വിശപ്പാണ് ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ വികാരം; മനസ്സു നിറയ്ക്കുന്ന ഒരു അനുഭവക്കുറിപ്പ്

മനുഷ്യന്റെ ഏറ്റവും വലിയ വികാരം എന്തായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? ചിലർ പ്രണയം എന്നു പറയും, മറ്റു ചിലർ കാമം എന്നും പറയും. എന്നാൽ കേട്ടോളൂ, മനുഷ്യന്റെ ഏറ്റവും വലിയ വികാരം വിശപ്പും ദാഹവുമാണ്. മറ്റെന്തിനെയും സഹിക്കുവാനുള്ള കഴിവ് നമുക്കുണ്ട്. എന്നാൽ വിശപ്പും ദാഹവും സഹിക്കാൻ വയ്യാതെ വരുമ്പോഴാണ് നാം നില മറന്നു പോലും പലതും ചെയ്യുന്നത്. അട്ടപ്പാടിയിൽ മധു എന്ന യുവാവിനെ നാട്ടുകാർ കള്ളനെന്നു മുദ്രകുത്തി മർദ്ദിച്ചു കൊലപ്പെടുത്തിയപ്പോഴും അവൻ്റെ വിശപ്പ് എന്ന വികാരത്തെ ആരും മാനിച്ചില്ല എന്നതാണ് സത്യം. അങ്ങനെയൊരു ചിന്ത അവർക്കുണ്ടായിരുന്നെങ്കിൽ മധു ഇന്നും നമുക്കിടയിൽ ജീവിച്ചേനെ.

സ്വന്തം വിശപ്പ് ശമിപ്പിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ വിശപ്പു കൂടി ശമിപ്പിക്കുന്നവനാണ് യഥാര്ഥ മനുഷ്യൻ. വിശപ്പാണ് ഏറ്റവും വലിയ വികാരമെന്നു ബോധ്യപ്പെടുത്തുന്ന ഒരു അനുഭവക്കുറിപ്പ് ഫേസ്‌ബുക്കിലൂടെ പങ്കുവെയ്ക്കുകയാണ് ശിവപ്രസാദ് പോത്താനി എന്ന തൃശ്ശൂർ സ്വദേശി. നമ്മുടെയെല്ലാം മനസ്സു തുറപ്പിക്കുന്ന, അദ്ദേഹത്തിൻ്റെ ആ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുക്കുന്നു. വായിക്കാം…

“തിരക്ക് നിറഞ്ഞ മാളിൽ നിന്ന് ഉച്ചയ്ക്ക് പുറത്ത് ഇറങ്ങുമ്പോഴാണ് പൊരി വെയിലത്ത് നിന്ന് പുസ്തകം വിൽക്കുന്ന ബാലയെ കാണുന്നത്. അവൻ നീട്ടി പിടിച്ചിരിക്കുന്നത് പുസ്തകമല്ല അവന്റെ ജീവിതം തന്നെയാണ് എന്നാണ് മനസ്സ് പറഞ്ഞത്. ഒരു കുപ്പി ജ്യൂസ് എന്റെ കൈയിൽ ഉണ്ടായിരുന്നു. അത് അവൻ നേരെ നീട്ടിയിട്ട് ഞാൻ പറഞ്ഞു “കുടിച്ചോ ഡാ..” വിയർത്ത് ഒലിച്ച്, ആ ചൂടിൽ ഒരു ചെരിപ്പ് പോലും ധരിക്കാതെ ജ്യൂസ് കുടിക്കുന്ന അവനെ കാണുതോറും എന്തെന്നില്ലാത്ത വിഷമം വരുകയാണ്.

പിന്നീട് ചോദിക്കാൻ തോന്നിയത് “നിനക്ക് വിശക്കുന്നുണ്ടോ” എന്നാണ്. ചോദ്യം മുഴവനാക്കുന്നതിനെ മുമ്പെ അവൻ തലയാട്ടി ഉത്തരം തരുകയാണ്. എങ്ങനെ ചേർത്ത് പിടിക്കാതെ ഇരിക്കാൻ തോന്നും അവനെ? അവന്റെ കൈ മുറുകെ പിടിച്ച് മാളിൻ്റെ ഉള്ളിലേക്ക് കയറി. ആദ്യം കണ്ടത് KFC ആണ്. അവൻ അത് കഴിച്ചിട്ടില്ല ഇതുവരെ. അവനെയും കൂട്ടി ഉള്ളിലേക്ക് കയറി. ചുറ്റിലും ഉള്ള ഫാമിലിയും, കുട്ടികളും എന്നെയും അവനെയും മാറി, മാറി നോക്കുന്നുണ്ടായിരുന്നു.

ഞാൻ പതിയെ അവന്റെ വിശേഷങ്ങൾ തിരക്കി. അവന്റെ അച്ഛൻ കിടപ്പിലാണ്. അമ്മയുടെ തൊഴിൽ കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്. അവധിക്കാലത്ത് അവന്റെ പ്രായമുള്ളവർ കളിക്കുമ്പോ ഇവൻ പുസ്തകം വിറ്റ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു. സംസാരത്തിന് ഇടയിൽ അവൻ വീട്ടിലേക്കുള്ള ഭക്ഷണം പതിയെ മാറ്റി വച്ചിട്ട് പറഞ്ഞു. “ഇത് അമ്മയ്ക്കും, അച്ഛനും ഉള്ളതാണ്” എന്ന്. അവന്റെ മുന്നിൽ ഞാൻ കരയാതെ പിടിച്ച് നിന്നത്, അവന് അത് വേദന ഉണ്ടാക്കുമോ എന്ന് ഒറ്റ ചിന്തയിലാണ്.

അവിടെ നിന്ന് ആ പാഴ്സൽ പൊതിയുമായി, അവൻ നടന്ന് അകലുന്നുത് വരെ ഞാൻ നോക്കി നിന്നു. പിന്നീട് എല്ലാം ഞാൻ ചിന്തിക്കും ബാല എന്നെ ഓർക്കുമോ? തീർച്ച.. വിശക്കുമ്പോൾ അവൻ എന്നെ ഓർത്ത് കാണും.

പലർക്കും ഭക്ഷണം വാങ്ങി കൊടുത്തിട്ടുണ്ട്, പലരും വാങ്ങി തന്നിട്ടുണ്ട്. അന്നൊന്നും ഇത്ര വേദന അനുഭവിച്ചിട്ടില്ല. ഉവ്വ്… അച്ചൻ മരിക്കുന്ന ദിവസം ഉച്ചയ്ക്ക് ഒരു മനുഷ്യൻ എനിക്ക് വാങ്ങി തന്ന ഭക്ഷണം. അത് ആലോചിച്ച് ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്…ദേ ഇപ്പോഴും…

ഇത് ഒരിക്കലും പോസ്റ്റായി പറയണമെന്ന് ആഗ്രഹിച്ചതില്ല… ഇത് നടന്നിട്ട് കുറച്ച് മാസങ്ങളായി. ഇടയ്ക്ക് ഫോണിൽ അവനെ കാണുമ്പോ. അവനെ കുറിച്ച് പറയാൻ തോന്നും..”