BTS ഉം BMTC യും KSRTC യും; ബാംഗ്ലൂരിലെ പൊതുഗതാഗത ഓർമ്മകൾ

എഴുത്ത് – സഞ്ജീവ് കുമാർ.

ഒരു കാലഘട്ടത്തിലെ ജനതയുടെ കഥകൾക്കു മാറ്റുകൂട്ടാൻ ഇവരുണ്ടാകും. BTS (BMTC) എന്ന പ്രസ്ഥാനം നല്ല നിലയിലേക്കെത്തിച്ചേരാൻ നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഓരോ ടിക്കറ്റിനും സമ്മാനക്കൂപ്പൺ നല്കി ഓരോ ദിവസവും നറുക്കെടുപ്പു നടത്തി. നഗരത്തിനുള്ളിൽ ഒതുങ്ങുന്ന സർവ്വീസുകൾക്ക് കറുത്ത ബോർഡും നഗരാതിർത്തി കടന്ന് ഹളളികളിലേക്ക് പോകുന്ന ബസുകൾക്ക് ചുവന്ന ബോർഡും നല്കി. അന്ന് മാറത്തഹള്ളിയൊക്കെ ‘ഹളളി’ ആയതു കൊണ്ടാവാം 333 ആം നമ്പർ മെജസ്റ്റിക്‌ – മാറത്തഹള്ളി ബസിനൊക്കെ ചുവന്ന ബോർഡായിരുന്നു.

പുഷ്പക് ബസുകൾ രംഗപ്രവേശം ചെയ്തത് അന്നത്തെ BTS ബസ് സങ്കല്പത്തെ മാറ്റിമറിച്ചു. നല്ല പ്രതികരണമാണ് യാത്രക്കാരിൽ നിന്നു ലഭിച്ചത്. അല്പം കാശ് കൂടുതൽ കൊടുത്താലും ലിമിറ്റഡ് സ്റ്റോപ്പ് ആയി ഓടുന്ന വ്യത്യസ്ത ഡിസൈനിലുള്ള ബസ്. സീറ്റുകൾക്കും അല്പം ആഢംബരമുണ്ടായിരുന്നു. Daily pass, Monthly pass തുടങ്ങിയവ വളരെക്കാലം മുൻപു തന്നെ BTS പരിചയപ്പെടുത്തിയിരുന്നു. പിന്നീട് പലതരത്തിലുള്ള സർവ്വീസുകൾ നിരത്തിലിറക്കി BTS/BMTC തങ്ങളുടെ കരുത്ത് തെളിയിച്ചു.

ബാംഗ്ലൂർ നഗരം IT hub ആയതിനു ശേഷമാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും നഗരത്തിലേക്ക് ജനങ്ങളുടെ കുത്തൊഴുക്കുണ്ടായത്. ഡെൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങൾക്കൊപ്പം ബെംഗളൂരുവും മെട്രോ സിറ്റിയായി.നഗരത്തിലെ റോഡുകളിലുള്ള സിഗ്നലുകളുടെ എണ്ണം കുറക്കുവാനായി ഫ്ളൈ ഓവറുകൾ പണിതപ്പോൾ അതിലൊരു ഫ്ളൈ ഓവറിൽ സിഗ്നൽ വെക്കേണ്ട ഗതികേടുണ്ടായി.

ബെംഗളൂരു നഗരത്തിന്റെ നാളെയുടെ പുരോഗതിയേപ്പറ്റി വലിയ ഗ്രാഹ്യമില്ലാതിരുന്ന ചിലർ തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് ചെയ്തു കൂട്ടിയ നിർമ്മിതികളിൽ വീർപ്പുമുട്ടി വാഹനങ്ങൾ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ നിരങ്ങി നീങ്ങുന്നു. പഴയ HAL എയർപോർട്ട് അവിടെത്തന്നെ നിലനിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? ആ ഒരു മാറ്റം അനിവാര്യമായിരുന്നു.

ഞങ്ങളൊക്കെ പണ്ട് കോഡി ഹള്ളിയിൽ നിന്ന് ജോഗിംഗിനായി എത്തിയിരുന്നത് ദമ്മലൂരുവിനും 100 Feet റോഡിനും മദ്ധ്യത്തിലുള്ള പാർക്കിലായിരുന്നു. ഇന്നർ റിംഗ് റോഡ് വന്നപ്പോൾ അനേകം ജനങ്ങൾ വ്യായാമത്തിനായി ഉപയോഗിച്ചിരുന്ന ആ പാർക്ക് ഓർമ്മയായി. മലയാള ചിത്രങ്ങൾ റിലീസ് ചെയ്തിരുന്ന ലീഡോ, ഗാലക്സി, ബ്ലൂ മൂൺ ഒക്കെ അപ്രത്യക്ഷമായി. പക്ഷെ നമ്മ മെട്രോ വന്നപ്പോൾ ബെംഗളൂരു നഗരത്തിന് പുതിയ മാനം കൈവന്നു. കുറഞ്ഞ ചിലവിൽ കൂടുതൽ ദൂരും വേഗത്തിൽ എത്താൻ മെട്രോ സഹായിക്കുന്നുണ്ട്.

ഇന്ദിരാ ക്യാൻറീനുകൾ പാവപ്പെട്ടവന്റെ വിശപ്പകറ്റുന്നു. എന്നാലും റോഡ് ഗതാഗതം ഇപ്പോഴും ദുരവസ്ഥ തന്നെ. ഞാൻ പറഞ്ഞു വന്നത് BTS ന്റെ ഡബിൾ ഡക്കർ ബസിനേപ്പറ്റിയാണ്. പക്ഷെ വഴി മാറിപ്പോയി. ക്ഷമിക്കുക. ശിവാജി നഗറിൽ നിന്നും മെജസ്റ്റിക്കിൽ നിന്നും ദൂപ്പനഹള്ളി വരെ ഓടിയിരുന്ന ആ ബസുകൾ പൊതുഗതാഗതത്തിൽ ബെംഗളൂരുവിന്റെ ഒരു മുഖം തന്നെയായിരുന്നു. ഇടത്തേക്കു തിരിക്കുമ്പോൾ മുകൾഭാഗത്തിന്റെ മുൻവശം വലത്തേക്കു പോകുന്ന ആ ബസുകൾ എന്തിനു പിൻവലിച്ചു എന്നു മനസിലാകുന്നില്ല. ബസ് വിട്ടു പോയാലും വിശാലമായ ആ ഫുട് ബോർഡിലേക്ക് ചാടിക്കയറാൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. 100 ഫീറ്റ് റോഡിൽ നിന്ന് CMH റോഡിലേക്ക് കഷ്ടപ്പെട്ടു തിരിഞ്ഞ് പോകുന്ന ആ ഡബിൾ ഡക്കറുകൾ ഇന്നും മനസിൽ നിറഞ്ഞു നില്ക്കുന്നു.

Karnataka RTC യുടെ പഴയ ചുവന്ന ബസുകളും ഗതകാല സ്മരണകളുണർത്തുന്നു. സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽ നിന്ന് മൈസൂരുവിലേക്ക് കേരള ആർ ടി സി യുടെ ഫാസ്റ്റ് പാസഞ്ചർ കാത്തു നില്ക്കുമ്പോൾ പ്രതീക്ഷിക്കാതെ കോഴിക്കോടു നിന്നു കടന്നു വരുന്ന കന്നഡക്കാരൻ. കഴിവതും ഡ്രൈവറുടെയടുത്ത് സീറ്റ് ഒപ്പിക്കാൻ ശ്രമിക്കുന്ന എനിക്ക് ആ ബസിലെ യാത്ര വലിയ ഇഷ്ടമായിരുന്നു. അന്ന് കന്നഡ വലിയ പിടിയില്ലാത്ത മ്മക്ക് ശരീര വലിപ്പത്തിലും സംസാരരീതിയിലും വ്യത്യസ്തതയുള്ള ഡ്രൈവറും കണ്ടക്ടറും തമ്മിലുള്ള സംഭാഷണങ്ങൾ കൗതുകമായിരുന്നു.

പിന്നെ, അവരുടെ ബസുകളിൽ പൊതുവേ ഒരു വല്ലാത്ത ഗന്ധം ഉണ്ടാകും. കാരണം, അതങ്ങനെയാണ്. പ്ലാറ്റ്ഫോമിൽ നിറയെ കപ്പലണ്ടിത്തോടുകളുണ്ടാവും. എന്നാലും പൂവിന്റെ സുഗന്ധമുണ്ടാവും. ബന്ദിപ്പൂർ കാട്ടിലൂടെയുള്ള ആ യാത്രയിൽ ആന, മാൻകൂട്ടം ഒക്കെ കണ്ണിൽപ്പെട്ടാൽ ബസ് നിറുത്തി ആ കാഴ്ചകൾ കാണിച്ചു തരാൻ അവർ ശുഷ്കാന്തി കാണിച്ചിരുന്നു.

ഗുണ്ടൽപേട്ടിനും നഞ്ചനഗുഡുവിനും ഇടക്കുള്ള രണ്ടു വശത്തും നിറയെ മരങ്ങളുള്ള ആ ചെറിയ റോഡിൽ രണ്ടു കർണ്ണാടക ആർ.ടി.സി ബസുകൾ തമ്മിൽ മത്സരിച്ചോടിയത് ഇന്നും അദ്ഭുതമാണ്. ആരു മുന്നിൽ എന്ന മത്സരത്തിനൊടുവിൽ മറ്റവൻ ഞാൻ സഞ്ചരിച്ച ശകടത്തിന് വിലങ്ങനെ വന്നു. നിവൃത്തിയില്ലാതെ മ്മടെ ഡ്രൈവർക്ക് ബസ് ഇടത്തേക്ക് ഒരുക്കേണ്ടി വന്നു.

പിന്നീട് മൈസൂരു ബസ് സ്റ്റാന്റിലെ ഇവരുടെയൊക്കെ പ്രകടനം കണ്ടപ്പോൾ കാര്യം ബോദ്ധ്യമായി. ബെംഗളൂരു പോകേണ്ടവനെ മംഗളൂരു ബസിലേക്ക് ആകർഷിക്കുന്ന ഡ്രൈവർമാരും കണ്ടക്ടർമാരും, അതുപോലെ മറ്റേതോ സ്ഥലത്തേക്കു പോകേണ്ടവരെയൊക്കെ തങ്ങളുടെ ബസിൽ കയറ്റാൻ ശ്രമിക്കുന്ന കണ്ടക്ടർമാരും ഡ്രൈവർമാരും. അതായത് ആൾ കൂടുതൽ കയറിയാൽ അവർക്കു നേട്ടമുണ്ട്. അതാണ് ഈ പരവശത.

നമ്മുടെ കെ.എസ്.ആർ.ടി.സിയാണെങ്കിൽ കൈ കാണിച്ചാൽ അര കിലോമീറ്റർ അപ്പുറത്ത് ബസ് നിർത്തുന്ന കാലം. അപ്പോൾ BTS ആണെങ്കിലും കർണ്ണാടക ആർ ടി സി ആണെങ്കിലും അവരുടെ പ്രസ്ഥാനത്തെ ലാഭത്തിലാക്കാൻ അന്നും ശ്രമിക്കുന്നുണ്ട്. എറണാകുളത്തു നിന്ന് ബെംഗളൂരുവിലേക്ക് ഒന്നര വർഷം മുൻപ് അമ്പാരി സ്ലീപ്പറിൽ യാത്ര ചെയ്തപ്പോൾ സ്റ്റാഫിന്റെ പെരുമാറ്റം ഹൃദ്യമായിരുന്നു. നമ്മുടെ കേരള ആർ.ടി.സി.യെ ഇഷ്ടമല്ല എന്നതല്ല ഇതു കൊണ്ട് ഉദ്ദേശിച്ചത്. ആനവണ്ടി മ്മടെ ചങ്കാണ്. വ്യത്യസ്തതകൾ പറഞ്ഞുവെന്നു മാത്രം. ചുരുക്കിപ്പറഞ്ഞാൽ 1980 കളിലും 1990 കളിലും ബാംഗ്ലൂരിൽ ജീവിച്ചവരാണ് യഥാർത്ഥ ബെംഗളൂരുവിനെ അറിഞ്ഞവർ.