മറ്റൊരു ലാൻഡിങ്ങിനായി അനുവാദം തേടുകയും ചെയ്തു. എയർ ട്രാഫിക് കൺട്രോളർ ഫ്ലൈറ്റിനോട് 110 ഡിഗ്രി ഇടത്തോട്ടു തിരിഞ്ഞു 3000 അടി ഉയരത്തിൽ പറക്കാൻ ആവശ്യപ്പെട്ടു.

പൈലറ്റ് അത് അനുസരിച്ചു വിമാനം കൊണ്ടുപോവാൻ ആരംഭിച്ചു. അതിനിടെ വിമാനത്തിന്റെ ഇടതു എൻജിനിൽ നിന്നും പുക കാണാൻ തുടങ്ങി. പിന്നീട് വലതുഭാഗത്തെ എൻജിന്റെയും പ്രവർത്തനം പതുക്കെ നിലയ്ക്കാൻ തുടങ്ങി. എയർ ട്രാഫിക് കൺട്രോളർ നിർദ്ദേശിച്ച പാതയിൽ നിന്നും പെട്ടെന്ന് വിമാനം ഇടത്തേക്ക് തിരിയാൻ തുടങ്ങി. അവസാനമായി ക്യാപ്റ്റൻ എയർ ട്രാഫിക് കൺട്രോളറോട് പറഞ്ഞു, “ഞങ്ങൾ മടങ്ങുകയാണ് സർ, ഞങ്ങൾക്ക് എഞ്ചിനുകൾ നഷ്ടപ്പെട്ടു”. പന്ത്രണ്ട് സെക്കൻഡുകൾക്ക് ശേഷം അദ്ദേഹം ഒരു മെയ്ഡേ അലേർട്ടും നൽകി.

ഉടൻ തന്നെ എയർപോർട്ടിലെ 2 റൺവേകളിൽ ഏതിൽ വേണമെങ്കിലും ലാൻഡ് ചെയ്യാം എന്ന് ATC യിൽ നിന്നും ക്യാപ്റ്റനെ അറിയിച്ചെങ്കിലും, 2 എൻജിനുകളും നഷ്ടമായ അവസരത്തിൽ റൺവേ വരെ എത്തിക്കാൻ ആവശ്യമായ ദൂരമോ ഉയരമോ വിമാനത്തിന് ഇല്ലായിരുന്നതിനാൽ റൺവേക്ക് ഏകദേശം 1400 മീറ്റർ ദൂരത്തിനുള്ളിൽ വിമാനം അപ്പാർട്മെന്റ് സമുച്ചയങ്ങൾക്കു ഇടയിലേക്ക് വീണു തകരുകയാണുണ്ടായത്.

പാക് സമയം ഉച്ചയ്ക്ക് 2.45 നായിരുന്നു ഈ സംഭവം നടന്നത്. കറാച്ചി വിമാനത്താവളത്തിന് തൊട്ടടുത്തായുള്ള മാലിറിലെ മോഡല്‍ കോളനിക്കടുത്തുള്ള ജിന്ന ഗാര്‍ഡന്‍ പ്രദേശത്ത് റെസിഡന്‍ഷ്യല്‍ ഏരിയയിലേക്കായിരുന്നു വിമാനം കൂപ്പുകുത്തിയത്. അപകടം നടന്ന പ്രദേശത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും അവയിൽ ചിലതിന് തീപിടിക്കുകയും, അപകടസമയത്ത് പരിസരത്തുണ്ടായിരുന്ന ഒട്ടനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഭവസ്ഥലത്തെ ഇടുങ്ങിയ തെരുവുകളും ഇടവഴികളും രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു. ഒരുവിധത്തിൽ സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്‌സ് തീ അണയ്ക്കാൻ നന്നായി പാടുപെടുകയും ചെയ്തു. 91 യാത്രക്കാരും 8 ജീവനക്കാരും ഉൾപ്പെടെ 99 പേരുണ്ടായിരുന്ന വിമാനത്തിൽ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ടത് രണ്ടു പേർ മാത്രമായിരുന്നു. ബാക്കി 97 പേരും മരണത്തിനു കീഴടങ്ങി. അപകടം നടക്കുമ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്ന എട്ടുപേർക്ക് പരിക്കേറ്റിരുന്നു. പിന്നീട് അവരിൽ ഒരാൾ മരണപ്പെടുക കൂടി ചെയ്തതോടെ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം 98 ആയി.

2020 ജൂൺ 22 ന് പാകിസ്ഥാൻ Aircraft Accident Investigation Board പ്രഥമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിൽ പറയുന്നത് വിമാനത്തിന് യാതൊരു വിധ കേടുപാടുകളും ഉണ്ടായിരുന്നില്ല എന്നും അപകടം സംഭവിച്ചത് വിമാന തകരാർ മൂലമല്ല, ക്യാപ്റ്റൻ എയർ ട്രാഫിക് കോൺട്രോളറുകളുടെ നിർദ്ദേശങ്ങൾ പാലികാത്തിരുന്നത് കൊണ്ടാണെന്നുമാണ്. കൂടാതെ നിരവധി പ്രോട്ടോകോൾ ലംഘനങ്ങൾ ക്യാപ്റ്റൻ വരുത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ പാകിസ്താനിലെ പൈലറ്റുമാരിൽ വലിയൊരു ശതമാനത്തിനും ശരിയായ ലൈസൻസ് ഇല്ല എന്നും മറ്റും ഈ അപകടവുമായി ബന്ധപ്പെട്ട മറ്റു അന്വേഷങ്ങളിൽ നിന്നും പുറത്തു വന്നിരുന്നു.

അപകടത്തിൽപ്പെട്ട വിമാനം എയർബസ് 2004 ൽ പുറത്തിറക്കിയതും, 2014 വരെ ചൈന ഈസ്റ്റേൺ എയർലൈൻസ് ഉപയോഗിച്ചിരുന്നതുമാണ്. 2014 ൽ ഈ വിമാനം പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് പാട്ടത്തിനടുക്കുകയായിരുന്നു. എന്തായാലും ഈ അപകടത്തെക്കുറിച്ച് ഇപ്പോഴും അന്വേഷണങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് യഥാർത്ഥത്തിൽ അപകടകാരണമെന്ന് ഇനിയും വ്യക്തമാകുവാനുണ്ട്.

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് നിർത്തിവെച്ച ആഭ്യന്തര വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ പാകിസ്ഥാൻ അധികൃതർ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് ഈ അപകടമുണ്ടായത്. 2016 ല്‍ അബോട്ടാബാദില്‍ പാക്കിസ്ഥാൻ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ് 47 പേര്‍ കൊല്ലപ്പെട്ടതിനു ശേഷം പാക്കിസ്ഥാനിലുണ്ടായ ഏറ്റവും വലിയ വിമാനദുരന്തമായിരുന്നു കറാച്ചിയിൽ നടന്ന PK8303 ദുരന്തം.

വിവരങ്ങൾക്ക് കടപ്പാട് – productthoughts, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.