പ്രണവ് മോഹൻലാലിനെ പരിചയപ്പെട്ട ഞങ്ങളുടെ ഹംപി ട്രിപ്പ് ഓർമ്മകൾ

വിവരണം – Dr. Alvin Antony Panden.

ദേ ഇ ഫോട്ടോയിൽ അറ്റത്തു ഇരിക്കുന്ന മുതലിനെ പറ്റി വർഷങ്ങൾക്ക് മുൻപേ എഴുതണം എന്ന് കരുതിയത് ഇപ്പോൾ കുറിക്കുന്നു. കർണാടകയിൽ എംബിബിസ് പഠിച്ചു കൊണ്ടിരിക്കുന്ന കാലത്തു, ഓരോ സെമസ്റ്റർ എക്സാം കഴിയുമ്പോഴും ഒരു ഹംപി യാത്ര പതിവാക്കി. കാറിലാണ് യാത്ര പതിവുള്ളത്. ചെന്നാൽ സാധാരണ ഗോവന് കോർണറിൽ (ഒരു കഫെ) ആണ് താമസം.

ബാത്രൂം അറ്റാച്ഡ് റൂം. 1000 രൂപ ഒരു ദിവസം. അതിനു താഴെ 800രൂപയുടെ മുറി പക്ഷെ കോമൺ ബാത്രൂം. അതിനും താഴെ ആണെങ്കിൽ 300 രൂപക്ക് കഫെയുടെ സൈഡിൽ 6 അടി മണ്ണ് തരും. അവിടെ ഒരു ടെന്റ് കെട്ടി, അതിൽ കിടന്നുറങ്ങാം അവർക്ക്. ബാത്രൂം കോമൺ തന്നെ. 1000 രൂപയുടെ എന്റെ മുറിയുടെ സൈഡിൽ ഇതുപോലെ ഒരുത്തൻ ടെന്റ് അടിച്ചു കിടപ്പുണ്ട്. ഉള്ളിൽ ചെറിയൊരു ജാട ഇട്ടു ഞാൻ റൂമിലേക്കു കയറി.

ഇടക്ക് ഫുഡ്‌ വാങ്ങാൻ പുറത്തിറങ്ങുമ്പോ ഞാൻ മനസ്സിൽ കരുതും പാവം പയ്യൻ എന്ന്. അങ്ങിനെ ഇരിക്കെ പിറ്റേന്ന് രാവിലെ ആ പയ്യൻ കോമൺ ബാത്‌റൂമിൽ നിന്ന് ഫ്രഷ് ആയി നേരെ ടെന്റിലോട്ടു കേറി. ഈശ്വരാ ഇത് പ്രണവ് മോഹൻലാൽ ആണോ? ഓടി ചെന്ന് ചോദിച്ചു “പ്രണവ് അല്ലേ…?” പുള്ളി ഇറങ്ങി വന്നു “അതെ bro പ്രണവ് ആണ്.” പിന്നെ ഞാൻ എന്തൊക്കെയോ ചോദിച്ചു.

എന്നെ പറ്റി പറയാതെ ഞാൻ ഇങ്ങേരെ കണ്ട സന്തോഷത്തിൽ റൂമിലോട്ടു കേറി. അപ്പോൾ പുള്ളി ന്റെ പിന്നാലെ ഓടി വന്നു ചോദിച്ചു “Bro എന്താ പേര്? ഞാൻ ചോദിക്കാൻ മറന്നു” എന്ന്. ഒരുമിച്ചു ഒരു ചായയും കുടിച്ച് അന്നത്തെ ദിവസം തുടങ്ങി. രണ്ടു ദിവസം സത്യം പറഞ്ഞാൽ സിംപിൾ ജീവിതം എങ്ങിനെ ആയിരിക്കണം എന്ന് ഞങൾ നോക്കി പഠിച്ചു. ഒരു തുള്ളി മദ്യമോ കഞ്ചാവോ മറ്റെന്തെങ്കിലും ലഹരിയോ അയാൾ ഉപയോഗിക്കുന്നത് ഞാൻ കണ്ടില്ല. ഹംപിയിലെ മലകളിൽ ഓടി കേറാനും വിദേശികളോട് സംസാരിച്ചിരിക്കാനും, ടെന്റിൽ ചെറിയ വെളിച്ചത്തിൽ പുസ്തകങ്ങൾ വായിക്കാനും, കാണുന്നവരോട് സ്നേഹത്തിൽ പെരുമാറാനും, ഉള്ളത് കൊണ്ട് ജീവിക്കാനും, അഹങ്കരിക്കാൻ മനുഷ്യന് ഒന്നും ഇല്ലെന്നും, അയാളിൽ നിന്ന് രണ്ടു ദിവസം കൊണ്ട് ഞാൻ പഠിച്ചു.

തിരിച്ചു പോരാൻ കാറിൽ കയറുമ്പോൾ ഞാൻ ചോദിച്ചു. “വീട്ടിലേക് എങ്ങിനെ പോവും?” ചിരിച്ചു കൊണ്ട് പുള്ളി പറഞ്ഞു. “കുഴപ്പമില്ല bro ഇവിടന്നു ബസ് ഉണ്ട് സിറ്റിയിലോട്ടു. പിന്നെ ട്രെയിൻ കിട്ടീട്ടില്ല. എങ്ങനേലും പോവും” എന്ന്. എനിക്കുറപ്പായിരുന്നു അയാള് ടിക്കറ്റ് കിട്ടിയില്ലെങ്കിലും ലോക്കൽ കംപാർട്മെന്റിൽ കേറി ചെന്നൈയിൽ എത്തും എന്ന്. ഒത്തിരി സന്തോഷത്തോടെയും ബഹുമാനത്തോടെയും കൈ കൊടുത്ത് ഞാൻ പിരിഞ്ഞു.

കഫേയിലെ ഹിന്ദിക്കാരി ഓണർ ആന്റി എന്നോട് പറഞ്ഞത് ഞാൻ ഓർത്തു “ആൽവിൻ, അതാണ് കേരള സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ മകൻ. ഇയാൾ ഇടക്ക് ഇവടെ വരും. ഇത് പോലെ ജീവിക്കുന്ന ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. ജാടയുള്ളവർ പ്രണവിനെ ഒന്ന് കാണണം.” ഡൈ ഹാർഡ് മമ്മൂട്ടി ഫാൻ ആയ ഞാൻ ഇത് പോലെ ഒരു മകനെ വളർത്തിയതിൽ മോഹൻലാലിന് മനസിൽ കയ്യടിച്ചു.